X

മോദി സര്‍ക്കാര്‍ കള്ളപ്പണക്കാര്‍ക്ക് കുടപിടിക്കുമ്പോള്‍

ഇന്ത്യയില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ അടിച്ചേല്‍പ്പിച്ച മോഡി ഭരണത്തില്‍ ഭര്‍ത്താവിന് നല്‍കിയ വാഗ്ദത്തം പാലിച്ച ഭാര്യയുടെ കഥ പുനര്‍ വായന നടത്തുന്നത് നന്നായിരിക്കും. ഭര്‍ത്താവ് മരണപ്പെട്ട ദിവസം കുഴിമാടത്തിനരികില്‍ കറങ്ങുന്ന പങ്കയുമായി പ്രത്യക്ഷപ്പെട്ട ഭാര്യയെ കണ്ടപ്പോള്‍ നാട്ടുകാരില്‍ പലരും പറഞ്ഞു. ഇതുപോലെ ഭര്‍ത്താവിനെ സ്‌നേഹിച്ച ഒരു ഭാര്യയേയും ഇന്നോളം കണ്ടിട്ടില്ല. പ്രദേശവാസികളില്‍ വെച്ച് ഏറ്റവും തലമുതിര്‍ന്ന ഒരാള്‍ ആ സ്ത്രീയുടെ അരികില്‍ എത്തി അവളെ ആശ്വസിപ്പിച്ചു. ഭര്‍ത്താവിനോടുള്ള അതിരറ്റ സ്‌നേഹപ്രകടനത്തിന് അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തും വിധം അവള്‍ ചോദിച്ചു, പങ്കയുമായി കുഴിമാടത്തില്‍ വന്നതിനെ കുറിച്ച് നിങ്ങളാരും ഒന്നും ചോദിച്ചില്ല. തുടര്‍ന്ന് അതിനുള്ള കാരണവും അവള്‍ തന്നെ വിശദീകരിച്ചു. ഞാനും ഭര്‍ത്താവും തമ്മില്‍ എപ്പോഴും വഴക്കടിക്കാറുണ്ടായിരുന്നു. അപ്പോഴെല്ലാം ഭര്‍ത്താവ് എന്നോട് ആവര്‍ത്തിച്ച് പറയുന്ന ഒരു കാര്യമുണ്ട്. നീ സുന്ദരിയാണ്, ഞാന്‍ മരിച്ചാല്‍ നിന്നെ കല്ല്യാണം കഴിക്കാന്‍ ആഗ്രഹവുമായി പലരും വരും, എന്റെ കുഴിമാടത്തിലെ മണ്ണുണങ്ങുന്നതിന് മുമ്പ് നീ ആരെയും കല്ല്യാണം കഴിക്കരുത്. ഭര്‍ത്താവിന് നല്‍കിയ ഉറപ്പുപാലിക്കാനാണ് ഞാനിപ്പോള്‍ പങ്കയുമായി വന്നിട്ടുള്ളത്. മണ്ണ് ഉണക്കിയ ശേഷം ഉടനടി മറ്റൊരു കല്ല്യാണമെന്ന ദുഷ്ടലാക്കോടെ പങ്ക കൈയ്യിലേന്തിയ സ്ത്രീക്ക് തുല്യമാണിപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള ചെയ്തികളും. ഭാവിയില്‍ പാവങ്ങള്‍ക്ക് ഗുണം കിട്ടാനെന്ന വ്യാജേന 1000 രൂപയുടെയും 500 രൂപയുടെയും നോട്ടുകള്‍ അസാധുവാക്കികൊണ്ട് കള്ളപ്പണക്കാരെ സഹായിക്കാനാണ് ബി.ജെ.പി.യും മോഡിയും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന വാര്‍ത്തകളാണ് ഓരോ അരനിമിഷത്തിലും കാണുന്നതും കേള്‍ക്കുന്നതും.

നോട്ടുകള്‍ പിന്‍വലിക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമല്ല. സ്വതന്ത്രലബ്ധിക്ക് മുമ്പും ശേഷവും നോട്ടുകള്‍ റദ്ദു ചെയ്യുകയും പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 1978 ലാണ് രാജ്യം ദര്‍ശിച്ച ഏറ്റവും വലിയ നോട്ട് പിന്‍വലിക്കല്‍ നടപടി ക്രമങ്ങള്‍ നടന്നിട്ടുള്ളത്. 1000, 5000, 10000 രൂപയുടെ നോട്ടുകളാണ് മൊറാര്‍ജി ദേശായി സര്‍ക്കാര്‍ അന്ന് റദ്ദ് ചെയ്തത്. ഇന്നത്തെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിഭിന്നമായി അന്നത്തെ ഭരണകൂടം നോട്ട് പിന്‍വലിക്കല്‍ തീരുമാനം ക്യാബിനറ്റില്‍ ചര്‍ച്ച ചെയ്തിരുന്നു. തീരുമാനം പ്രഖ്യാപിച്ചതാകട്ടെ പ്രധാനമന്ത്രിയായിരുന്നില്ല, പ്രസിഡണ്ട് സഞ്ജീവ് റെഡ്ഡിയായിരുന്നു.

2016 നവംബര്‍ 8 ന് രാത്രിയിലെ നോട്ട് പിന്‍വലിക്കല്‍ തീരുമാനം പ്രധാനമന്ത്രിയും റിസര്‍വ്വ്ബാങ്ക് ഗവര്‍ണറുമല്ലാതെ മറ്റൊരാളും അറിയില്ലെന്ന സര്‍ക്കാര്‍ വാദം നിരര്‍ത്ഥകമാണ്. അംബാനിയും അദാനിയും ഉള്‍പ്പെടെയുള്ള ശതകോടീശ്വരന്മാരും കോര്‍പ്പറേറ്റ് തമ്പുരാക്കന്മാരും ബി.ജെ.പി. നേതാക്കളും തീരുമാനം മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന ആരോപണം ഉന്നയിച്ചത് പ്രതിപക്ഷ പാര്‍ട്ടിയിലെ ഏതെങ്കിലും ഒരംഗമല്ല. രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി. എം.എല്‍.എ. ഭവാനിസിങ്ങാണ്. ആരോപണം നിഷേധിക്കുവാനോ, ഭവാനി സിങ്ങിന്റെ പേരില്‍ നടപടി കൈക്കൊള്ളാനോ ബി.ജെ.പി. നേതൃത്വം ഇന്നോളം തയ്യാറായിട്ടില്ല.

ഗുജറാത്തിലെ പ്രാദേശിക പത്രമായ അകിലയുടെ നടത്തിപ്പുകാരന്‍ കനിക് ഗനത്ര, മോഡിയുടെ മനസൂക്ഷിപ്പുകാരനാണ്. മേല്‍ പറഞ്ഞ പത്രത്തില്‍ 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ ഉടന്‍ പിന്‍വലിക്കുമെന്നും 2000 രൂപയുടെ നോട്ടുകള്‍ പുതുതായി ഇറക്കുമെന്നും മാസങ്ങള്‍ക്ക് മുമ്പേ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത മുന്‍കൂട്ടി അറിയാന്‍ കനിക് ഗനത്രക്ക് കഴിഞ്ഞത് അദ്ദേഹം ത്രികാല ജ്ഞാനിയായതുകൊണ്ടല്ല. മറിച്ച് വേണ്ടപ്പെട്ടവര്‍ ചോര്‍ത്തികൊടുത്തതിന്റെ ഫലമായിട്ടാണ് വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത്. അലഹബാദില്‍ ചേര്‍ന്ന ബി.ജെ.പി. ദേശീയ എക്‌സിക്യൂട്ടീവില്‍ അമിത്ഷാ നടത്തിയ പ്രസംഗത്തിലെ മുന്നറിയിപ്പും തുടര്‍ന്ന് ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ കോടിക്കണക്കിന് രൂപയുടെ ഭൂമി ഇടപാടുകള്‍. റിലയന്‍സ് ഗ്രൂപ്പിന്റെ മാനസപുത്രന്‍ ഊര്‍ജ്ജിത് പട്ടേലിനെ റിസര്‍വ്വ്ബാങ്ക് ഗവര്‍ണറാക്കികൊണ്ടുള്ള നിയമനം. പുതിയ 2000 രൂപയുടെ നോട്ടില്‍ ഊര്‍ജ്ജിത് പട്ടേലിന്റെ കയ്യൊപ്പുകള്‍. റിലയന്‍സ് ഗ്രൂപ്പിന്റെ സൗജന്യ ജിയോ സിം വിതരണം. റിസര്‍വ്വ്ബാങ്ക് 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കുംമുമ്പേ ബി.ജെ.പി.

നേതാവിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. നവംബര്‍ ആദ്യവാരത്തിലും നോട്ടുകള്‍ പിന്‍വലിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും രാജ്യവ്യാപകമായി ബി.ജെ.പി. അക്കൗണ്ടുകളില്‍ കുമിഞ്ഞുകൂടിയ കോടികളുടെ നിക്ഷേപങ്ങള്‍. നോട്ട് പിന്‍വലിക്കല്‍ തീരുമാനം അടുക്കള രഹസ്യമായിരുന്നില്ലെന്നും അങ്ങാടിപ്പാട്ടാണെന്നതിന് ഇതില്‍പ്പരം തെളിവുകളുടെ ആവശ്യമില്ല.
പണത്തിന് വേണ്ടി പ്രഭാതം മുതല്‍ പ്രദോഷം വരെയും അന്നപാനീയങ്ങള്‍ പോലും ഉപേക്ഷിച്ച് ഭൂമിക്കായി നെട്ടോട്ടം ഓടുകയും അവസാനം ആറടി മണ്ണ്മാത്രം സ്വന്തമാക്കുകയും ചെയ്ത കഥാപാത്രത്തെ പരിചയപ്പെടുത്തിയത് വിശ്വസാഹിത്യകാരന്‍ ലിയോടോള്‍സ്റ്റോയി ആയിരുന്നു. നരേന്ദ്രമോഡിയുടെ ഭരണത്തിലും മേല്‍പറഞ്ഞതിന് സമാനമായ മരണങ്ങളാണിപ്പോള്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. മരണകാര്യത്തില്‍ ചെറിയ വ്യത്യാസമുണ്ടെന്ന് മാത്രം. രാജാവിന്റെ സൗജന്യം പറ്റാനുള്ള വ്യഗ്രതയിലാണ് അവിടെ മരിച്ചതെങ്കില്‍ സ്വന്തം പേരിലുള്ള പണം ബാങ്കുകളില്‍ നിന്നും, എ.ടി.എം. കൗണ്ടറുകളില്‍ നിന്നും പകലന്തിയോളം കാത്തുകിടന്നിട്ടും പിന്‍വലിക്കാന്‍ കഴിയാതെ തളര്‍ന്ന് വീണാണ് ഇവിടെ മരിച്ചുകൊണ്ടിരിക്കുന്നത്. 70 ല്‍പരം ആളുകളാണ് ഇതിനകം ഈ വിഷയത്തില്‍ പരലോകം പൂകിയത്.

നോട്ടുകള്‍ റദ്ദുചെയ്തുകൊണ്ടുള്ള നടപടിയെ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ശത്രുവിനെ സംഹരിക്കുക എന്ന അര്‍ത്ഥത്തിലാണ് ഈ പദം സാധാരണയായി ഉപയോഗിക്കാറുള്ളത്. എന്നാല്‍ മോഡിയുടെ മിന്നലാക്രമണത്തില്‍ ഒരു കള്ളപ്പണക്കാരനും ഇന്നോളം പരിക്കേറ്റിട്ടില്ല. പണം പിന്‍വലിക്കാനായി രാപ്പകല്‍ ക്യൂവില്‍ നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ അവരാരും തന്നെ പ്രത്യക്ഷപ്പെട്ടിട്ടില്ല. മരിച്ചവരും തളര്‍ന്നുവീണവരും ആത്മഹത്യ ചെയ്തവരാരും കള്ളപ്പണക്കാരുടെ കുടുംബത്തില്‍പ്പെട്ടവരുമല്ല. കല്ല്യാണം മുടങ്ങിയവരും തൊഴില്‍ നഷ്ടപ്പെട്ടവരും ചികിത്സകള്‍ നിഷേധിക്കപ്പെട്ടവരും പഠനം ഉപേക്ഷിക്കേണ്ടിവന്നവരും യാത്രകള്‍ മാറ്റിവെക്കേണ്ടിവന്നരും ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ മാത്രമാണ്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആയിരം നാക്കുമായി കള്ളപ്പണക്കാര്‍ക്കെതിരെ വാചാടോപം നടത്തുന്നതിലും വോട്ടുകള്‍ സമാഹരിക്കുന്നതിലും അതുവഴി ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നതിലും മോഡി വിജയിച്ചു എന്നത് സത്യമാണ്. എന്നാല്‍ അധികാരത്തിലേറി 100 ദിവസത്തിനകം വിദേശത്തുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം പിടിച്ചെടുക്കുമെന്നും ഓരോ ഇന്ത്യന്‍ കുടുംബത്തിനും 15 ലക്ഷം വീതം നിക്ഷേപമായി എത്തിക്കുമെന്നുമുള്ള വാഗ്ദത്തം രണ്ടര വര്‍ഷമായിട്ടും പാലിക്കപ്പെട്ടിട്ടില്ല. കള്ളപ്പണക്കാരുടെ പേരുകള്‍ വെളിപ്പെടുത്തുവാന്‍ സുപ്രീം കോടതിയും പാര്‍ലമെന്റും ആണയിട്ടിട്ടും എന്‍.ഡി.എ. ഭരണകൂടം അതിനും തയ്യാറായിട്ടില്ല. പകരം കള്ളപ്പണക്കാരെ വിശുദ്ധന്മാരായി വാഴ്ത്താനാണ് മോഡിയും ബി.ജെ.പി.യും ശ്രമിച്ചിട്ടുള്ളത്. കൈവശമുള്ള കള്ളപ്പണത്തിന്റെ 45% സര്‍ക്കാരിന് കൈമാറിയാല്‍ ശേഷിക്കുന്ന തുക നിയമവിധേയമാക്കി കൊടുക്കുന്ന ഇന്‍കം ഡിക്ലറേഷന്‍ സ്‌കീം എന്ന ജാലവിദ്യയിലൂടെ ആയിരക്കണക്കിന് കള്ളപ്പണക്കാര്‍ക്കാണ് നല്ലപിള്ള സര്‍ട്ടിഫിക്കറ്റുകള്‍ കേന്ദ്രം വിതരണം ചെയ്തിട്ടുള്ളത്.

വിദേശത്തു നിന്നും കള്ളപ്പണം പിടികൂടുമെന്ന് വീമ്പ് പറഞ്ഞവര്‍ സാമ്പത്തിക കുറ്റവാളികളും പിടികിട്ടാപുള്ളികളുമായി രാഷ്ട്രം പ്രഖ്യാപിച്ച വിജയ്മല്ല്യ ക്കും, ലളിദ്‌മോദിക്കും വിദേശത്തേക്ക് പറക്കാന്‍ അവസരം ഒരുക്കികൊടുക്കുന്നതില്‍ മത്സരിക്കുകയായിരുന്നു. മാത്രവുമല്ല മേല്‍ പറഞ്ഞവര്‍ ഉള്‍പ്പെടെയുള്ള അനേകം ശതകോടീശ്വരന്മാരുടെ പൊതുമേഖലാ ബാങ്കുകളിലെ കടങ്ങള്‍ എഴുതിതള്ളാനും കേന്ദ്ര ഭരണകൂടം ലവലേശം മടികാട്ടിയിട്ടില്ല. 17 ലക്ഷം കോടിയോളം വരുന്ന ഇന്ത്യന്‍ സമ്പദ് ഘടനയില്‍ കേവലം 400 കോടിയുടെ കള്ളനോട്ടുകള്‍ മാത്രമാണുള്ളത്. അത് പിടികൂടാതെ 12000 കോടി രൂപ ചിലവില്‍ പുതിയ നോട്ട് ഇറക്കുന്നതിന്റെ യുക്തിയെ കുറിച്ച് വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് ഇതുവരെ സാധ്യമായിട്ടില്ല. കള്ളപ്പണത്തിന്റെ ഒളിത്താവളങ്ങളായ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം സ്വര്‍ണ്ണ നിക്ഷേപം എന്നിവയുടെ നാലയലത്ത് കൈവെക്കാന്‍ പോലും ധൈര്യം കാട്ടിയിട്ടില്ല.

ഇന്ത്യയുടെ സാമ്പത്തിക ചംക്രമണത്തില്‍ 16.24 ലക്ഷം കോടിയുടെ കറന്‍സികളാണ് നോട്ടുകള്‍ അസാധുവാക്കുന്ന സമയം നിലവിലുണ്ടായിരുന്നത്. അതില്‍ 14 ലക്ഷം കോടിയും 500, 1000 രൂപ നോട്ടുകളായിരുന്നു. ഒരു മുന്നൊരുക്കവുമില്ലാതെ നോട്ട് പിന്‍വലിച്ച നടപടി ഹിമാലയം വങ്കത്തമായി എന്നഭിപ്രായം പറയുന്നവര്‍ പ്രതിപക്ഷക്കാര്‍ മാത്രമല്ല, മോഡിയുടെ കാതുകളില്‍ പഞ്ചതന്ത്രം ഓതിക്കൊടുത്ത അനില്‍ ബോക്കനും പ്രധാനമന്ത്രിയെ ഇതിനകം തള്ളിപ്പറഞ്ഞു. ശിവസേനയും ബി.ജെ.പി. എം.പി. സുബ്രഹ്മണ്യം സ്വാമിയും ആര്‍.എസ്.എസ്. ആചാര്യന്‍ ഗോവിന്ദാചാര്യയും, ഗുജറാത്തിലെ ബി.ജെ.പി.യുടെ മുന്‍ എം.എല്‍.എ. യജിന്‍ഓജ വരെ അക്കൂട്ടത്തില്‍പ്പെടും. 50 ദിനങ്ങള്‍ കൊണ്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ആറ് മാസം കഴിഞ്ഞാലും കരകയറല്‍ അസാധ്യമാണെന്ന അഭിപ്രായം ഉരുവിട്ടവര്‍ മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരവും റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനുമാണ്. സംഘടിത കൊള്ളക്കും, നിയമപരമായ പിടിച്ചുപറിക്കുമാണ് കേന്ദ്രം നേതൃത്വം നല്‍കുന്നതെന്നും അവനവന്റെ പണം പിന്‍വലിക്കാന്‍ കഴിയാത്ത ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണെന്നുള്ള മുന്‍പ്രധാന മന്ത്രി മന്‍മോഹന്‍ സിംങിന്റെ വാക്കുകള്‍ ഭരണകൂടത്തിന്റെ നെഞ്ചകം പിളര്‍ത്തുന്നതാണ്. ഇന്ത്യയില്‍ സാമ്പത്തിക അരാജകത്വത്തിന്റെ മണിനാദം മുഴങ്ങിയതായി ലണ്ടനിലെ ഗാര്‍ഡിയന്‍ പത്രവും അമേരിക്കയിലെ സാമ്പത്തിക വിദഗ്ധന്‍ ലോറന്‍സാറി സമ്മറും നടത്തിയ പ്രസ്താവനകളും ശ്രദ്ധേയമാണ്.

ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം പോലും കാറ്റില്‍പ്പറത്തുന്ന പ്രവര്‍ത്തികളാണ് മോഡിയുടെയും കൂട്ടരും നടത്തിക്കൊണ്ടരിക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും സര്‍വ്വകക്ഷി നേതാക്കള്‍ക്കു മുമ്പില്‍ പ്രധാനമന്ത്രിയുടെ വാതിലുകള്‍ കൊട്ടിയടച്ചുകൊണ്ടുള്ള സമീപനം അതിനുള്ള മകുടോദാഹരണമാണ്. കേരളീയര്‍ക്ക് അനുമതി നിഷേധിച്ച പിറ്റേദിനത്തില്‍ തന്നെ യു.പി.യിലെ മുഖ്യന്‍ അഖിലേഷ് യാദവിന് മുഖം കൊടുക്കാന്‍ തയ്യാറായതും. നോട്ട് നിരോധിക്കല്‍ നടപടിയെ പിന്തുണച്ച ഒറീസയിലെ മുഖ്യമന്ത്രി നവീന്‍പട്‌നായികിന് കോടിക്കണക്കിന് രൂപയുടെ പണക്കിഴി സമ്മാനിക്കാന്‍ മോഡിസര്‍ക്കാര്‍ തയ്യാറായതും നമ്മള്‍ കൂട്ടിവായിക്കണം. ഇന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ രക്തധമനികളായിട്ടാണ് സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്. കള്ളപ്പണത്തിന്റെ കൂടാരമെന്ന് മുദ്രകുത്തി സഹകരണ സംഘങ്ങളുടെ കഴുത്തിന് പിടിക്കാനുള്ള നീക്കത്തിനെതിരായി ഐക്യ കണ്‌ഠേന പ്രമേയം കൈക്കൊണ്ടതാണ് മോഡിക്ക് കേരളത്തോടുള്ള ചതുര്‍ത്ഥിയുടെ കാരണം.

പാര്‍ലിമെന്റിനേയും ജനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് കാണാമറയത്തിരിക്കുന്ന നരേന്ദ്രമോഡിക്കെതിരായി ഓരോ ദിവസവും ജനരോഷം ശക്തിപ്പെട്ടുവരികയാണ്. ലോക ജനതയെ മുള്‍മുനയില്‍ നിര്‍ത്തി അഴിഞ്ഞാടിയ ഹിറ്റ്‌ലര്‍, മോസോളിനി, സ്റ്റാലിന്‍, ക്രൂഷ്‌ചേവ് തുടങ്ങിയ എല്ലാ ഏകാധിപതികളും ജനകീയ ചെറുത്തുനില്‍പ്പിന് മുമ്പില്‍ ചിറകൊടിഞ്ഞ് നിലംപരിശായിട്ടുണ്ട്. ഇവിടെയും ആ ചരിത്രം ആവര്‍ത്തിക്കുന്നതിന്റെ ശുഭലക്ഷണങ്ങളാണ് അങ്ങിങ്ങായി കാണാന്‍ കഴിയുന്നത്. തലയിലെ പേന്‍ എടുക്കാനും കൊല്ലാനും ഒറ്റവിരല്‍ മതിയാകില്ല. ഒരു മരം മാത്രം ഉണ്ടായാല്‍ അത് കാടാവില്ല. ഇടതു കൈകൊണ്ട് വലതു കൈയ്യും വലതു കൈകൊണ്ട് ഇടതു കൈയ്യും കഴുകുമ്പോള്‍ ഇരുകൈയ്യും വൃത്തിയാകും. പരസ്പര സഹകരണമെന്ന തത്വം ഊട്ടിയുറപ്പിച്ചും ഇന്ത്യ എന്ന വികാരം ആവാഹിച്ചെടുത്തും കള്ളപ്പണക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കുടപിടിക്കുകയും ബഹുസ്വരതയുടെ ആണിക്കല്ലുകള്‍ ഇളക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മോഡി സര്‍ക്കാരിനെതിരായി അടരാടാന്‍ മതേതര കക്ഷികള്‍ പരസ്പരം കൈകോര്‍ത്തുപിടിക്കേണ്ട സമയവും സന്ദര്‍ഭവുമാണിപ്പോള്‍.

chandrika: