X

വഴങ്ങാതെ സര്‍ക്കാര്‍; പതിനാലാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലില്‍ ശൈത്യകാല സമ്മേളനത്തിന്റെ 14ാം ദിവസവും പ്രതിപക്ഷ പ്രതിഷേധത്തിന് കുറവുണ്ടായില്ല. ഇരു സഭകളും ഇന്നലെ ആരംഭിച്ചതു തന്നെ പ്രതിപക്ഷ പ്രതിഷേധത്തോടെയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ കള്ളപ്പണക്കാര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന പ്രസ്താവന പിന്‍വലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. ജനങ്ങളുടെ പണം അവര്‍ക്ക് തന്നെ നല്‍കണമെന്ന മുദ്രാവക്യവുമായി പ്രതിപക്ഷം രാജ്യസഭയുടെ നടുത്തളത്തിലിറങ്ങിതോടെ നടപടികള്‍ സ്തംഭിച്ചു. വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന ആവശ്യമായിരുന്നു പ്രതിപക്ഷം ലോക്‌സഭയില്‍ ഉന്നയിച്ചത്.

ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെ സംസാരിച്ച ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലില്‍ സംശയം പ്രകടിപ്പിക്കാതിരുന്നതിന് പ്രതിപക്ഷ പാര്‍ട്ടികളെ അഭിനന്ദിക്കുകയും പ്രതിപക്ഷ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. നോട്ട് അസാധുവാക്കല്‍ ദേശീയ താല്‍പര്യത്തിന് വേണ്ടിയാണെന്ന രാജ്‌നാഥ് സിങിന്റെ വാക്കുകള്‍ പ്രതിഷേധം ശക്തമാക്കി.

പ്രതിപക്ഷം ചര്‍ച്ചക്ക് തയ്യാറല്ലെന്ന് കാണിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാജ്യത്തെ ജനങ്ങളുടെ നിലവിലെ അവസ്ഥ തുറന്നുകാണിക്കുന്നതാണോ പ്രതിപക്ഷം ചെയ്യുന്ന തെറ്റെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഖെ ചോദിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ ചോദ്യോത്തരവേളയും തടസ്സപ്പെട്ടു. ഇരുസഭകളിലും മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ ഇരുസഭകളും പിരിഞ്ഞു. നവംബര്‍ 16ന് ആരംഭിച്ച പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇതുവരെ പൂര്‍ണമായും സ്തംഭനത്തിലാണ്.
ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളത്തിനിടെ ആദായ നികുതി നിയമഭേദഗതി മാത്രമാണ് ചര്‍ച്ച കൂടാതെ പാസ്സാക്കിയത്. ഇതിനെതിരെയും പ്രതിപക്ഷം പ്രതിഷേധത്തിലാണ്. മ132

chandrika: