X

യുപിയില്‍ യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം ക്ഷേത്രത്തില്‍ വെച്ച് ജീവനോടെ ചുട്ടുകൊന്നു

സംബാല്‍:ഉത്തര്‍പ്രദേശില്‍ യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം ക്ഷേത്രത്തില്‍ വെച്ച് ചുട്ടുകൊന്നു. യു.പിയിലെ സംബാല്‍ ജില്ലയിലെ യാഗ്യശാല ക്ഷേത്രത്തിലാണ് അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം യുവതിയെ ചുട്ടുകൊന്നത്. യുവതിയുടെ ഭര്‍ത്താവ് ഗാസിയാബാദിലാണ് ജോലി ചെയുന്നത്. ഭര്‍ത്താവ് വീട്ടില്‍ ഇല്ലെന്ന് മനസ്സിലാക്കിയ പ്രതികള്‍ ശനിയാഴ്ച പുലര്‍ച്ചയോടെ യുവതിയുടെ വീട്ടിലെത്തി  ഇവരെ കൂട്ടബലാല്‍സംഗത്തിനിരയാക്കി തിരിച്ചുപോവുകയായിരുന്നു.

പീഡനത്തിനിരയായ യുവതി 100 ഡയല്‍ ചെയ്ത് പൊലീസിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് സംഭവം അറിയിക്കാനായി സ്വന്തം സഹോദരനെ വിളിച്ചെങ്കിലും ഫോണില്‍ ലഭ്യമായില്ല. തുടര്‍ന്ന് ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. യുവതിയുടെ ബന്ധു പൊലീസിനെ വിവരമറിയിക്കുമ്പോഴേക്കും അഞ്ചംഗസംഘം വീണ്ടും യുവതിയുടെ വീട്ടിലെത്തി സമീപത്തുള്ള യാഗ്യശാല ക്ഷേത്രത്തിലേക്ക് എടുത്തു കൊണ്ടുപോയി ചുട്ടുകൊല്ലുകയായിരുന്നുവെന്ന് ഭര്‍ത്താവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

 

രണ്ട് മക്കളുടെ അമ്മയായ കൊല്ലപ്പെട്ട യുവതി രാജ്പുര പൊലീസ് പരിധിയിലാണ് താമസിച്ചിരുന്നത്. ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അരം സിങ്, മഹാവീര്‍, ചരണ്‍ സിങ്, ഗുല്ലു, കുമാര്‍പാല്‍ എന്നിവരാണ് കേസിലെ പ്രതികള്‍ എന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതില്‍ രണ്ട് പേര്‍ യുവതിയുടെ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. യുവതിയെ ഇവര്‍ നിരന്തരമായി യുവതിയെ ശല്യം ചെയ്തിരുന്നു.

പീഡനത്തിനിരയായ ശേഷം ബന്ധുവിനെ ഫോണ്‍ വിളിച്ച് സംഭവം അറിയിച്ചതിന്റെ ഓഡിയോ ക്ലിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേസില്‍ നിര്‍ണായക തെളിവാകും. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്ന് എ.ഡി.ജി.പി പ്രേം പ്രകാശ് പറഞ്ഞു. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

chandrika: