X

മധ്യപൗരസ്ത്യ ദേശത്തെ തകര്‍ക്കാന്‍ വന്‍ശക്തികള്‍

മധ്യപൗരസ്ത്യദേശം കലാപ കലുഷിതവും സംഘര്‍ഷഭരിതവുമാണ്. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് മരിച്ചുവീഴുന്നത്. സമ്പന്നമായ ദേശം തകര്‍ന്നടിയുന്നു. വന്‍ ശക്തികളുടെ രണ്ടാം ശീതയുദ്ധത്തിന്റെ പരീക്ഷണ ശാലയായി മാറുകയാണീദേശം. ഭൂമി ശാസ്ത്രപരമായി യൂറോപ്പിലും ഏഷ്യയിലുമായി സ്ഥിതി ചെയ്യുന്ന തുര്‍ക്കിയെ വിടാതെ പിന്തുടരുകയാണ് ഭീകരവാദികള്‍. അകത്തും പുറത്തും പിന്തുണയുണ്ട്, കുര്‍ദു, ഗുലാന്‍ ഭീകരര്‍ക്ക്.

ഒരു വര്‍ഷത്തിനിടെ തുര്‍ക്കിയില്‍ നടക്കുന്ന ആറാമത്തെ ഭീകരാക്രമണമാണ് ഇസ്താംബൂളിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ നടന്നത്. 40 പേരാണ് മരിച്ചത്. കുര്‍ദിസ്ഥാന്‍ ഭീകര സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. യൂറോപ്പും അമേരിക്കയുമൊക്കെ സംഭവത്തെ അപലപിക്കുന്നു. ഈജിപ്തിലെ കൈറോവില്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 25 പേര്‍. യമനില്‍ ഐ.എസ് ചാവേര്‍ സ്‌ഫോടനത്തില്‍ 48 സൈനികര്‍ക്കാണ് കഴിഞ്ഞ ദിവസം ജീവന്‍ നഷ്ടമായത്. തുര്‍ക്കിയില്‍ പ്രധാനമായും സുരക്ഷാസേനയെ ലക്ഷ്യമാക്കിയാണ് ആക്രമണങ്ങള്‍. അറബ്-മുസ്‌ലിം ലോകത്തെ പ്രബല സൈനിക ശക്തിയാണ് തുര്‍ത്തി. നാറ്റോ സൈനിക സഖ്യത്തിലുള്ള ഏക മുസ്‌ലിം രാഷ്ട്രം. കുര്‍ദു ഭീകരരും ഐ.എസ് ഭീകരരും തുര്‍ക്കിയുടെ ശത്രു പക്ഷത്താണ്. സിറിയയില്‍ ഐ.എസ് ഭീകരര്‍ക്ക് എതിരെയുള്ള അമേരിക്കന്‍ സൈനിക നീക്കത്തിന് തുര്‍ക്കി സര്‍വ സഹായവും നല്‍കുന്നതാണ് ഐ.എസിനെ ചൊടിപ്പിക്കുന്നത്.

കുര്‍ദു ഭീകരരുടെ പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സ്വതന്ത്ര കുര്‍ദിസ്ഥാന് വേണ്ടി പോരാടുന്നവരുടെ ലക്ഷ്യം ഇറാനിലേയും ഇറാഖിലേയും തുര്‍ക്കിയിലേയും കുര്‍ദു മേഖലയെ യോജിപ്പിച്ച് കുര്‍ദിസ്ഥാന്‍ പുനസ്ഥാപിക്കുകയാണ്. ഈ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിന്റെ ആദ്യ ചുവടുവെപ്പ് എന്ന നിലയില്‍ ഇറാഖിലെ സ്വയംഭരണാവകാശമുള്ള കുര്‍ദ് പ്രവിശ്യയെ അവര്‍ വിലയിരുത്തുന്നുണ്ട്. സദ്ദാം ഹുസൈന്റെ പതനത്തിന് ശേഷം അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും ഇറാഖില്‍ സ്വയം ഭരണാവകാശം കുര്‍ദു മേഖലക്ക് നല്‍കുകയായിരുന്നുവല്ലോ. ഇതോടെ ഇറാനിലും തുര്‍ക്കിയിലും കുര്‍ദു വിഭാഗം വര്‍ധിത വീര്യത്തോടെ പോരാട്ടത്തിലാണ്.

മധ്യ പൗരസ്ത്യ ദേശത്ത് സംഘര്‍ഷം സൃഷ്ടിക്കുന്നതും വര്‍ധിപ്പിക്കുന്നതും നിലനിര്‍ത്തുന്നതും വന്‍ ശക്തികള്‍ തന്നെ. സിറിയന്‍ പ്രശ്‌നത്തില്‍ അമേരിക്കയും റഷ്യയും രണ്ട് പക്ഷത്തായി നിലകൊള്ളുന്നു. അലെപ്പോ പ്രവിശ്യയുടെ 93 ശതമാനവും പിടിച്ചെടുത്തു എന്നവകാശപ്പെടുന്നത് സിറിയന്‍ സേച്ഛാധിപതി ബശാറുല്‍ അസദ് അല്ല. റഷ്യന്‍ പ്രതിരോധ വക്താവ് ഇഗോര്‍ കൊനാഷ്‌നെ മോസ്‌കോവിലാണ്. സിറിയയില്‍ നടക്കുന്നത് യുദ്ധ കുറ്റമെന്ന് കുറ്റപ്പെടുത്തുന്നത് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ഒരാഴ്ചത്തെ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ വീറ്റോ ചെയ്തത് കമ്മ്യൂണിസ്റ്റ് ചൈനയും മുന്‍ കമ്മ്യൂണിസ്റ്റായ റഷ്യയും. 2011ല്‍ സിറിയയില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയത് മുതല്‍ ബശാറുല്‍ അസദിന് വേണ്ടി ആറ് തവണ റഷ്യ വീറ്റോ പ്രയോഗിച്ചു. ചൈനയുടേത് അഞ്ച് തവണ. റഷ്യന്‍ വ്യോമാക്രമണത്തിന്റെ അകമ്പടിയോടെയാണ് ബശാറിന്റെ സൈന്യത്തിന്റെ ‘മുന്നേറ്റം’.

അതേസമയം അമേരിക്കയും സഖ്യരാഷ്ട്രങ്ങളും സിറിയയില്‍ നിന്ന് ഐ.എസിനെ തുരത്താനാണത്രെ രംഗത്തുള്ളത്. പ്രതിപക്ഷ സൈനിക സഖ്യത്തിന് പാശ്ചാത്യ നാടുകളും അറബ് നാടുകളും പിന്തുണ നല്‍കുന്നുണ്ടെങ്കിലും റഷ്യയെ പോലെ പ്രത്യക്ഷത്തില്‍ യുദ്ധത്തില്‍ പങ്കാളിയല്ല. അമേരിക്കയും റഷ്യയും നേരിട്ട്, ഏറ്റുമുട്ടുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നു. സിറിയന്‍ പ്രശ്‌നത്തില്‍ റഷ്യയുടെ താല്‍പര്യം ഇതിനകം വ്യക്തമാണ്. ആയുധ കച്ചവടവും മധ്യപൗരസ്ത്യ ദേശത്ത് അമേരിക്കയെ പിന്തള്ളി സ്വാധീനം ഉറപ്പിക്കുകയുമാണ് ലക്ഷ്യം. സിറിയയില്‍ ബശാറുല്‍ അസദിന്റെ സര്‍ക്കാര്‍ പിടിച്ചുനില്‍ക്കുന്നത് റഷ്യന്‍ പിന്തുണയിലാണ്. അല്ലായിരുന്നുവെങ്കില്‍ ഇതിനകം ബശാദിന് സദ്ദാമിന്റെയും ഖദ്ദാഫിയുടെയും ഗതിവരുമായിരുന്നു. പാശ്ചാത്യ താല്‍പര്യം മധ്യപൗരസ്ത്യ ദേശത്ത് സ്വാധീനം നിലനിര്‍ത്തുകയാണ്. അതിലൂടെ ആയുധ കച്ചവടവും. മുല്ലപ്പൂ വിപ്ലവത്താല്‍ പാശ്ചാത്യാനുകൂല സര്‍ക്കാറുകള്‍ തുനീഷ്യയിലും ഈജിപ്തിലും ജനരോഷത്തിന് മുന്നില്‍ കടപുഴകി. തുനീഷ്യയില്‍ അന്നഹ്ദ പാര്‍ട്ടി സ്വീകരിച്ച തന്ത്രപൂര്‍വമായ നിലപാടില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുകയാണ്. ഈജിപ്തില്‍ സൈനിക അട്ടിമറിയില്‍ മുസ്‌ലിം ബ്രദര്‍ ഹുഡ് സര്‍ക്കാറിന് പുറത്ത് പോകേണ്ടിവന്നു. മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് ലിബിയയിലും യമനിലും സേച്ഛാധിപതികളെ പുറത്താക്കിയെങ്കിലും സുസ്ഥിര ഭരണകൂടത്തെ സ്ഥാപിക്കാന്‍ ഇപ്പോഴും സാധിക്കുന്നില്ല.

ഇറാഖും സിറിയയും ലിബിയയും ഈജിപ്തും ഇപ്പോഴും സംഘര്‍ഷഭരിതമാണ്. ഇറാഖിലും സിറിയയിലും വലിയ ഒരു ഭൂപ്രദേശം കയ്യടക്കി ഐ.എസ് ഭരണം സ്ഥാപിച്ചു. പക്ഷെ, അധികകാലം പിടിച്ച് നില്‍ക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. തുര്‍ക്കി ഇതിനൊക്കെ വ്യത്യസ്തം. ഉറച്ച ഭരണകൂടം. പൂര്‍ണ ജനാധിപത്യ സംവിധാനം. പ്രസിഡണ്ട് റജബ് തയ്യിബ് ഉറുദുഗാന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാമിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കാന്‍ സൈന്യം നടത്തിയ ശ്രമം ചെറുത്തത് ജനങ്ങള്‍ തെരുവിലിറങ്ങിയാണ്. ലോക ചരിത്രത്തില്‍ തന്നെ ഇത്തരമൊരു സംഭവം ആദ്യമാണ്. യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനുള്ള കാത്തിരിപ്പിലാണ് തുര്‍ക്കി. മുസ്‌ലിം ലോകത്ത് കരുത്ത് തെളിയിച്ച് തുര്‍ക്കി മുന്നോട്ട് പോകുന്നു. ഉസ്മാനിയ ഖിലാഫത്തിന്റെ തകര്‍ച്ചക്ക് ശേഷം സഊദി അറേബ്യയുമായി തകര്‍ന്ന ബന്ധം സുദൃഢമാക്കാനും തുര്‍ക്കി ശ്രമിച്ചുവരുന്നുണ്ട്. അമേരിക്കയില്‍ അഭയം തേടിയ ഇസ്‌ലാമിക പണ്ഡിതന്‍ ഫത്തഹുല്ല ഗുലന്റെ അനുയായികള്‍ സൃഷ്ടിക്കുന്ന തലവേദനയാണ് തുര്‍ക്കി ഭരണകൂടത്തിന് പ്രയാസം.

കുര്‍ദു വംശജരും ഗുലന്‍ ഭീകരരും ചേര്‍ന്നുള്ള സ്‌ഫോടനങ്ങള്‍ തുര്‍ക്കിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. പക്ഷെ നിശ്ചയദാര്‍ഢ്യമുള്ള ജനതയും നേതൃത്വവും അവ അതിജീവിക്കും. അതേസമയം മധ്യപൗരസ്ത്യ ദേശത്തെ സംഘര്‍ഷ ഭൂമിയാക്കി നിലനിര്‍ത്താനുള്ള വന്‍ ശക്തിനീക്കത്തെ ചെറുക്കാന്‍ അറബ് നാടുകള്‍ ഉണരേണ്ടിയിരിക്കുന്നു. അറബ് മാര്‍ക്കറ്റുകള്‍ ലക്ഷ്യം വെക്കുന്ന ചൈനയെ പിന്തിരിപ്പിക്കാന്‍ നയതന്ത്ര തലത്തില്‍ അറബ് ലോകത്തിന് കഴിയും. ജി.സി.സിയും അറബ് ലീഗും ഈ വഴി ചിന്തിക്കുമെന്ന് പ്രത്യാശിക്കാം.

chandrika: