X

വ്‌ളാദ്മിര്‍ പുടിനെ വെല്ലുവിളിച്ച് അയ്‌ന ഗംസതൂവ

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്‌ളാദ്മിര്‍ പുടിനോട് പൊരുതാന്‍ മുസ്ലിം
വനിതയും. അയ്‌ന ഗംസതൂവ എന്ന നാല്‍പതുകാരിയാണ് പുടിനോട് മത്സരിക്കാന്‍ തയാറെടുക്കുന്നത്. ദാഗെസ്താന്‍ തലസ്ഥാനമായ മഖാച്കലയില്‍ ഗംസതൂവക്ക് പിന്തുണ പ്രഖ്യാപിച്ച് നൂറുകണക്കിന് ആളുകള്‍ ഒത്തുചേര്‍ന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവരം ഗംസതൂവയും ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

റഷ്യയിലെ ഏറ്റവും വലിയ മുസ്ലിം മാധ്യമശൃംഖലയുടെ മേധാവിയും ഗ്രന്ഥകാരിയുമായ അവരുടെ കീഴില്‍ സന്നദ്ധസംഘടനയും പ്രവര്‍ത്തിക്കുന്നുണ്ട്. ഗംസതൂവയുടെ ഇസ്ലിം
ലിം.ആര്‍യു എന്ന മാധ്യമ കൂടക്കീഴില്‍ ടെലിവിഷനും റേഡിയോയും അച്ചടി മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. പണ്ഡിതയും ചിന്തകയുമായ ഒരു മുസ്്‌ലിം യുവതി പുടിനെ നേരിടാന്‍ എത്തുന്നുവെന്ന വാര്‍ത്തക്ക് വന്‍ പ്രാധാന്യമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്നത്. ഗംസതൂവയുടെ ഭര്‍ത്താവ് അഖ്മദ് അബ്ദുലായേവ് ദാഗെസ്താന്‍ മുഫ്തിയാണ്. മുസ്്‌ലിം ഭൂരിപക്ഷ പ്രദേശമായ ദാഗെസ്താന്‍ ഒരുകാലത്ത് വിഘടനാവാദികളും റഷ്യന്‍ സേനയും തമ്മിലുള്ള പോരാട്ടത്തിന് വേദിയായിരുന്നു. ചോരച്ചാലുകള്‍ തീര്‍ത്ത ആ പോരാട്ടത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

2012ല്‍ കാക്കസസിലുണ്ടായ ഒരു വനിതാ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട സയ്യിദ് അഫന്ദി ചിര്‍കാവിയുടെ സൂഫി പരമ്പരയോടാണ് ഗംസൂതവക്ക് ആഭിമുഖ്യം. ഈ സൂഫി പരമ്പരയില്‍ പതിനായിരക്കണക്കിന് അനുയായികളുണ്ട്. ഗംസതൂവയുടെ ആദ്യ ഭര്‍ത്താവ് സയ്യിദ് മുഹമ്മദ് അബൂബകറോവ് 1998ലെ ഒരു കാര്‍ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ കാറില്‍ തന്നെയാണ് സ്‌ഫോടനമുണ്ടായത്. അബൂബകറോവിന്റെ കൊലയാളികളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. വഹാബികളാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിനു പിന്നിലെന്ന് ഗംസതൂവ ആരോപിക്കുന്നുണ്ട്. ദാഗെസ്താനില്‍ സൂഫി അനുഭാവമുള്ള നേതാക്കളുടെ കൊലപാതകത്തിന് പിന്നില്‍ അവരാണെന്ന് പല പുസ്തകങ്ങളിലും പ്രസംഗങ്ങളിലും ഗംസതൂവ ആരോപിച്ചിരുന്നു.

ഏതായാലും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഗംസതൂവയുടെ തീരുമാനം റഷ്യന്‍ മുസ്്‌ലിം സമൂഹത്തില്‍ ചൂടേറിയ ചര്‍ച്ചക്ക് വഴിതുറന്നിട്ടുണ്ട്. ഭര്‍ത്താവിന്റെ തണലില്‍നിന്ന് അവര്‍ പുറത്തുപോകരുതെന്ന് ചിലര്‍ വാദിക്കുമ്പോള്‍, നിരവധി പേര്‍ സ്ഥാനാര്‍ത്ഥിത്വത്തെ അഭിനന്ദിക്കുന്നു. പുടിനുമായുള്ള മത്സരത്തില്‍ ഗംസതൂവ ഒരിക്കലും ജയിക്കാന്‍ പോകുന്നില്ലെന്നാണ് ഭൂരിഭാഗം പേരുടെയും വിലയിരുത്തല്‍. റഷ്യയിലെ രണ്ടു കോടി മുസ്്‌ലിംകള്‍ മുഴുവന്‍ വോട്ടു ചെയ്താലും വിജയം ഉറപ്പിക്കാനാവില്ല. ഗംസതൂവ പ്രസിഡന്റാകുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച പോലും വിഡ്ഢിത്തമാണെന്ന് ദാഗെസ്താനിലെ പ്രമഖ എഴുത്തുകാരന്‍ സകീര്‍ മഗോമദേവ് പറഞ്ഞു. പക്ഷെ, ദാഗസ്താനിലും വടക്കന്‍ കോക്കസസിലും പുടിന് വെല്ലുവിളി ഉയര്‍ത്താന്‍ ഗംസതൂവക്ക് സാധിക്കും. മേഖലയില്‍ പുടിന് കിട്ടുന്ന പരമ്പരാഗത വോട്ടുകള്‍ തട്ടിയെടുക്കാനും അവര്‍ക്ക് കഴിയും.

chandrika: