Culture

സീതാറം യെച്ചൂരിക്ക് നാഗ്പൂര്‍ സര്‍വ്വകലാശാലയില്‍ വിലക്ക്; നീക്കം ആര്‍.എസ്.എസ് – സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന്

By chandrika

March 18, 2017

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചുരിക്ക് നാഗ്പൂര്‍ സര്‍വ്വകലാശാലയിലെത്തുന്നതിന് വിലക്ക്. ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ഭീഷണിയെത്തുടര്‍ന്നാണ് നടപടിയെന്നാണ് സംഘാടകര്‍ നല്‍കുന്ന വിശദീകരണം. ഇതേത്തുടര്‍ന്ന് യെച്ചൂരി ഇന്നു സര്‍വകലാശാലയില്‍ നടത്തേണ്ടിയിരുന്ന പ്രഭാഷണം വൈസ് ചാന്‍സലര്‍ ഇടപ്പെട്ട് താല്‍കാലികമായി നിര്‍ത്തിവെച്ചു. വെളിപ്പെടുത്താനാവാത്ത കാരണങ്ങള്‍ കൊണ്ട് പരിപാടി റദ്ദാക്കുകയാണെന്നാണ് വി.സി ആദ്യം പറഞ്ഞത്. പിന്നീട് പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നതോടെ നീ്ക്കം ആര്‍എസ്എസ് സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്നാണെന്ന വിശദീകരണവുമായി സംഘാടകര്‍ പ്രതികരിച്ചു. ജനാധിപത്യവും അതിന്റെ മൂല്യങ്ങളും എന്ന വിഷയത്തിലാണ് യെച്ചൂരി പ്രഭാഷണം അവതരിപ്പിക്കാനിരുന്നത്. എന്നാല്‍ വിലക്കേര്‍പ്പെടുത്തിയതോടെ വിവിധ ഭാഗങ്ങളില്‍ വി.സിക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പ്രഭാഷണത്തിന്റെ രണ്ട് നാള്‍ മുമ്പ് മാത്രം മുന്നറിയിപ്പില്ലാതെ വിലക്കേര്‍പ്പെടുത്തിയവിസിയുടെ നിലപാട് ന്യായീകരിക്കാവുന്നതല്ലെന്ന്് പ്രതിഷേധകര്‍ പറയുന്നത്. വിസിയുടെ നടപടിയെ അപലപിച്ച് എഴുത്തുകാരും ചിന്തകരും രംഗത്തുവന്നു. ആര്‍എസ്എസിന്റെയും മറ്റ് അനുബന്ധ സംഘടനകളുടെയും ഭീഷണിക്ക് വഴങ്ങി ഇത്തരം നീക്കങ്ങളിലേക്ക് പോകരുതെന്ന് വിദ്യാര്‍ത്ഥികളും ആവശ്യപ്പെട്ടു.