crime

യുവാക്കളുടെ ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്നുകള്‍ അടിച്ചു; ഹണിട്രാപ്പില്‍ കുടുക്കി യുവ ദമ്പതികളുടെ ക്രൂരപീഡനം

By webdesk14

September 14, 2025

പത്തനംതിട്ട: ചരൽക്കുന്നിൽ ഹണി ട്രാപ്പിൽ കുടുങ്ങിയ രണ്ട് യുവാക്കൾ നേരിട്ടത് സമാനതകളില്ലാത്ത പീഡനം. യുവാക്കളെ കെട്ടിത്തൂക്കി അതിക്രൂരമായി മർദിച്ചെന്നും ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ അടിച്ചുവെന്നും പരാതി. ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് ഇരകളായത്. ജനനേന്ദ്രയിൽ 23സ്റ്റേപ്ലർ പിന്നുകൾ അടിച്ചുവെന്ന് റാന്നി സ്വദേശിയുടെ പരാതിയില്‍ പറയുന്നു.

അതിക്രമം നടത്തിയ ചരൽകുന്ന് സ്വദേശികളായ ദമ്പതികൾ പിടിയിലായി. ചരൽക്കുന്ന് സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് പിടിയിലായത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് റാന്നി സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി വിളിച്ചുവരുത്തുകയും തുടർന്ന് രശ്മിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുപോലെ അഭിനയിപ്പിച്ച് വീഡിയോ പകർത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് ഇരുവരും അതിക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് വിധേയനാക്കുകയായിരുന്നു. വിരലുകളിലെ നഖങ്ങൾ പ്ലെയർ ഉപയോഗിച്ച് പിഴുതെടുക്കുകയും ചെയ്തതായും പരാതിയുണ്ട്. തുടർന്ന് ഇയാളെ മാരാമണ്ണിലെത്തിച്ച് റോഡിൽ ഉപേക്ഷിച്ചു.

അവശനിലയിൽ റോഡിൽ കിടന്ന യുവാവിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആറന്മുള പൊലീസ് ഇയാളോട് വിവരങ്ങൾ ആരാഞ്ഞെങ്കിലും യുവാവ് സത്യം തുറന്ന് പറഞ്ഞില്ല. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹണി ട്രാപ്പിൽ പെടുത്തിയുള്ള മർദനമാണെന്ന് ബോധ്യമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആലപ്പുഴ സ്വദേശിയായ യുവാവിനും സമാനമായ അനുഭവം ഉണ്ടായതായി വ്യക്തമായി. സംഭവം കോയിപ്രം സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് കോയിപ്രം പൊലീസിന് കൈമാറിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടുതൽ യുവാക്കൾ ഇരയായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.