kerala

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാന്‍ ആശുപത്രി വിട്ടു

By webdesk17

August 14, 2025

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ആശുപത്രി വിട്ടു. ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. രണ്ടര മാസത്തെ ചികിത്സയ്ക്കുശേഷമാണ് അഫാന്‍ ആശുപത്രി വിട്ടത്.

മെയ് 25 രാവിലെ 11 മണിയോടെയാണ് അഫാന്‍ ആത്മഹത്യാശ്രമം നടത്തിയത്. പൂജപ്പുര ജയിലിലെ ശുചിമുറിയിലായിരുന്നു ആത്മഹത്യാശ്രമം നടത്തിയത്. തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ട അഫാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

മുത്തശ്ശി സല്‍മാബീവി, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, പെണ്‍സുഹൃത്ത് ഫര്‍സാന, ഇളയ സഹോദരന്‍ അഫ്സാന്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്. പിതൃമാതാവ് താഴേപാങ്ങോട് മസ്ജിദിനു സമീപം താമസിച്ചിരുന്ന സല്‍മാബീവിയെ (91) ചുറ്റിക ഉപയോഗിച്ചു അടിച്ചു കൊലപ്പെടുത്തിയ കേസില്‍ പാങ്ങോട് എസ്എച്ച്ഒ ജെ.ജിനേഷ് ആണ് ആദ്യ കുറ്റപത്രം നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

ഫെബ്രുവരി 24നാണ് പ്രതി അഫാന്‍ പേരുമലയിലെ സ്വന്തം വീട്ടില്‍ വച്ച് മാതാവ് ഷെമിയെ കൊലപ്പെടുത്തുന്നതിനു വേണ്ടി ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി മുറിയില്‍ അടച്ചത്. ശേഷം ഉറ്റബന്ധുക്കളെ അവരുടെ വീടുകളില്‍ എത്തി ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തി. സുഹൃത്തിനെയും അനുജനെയും വീട്ടില്‍വച്ചാണ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയത്.