X

അഴിഞ്ഞുവീണ പൊയ്മുഖം

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടു പൊയ്മുഖങ്ങള്‍ നിനച്ചിരിക്കാതെ അഴിഞ്ഞുവീഴുന്നതുകണ്ട് ഊറിച്ചിരിക്കുകയാണിപ്പോള്‍ കേരള ജനത. സര്‍ക്കാരുമായി ബന്ധപ്പെട്ട് മിനിഞ്ഞാന്നും ഇന്നലെയുമായി പുറത്തുവന്ന രണ്ടു സംഭവങ്ങള്‍ വ്യക്തമാക്കുന്നത് ഇടതുപക്ഷ സര്‍ക്കാരിനെ വിശ്വസിച്ചേല്‍പിച്ച അധികാരം രാഷ്ട്രീയ ലാക്കിനുവേണ്ടി ദുരുപയോഗം ചെയ്തതായാണ് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ടീം സോളാര്‍ കമ്പനിയുമായി ബന്ധപ്പെട്ട തട്ടിപ്പ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിനെ മറയാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കോണ്‍ഗ്രസ് നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള പത്രക്കുറിപ്പ് ഇറക്കിയതിന് മുഖ്യമന്ത്രിയെ അതിരൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് കേരളഹൈക്കോടതി. അഴിമതി വിരുദ്ധതയുടെ മുഖമായി പിണറായിസര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ജേക്കബ്‌തോമസ് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തുവെന്ന വാര്‍ത്തയാണ് മറ്റൊന്ന്. രണ്ടു സംഭവങ്ങളിലും മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും മുമ്പേതന്നെ ആരോപിക്കപ്പെട്ട രാഷ്ട്രീയ ദുഷ്ടലാക്കാണ് പട്ടാപ്പകല്‍ അഴിഞ്ഞുവീണിരിക്കുന്നത്.
ഇക്കഴിഞ്ഞ സെപ്തംബര്‍ 25ന് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് രണ്ടാഴ്ചക്കുശേഷം ഒക്ടോബര്‍ പതിനൊന്നിനാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ക്കെതിരെ അഴിമതിയും മാനഭംഗവുമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. മന്ത്രിസഭായോഗങ്ങള്‍ക്കുശേഷം മുന്‍കാലങ്ങളില്‍ പതിവുള്ള വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കാറുള്ള പിണറായി വിജയന്‍ വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിച്ചുവരവെയാണ് ഇത്തരമൊരു കേസെടുക്കല്‍ പ്രഖ്യാപനം നടത്തിയത്. കേരളത്തില്‍ അര നൂറ്റാണ്ടിലേറെ സുതാര്യമാര്‍ന്ന, തേജസ്സുറ്റ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള ഉമ്മന്‍ചാണ്ടിയെയും മറ്റും പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തി തങ്ങളുടെ ഇരിപ്പിടം ഭദ്രമാക്കുക എന്ന ദുഷ്ട ചിന്തയായിരുന്നു ഇത്തരത്തിലുള്ളൊരു പ്രഖ്യാപനത്തിന് മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്ന് അന്നുതന്നെ പരക്കെ ആക്ഷേപമുയര്‍ന്നതാണ്. എന്നാല്‍ ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ സര്‍ക്കാര്‍ നിയമാനുസരണം വെളിപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നായിരുന്നു സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും വിശദീകരണം. കേരളം അതിന്റെ മഹിതമായ രാഷ്ട്രീയ ചരിത്രത്തിലിതുവരെയും കാണാത്ത രീതിയിലുള്ള വൃത്തികെട്ട നടപടിയായിപ്പോയി മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. എന്നാല്‍ ഇതിനെതിരെ രാഷ്ട്രീയമായും സമാധാനപരമായും പ്രതികരിക്കുക മാത്രമാണ് യു.ഡി.എഫ് ചെയ്തത്. നിയമസഭാസമ്മേളനം വിളിച്ചുചേര്‍ത്ത് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയതിനെതുടര്‍ന്ന് സമ്മേളനം ചേര്‍ന്നെങ്കിലും അവിടെ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണ് ചെയ്തത്. സി.പി.എം ആകട്ടെ എന്തോ നിധികിട്ടിയ കുറുക്കന്റെ വെപ്രാളത്തോടെ കേരളത്തിലാകമാനം വിഷയത്തെ ദുരുപയോഗിക്കാന്‍ കിണഞ്ഞുപരിശ്രമിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിയിന്മേലാണ് വ്യക്തിയെ കളങ്കപ്പെടുത്തുന്ന ഇത്തരമൊരു വാര്‍ത്താക്കുറിപ്പ് ഇറക്കിയത് ശരിയല്ലെന്ന കേരള ഹൈക്കോടതിയുടെ ചൊവ്വാഴ്ചത്തെ പരാമര്‍ശം. മാത്രമല്ല, സോളാര്‍ കമ്മീഷനും സര്‍ക്കാരും ഉയര്‍ത്തിക്കാട്ടിയ കേസിലെ മുഖ്യപ്രതി സരിതയുടെ കത്ത് രണ്ടു മാസത്തേക്ക് പ്രസിദ്ധീകരിക്കുന്നതിനെ കോടതി വിലക്കിയിരിക്കുകയുമാണ്. കത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും വിലക്കുണ്ട്.
യഥാര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടിയെ പോലൊരു ബഹുമാന്യ വ്യക്തിത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ സി.പി.എമ്മും സര്‍ക്കാരും കാണിച്ച തിടുക്കവും ഔല്‍സുക്യവും അവര്‍ക്കുതന്നെ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഒരു നേതാവിന്റെ മാത്രമല്ല, ഏതൊരു പൗരന്റെയും സ്വകാര്യതയും സ്വാഭിമാനവും പൊതുസമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടുന്നതും അയാള്‍ അപമാനിതനാകുന്നതും ഭരണഘടനയുടെ മൗലികാവകാശപ്രകാരം തീര്‍ത്തും തെറ്റായ കാര്യമാണ്. ഇത് പാലിച്ചുകിട്ടുന്നതിനായാണ് രാഷ്ട്രീയ വേദികള്‍ക്കപ്പുറമുള്ള നിയമ നടപടിയുമായി മുന്നോട്ടുപോകാന്‍ ഉമ്മന്‍ചാണ്ടിയെ നിര്‍ബന്ധിതനാക്കിയത്. മുഖ്യമന്ത്രിയായിരിക്കെ പിതൃതുല്യനായി വിശേഷിപ്പിച്ച വ്യക്തിയാണ് അദ്ദേഹത്തിനെതിരെ മാനഭംഗ ആരോപണവുമായി രംഗത്തുവന്നത്. ഇതിനെ പ്രതിപക്ഷമായിരിക്കുമ്പോള്‍ തന്നെ പരമാവധി മുതലെടുക്കാനായിരുന്നു സി.പി.എമ്മിന്റെ ശ്രമം. എന്നാല്‍ ധൈര്യസമേതം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. വാദത്തിനിടെ കോടതിയുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിനുവേണ്ടി വാദിച്ച അഡീഷണല്‍ അഡ്വക്കറ്റ് ജനറലിനുതന്നെ വ്യക്തമായ വിശദീകരണം നല്‍കാന്‍ കഴിയാത്ത അവസ്ഥ ദയനീയമായിരുന്നു. കേസിന്റെ വിചാരണ ജനുവരി പതിനഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ്. സോളാര്‍ പോലെ വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളൊരു കേസില്‍ നടപടിക്ക് മുതിരുന്നതിനുമുമ്പ് ഒരു ഭരണകൂടത്തിന് അതിനുവേണ്ട ഹോംവര്‍ക്ക് ചെയ്യേണ്ട സാമാന്യമായ വിവരം പോലുമില്ലായിരുന്നുവെന്നതിന് തെളിവായിരുന്നു സുപ്രീംകോടതി അഭിഭാഷകനെ നിയമോപദേശത്തിനായി സമീപിച്ച സര്‍ക്കാരിന്റെ പിന്നീടുള്ള തീരുമാനം. അന്നുതന്നെ ശിപാര്‍ശ പ്രകാരം സരിതയുടെ കത്തും കമ്മീഷന്‍ റിപ്പോര്‍ട്ടും നിയമപരമായി ആധികാരികമല്ലെന്ന് വ്യക്തമാക്കിയപ്പോള്‍ തന്നെ സര്‍ക്കാരിന് കനത്ത പ്രഹരമേറ്റുവെന്നതാണ് നേര്.
ഇതിനു സമാനമാണ് ഒന്നര കൊല്ലത്തോളം കൊണ്ടുനടന്ന ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസില്‍ നിന്ന ്പുറത്താക്കിക്കൊണ്ട് ഇതേസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഉത്തരവ്. സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നുവെന്ന ജേക്കബ് തോമസിന്റെ ഡിസംബര്‍ ഒന്‍പതിലെ തിരുവനന്തപുരം പ്രസ്‌ക്ലബിലെ പ്രസംഗമാണ് നടപടിക്ക് കാരണമെന്നാണ് അറിയുന്നത്. ഇതേപാര്‍ട്ടിക്കാരാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് അഴിമതി വേരോടെ പിഴുതെറിയുമെന്ന ്‌വാഗ്ദാനം ചെയതതെന്ന് ഓര്‍ക്കണം. അഴിമതി വിരുദ്ധ വിജിലന്‍സ് ബ്യൂറോയുടെ ഡയറക്ടറായി കൊണ്ടുവന്ന ഇദ്ദേഹത്തെ യു.ഡി.എഫ് സര്‍ക്കാരിനെതിരായ വാളായി ഉപയോഗിക്കുകയായിരുന്നു പിണറായിയും കൂട്ടരും. അദ്ദേഹത്തിനെതിരെ ക്രമക്കേടുകളുന്നയിക്കപ്പെട്ടപ്പോഴാകട്ടെ യു.ഡി.എഫ് വിജിലന്‍സ് തത്തയുടെ ചിറകുകള്‍ അരിഞ്ഞതായി പ്രതിരോധിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ അദ്ദേഹത്തിനു തന്നെ ജേബക്കബ് തോമസിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റേണ്ടിയും നിര്‍ബന്ധിച്ച് അവധിയെടുപ്പിക്കേണ്ടിയും ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്യേണ്ടിയും വന്നിരിക്കുന്നു. അധികാരം ജനങ്ങളുടെ പ്രയാസങ്ങള്‍ തീര്‍ക്കുന്നതിനാണെന്നും രാഷ്ട്രീയ എതിരാളികളെ അടിച്ചൊതുക്കാനുള്ളതല്ലെന്നുമുള്ള തിരിച്ചറിവില്ലാതെ പോയതാണ് നാടു ഭരിക്കുന്ന നേതാക്കള്‍ക്കു പറ്റിയ ശരിയായ തെറ്റ്.

chandrika: