news

ഷമിയെ എന്തുക്കൊണ്ട് ഒതുക്കുന്നു?; ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ ഹര്‍ഭജന്‍ സിംഗ്

By webdesk18

December 05, 2025

ചണ്ഡീഗഡ്: ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം ടീമില്‍ ഉള്‍പ്പെടാത്താത്തതില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി് ഹര്‍ഭജന്‍ സിംഗ്.  ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും അത് പ്രതിരോധിക്കാനാവാതെ ഇന്ത്യ തോല്‍വി വഴങ്ങിയതോടെ ടീം മാനേജ്‌മെന്റിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

പ്രധാനമായും ബൗളിംഗ് നിരക്കെതിരെ ആണ് വിമര്‍ശനം. ഹര്‍ഷിത് റാണയും പ്രസിദ്ധ് കൃഷ്ണയും അര്‍ഷ്ദീപ് സിംഗുമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്കായി പന്തെറിയുന്നത്. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറുമാണ് ടീമിലുള്ളത്.

എന്നാല്‍ രണ്ട് മത്സരങ്ങളിലും ബാറ്റര്‍മാര്‍ കൂറ്റന്‍ സ്‌കോര്‍ നേടിയെങ്കിലും ഇന്ത്യന്‍ ബൗളിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ദക്ഷിണാഫ്രിക്കക്കായി. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി താരം രംഗത്തെത്തിയിരിക്കുന്നത്.

മുഹമ്മദ് ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം ടീം മാനേജ്‌മെന്റ് ഒതുക്കിയെന്ന് ഹര്‍ഭജന്‍ ആരോപിച്ചു. മുഹമ്മദ് ഷമി എവിടെ, എന്തുകൊണ്ടാണ് ഷമിയെ കളിപ്പിക്കാത്തതെന്ന് എനിക്ക് മനസിലാവുന്നില്ല. പ്രസിദ്ധ് കൃഷ്ണ ടീമിലുണ്ടെങ്കിലും അവന്‍ ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്.

മികച്ച ബൗളര്‍മാരുണ്ടായിട്ടും അവരെയെല്ലാം പതുകെ ഒതുക്കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിച്ചത്. ബുമ്രയുള്ളപ്പോള്‍ ഇന്ത്യയുടെ ബൗളിംഗ് നിരക്ക് മൂര്‍ച്ചയുണ്ടാകും. ബുമ്രയില്ലെങ്കില്‍ ഇന്ത്യയുടെ ബൗളിംഗ് പരിതാപകരമാണ്. ജസ്പ്രീത് ബുമ്രയില്ലാതെയും മത്സരങ്ങള്‍ ജയിക്കാന്‍ നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ഇംഗ്ലണ്ടില്‍ ബുമ്രയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജ് അവസരത്തിനൊത്തുയര്‍ന്നിരുന്നു. ബുമ്രയില്ലാതെ ഇറങ്ങിയ എല്ലാ ടെസ്റ്റും ഇന്ത്യ ജയിക്കുകയും ചെയ്തു. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സ്ഥിതി വ്യത്യസ്തമാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള ബൗളര്‍മാരെ കണ്ടെത്തേണ്ടിയിരിക്കുന്നു.

അത് പേസര്‍മാരായാലും സ്പിന്നര്‍മാരായാലും ഒരുപോലെയാണ്. സ്പിന്‍ നിരയില്‍ വിക്കറ്റെടുക്കാന്‍ കെല്‍പുള്ള ഒരു കുല്‍ദീപ് മാത്രമാണുള്ളത്. വരുണ്‍ ചക്രവര്‍ത്തിയെ ഏകിദനങ്ങളില്‍ കളിപ്പിച്ചാല്‍ മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ കെല്‍പുള്ള ഒരു ബൗളറെ കൂടി ഇന്ത്യക്ക് കിട്ടുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.