X

ലൈസന്‍സില്ല, പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ വണ്ടികളുമായി റോഡില്‍; അഴിയെണ്ണുന്ന രക്ഷിതാക്കളുടെ എണ്ണം കൂടുന്നു

കുട്ടികള്‍ വാഹനം ഓടിക്കുന്നതുമൂലം രക്ഷിതാക്കള്‍ അറസ്റ്റിലാകുന്ന സംഭവങ്ങള്‍ കൂടിവരുന്നതായി റിപ്പോര്‍ട്ട്. 18 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരുചക്രവാഹനവുമായി നിരത്തിലിറങ്ങുന്നതായും കുട്ടികള്‍ ഓടിച്ച വാഹനം അപകടം വരുത്തുമ്പോഴാണ് പല രക്ഷിതാക്കളും വിവരം അറിയുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്ത് ലൈസന്‍സ് ലഭിക്കാത്ത കുട്ടികള്‍ പ്രതികളായ കേസുകള്‍ ഓരോ ജില്ലയിലും കൂടി വരുന്നതായി പോലീസും മോട്ടോര്‍ വാഹനവകുപ്പും പറയുന്നു. മലപ്പുറം ജില്ലയില്‍ ഇത്തരത്തില്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി രക്ഷിതാക്കളും ബന്ധുക്കളും പിഴയും അടച്ചിട്ടുണ്ട്. ചിലര്‍ക്ക് കോടതി പിരിയും വരെയെങ്കിലും തടവ് ശിക്ഷയും ലഭിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ച കേസില്‍ പിതാവിന് കാസര്‍കോട് സിജെഎം കോടതി അടുത്തിടെ തടവ് ശിക്ഷ വിധിച്ചിരുന്നു. മൂത്തമകന് വേണ്ടി വാങ്ങിയ വണ്ടി പ്രായപൂര്‍ത്തിയാകാത്ത രണ്ടാമത്തെ മകന്‍ ഓടിക്കുന്നതിനിടെ പോലീസ് പിടികൂടി. തുടര്‍ന്നാണ് രക്ഷിതാവ് ജയിലില്‍ കഴിയേണ്ടിവന്നത്.

കണ്ണൂരില്‍ ബൈക്കില്‍ കറങ്ങി ആറാം ക്ലാസുകാരന്‍, പിഴയടച്ച് അച്ഛന്റെ കീശകീറി! ചട്ടഞ്ചാല്‍ തെക്കില്‍ സ്വദേശിയായ രക്ഷിതവായിരുന്നു ആ നിര്‍ഭാഗ്യവാനായ വാഹന ഉടമ. ഇദ്ദേഹത്തിന് 25,000 രൂപ പിഴയടയ്ക്കാന്‍ ആയിരുന്നു കോടതി ആദ്യം ശിക്ഷിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന്റെ കയ്യില്‍ 5000 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. അതിനാല്‍ പിഴയ്ക്ക് പകരം ആറുമാസത്തെ തടവിന് വിധിച്ചു. പിന്നീട് പ്രതിയുടെ പ്രായവും അവസ്ഥയും പരിഗണിച്ച് തടവ് 15 ദിവസമാക്കി ചുരുക്കി.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചതിനാല്‍ വിദേശത്തുള്ള രക്ഷിതാക്കള്‍ കേസില്‍ കുടുങ്ങിയ കേസുകള്‍ പല ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മോട്ടോര്‍ വാഹനനിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതികള്‍ 2019-ലാണ് നിലവില്‍ വന്നത്. ഇതിനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ നിയമലംഘനം നടത്തുകയോ ചെയ്താല്‍ വാഹനം നല്‍കിയ രക്ഷിതാവിന്/വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും മൂന്നുവര്‍ഷം തടവും ലഭിക്കും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരുവര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്യും.

വാഹനം ഓടിച്ച കുട്ടിക്ക് പിന്നെ ഏഴുവര്‍ഷം കഴിഞ്ഞ് മാത്രമേ ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു. അതായത് 18 വയസ് ആയാലും ലൈസന്‍സ് കിട്ടില്ല എന്നു ചുരുക്കം. രജിസ്ട്രേഷന്‍ ആവശ്യമില്ലാത്ത (മോട്ടോര്‍ വാഹനങ്ങളായി കണക്കാക്കാത്ത) വൈദ്യുതി ഇരുചക്രവാഹനങ്ങളില്‍ ചിലതു മാത്രമേ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ നിരത്തില്‍ ഓടിക്കാന്‍ സാധിക്കുകയുള്ളു. മോട്ടോര്‍ശേഷി 250 വാട്ട്സില്‍ കുറഞ്ഞ വാഹനങ്ങള്‍ ഓടിക്കാന്‍ വയസ്സോ ലൈസന്‍സോ ബാധകം അല്ലെന്നും മോട്ടോര്‍വാഹനവകുപ്പ്.

അതേസമയം ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ വാഹനം ഓടിക്കും എന്നത് വലിയ നേട്ടമായി കാണുന്നവരാണ് പല രക്ഷിതാക്കളും. ഇത്തരം ചില കുട്ടി ഡ്രൈവിംഗുകളുടെ വീഡിയോ ദൃശ്യങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. ഇത്തരം സാഹസങ്ങളുടെ അപകടം പലരും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ത്യയില്‍, ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനും റോഡില്‍ മോട്ടോര്‍ വാഹനം ഓടിക്കുന്നതിനുമുള്ള നിയമപരമായ പ്രായം 18 വയസാണ്. ഈ വയസ് നിലനിര്‍ത്തുന്നതിന്റെ പ്രധാന കാരണം പ്രധാനമായും ഡ്രൈവിംഗ് ഒരു ലളിതമായ ജോലിയല്ല എന്നതാണ്. റോഡില്‍ ഒരു വാഹനം ഓടിക്കുന്നത് പക്വതയും ഉത്തരവാദിത്തവും ആവശ്യമുള്ള ഒരു പ്രവര്‍ത്തനമാണ്. നമ്മുടെ രാജ്യത്ത് പ്രായപൂര്‍ത്തിയാകാത്ത ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കാത്തതിന്റെയും നിയമവിരുദ്ധമായതിന്റെയും പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് സ്‌കൂട്ടറുമായി കറങ്ങിയയാള്‍ക്ക് 25 വയസുവരെ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കരുതെന്ന് അടുത്തിടെ കോടതിവിധിയും വന്നിരുന്നു.

 

webdesk14: