Connect with us

Sports

വുമണ്‍ എന്‍ബിഎ മത്സരങ്ങള്‍ ഇന്ത്യയില്‍ ആമസോണ്‍ പ്രൈം വീഡിയോ തത്സമയം സംപ്രേക്ഷണം ചെയ്യും

2021 മെയ് 5ന് തുടങ്ങിയ സീസണിന്റെ, ഓഗസ്റ്റ് 21ന് നടക്കുന്ന ന്യൂയോര്‍ക്ക് ലിബര്‍ട്ടിയും സിയാറ്റില്‍ സ്‌റ്റോമും തമ്മിലുള്ള ഡബ്ല്യുഎന്‍ബിഎ മത്സരത്തിന് പുറമെ, സീസണിലെ മറ്റു അഞ്ച് മത്സരങ്ങള്‍ കൂടി പ്രൈം വീഡിയോ സ്ട്രീമിങ് ചെയ്യും

Published

on

മുംബൈ: ഡബ്ല്യുഎന്‍ബിഎ ലീഗിന്റെ ചരിത്രപരമായ 25ാമത് സീസണ്‍ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പ്രൈം അംഗങ്ങള്‍ക്ക് തത്സമയം കാണാനാവുമെന്ന് ആമസോണ്‍ പ്രൈം വീഡിയോയും, വനിതാ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷനും (ഡബ്ല്യുഎന്‍ബിഎ) സംയുക്തമായി അറിയിച്ചു.ആമസോണ്‍ പ്രൈം വീഡിയോയിലൂടെ കായിക മത്സരങ്ങളുടെ തത്സമയം സംപ്രേക്ഷണം വിപുലപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി 2021 മെയ് മാസത്തിലാണ് ആമസോണും, ഡബ്ല്യുഎന്‍ബിഎയും തമ്മില്‍ ഇതുസംബന്ധിച്ച ബഹുവര്‍ഷ കരാറില്‍ ഏര്‍പ്പെട്ടത്. കരാറിന്റെ ഭാഗമായി ഓരോ സീസണിലും തെരഞ്ഞെടുത്ത ലീഗ് ഗെയിമുകള്‍ ഇന്ത്യയില്‍ എക്‌സ്‌ക്ലൂസീവ് സ്ട്രീമിങ് ചെയ്യാന്‍ പ്രൈം വീഡിയോയ്ക്ക് അവകാശമുണ്ടാവും. ഒരു വനിതാ പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് ലീഗിന് ഇന്ത്യയില്‍ ആദ്യമായാണ് പ്രൈം വീഡിയോയിലൂടെ പ്രത്യേക സ്ട്രീമിങ് അവകാശങ്ങള്‍ ലഭിക്കുന്നത്. ഇതോടെ, ഇന്ത്യയിലെ പ്രൈം അംഗങ്ങള്‍ക്ക് 2021 ഡബ്ല്യുഎന്‍ബിഎ സീസണിന്റെ രണ്ടാം പകുതി മുതല്‍ ആറു മത്സരങ്ങള്‍ കാണാന്‍ എക്‌സ്‌ക്ലൂസീവ് ആക്‌സസ് ലഭിക്കും. ഇന്ത്യയിലെ പ്രൈം വീഡിയോ ഉപഭോക്താക്കള്‍ക്കുള്ള ആദ്യ തത്സമയ സ്‌പോര്‍ട്‌സ് സ്ട്രീമിങ് അനുഭവമായി ഡബ്ല്യുഎന്‍ബിഎ മത്സരങ്ങള്‍ മാറും.

2021 മെയ് 5ന് തുടങ്ങിയ സീസണിന്റെ, ഓഗസ്റ്റ് 21ന് നടക്കുന്ന ന്യൂയോര്‍ക്ക് ലിബര്‍ട്ടിയും സിയാറ്റില്‍ സ്‌റ്റോമും തമ്മിലുള്ള ഡബ്ല്യുഎന്‍ബിഎ മത്സരത്തിന് പുറമെ, സീസണിലെ മറ്റു അഞ്ച് മത്സരങ്ങള്‍ കൂടി പ്രൈം വീഡിയോ സ്ട്രീമിങ് ചെയ്യും. മുന്‍ മത്സരങ്ങള്‍ നഷ്ടപ്പെടുത്തിയവര്‍ക്ക് മത്സരത്തിന്റെ മുഴുവന്‍ റീപ്ലേയും ഇംഗ്ലീഷില്‍ ആപ്പില്‍ ലഭിക്കും.

ഡബ്ല്യുഎന്‍ബിഎ ഗെയിമുകള്‍ ഞങ്ങളുടെ കാഴ്ചക്കാരിലേക്ക് എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യ വക്താവ് ചൈതന്യ ദിവാന്‍ പറഞ്ഞു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയുള്ള, ഡബ്ല്യുഎന്‍ബിഎ ഗെയിമുകളുടെ ലോകോത്തര, തടസരഹിത തത്സമയ അനുഭവം, വര്‍ധിച്ചുവരുന്ന ഇന്ത്യയിലെ ബാസ്‌ക്കറ്റ്‌ബോള്‍ ആരാധക അടിത്തറയെ ആനന്ദിപ്പിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഇന്ത്യയിലെ ഞങ്ങളുടെ ആരാധകര്‍ക്ക് ഡബ്ല്യുഎന്‍ബിഎ ഗെയിമുകള്‍ നല്‍കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് എന്‍ബിഎ ഇന്ത്യയുടെ ഗ്ലോബല്‍ കണ്ടന്റ് ആന്‍ഡ് മീഡിയ ഡിസ്ട്രിബ്യൂഷന്‍ മേധാവി സണ്ണി മാലിക് പറഞ്ഞു. ഈ സഹകരണം ഗെയിമുകളിലേക്ക് എളുപ്പത്തില്‍ ആക്‌സസ് നല്‍കുകയും, ഞങ്ങളുടെ വിസിബിലിറ്റി വര്‍ധിപ്പിക്കുകയും, ലോകത്തെ ഏറ്റവും പ്രശസ്തമായ സ്‌പോര്‍ട്‌സ് ലീഗുകളിലൊന്നിനെ കുറിച്ച് ആരാധകരെ കൂടുതല്‍ ബോധവത്കരിക്കുകയും ചെയ്യുമെന്നും സണ്ണി മാലിക് കൂട്ടിച്ചേര്‍ത്തു.

2021 ഡബ്ല്യുഎന്‍ബിഎ സീസണിന്റെ രണ്ടാം പകുതിയില്‍ പ്രൈം വീഡിയോയില്‍ സംപ്രേഷണം ചെയ്യുന്ന മത്സരങ്ങളുടെ ഷെഡ്യൂള്‍:

തീയതി ഹോം ടീം എവേ ടീം ഇന്ത്യന്‍ സമയം

8/27/2021 വാഷിങ്ടണ്‍ ഡല്ലാസ് 4:30 എ.എം
9/1/2021 മിനെസോട്ട ന്യൂയോര്‍ക്ക് 5:30 എ.എം
9/3/2021 സിയാറ്റില്‍ ന്യൂയോര്‍ക്ക് 7:30 എ.എം
9/8/2021 ഡല്ലാസ് കണക്റ്റികട്ട് 5:30 എ.എം
9/17/2021 അറ്റ്‌ലാന്റ ലോസ് ഏഞ്ചല്‍സ് 4:30 എ.എം

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ബ്രസീൽ ഫുട്ബോൾ ഇതിഹാസം റോബർടോ കാർലോസിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ

പതിവ് ആരോഗ്യ പരിശോധനയ്ക്കിടെ ഹൃദയ സംബന്ധമായ ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് റിയോ ഡി ജനീറോയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.

Published

on

റിയോ ഡി ജനീറോ: ബ്രസീൽ ഫുട്ബോൾ ഇതിഹാസവും മുൻ റയൽ മഡ്രിഡ് താരവുമായ റോബർടോ കാർലോസിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ നടത്തി. പതിവ് ആരോഗ്യ പരിശോധനയ്ക്കിടെ ഹൃദയ സംബന്ധമായ ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് റിയോ ഡി ജനീറോയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.

അവധിക്കാലം ആഘോഷിക്കാനായി ബ്രസീലിലെത്തിയ കാർലോസ് പതിവ് പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് കാലിൽ രക്തം കട്ടപിടിച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ ഫുൾ ബോഡി എം.ആർ.ഐ പരിശോധനയിലാണ് ഹൃദയത്തിൽ ഗുരുതര പ്രശ്നങ്ങൾ സ്ഥിരീകരിച്ചത്. ഇതോടെ ഹൃദ്രോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ച താരത്തെ കാർഡിയാക് കത്തീറ്ററൈസേഷനു വിധേയനാക്കി.

ഏകദേശം 40 മിനിറ്റ് മാത്രം നീണ്ടുനിൽക്കേണ്ട ശസ്ത്രക്രിയ സങ്കീർണതകൾ കാരണം മൂന്ന് മണിക്കൂറോളം നീണ്ടുവെന്നാണ് സ്പാനിഷ് മാധ്യമമായ ഡിയാരിയോ എ.എസ് റിപ്പോർട്ട് ചെയ്യുന്നത്. ശസ്ത്രക്രിയ വിജയകരമാണെന്നും താരം അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്നുള്ള 48 മണിക്കൂർ കൂടി കാർലോസ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നും വ്യക്തമാക്കി.

1990 മുതൽ 2016 വരെ നീണ്ടു നിന്ന ക്ലബ്-ദേശീയ ടീം കരിയറിലൂടെ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് റോബർടോ കാർലോസ്. 1992 മുതൽ 2006 വരെ ബ്രസീൽ ദേശീയ ടീമിന്റെ സ്ഥിരാംഗമായിരുന്നു. പത്തുവർഷത്തിലേറെ നീണ്ട റയൽ മഡ്രിഡ് കരിയറിലൂടെ ആധുനിക ഫുട്ബോളിലെ ഇതിഹാസ പ്രതിരോധ താരങ്ങളുടെ പട്ടികയിൽ ഇടംനേടി.

ആക്രമണ സ്വഭാവമുള്ള ലെഫ്റ്റ് ബാക്കായിരുന്ന കാർലോസ് ബ്രസീലിനായി 125 മത്സരങ്ങളിൽ ബൂട്ട് അണിഞ്ഞു. 2002ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിന്റെയും 1998 ലോകകപ്പ് റണ്ണർ അപ്പ് ടീമിന്റെയും അംഗമായിരുന്നു. 1997ൽ ഫ്രാൻസിനെതിരായ മത്സരത്തിൽ 35 യാർഡ് അകലെ നിന്ന് ഇടംകാലിൽ തൊടുത്തുവിട്ട ‘ബനാന ഫ്രീകിക്ക്’ ഗോൾ ഇന്നും ഫുട്ബോൾ ചരിത്രത്തിലെ അത്ഭുത നിമിഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

2012ൽ റഷ്യൻ ക്ലബിൽ കളിച്ച് സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷം 2015ലാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മുൻപിൽ താരം എത്തിയത്. ഐ.എസ്.എല്ലിൽ ഡൽഹി ഡൈനാമോസ് താരമായും കോച്ചായും ഒരു സീസൺ നിറഞ്ഞുനിന്ന റോബർടോ കാർലോസ് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്കും പ്രിയങ്കരനായി.

Continue Reading

News

വിജയ് ഹസാരെ ട്രോഫി: രാജസ്ഥാനെ അവസാന പന്തിൽ മറികടന്ന് കേരളത്തിന് തകർപ്പൻ ജയം

343 റൺസ് എന്ന ലക്ഷ്യം രണ്ട് വിക്കറ്റ് ശേഷിക്കെ അവസാന പന്തിൽ മറികടന്ന കേരളം ടൂർണമെന്റിലെ നാലാം മത്സരത്തിൽ നിർണായക വിജയം സ്വന്തമാക്കി.

Published

on

അഹമ്മദാബാദ്: രാജസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം അതേ വേഗത്തിൽ പിന്തുടർന്ന് വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് നാടകീയ ജയം. 343 റൺസ് എന്ന ലക്ഷ്യം രണ്ട് വിക്കറ്റ് ശേഷിക്കെ അവസാന പന്തിൽ മറികടന്ന കേരളം ടൂർണമെന്റിലെ നാലാം മത്സരത്തിൽ നിർണായക വിജയം സ്വന്തമാക്കി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാൻ കരൺ ലംബ (119), ദീപക് ഹൂഡ (86) എന്നിവരുടെ മികവിൽ വലിയ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ നായകൻ രോഹൻ കുന്നുമ്മലിനെ നഷ്ടപ്പെട്ടെങ്കിലും കൃഷ്ണ പ്രസാദും (53) ബാബ അപരാജിതും (116 പന്തിൽ 126) രണ്ടാം വിക്കറ്റിൽ 155 റൺസിന്റെ നിർണായക കൂട്ടുകെട്ട് തീർത്തു.

തുടർന്ന് വിഷ്ണു വിനോദ് (28), മുഹമ്മദ് അസ്ഹറുദ്ദീൻ (28), അങ്കിത് ശർമ (27) എന്നിവർ ചേർന്ന് റൺചേസ് മുന്നോട്ട് കൊണ്ടുപോയി. ബാബ അപരാജിത് പുറത്തായതോടെ സമ്മർദ്ദം ഉയർന്നെങ്കിലും അവസാന ഓവറുകളിൽ ഏഡൻ ആപ്പിൾ ടോം കളി പൂർണമായും കൈയിലെടുത്തു. 18 പന്തിൽ അഞ്ച് സിക്സും ഒരു ബൗണ്ടറിയും ഉൾപ്പെടെ 40 റൺസ് നേടി പുറത്താകാതെ നിന്ന ആപ്പിൾ ടോം കേരള വിജയത്തിന് മുദ്രവച്ചു. എം.ഡി നിധീഷും (2) ഒമ്പതാം വിക്കറ്റിൽ പുറത്താകാതെ നിന്നു.

രാജസ്ഥാനുവേണ്ടി അങ്കിത് ചൗധരി നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ കേരളത്തിനായി ഷറഫുദ്ദീൻ മൂന്ന് വിക്കറ്റുകൾ നേടി. ടൂർണമെന്റിൽ ആദ്യ മത്സരത്തിലെ ജയത്തിന് ശേഷം രണ്ട് തോൽവികൾ വഴങ്ങിയ കേരളം ഈ വിജയത്തോടെ വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തി.

 

Continue Reading

Sports

സര്‍ഫറാസ് ഖാന്‍ തകര്‍ത്തടിച്ചു; ഗോവക്കെതിരെ മുംബൈയുടെ വമ്പന്‍ സ്‌കോര്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈയെ 75 പന്തില്‍ 157 റണ്‍സ് അടിച്ചെടുത്ത സര്‍ഫറാസ് ഖാന്‍ ആണ് കൂറ്റന്‍ ടോട്ടലിലേക്ക് നയിച്ചത്.

Published

on

ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ഗോവക്കെതിരായ മത്സരത്തില്‍ 444 റണ്‍സ് അടിച്ചെടുത്ത് മുംബൈ വന്‍ സ്‌കോര്‍ ഉയര്‍ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈയെ 75 പന്തില്‍ 157 റണ്‍സ് അടിച്ചെടുത്ത സര്‍ഫറാസ് ഖാന്‍ ആണ് കൂറ്റന്‍ ടോട്ടലിലേക്ക് നയിച്ചത്. മുംബൈയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല.

31 റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 11 റണ്‍സ് നേടിയ ആംഗ്കൃഷ് രഘുവന്‍ഷിയാണ് ആദ്യം മടങ്ങിയത്. തുടര്‍ന്ന് യശസ്വി ജയ്സ്വാളിനൊപ്പം ചേര്‍ന്ന് മുഷീര്‍ ഖാന്‍ മുംബൈ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് 70 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും 21ാം ഓവറില്‍ 64 പന്തില്‍ 46 റണ്‍സ് നേടിയ ജയ്സ്വാള്‍ പുറത്തായി. അതിനുശേഷം ക്രീസിലെത്തിയ സര്‍ഫറാസ് ഖാന്‍ ആക്രമണം തുടങ്ങി. മുഷീര്‍ ഖാനുമായി ചേര്‍ന്ന് 93 റണ്‍സിന്റെ കൂട്ടുകെട്ട് സര്‍ഫറാസ് ഉയര്‍ത്തി.

31ാം ഓവറില്‍ 60 റണ്‍സ് നേടിയ മുഷീര്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 194 റണ്‍സ് ഉണ്ടായിരുന്നു. തുടര്‍ന്ന് സിദ്ധേഷ് ലാഡ് (17), ഷാര്‍ദുല്‍ താക്കൂര്‍ (8 പന്തില്‍ 27) എന്നിവര്‍ ചെറിയെങ്കിലും നിര്‍ണായക സംഭാവനകള്‍ നല്‍കി. 42ാം ഓവറില്‍ സര്‍ഫറാസ് ഖാന്‍ പുറത്തായി. 14 സിക്സും 9 ഫോറും ഉള്‍പ്പെട്ട അദ്ദേഹത്തിന്റെ ഇന്നിംഗ്സ് മുംബൈയുടെ സ്‌കോറിനെ കുതിപ്പിച്ചു.

അവസാന ഘട്ടത്തില്‍ ഹാര്‍ദിക് താമോറെ (53), ഷംസ് മുലാനി (22), തനുഷ് കൊട്ടിയാന്‍ (12 പന്തില്‍ പുറത്താവാതെ 23), തുഷാര്‍ ദേശ്പാണ്ഡെ (3 പന്തില്‍ പുറത്താവാതെ 7) എന്നിവരുടെ സംഭാവനകളാണ് മുംബൈയെ 400 കടത്തിയത്. ഗോവയ്ക്ക് വേണ്ടി ദര്‍ശന്‍ മിസാല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ലളിത് യാദവ്, കൗശിക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ എട്ട് ഓവര്‍ എറിഞ്ഞ് 78 റണ്‍സ് വിട്ടുകൊടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഗോവ, വിവരം ലഭിക്കുമ്പോള്‍ 26 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയിലാണ്. ലളിത് യാദവ് (20), അഭിനവ് തേജ്റാന (15) എന്നിവര്‍ ക്രീസിലുണ്ട്.

 

Continue Reading

Trending