X

സുശാന്തിന്റെ മരണം; കാമുകി റിയ ചക്രവര്‍ത്തിയും കുടുംബവും ഒളിവില്‍- മുംബൈയിലെ ഫ്‌ളാറ്റില്‍നിന്ന് മുങ്ങിയത് അര്‍ദ്ധരാത്രി

മുംബൈ: നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയയായ കാമുകി റിയ ചക്രവര്‍ത്തിയും കുടുംബവും മുംബൈയിലെ ഫ്‌ളാറ്റില്‍ നിന്ന് മുങ്ങി. മൂന്നു നാലു ദിവസം മുമ്പ് അര്‍ദ്ധരാത്രിയാണ് നടി കടന്നു കളഞ്ഞത് എന്ന് മുംബൈ പൊലീസ് പറയുന്നു. റിയയെ ചോദ്യം ചെയ്യാനായി ബിഹാര്‍ പൊലീസ് വീട്ടിലെത്തിയ വേളയിലാണ് ഇവര്‍ വീടുവിട്ടതായി അറിഞ്ഞത്.

സുശാന്തിന്റെ അച്ഛന്‍ കെ.കെ സിങിന്റെ പരാതിയിലാണ് ബിഹാര്‍ പൊലീസ് കേസ് അന്വേഷിക്കുന്നത്. രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനിലാണ് നടിക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നത്. പണം തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ കെ.കെ സിങ് റിയയ്‌ക്കെതിരെ ഉയര്‍ത്തിയിരുന്നത്.

വലിയ സ്യൂട്ട്‌കേസുകളുമായി നീലകാറിലാണ് കുടുംബം വീടുവിട്ടു പോയത് എന്ന് പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അച്ഛന്‍, അമ്മ, സഹോദരന്‍ എന്നിവരാണ് നടിക്കൊപ്പമുണ്ടായിരുന്നത്.

നേരത്തെ, തനിക്കെതിരെ ബിഹാര്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി റിയ രംഗത്തെത്തിയിരുന്നു. ജുഡീഷ്യറിയില്‍ സമ്പൂര്‍ണ വിശ്വാസമുണ്ടെന്നും സത്യം വിജയിക്കുമെന്നും സാമൂഹിക മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അവര്‍ പറഞ്ഞിരുന്നു. കേസില്‍ നേരത്തെ മുംബൈ പൊലീസ് റിയയെ 11 മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു.

കെ.കെ സിങിന്റെ ആരോപണങ്ങള്‍

റിയയ്ക്കെതിരെ 16 ആരോപണങ്ങളാണ് കെ.കെ സിങ് ഉന്നയിച്ചിട്ടുള്ളത്. റിയ സുശാന്തിനെ ഒരു റിസോര്‍ട്ടിലേക്ക് കൊണ്ടുപോയി ഓവര്‍ഡോസ് മരുന്നു നല്‍കിയതായും ആരോഗ്യസ്ഥിതി മോശമായപ്പോള്‍ ഡെങ്കിപ്പനിയാണ് എന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞെന്നും അദ്ദേഹം പറയുന്നു.

മറ്റു ആരോപണങ്ങള്‍ ഇങ്ങനെ;

വിഷാദ രോഗത്തിന് മരുന്നു കഴിക്കുന്നുണ്ട് എന്ന് സിനിമാ മേഖലയില്‍ പറയുമെന്ന് റിയ ഭീഷണിപ്പെടുത്തി, പ്രേതം ഉണ്ടെന്ന് പറഞ്ഞ് സുശാന്ത് ജീവിച്ചിരുന്ന വീട് റിയ കൈക്കലാക്കി
സുശാന്ത് വച്ച എല്ലാ വീട്ടുജോലിക്കാരെയും റിയ മാറ്റി, സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് റിയ കൈവശപ്പെടുത്തി.
ക്രഡിറ്റ് കാര്‍ഡും നടിയുടെ പക്കലായിരുന്നു
കുടുംബത്തോട് സംസാരിക്കുന്നതില്‍ നിന്ന് സുശാന്തിനെ തടയാന്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു.
സിനിമ വിട്ട് കേരളത്തില്‍ സുഹൃത്തുമൊത്ത് ജൈവകൃഷിയുമായി കഴിയാന്‍ സുശാന്തിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ റിയ അതിന് അനുവദിച്ചില്ല. താന്‍ പറയുന്നത് കേട്ടില്ലെങ്കില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി.
മരണത്തിന് മുമ്പ് റിയ വീടു വിട്ട വേളയില്‍ റിയ പണം, ആഭരണം, സുശാന്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ എന്നിവ എടുത്തിരുന്നു.
സുശാന്തിന്റെ അക്കൗണ്ടില്‍ 17 കോടി രൂപ നിക്ഷേപമുണ്ടായിരുന്നു. കുറച്ചു കാലയളവിനുള്ളില്‍ മാത്രം മറ്റൊരു അക്കൗണ്ടിലേക്ക് 15 കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടു.

Test User: