X

സി.പി.എം ആവശ്യപ്പെടേണ്ടത് ഇ.പി ജയരാജന്റെ രാജി

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

അടിയന്തരമായി വിളിച്ചുചേര്‍ത്ത നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍നിന്ന് മുന്‍ മന്ത്രിയും എം.എല്‍.എയുമായ ഇ.പി ജയരാജന്‍ വിട്ടുനിന്നത് കാരണവും നീതീകരണവും എന്തുതന്നെയായാലും കേരളത്തിലെ ജനങ്ങളോടു കാണിച്ച പൊറുക്കാന്‍ വയ്യാത്ത ധിക്കാരമാണ്.

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രഗവണ്മെന്റിന്റെ നടപടിയെ തുടര്‍ന്ന് രാജ്യത്താകെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. ഈ പൊതു പശ്ചാത്തലത്തില്‍ കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കുന്ന കേന്ദ്ര നയം കൂടി തിരുത്തിക്കാന്‍ ഇടതുപക്ഷ-ജനാധിപത്യ മുന്നണിയും യു.ഡി.എഫും യോജിച്ചു മുന്നോട്ടുവന്നു. ഈ അസാധാരണ രാഷ്ട്രീയ പോരാട്ടത്തിന്റെ വേദിയായിരുന്നു ചൊവ്വാഴ്ച പ്രത്യേകം വിളിച്ചുചേര്‍ത്ത നിയമ സഭാ സമ്മേളനം.
ബി.ജെ.പിയുടെ ഏക പ്രതിനിധി അതില്‍ ആദ്യന്തം ഭാഗഭാക്കായി ഒടുവില്‍ എതിര്‍ത്ത് വോട്ടുചെയ്തു. യു.ഡി.എഫിന്റെയും ഇരു മുന്നണികളിലുമില്ലാത്ത എം.എല്‍.എമാരുടെയും പിന്തുണ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന് ലഭിച്ചു. എന്നിട്ടും എല്‍.ഡി. എഫിന്റെ ഒരു വോട്ടു കുറഞ്ഞു. അതാകട്ടെ ഈ മന്ത്രിസഭയില്‍ രണ്ടാം സ്ഥാനക്കാരനായിരുന്ന, സി.പി.എം സെക്രട്ടേറിയറ്റില്‍ സഹകരണ വിഷയത്തിന്റെ പാര്‍ട്ടിച്ചുമതലക്കാരനും കേന്ദ്രകമ്മറ്റിയംഗവുമായ സി.പി.എം എം.എല്‍. എയുടെ.

ബന്ധു നിയമന വിവാദത്തില്‍ രാജിവെക്കേണ്ടിവന്ന ഇ.പി ജയരാജനു പകരം പുതിയൊരംഗത്തെ മന്ത്രിസഭയിലേക്ക് തീരുമാനിച്ച പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്ന് ക്ഷുഭിതനായി ഇറങ്ങിപ്പോയ ഇ.പി ജയരാജന്‍ ആ തീരുമാനത്തിന് അംഗീകാരം നല്‍കേണ്ട സംസ്ഥാന കമ്മറ്റി യോഗം ബഹിഷ്‌ക്കരിച്ചാണ് കണ്ണൂരിലേക്ക് മടങ്ങിയത്. പാര്‍ട്ടി നേതൃത്വം തന്നോട് അനീതി കാണിച്ചതായി കേന്ദ്ര കമ്മറ്റിക്ക് അദ്ദേഹം പരാതി നല്‍കിയതായി പിന്നീട് വാര്‍ത്തവന്നു. പാര്‍ട്ടിയിലെ സഹ പ്രവര്‍ത്തകനായ നിയുക്ത മന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കൂടിയാകണം സംസ്ഥാന നേതൃത്വത്തെ അറിയിച്ചുകൊണ്ടുള്ള ഈ നിയമസഭാ ബഹിഷ്‌കരണം.

താനുമായി ബന്ധപ്പെട്ട പ്രശ്‌നം പാര്‍ട്ടിക്കകത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്നത് കേന്ദ്ര കമ്മറ്റിയംഗമായ ജയരാജന്റെയും സി.പി.എമ്മിന്റെയും ഉള്‍പ്പാര്‍ട്ടിപ്രശ്‌നമാണ്. നാടുനീളെ കത്തുമ്പോള്‍ ഉടന്തടിചാടി പ്രതികരിക്കേണ്ടതല്ല. സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാനാവാതെ ആളുകള്‍ ആത്മഹത്യചെയ്യുകയും ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുമ്പില്‍ ക്യൂനിന്ന് കുഴഞ്ഞു വീണു മരിക്കുകയുമാണ്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് ഒരു ദിവസത്തെ നിയമ സഭാ സമ്മേളനം പ്രത്യേകം വിളിച്ചത്. അതില്‍ നിന്ന് ഒരു ഇടതുപക്ഷ നിയമസഭാ സാമാജികന്‍ വിട്ടുനിന്നത് ജനാധിപത്യത്തില്‍ പൊറുക്കാനാവാത്ത തെറ്റാണ്.

43,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷം നല്‍കി നിയമസഭയിലെത്തിച്ച് ഇ.പി ജയരാജനെ മന്ത്രിയാക്കിയത് കണ്ണൂരിലെ മട്ടന്നൂര്‍ മണ്ഡലത്തിലെ ജനങ്ങളാണ്. സഹകരണ മേഖലയെ തകര്‍ക്കുന്ന വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന പ്രമേയത്തിന്റെ ഭാഗമാകാനുള്ള മണ്ഡലത്തിലെ 1,78,000 ഓളം വരുന്ന സമ്മതിദായകരുടെ അവകാശമാണ് എം.എല്‍.എ സ്വയം തടഞ്ഞത്. ജനങ്ങളോടുള്ള വിശ്വാസ വഞ്ചന കൂടിയാണ് ഇ.പി ജയരാജന്‍ കാണിച്ചത്. കാലാവധി പൂര്‍ത്തിയാകും വരെ നിയമ സഭയുടെ പടി കയറാനുള്ള തന്റെ അര്‍ഹത ഇതോടെ ജയരാജന്‍ ധാര്‍മ്മികമായി നഷ്ടപ്പെടുത്തി.

വേറിട്ടൊരു പാര്‍ട്ടിയാണെന്ന് നാഴികക്ക് നാല്പതുവട്ടം മേനി പറയുന്ന സി.പി.എം മുഖം രക്ഷിക്കണമെങ്കില്‍ എം.എല്‍.എ പദവിയില്‍ നിന്നുള്ള ഇ.പി ജയരാജന്റെ രാജി 24 മണിക്കൂറിനകം ആവശ്യപ്പെടണം. വില പേശലിനും സമ്മര്‍ദ്ദ തന്ത്രത്തിനും വഴങ്ങിക്കൊടുക്കാതെ കേന്ദ്ര കമ്മറ്റിയംഗം അടക്കമുള്ള പാര്‍ട്ടിയിലെ എല്ലാ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്നും ജയരാജനെ നീക്കുകയും വേണം. തെരുവില്‍ പരസ്പരം ആക്ഷേപിച്ച് പ്രസ്താവന നടത്തിയതിന് വി.എസിനെയും പിണറായിയെയും പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കിയ സി.പി.എം നേതൃത്വം ജയരാജന്റെ മുമ്പില്‍ പകക്കുന്നതെന്താണ്. ലോട്ടറി രാജാവ് മാര്‍ട്ടിന്‍, വി.എം രാധാകൃഷ്ണന്‍ തുടങ്ങി കളങ്കിത ബന്ധങ്ങളുടെ തെറ്റുകളുടെ ചക്രംമാത്രമുരുട്ടി നടന്ന ജയരാജനെ അധികാര പദവികളിലേക്ക് വീണ്ടും വീണ്ടും ഉയര്‍ത്തിയത് പാര്‍ട്ടി നേതൃത്വം. അവരിപ്പോള്‍ അനുഭവിക്കുന്നത് വെറും കാവ്യനീതി.

ലോക്‌സഭയില്‍ കോണ്‍ഗ്രസ് – ഇടത് എം.പിമാര്‍ യോജിച്ച് സത്യഗ്രഹം നടത്തുകയും നിയമസഭാ വോട്ടെടുപ്പില്‍ വരെ ബി.ജെ.പി പ്രതിനിധി ഒ. രാജഗോപാല്‍ സജീവമാകുകയും ചെയ്തു. മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതില്‍ കലാപക്കൊടിയുയര്‍ത്തി കണ്ണൂരിലെ വീട്ടില്‍ പോയി വാതില്‍ കൊട്ടിയടച്ച് ധ്യാനത്തിലിരിക്കുകയാണ് ഇ.പി ജയരാജന്‍ ചെയ്തത്. താന്‍ പറയുമ്പോള്‍ ഇനി വന്നാല്‍ മതിയെന്ന് തന്റെ മണ്ഡലം കമ്മറ്റി ഓഫീസിലെ ചുമതലക്കാരെ വിരട്ടി വിടുകയും ചെയ്തു. ഇത്തരമൊരു നേതാവിനെ സി.പി.എം എങ്ങനെ പേറി മുന്നോട്ടുപോകും.
കാള്‍ ജാസ്‌പേഴ്‌സ് എന്ന വൈദ്യ ശാസ്ത്രജ്ഞന്‍ ഒരു നൂറ്റാണ്ടുമുമ്പ് കണ്ടെത്തിയ മനോരോഗമാണ് ‘ഡെലൂഷന്‍’. സത്യം മറിച്ചാണെന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകള്‍ക്കു മുമ്പിലും തന്റെ തോന്നലാണ് ശരിയെന്ന് വിശ്വസിക്കുന്ന അവസ്ഥ. മുഹമ്മദലി ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ മലപ്പുറത്തുകാരനാണെന്നും രാജ്യ സേവനം നടത്തുന്ന തന്റെ രക്തത്തിനു ദാഹിക്കുന്നവരാണ് ബന്ധു വിവാദമുണ്ടാക്കി രാജിവെപ്പിച്ചതെന്നും തന്നോട് കൂടിയാലോചിക്കാതെയാണ് പുതിയ മന്ത്രിയെ പാര്‍ട്ടി നിശ്ചയിച്ചതെന്നും മറ്റുമുള്ള ഉറച്ച വിശ്വാസ പ്രഖ്യാപനങ്ങളില്‍ ഈ ഡെലൂഷന്റെ ലക്ഷണങ്ങളുണ്ട്. ഇത് വിദഗ്ധ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. പൊതുപ്രവര്‍ത്തകനും നിയമസഭാ പ്രതിനിധിയുമായ ജയരാജന്‍ ജനങ്ങളോട് കാണിച്ച കൊടും പാതകമോര്‍ക്കുമ്പോള്‍ ഈ അവസ്ഥയില്‍ സഹതപിക്കാന്‍ പോലും പക്ഷേ കഴിയുന്നില്ല.

chandrika: