കൊച്ചി: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ഭാര്യയുടെ സ്വത്തില്‍ യാതൊരു അവകാശവുമില്ലെന്ന് ഹൈക്കോടതി സുപ്രധാനമായി വിധിച്ചു. കൊലയാളിക്ക് സ്വത്തവകാശം നേടാന്‍ കഴിയില്ലെന്നും അത്തരമൊരു അവകാശം കോടതിക്ക് തടയാമെന്നും കോടതി വ്യക്തമാക്കി. ഇത്തരം കേസുകളില്‍ സ്വത്തവകാശ നിയമം ബാധകമല്ലെന്നും നിയമതത്വം പ്രയോഗിക്കുന്നത് പ്രതിയുടെ മൗലികാവകാശ ലംഘനമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജില്ലാ കോടതി ഭര്‍ത്താവിന് സ്വത്തവകാശമുണ്ടെന്നു നല്‍കിയിരുന്ന വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ്. ഈശ്വരന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
1996ല്‍ ക്രിസ്ത്യന്‍ മതവിശ്വാസികളായ യുവതിയുടെയും യുവാവിന്റെയും വിവാഹം നടന്നു. വിവാഹത്തിന് ശേഷം ഇരുവരും ചേര്‍ന്ന് ജോയിന്റ് അക്കൗണ്ടില്‍ 75,000 രൂപ നിക്ഷേപിച്ചിരുന്നു. എന്നാല്‍ 1997ല്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും സെഷന്‍സ് കോടതി ശിക്ഷിക്കുകയും ചെയ്തു. ഭാര്യയുടെ മരണത്തിന് പിന്നാലെ ജോയിന്റ് അക്കൗണ്ടിലെ തുകയ്ക്കായി യുവതിയുടെ അമ്മ അവകാശവാദം ഉന്നയിച്ചു. എന്നാല്‍ നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയും പിന്നീട് ജില്ലാ കോടതിയും ഭര്‍ത്താവിനാണ് സ്വത്തവകാശമെന്ന് വിധിച്ചു. ഇതിനെതിരെ യുവതിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിഷയത്തില്‍ വിശദമായ പരിഗണന നടത്തി താഴ്ന്ന കോടതികളുടെ വിധി റദ്ദാക്കി. കൊലയാളിക്ക് സ്വത്ത് കൈവശപ്പെടുത്താന്‍ നിയമപരമായ അവകാശമില്ലെന്നതില്‍ കോടതി വ്യക്തത വരുത്തി. സ്ത്രീധന പീഡനക്കേസുകളിലെ സ്വത്തവകാശ പ്രശ്‌നങ്ങളില്‍ നിര്‍ണായക മാര്‍ഗനിര്‍ദേശമായി ഈ വിധി വിലയിരുത്തപ്പെടുന്നു.