X

കവര്‍ച്ചക്കാരുടെ സ്വന്തം കേരളം

മലയാളികുടുംബങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് കവര്‍ച്ചാ-കൊള്ളസംഘങ്ങള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. രാത്രിയിലോ പകലോ എന്നുവേണ്ട ഏതുസമയത്തും സ്വര്‍ണവും പണവും മാത്രമല്ല, ജീവനുകള്‍ തന്നെ കവര്‍ന്നെടുക്കപ്പെടുമെന്ന അവസ്ഥയാണിന്ന് നാട്ടില്‍ നിലനില്‍ക്കുന്നത്. അടുത്തിടെയായി തുടര്‍ച്ചയായി സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ഇതരസംസ്ഥാനക്കാരുടെ കവര്‍ച്ചാപരമ്പരക്ക് നിരവധി കുടുംബങ്ങള്‍ ഇരയായി. മൂന്നുമാസത്തിനിടെ എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വളരെ നിഷ്ഠൂരമായ രീതിയിലാണ് വന്‍കവര്‍ച്ചകള്‍ അരങ്ങേറിയത്. ലക്ഷക്കണക്കിന് രൂപയുടെ വസ്തുവകകള്‍ നഷ്ടപ്പെട്ടതുമാത്രമല്ല, വയോധികയടക്കം പലര്‍ക്കും ജീവന്‍ സംരക്ഷിക്കാനായത് തലനാരിഴക്ക് ഭാഗ്യംകൊണ്ടുമാത്രമാണ്.
തൃപ്പൂണിത്തുറയില്‍ മുഖംമൂടിയണിഞ്ഞ പതിനഞ്ചോളം വരുന്ന സംഘമാണ് കഴിഞ്ഞയാഴ്ച വീട്ടമ്മയെ കത്തിമുനയില്‍ നിര്‍ത്തി അമ്പതുപവനിലധികം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് കടന്നുകളഞ്ഞത്. തൃപ്പൂണിത്തുറ എസ്.എം.പി റോഡിലെ വീട്ടിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ആസൂത്രിതമായാണ് സംഘം വീട്ടിലെത്തിയെന്നതിന് സി.സി.ടി.വി കാമറകള്‍ സാക്ഷിയാണ്. ഇരുപതിനായിരംരൂപയുടെ കറന്‍സിയും നാല് മൊബൈല്‍ ഫോണുകളും എ.ടി.എം ,ക്രെഡിറ്റ് കാര്‍ഡുകളും കവര്‍ന്ന സംഘം പ്രദേശത്ത് മുന്‍കൂട്ടി എത്തിസമയം തള്ളിനീക്കാനായി രാത്രി സമീപത്തെ തീയേറ്ററില്‍ സിനിമക്ക് കയറിയതാണ് പൊലീസിന് പ്രതികളെക്കുറിച്ച് സൂചനലഭിക്കാന്‍ സഹായകമായത്. അര്‍ധരാത്രി രണ്ടുമണിയോടെ നടന്ന സംഭവത്തെക്കുറിച്ച് പുലര്‍ച്ചെ നാലോടെ അയല്‍വാസിയും മറ്റും ചേര്‍ന്നാണ് പൊലീസിനെ വിളിച്ചറിയിച്ചത്. വീട്ടുടമ അനന്തകുമാറിന്റെ ഭാര്യ ശാരിയെയും മകനെയും മകളെയും വൃദ്ധമാതാവ് സ്വര്‍ണമ്മയെയും കയറുകൊണ്ട് വരിഞ്ഞുമുറുക്കി കെട്ടിയിട്ടശേഷമായിരുന്നു കവര്‍ച്ച. തലക്ക് മാരകമായി അടിയേറ്റ അനന്തകുമാര്‍ സ്വകാര്യആസ്പത്രിയില്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതിനുരണ്ടുദിവസം മുമ്പാണ് കൊച്ചി നഗരത്തിലെ പുല്ലേപ്പടിയില്‍ പ്രമുഖവ്യവസയായി ബാബുമൂപ്പന്റെ ഭാര്യാവസതിയില്‍ വീട്ടുകാരെ കെട്ടിയിട്ട് അഞ്ചുപവന്‍ കവര്‍ന്ന ദാരുണസംഭവം. കണ്ണൂര്‍ ഇരിക്കൂറില്‍ നടന്ന മുഖംമൂടിയിട്ടുള്ള എ.ടി.എം കവര്‍ച്ചാശ്രമം ഒക്ടോബറിലായിരുന്നു. കാസര്‍കോട്ട് ക്ഷേത്രത്തിലും വീടുകളിലും നടന്ന ലക്ഷക്കണക്കിന് രൂപയുടെ കവര്‍ച്ചയും വലിയ പാഠമൊന്നും നമ്മുടെ അധികാരികളെ പഠിപ്പിച്ചില്ല എന്നാണ് കൊച്ചിസംഭവം വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് 130 പവന്‍ കവര്‍ന്ന സംഘത്തെയും ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
സമ്പന്നരുടെ വീടുകളില്‍ മാത്രമല്ല, ക്ഷേത്രങ്ങള്‍, ധനകാര്യസ്ഥാപനങ്ങള്‍, എ.ടി.എമ്മുകള്‍ തുടങ്ങിയവയിലും ഇത്തരക്കാരുടെ കരവിരുത് പതിവായിട്ടുണ്ട്. രണ്ടുവര്‍ഷംമുമ്പ് പാലക്കാട് ജ്വല്ലറിയില്‍ പട്ടാപ്പകല്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമായി ലക്ഷ്വറികാറിലെത്തി മോഷണം നടത്തിക്കടന്ന സംഭവവും വിരല്‍ചൂണ്ടുന്നതും മേല്‍ജാഗ്രതയിലേക്കുതന്നെ. രണ്ടുവര്‍ഷം മുമ്പ് തിരുവനന്തപുരത്ത് പിടിയിലായ മംഗലാപുരത്തുകാരനില്‍നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് പൊലീസ് കണ്ടെടുത്തത്. കേരളത്തിലെ നൂറോളം വീടുകളില്‍ കവര്‍ച്ച നടത്തിയതായാണ് ഇയാള്‍ സമ്മതിച്ചത്. തിരുവനന്തപുരത്ത് നാലുവര്‍ഷം മുമ്പ് നടന്ന കവര്‍ച്ചാസംഭവത്തില്‍ കാറുമായി കടന്നുകളഞ്ഞ ബണ്ടിചോര്‍ എന്നയാളെ പിടികൂടാന്‍ സഹായിച്ചത് പൂനെയിലെ ഹോട്ടല്‍ജീവനക്കാരനായ മലയാളിയായിരുന്നു. ഇവരുടെയൊക്കെ മുഖ്യലക്ഷ്യം കേരളമാകുന്നതിന് കാരണം അവിടെനിന്നുള്ള യുവാക്കള്‍ യഥേഷ്ടം കേരളത്തിലെത്തുന്നതും സ്ഥലങ്ങളെക്കുറിച്ചും മറ്റുമുള്ള അറിവുമാണ്. മുമ്പ് തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍നിന്നും മറ്റുമായിരുന്നു കവര്‍ച്ചാസംഘങ്ങളുടെ കൂട്ടവരവ്. ഇരുസംസ്ഥാനങ്ങളിലെയും പൊലീസിന്റെ ശക്തമായ നടപടിമൂലം ഇതിന് അല്‍പം ശമനം ലഭിച്ചുവെന്ന് കരുതിയിരിക്കുമ്പോഴാണ് മധ്യ-വടക്കേഇന്ത്യയില്‍ നിന്നുള്ള തസ്‌കരഗണത്തിന്റെ അരങ്ങേറ്റം.പ്രധാനമായും മഹാരാഷ്ട്രയിലെ പൂനെയിലെ പ്രാന്തപ്രദേശങ്ങളില്‍ കവര്‍ച്ചാസംഘങ്ങളുടേതായ സമുദായം പോലുമുണ്ടെന്നാണ് ഇതേക്കുറിച്ച് അന്വേഷിച്ചസംഘത്തിന് മനസ്സിലായിട്ടുള്ളത്.
കേരളത്തിലേക്ക് കഞ്ചാവും മയക്കുമരുന്നുകളും വലിയതോതില്‍ എത്തുന്നുണ്ടെന്ന വാര്‍ത്തകളും അടുത്തിടെയാണ് കൂടുതലായി പുറത്തുവരുന്നത്. ഇതില്‍ പങ്കാളികളാകുന്നതില്‍ നല്ലൊരു പങ്ക് ഇതരസംസ്ഥാനതൊഴിലാളികളാണ് എന്നത് വസ്തുതയാണ്. ദിവസേന പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒറീസ എന്നിവിടങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവും മറ്റുമാണ് എത്തിക്കൊണ്ടിരിക്കുന്നത്. അതിര്‍ത്തിചെക്ക് പോസ്റ്റുകളില്‍ വില്‍പനനികുതിപിരിവ് സംവിധാനം നിലച്ചതോടെ എന്തും സുഗമമായി എത്തിക്കാമെന്ന അവസ്ഥയാണിപ്പോഴുണ്ടായിട്ടുള്ളത്. ഇതിനുത്തരവാദിത്തപ്പെട്ട എക്‌സൈസ് വകുപ്പിനാകട്ടെ മതിയായ സുരക്ഷാപരിശോധനാ ഉപകരണങ്ങള്‍ ഇല്ലെന്ന പരാതിയാണ്.
കേരളത്തില്‍ നാല്‍പതുലക്ഷത്തിലധികം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് ഏകദേശകണക്ക്. ഇതില്‍ നല്ലൊരുപങ്കും സമാധാനപ്രിയരായ തൊഴിലാളികളാണ് എന്നത് സത്യം തന്നെ. എന്നാല്‍ ഏത് സമൂഹത്തിലുമെന്നതുപോലെ ഇവര്‍ക്കിടയിലും ക്രിമിനലുകള്‍ കൂടുകൂട്ടിയിട്ടുണ്ടെന്നത് നാം മറക്കരുത്. പ്രത്യേകിച്ചും തിരുവില്വാമലയില്‍ ട്രെയിനില്‍ കൊല്ലപ്പെട്ട സൗമ്യയുടെയും പെരുമ്പാവൂര്‍ ജിഷയുടെയും കിരാതസംഭവങ്ങളുടെ പശ്ചാത്തലത്തില്‍. എറണാകുളം പോലുള്ളൊരു വ്യാവസായിക-വ്യാപാര നഗരത്തിനുസമീപത്താണ് ഇത്തരം അതിക്രൂരമായ സംഭവം നടന്നതെന്നത് ചെറിയകാര്യമല്ല. പ്രതികളെ ഇനിയും പിടികൂടുന്നതിന് പൊലീസിനായിട്ടില്ലെന്നതോ പോകട്ടെ, ഇത്തരമൊരു സംഭവം നടക്കുമെന്ന് നാട്ടുകാര്‍ക്ക് വ്യക്തമായ ഭയവും മുന്നറിയിപ്പുമുണ്ടായിട്ടും അതൊന്നും പരിഗണിക്കാനോ വേണ്ട മുന്‍കരുതലുകളെടുക്കാനോ പൊലീസിന് കഴിഞ്ഞില്ല എന്നത് വലിയ നാണക്കേടാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നത് ഏതൊരു ഭരണകൂടത്തിന്റെയും അടിസ്ഥാനപരമായ ബാധ്യതയായിരിക്കെ കൊച്ചിപോലെ കേരളത്തിന്റെ മഹാനഗരത്തില്‍ നടന്ന ഈ സംഭവങ്ങള്‍ നമ്മുടെ പൊലീസ് സംവിധാനത്തിനും ആഭ്യന്തരവകുപ്പിനും കുറച്ചൊന്നുമല്ല നാണക്കേടുണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാരിലെയും വകുപ്പിലെയും ബന്ധപ്പെട്ടവര്‍ക്ക് ഇതേക്കുറിച്ച് മിണ്ടാട്ടമില്ലാതെ പാര്‍ട്ടിസമ്മേളനത്തിന്റെ തിരക്കുകളിലാണത്രെ അവരെല്ലാം. കേരളം ഇത്രയും സാങ്കേതികസൗകര്യങ്ങള്‍ അനുഭവിക്കുമ്പോഴും മലയാളിയുടെ ജീവനും വസ്തുവകകള്‍ക്കും ഒരുപിടി സാമൂഹികദ്രോഹികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാനാവുന്നില്ല എന്നത് ശാസ്ത്രീയപരിശീലനത്തെയും കുറ്റാന്വേഷണ രീതികളെക്കുറിച്ചും അഭിമാനിക്കുന്ന നമ്മുടെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് എന്തുപറയാനാണ്. ദുരന്തമുണ്ടാകുമ്പോഴും കവര്‍ച്ച നടക്കുമ്പോഴുമെല്ലാം കയ്യുംകെട്ടിനോക്കിയിരിക്കുന്ന സര്‍ക്കാരാണോ കേരളത്തിന് വേണ്ടത് എന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്.

chandrika: