X

മാന്‍ ബുക്കര്‍ പുരസ്‌കാരം; അരുന്ധതി റോയി ചുരുക്ക പട്ടികയില്‍

ന്യൂഡല്‍ഹി: 2017 ലെ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ അരുന്ധതി റോയിയുടെ ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ് ഇടംപിടിച്ചു. പതിമൂന്ന് പുസ്തകങ്ങളാണ് ആദ്യപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഒക്ടോബര്‍ ഒന്ന് 2016 നും സെപ്തംബര്‍ മുപ്പത് 2017 നും ഇടയില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ഇത്തരത്തില്‍ എത്തിയ 144 പുസ്തകങ്ങളില്‍നിന്നാണ് പതിമൂന്ന് പുസ്തകങ്ങള്‍ അടങ്ങിയ ആദ്യ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. പാകിസ്താന്‍ വംശജരായ രണ്ട് എഴുത്തുകാരുടെയും കാമില ഷാംസിയുടെയും മൊഹ്സിന്‍ ഹമിദിന്റെയും പുസ്തകങ്ങള്‍ ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചുരുക്കപ്പട്ടിക സെപ്തംബര്‍ പതിമൂന്നിനും വിജയിയെ ഒക്ടോബര്‍ പതിനേഴിനും പ്രഖ്യാപിക്കും. അരുന്ധതിയുടെ ആദ്യപുസ്തകമായ ദ ഗോഡ് ഓഫ് സ്മോള്‍ തിങ്സിന് 1997ല്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഇരുപത് വര്‍ഷത്തിനു ശേഷമാണ് അരുന്ധതിയുടെ രണ്ടാമത്തെ പുസ്തകമായ ദ മിനിസ്ട്രി ഓഫ് അട്മോസ്റ്റ് ഹാപ്പിനസ് പുറത്തിറങ്ങിയത്. 1969 മുതലാണ് ബുക്കര്‍പുരസ്‌കാരം സമ്മാനിച്ചു തുടങ്ങുന്നത്. കോമണ്‍വെല്‍ത്ത് അംഗത്വമുള്ള രാജ്യങ്ങളിലെ എഴുത്തുകാര്‍ക്കു മാത്രമായിരുന്നു 2013 വരെ പുരസ്‌കാരം നല്‍കിയിരുന്നത്. ഇപ്പോള്‍ ഏത് രാജ്യത്തുനിന്നുള്ളവരും പുരസ്‌കാരത്തിന് അര്‍ഹരാണ്. നിലവില്‍ ഇംഗ്ലീഷിലെഴുതിയതും ബ്രിട്ടനില്‍ പ്രസിദ്ധീകരിച്ചതുമായ ഏതു കൃതിയും ബുക്കര്‍ പുരസ്‌കാരത്തിന് പരിഗണിക്കും. അമ്പതിനായിരം പൗണ്ടാ(ഏകദേശം 42,14,007 രൂപ)ണ് സമ്മാനത്തുക.

chandrika: