X

ലിബിയയില്‍ ദേശീയ ഐക്യം അകലെ

 

ലിബിയയിലെ നാറ്റോ ഇടപെടല്‍ ഭീമാബദ്ധമായെന്ന് അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ബരാക് ഒബാമ കുറ്റസമ്മതം നടത്തിയതില്‍ അത്ഭുതമില്ല. ഇതേ കാലയളവില്‍ നാറ്റോ സൈനിക നടപടിയെ സഹായിച്ചിരുന്ന മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് പശ്ചാത്താപ ബോധം ഉണ്ടായിട്ടുണ്ടെങ്കിലും തകര്‍ന്നടിഞ്ഞ ഈ ആഫ്രിക്കന്‍ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മിതിയില്‍ അവര്‍ക്ക് ഒന്നും ചെയ്യാനാവില്ല. മുന്‍ കോളനിയായ ലിബിയയില്‍ ഈ വര്‍ഷം ഡിസംബറില്‍ പ്രസിഡണ്ട്, പാര്‍ലമെന്റ് തെരഞ്ഞടുപ്പ് നടത്താന്‍ ഫ്രഞ്ച് ഭരണകൂടം പദ്ധതി തയ്യാറാക്കി വരുന്നുണ്ടെങ്കിലും അവക്കൊന്നും ഉദ്ദേശിച്ച ഫലം ആരും പ്രതീക്ഷിക്കുന്നില്ല. എണ്ണ സമ്പന്നമായ ലിബിയയെ 2011-ലെ മുല്ലപ്പൂ വിപ്ലവത്തിന്റെ മറവില്‍ കശക്കിയെറിഞ്ഞ പാശ്ചാത്യശക്തികള്‍ നിസ്സഹായരായി നോക്കിനില്‍ക്കേ ലിബിയ അടക്കിവാഴുന്നത് പരസ്പരം ഏറ്റുമുട്ടുന്ന മൂന്ന് ഭരണകൂടങ്ങളും യുദ്ധപ്രഭുക്കളും ഗോത്രവര്‍ഗക്കാരും സായുധരായ ഗ്രൂപ്പുകളും മാത്രം. സ്ഥിരം ഭരണകൂടമില്ല, നിയമവാഴ്ചയില്ല. ഏകീകൃത രാഷ്ട്രം എന്ന സങ്കല്‍പത്തില്‍നിന്നും എത്രയോ അകലെയാണ് ഖദ്ദാഫിയുടെ രാജ്യം. 42 വര്‍ഷത്തെ ഖദ്ദാഫി ഭരണകൂടത്തെ പിഴുതെറിയുകയും അദ്ദേഹത്തെ നിഷ്‌കരുണം വധിക്കുകയും ചെയ്തവര്‍ എന്ത് നേടി? നാറ്റോ സൈനിക ഇടപെടലുകളിലൂടെ കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ ഭരണകൂടത്തെ തകര്‍ത്ത ശേഷം, ഏഴ് വര്‍ഷം പിന്നിടുമ്പോഴും അസ്ഥിരതയാണ്. പാര്‍ലമെന്റ് രണ്ട്, ഭരണകൂടങ്ങള്‍ മൂന്ന്, ഭീകര ഗ്രൂപ്പുകള്‍, സായുധരായ യുവാക്കളെ അണിനിരത്തിയ യുദ്ധപ്രഭുക്കളുടെ പ്രാദേശിക ഭരണകൂടങ്ങള്‍ ലിബിയ ഛിന്നഭിന്നമായി. ആര്‍ക്കും ആരെയും നിയന്ത്രിക്കാനാവില്ല. തെരുവുകള്‍ സായുധ ഗ്രൂപ്പുകള്‍ അടക്കിവാഴുന്നു. സര്‍വത്ര അരാജകത്വം. ഇനിയെന്ത്? അട്ടിമറിച്ചവര്‍ക്ക് ഭാവിയെക്കുറിച്ച് മറ്റൊരു ധാരണയുമില്ല. ഏറ്റവും അവസാനം 2015-ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ മേല്‍നോട്ടത്തില്‍ നിയോഗിക്കപ്പെട്ട് ട്രിപ്പോളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഭരണകൂടം. ഒമ്പതംഗ പ്രസിഡന്‍സി കൗണ്‍സിലിന്റെ തലവന്‍ ഫായിസ് സിറാജ് ആണ് രാജ്യത്തിന്റെ നാല്‍പത് ശതമാനത്തോളം ഭൂപ്രദേശങ്ങള്‍ നിയന്ത്രിക്കുന്നത്. സൈനിക കേണല്‍ ആയിരുന്ന ഖലിഫ ഹാഫ്ദറിന്റെ നേതൃത്വത്തില്‍ പടിഞ്ഞാറന്‍ മേഖലയില്‍ മറ്റൊരു സര്‍ക്കാര്‍. യുദ്ധ പ്രഭുവായി അറിയപ്പെടുന്ന ഹാഫ്ദര്‍ വളരെക്കാലം അമേരിക്കയില്‍ പ്രവാസ ജീവിതം നയിച്ച് ഖദ്ദാഫിക്ക് ശേഷം ലിബിയയില്‍ തിരിച്ചെത്തിയതാണ്. സൈനിക ഏകാധിപതിയായി അറിയപ്പെടുന്ന യുദ്ധ പ്രഭുവിന് ഈജിപ്ത് പിന്തുണ നല്‍കിവരുന്നു. ട്രിപ്പോളി കേന്ദ്രമായ സര്‍ക്കാറില്‍ ബ്രദര്‍ഹുഡിന് സ്വാധീനമുള്ളത്‌കൊണ്ടാണ് യുദ്ധ പ്രഭുവിനോടൊപ്പം നില്‍ക്കാന്‍ ഈജിപ്തിനെ പ്രേരിപ്പിക്കുന്നത്. ഈജിപ്തില്‍ ബ്രദര്‍ഹുഡുകാരനായ മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് അധികാരം കയ്യടക്കിയ ഫതഹ് അല്‍സീസിയില്‍ നിന്നും ഇതിലപ്പുറം പ്രതീക്ഷിക്കാന്‍ കഴിയില്ല. ഖദ്ദാഫിയുടെ ജന്മദേശമായ സിര്‍ത്ത്, ഐ.എസ് തുടങ്ങിയ ഭീകര ഗ്രൂപ്പുകളുടെ മൂന്നാമതൊരു ഭരണ കേന്ദ്രമായി മാറുന്നു. ശുറാ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുമുണ്ട്, പ്രാദേശിക ഭരണ സംവിധാനം. പ്രബല ഗോത്രങ്ങളായ ദുറാജ, ടെബു വിഭാഗങ്ങള്‍. 2014-ല്‍ നടന്ന നാമമാത്ര തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റ് രൂപീകരിച്ചപ്പോഴും തര്‍ക്കമായി. പഴയതും പുതിയതുമായ പാര്‍ലമെന്റുകള്‍ നിലനില്‍ക്കുന്നു. അഖണ്ഡത കാത്തുസൂക്ഷിക്കണമെന്ന് ആഹ്വാനം ഉണ്ടെങ്കിലും മേല്‍ക്കോയ്മക്ക് വേണ്ടി തമ്മിലുള്ള പോരാട്ടത്തിലാണ് എല്ലാ വിഭാഗങ്ങളും. 2012 സെപ്തംബര്‍ 12ന് ബെങ്കാസിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് അക്രമിക്കപ്പെടുകയും അംബാസിഡര്‍ ക്രിസ്റ്റഫര്‍ സ്റ്റെമീന്‍ കൊല്ലപ്പെടുകയും ചെയ്തതോടെ, ലിബിയയില്‍ കാര്യങ്ങള്‍ നിയന്ത്രണം വിട്ടുവെന്ന് പാശ്ചാത്യശക്തികള്‍ക്ക് ബോധ്യമായി. മുല്ലപ്പൂ വിപ്ലവത്തിന്റെ മറവില്‍, ഖദ്ദാഫി വിരുദ്ധരായ കൊച്ചു സായുധ ഗ്രൂപ്പുകളെ മുന്നില്‍നിര്‍ത്തി നാറ്റോ നടത്തിയ വ്യോമാക്രമണം ലിബിയന്‍ സൈന്യത്തെ തകര്‍ക്കുന്നതായിരുന്നു. യഥാര്‍ത്ഥത്തില്‍ തുനീഷ്യയിലും ഈജിപ്തിലും സംഭവിച്ച പോലുള്ള ജനമുന്നേറ്റമായിരുന്നില്ല ലിബിയയില്‍. മുല്ലപ്പൂ വിപ്ലവത്തെ പാശ്ചാത്യ ശക്തികള്‍ ഹൈജാക്ക് ചെയ്ത് ഖദ്ദാഫി ഭരണകൂടത്തെ തകര്‍ത്തു. 2011 ഒക്‌ടോബര്‍ 20ന് ഖദ്ദാഫിയെ ഒളിസങ്കേതത്തില്‍ നിന്ന് പിടികൂടി തെരുവില്‍ വെച്ച് വധിച്ചു.
അറബ് ലോകത്ത് ഏറ്റവും അധികം വര്‍ഷം ഭരിച്ച ഖദ്ദാഫി ലിബിയയുടെ വികസനത്തില്‍ വലിയ സംഭാവന നല്‍കിയ നേതാവാണ്. പാശ്ചാത്യ ലോകത്തോട് ഏറ്റമുട്ടിയാണ് ഭരണം നിലനിര്‍ത്തിയത്. ലോകര്‍ ബി വിമാന ദുരന്തവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കാന്‍ അവസാനം ഖദ്ദാഫി തയ്യാറായതാണ്. ആണവായുധ പദ്ധതി പാശ്ചാത്യ സമ്മര്‍ദ്ദത്തിന് വഴങ്ങി ഉപേക്ഷിക്കാനും തയ്യാറായിട്ടും ഖദ്ദാഫി ഭരണകൂടത്തിന് അന്ത്യം കുറിക്കാന്‍ പാശ്ചാത്യ ശക്തികള്‍ അവസരം കാത്തിരിക്കുകയായിരുന്നു. തുനീഷ്യയില്‍ തുടങ്ങി ഈജിപ്തില്‍ ഹുസ്‌നി മുബാറക്കിനെ താഴെയിറക്കിയതൊക്കെ ജനകീയ മുന്നേറ്റമായിരുന്നുവെങ്കില്‍, ലിബിയയില്‍ ‘നാറ്റോ’ ആസൂത്രണം ചെയ്ത നാടകത്തിന്റെ ഫലമായിരുന്നു. 1969 സെപ്തംബര്‍ ഒന്നിന് വിപ്ലവത്തിലൂടെ അധികാരം കയ്യടക്കിയ ഖദ്ദാഫിയുടെ പതനം അതിദയനീയമായി. ഭരണത്തിന്റെ തുടക്കത്തില്‍ വിദേശ എണ്ണ കമ്പനികളെ ദേശസാല്‍ക്കരിക്കുകയും അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനിക താവളങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തതോടെ ഖദ്ദാഫി പാശ്ചാത്യ ലോകത്തിന്റെ കണ്ണിലെ കരടായിരുന്നു. ലോകമെമ്പാടുമുള്ള വിമോചന പ്രസ്ഥാനങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കി വന്നതും പാശ്ചാത്യരെ ചൊടിപ്പിച്ചു. ഖദ്ദാഫിയെ താഴെയിറക്കാന്‍ തുടക്കം മുതല്‍ ശ്രമം നടന്നു. പക്ഷേ, ജനപിന്തുണ നാള്‍ക്കുനാള്‍ വര്‍ധിച്ചു. മുല്ലപ്പൂ വിപ്ലവം അവസരമാക്കി നാറ്റോ സൈന്യം ഇടപെട്ടാണ് ഖദ്ദാഫി ഭരണകൂടത്തെ തകര്‍ത്തത്.
കേണല്‍ ഖദ്ദാഫിയുടെ വിടവ് സൃഷ്ടിച്ച ശൂന്യത ഏഴാം വര്‍ഷത്തിലേക്ക് കടന്നിട്ടും നികത്താനാവുന്നില്ല. സ്ഥിരതയുടെ ഭരണകൂടം. ഏകീകൃത രാഷ്ട്രം-ഇത് സാങ്കല്‍പികം മാത്രം. എണ്ണ കേന്ദ്രങ്ങള്‍ കയ്യടക്കി ഖനനത്തിനാണ് ഇപ്പോള്‍ ഓരോ ഗ്രൂപ്പുകളുടെയും നീക്കം. ഖലിഫ ഹാഫ്ദരിന്റെ നേതൃത്വത്തിലുള്ള ബെങ്കാസി ഭരണകൂടം ഇത് സംബന്ധിച്ച് റഷ്യയുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. മറുഭാഗത്ത് ഫ്രാന്‍സും അമേരിക്കയും ചേര്‍ന്നുള്ള നീക്കവും സജീവമാണ്. സിറിയയിലെ ആഭ്യന്തര കലാപം വഷളാക്കിയ ഗ്രൂപ്പുകള്‍ ലിബിയയിലും എത്തിയെന്നാണ് ലഭിക്കുന്ന സൂചന. പതിനായിരങ്ങളെ അഭയാര്‍ത്ഥികളാക്കിയ ആഭ്യന്തര കലാപത്തിന് സമീപ ഭാവിയിലൊന്നും അന്ത്യം കാണുമെന്ന് തോന്നുന്നില്ല. ഖദ്ദാഫിയുടെ നേതൃത്വത്തില്‍ ശക്തമായി നിലകൊണ്ട രാജ്യത്തിന്റെ തകര്‍ച്ച ദയനീയം. എണ്ണ സമ്പന്നതയില്‍ ലോകത്തെ ആദ്യത്തെ പത്തില്‍ വരുന്ന ലിബിയ സാമ്പത്തിക പ്രതിസന്ധിയിലുമാണ്. ലിബിയന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ വൈദേശിക ശക്തികളെ കാത്തിരിക്കുന്ന അറബ് ലോകത്തിന്റെ സമീപനമാണ് പ്രതിഷേധാര്‍ഹമാവുന്നത്.

chandrika: