X

കൊട്ടിയൂര്‍ പീഡനം: കൂടുതല്‍ പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: കൊട്ടിയൂരില്‍ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുത്തു. പ്രസവം നടന്ന കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ ക്രിസ്തുരാജ ആസ്പത്രി, വൈത്തിരിയിലെ അനാഥ മന്ദിരം, കുട്ടിയെ അനാഥമന്ദിരത്തിലേക്ക് മാറ്റാന്‍ സഹായിച്ച രണ്ട് കന്യാസ്ത്രീകള്‍, പ്രധാന പ്രതിയായ ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ സഹായിയായ നീണ്ടുനോക്കി സ്വദേശിനി തങ്കമ്മ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ ക്രിസ്തുരാജ ആസ്പത്രിക്കെതിരെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം മറച്ചുവെച്ചതിന് പോക്‌സോ നിയമ പ്രകാരവും മാനന്തവാടി വൈത്തിരിയിലെ അനാഥമന്ദിരത്തിനെതിരെ നവജാത ശിശുവിനെ അനാഥമന്ദിരത്തില്‍ പ്രവേശിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തിയതിനും വിവരങ്ങള്‍ മറച്ചുവെച്ചതിനുമാണ് കേസ്.

റിമാന്റിലായ പ്രധാന പ്രതിയായ വൈദികനെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. കുറ്റകൃത്യങ്ങള്‍ പുരോഹിതനില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ലെന്ന സൂചനയെ തുടര്‍ന്നാണ് അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കുഞ്ഞിന്റെയും വൈദികന്റെയും രക്തസാമ്പിളുകള്‍ ഡി.എന്‍.എ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, പേരാവൂര്‍ സി.ഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസെടുത്തവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.

വൈദികനെതിരെ
കൂടുതല്‍ നടപടികളുമായി താമരശ്ശേരി രൂപത
കണ്ണൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംചേരിക്കെതിരെ കര്‍ശന നടപടികളുമായി മാനന്തവാടി രൂപത രംഗത്ത്. ഇതിന്റെ ഭാഗമായി രൂപതയുടെ ഓണ്‍ലൈന്‍ സൈറ്റില്‍ ഫാ. റോബിന്റെ ഫോട്ടോയും വിശദാംശങ്ങളും നീക്കം ചെയ്തു. കഴിഞ്ഞ ദിവസം വരെ രൂപതയുടെ ഓണ്‍ലൈന്‍ സൈറ്റില്‍ ഫാ. റോബിന്റെ വിശദ വിവരങ്ങള്‍ സൈറ്റ് വഴി ആര്‍ക്കും ലഭിക്കുമായിരുന്നു. കുടുംബപരമായും ജോലി ചെയ്തതുമായ വിശദ വിവരങ്ങളാണ് ഓരോ വൈദികരെ കുറിച്ചും രൂപതയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്ന് ലഭിക്കുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ റിമാന്റിലായതോടെ ഫാ. റോബിന്റെ വിശദാംശങ്ങള്‍ രൂപത സൈറ്റില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

chandrika: