X

പണച്ചാക്കുകള്‍ പാര്‍ട്ടിയെ കൊണ്ടുപോകുംമുമ്പ്


വാസുദേവന്‍ കുപ്പാട്ട്


‘ഏഴൈ തോഴര്‍’ എന്ന നിലവിട്ട് സമ്പന്നരുടെ തോളില്‍ കൈയിട്ട് നടക്കുന്ന രീതിയിലേക്ക് സി.പി.എം മാറിയിട്ട് നാളേറെയായി. ഇതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷമായി. തൊഴിലാളികള്‍ക്കിടയില്‍ അവരിലൊരാളായി പ്രവര്‍ത്തിച്ചിരുന്ന നേതാക്കളെ മാത്രം തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചാല്‍ മതി എന്ന നിലപാടില്‍ നിന്ന് പാര്‍ട്ടി ബഹുദൂരം മുന്നോട്ട് പോയി എന്നാണ് വ്യക്തമാകുന്നത്. ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിച്ചതും വാട്ടര്‍ തീം പാര്‍ക്കിന്റെ പേരില്‍ ബഹുജന മധ്യത്തില്‍ അനഭിമതനായ പി.വി അന്‍വറിനെ പൊന്നാനിയില്‍ മത്സരിപ്പിച്ചതും ഈ ചരിത്രവഴികളിലെ അവസാനത്തെ അടയാളങ്ങളാണ്. എന്തുകൊണ്ടാണ് പാര്‍ട്ടി ഈ രീതിയില്‍ മാറുന്നത് എന്ന ചോദ്യം സാധാരണ പ്രവര്‍ത്തകരുടെ മനസ്സില്‍ ഉയരുന്നുണ്ടാവും. സാമ്പത്തിക നേട്ടം തന്നെയാണ് ‘പാവങ്ങളുടെ പ്രസ്ഥാനം’ മുന്നില്‍ കാണുന്നത്. പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ പണം വേണം. ബക്കറ്റ് പിരിവ് കൊണ്ട് ഇന്നത്തെ കാലത്ത് ഒന്നും നടക്കില്ല. ആളുകളെ ബോധിപ്പിക്കാന്‍ ബക്കറ്റും കൊണ്ട് ഇറങ്ങാം. പക്ഷേ എന്തുകാര്യം? ഉണ്ടു നിറഞ്ഞവനോട് ഉരുള വാങ്ങണം. കണ്ടു മടുത്തവനോട് കടം വാങ്ങണം എന്ന തത്വമാണ് പാര്‍ട്ടി ഇവിടെ അവലംബിക്കുന്നത്. അങ്ങനെ നാട്ടിലെ ചെറുതും വലുതുമായ ധനികരെല്ലാം പാര്‍ട്ടിയുടെ ഗുഡ്‌ലിസ്റ്റിലാണ്. എന്നാല്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി ഒരാളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമ്പോള്‍ ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതില്ലേ എന്നാണ് പഴയ സഖാക്കളുടെ ചോദ്യം. ഈ ചോദ്യമാണ് ഇപ്പോള്‍ ബ്രേക്കറ്റ് ഇല്ലാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സി.പി.ഐക്കും ചോദിക്കാനുള്ളത്. സി.പി.എമ്മിന്റെ പോക്കില്‍ ചെറുതല്ലാത്ത അസംതൃപ്തിയുണ്ട് സി.പി. ഐക്ക്. പി.വി അന്‍വറിന്റെ പോക്ക് അത്ര ശരിയല്ലെന്ന് സി.പി.ഐ നേരത്തെ മുതല്‍ കണ്ടു മനസ്സിലാക്കിയതാണ്. കാര്യം വല്യേട്ടനാണെങ്കിലും മുന്നണി അടക്കിഭരിക്കുന്ന സി.പി.എമ്മിനോട് ഒന്നും കടുപ്പിച്ചു പറഞ്ഞുകൂട. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ പെരുമാറുകയേ നിവൃത്തിയുള്ളു. കാനം രാജേന്ദ്രന്‍ അതുകൊണ്ടുതന്നെ വെട്ടിവെളിച്ചപ്പെട്ട് ഒന്നും പറഞ്ഞില്ല. എന്നാല്‍, പൊന്നാനിയിലേയും മലപ്പുറത്തെയും സി.പി.ഐ സഖാക്കള്‍ക്ക് അങ്ങനെ മൗനം പാലിക്കാന്‍ കഴിഞ്ഞില്ല. കാര്യസ്ഥന്‍ പശുവിനെ അടിച്ച പോലെ അവര്‍ ഏതാണ്ടെല്ലാമോ വിളിച്ചുപറഞ്ഞു. അതിന്റെ അലയൊലികള്‍ അന്തരീക്ഷത്തില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്.
പുതുപ്പണക്കാരനായ അന്‍വര്‍ സി.പി.എമ്മിന്റെ ആശ്രിതവത്സലനാണ്. പാര്‍ട്ടിക്ക് ആവശ്യമുള്ള പണം കൊടുക്കും. ഖജനാവ് അന്‍വര്‍ ആയാല്‍ പാര്‍ട്ടിക്ക് പിന്നെ ഒന്നും പേടിക്കാനില്ല. എന്നാല്‍ ഇത് സി.പി.ഐക്ക് അത്രമാത്രം ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. സി.പി.ഐ തന്നെ വേണ്ടത്ര സഹായിക്കുന്നില്ല എന്നായിരുന്നു അന്‍വറിന്റെ കണ്ടുപിടിത്തം. സി.പി.ഐയെ വിലയ്ക്കു വാങ്ങാന്‍ കെല്‍പുള്ള തന്നെ വലതു കമ്യൂണിസ്റ്റുകള്‍ വേണ്ടത്ര ബഹുമാനിക്കാത്തത് എന്തുകൊണ്ട് എന്ന ചോദ്യമാണ് അന്‍വര്‍ മുന്നോട്ട്‌വെച്ചത്. വയനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മലപ്പുറം ജില്ലാകണ്‍വീനറുമായ പി.പി സുനീറിനെതിരെ അന്‍വര്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ കത്തിനില്‍ക്കുകയാണ്.
രാഷ്ട്രീയ മര്യാദയും കുലീനതയും നിലനിര്‍ത്താന്‍ ശ്രമിക്കുന്ന കക്ഷി എന്ന നിലയില്‍ സി.പി. ഐ അന്‍വറിനെതിരെ തിരിഞ്ഞത് നിവൃത്തിയില്ലാത്തതുകൊണ്ടാണ്. ഇത് വൈകിയാണെങ്കിലും സി.പി.എമ്മിന് മനസ്സിലായി. അവര്‍ അന്‍വറിനെ താക്കീത് ചെയ്തിരിക്കുകയാണ്. സി.പി.ഐക്ക് എതിരെ സംസാരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെ കാര്യങ്ങള്‍ ആറിത്തണുക്കും എന്നാണ് കരുതുന്നത്.
എന്നാല്‍, സി.പി.ഐയുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫ് ഒട്ടും തണുത്തിട്ടില്ല. അവര്‍ അന്‍വറിനെതിരെ പല്ലും നഖവും ഉപയോഗിച്ച് രംഗത്ത് വന്നിരുന്നു. അന്‍വറിന്റെ മുഠാളത്തരം തങ്ങളോട് വേണ്ട എന്നാണ് എ.ഐ.വൈ.എഫിന്റെ കുട്ടികള്‍ പറയുന്നത്. പോരാട്ട പാതയില്‍ പല കാലങ്ങളായി നുഴഞ്ഞുകയറുന്നവര്‍ അന്‍വറിനെപ്പോലെ വിപ്ലവപ്രസ്ഥാനത്തെ ദുഷിപ്പിക്കുന്നു എന്നാണ് കണ്ടെത്തല്‍. ശരിയല്ലാത്ത മാര്‍ഗങ്ങളിലൂടെ സമ്പത്ത് നേടുന്നവര്‍ ദന്തഗോപുരങ്ങളിലിരുന്ന് പാര്‍ട്ടിയെ ഭരിക്കാന്‍ ശ്രമിച്ചാല്‍ ഇതിലും ഇതിലപ്പുറവും സംഭവിക്കുമെന്നാണ് എ.ഐ.വൈ. എഫ് നല്‍കുന്ന മുന്നറിയിപ്പ്!
കക്കാടംപൊയിലില്‍ വാട്ടര്‍ തീം പാര്‍ക്ക് ഉണ്ടാക്കുന്നതിന്റെ ഭാഗമായി നടന്ന അഴിമതികളും കെടുകാര്യസ്ഥതയും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇങ്ങനെ പണത്തിന്റെ മുകളില്‍ പരുന്തും പറക്കില്ല എന്ന് മേനി നടിക്കുന്നവരെ കൂടെ നിര്‍ത്താന്‍ സി.പി.എം എന്തിനു ശ്രമിക്കുന്നു എന്ന ചോദ്യമാണ് ഉത്തരം തേടുന്നത്. സാന്റിയാഗോ മാര്‍ട്ടിനുമായി ഉണ്ടാക്കിയ ധാരണയും അതുവഴി പാര്‍ട്ടി പത്രത്തിലേക്ക് പണം ഒഴുകിയതും ആരും മറന്നിട്ടില്ല. എന്‍.സി.പി നേതാവ് തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി എന്തുമാത്രം ക്ലേശം സഹിച്ചു എന്നതും അറിയാവുന്നതാണ്. സില്‍ബന്തികളും കയ്യേറ്റ മാഫിയയും ഗുണ്ടകളും കൂട്ടിനുള്ള ധനികരെ പിന്താങ്ങുന്ന രാഷ്ട്രീയകക്ഷിയായി സി.പി.എം മാറിയതില്‍ യഥാര്‍ത്ഥ പാര്‍ട്ടിക്കാര്‍ക്ക് പ്രയാസമുണ്ടാവുക സ്വാഭാവികം.
ജപ്പാനില്‍ മഴ പെയ്യുന്നത് നിലമ്പൂരില്‍ നിന്നുള്ള മേഘങ്ങള്‍ മൂലമാണെന്ന കണ്ടുപിടിത്തമൊക്കെ നടത്തിയ അന്‍വറിന് പക്ഷേ, സി.പി.ഐയെ മനസ്സിലായിട്ടില്ല. കണ്ണുരുട്ടിയാല്‍ പേടിക്കുന്ന കക്ഷികളാണ് സി.പി.ഐക്കാര്‍ എന്നാണ് ധരിച്ചുവെച്ചത്. എന്നാല്‍ ചെറിയ പാര്‍ട്ടിയാണെങ്കിലും അവര്‍ക്കെതിരെ തിരിയുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന ഏര്‍പ്പാടാണെന്ന് സി.പി.എം തിരിച്ചറിഞ്ഞിരിക്കുന്നു! അതുകൊണ്ട് അന്‍വര്‍ ഇനി മിണ്ടാതിരിക്കട്ടെ എന്നാണ് പാര്‍ട്ടിയുടെ തിട്ടൂരം. ആശയഗാഭീര്യവും ആദര്‍ശനിഷ്ഠയും ഉള്ള സ്വതന്ത്രരെ കൂടെനിര്‍ത്തുന്ന രീതി രാഷ്ട്രീയ കക്ഷികള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ഏതുവിധത്തിലും പണം സമ്പാദിച്ചുകൂട്ടുന്നവരെ കൂടെ നിര്‍ത്തുക എന്നത് എങ്ങനെ ന്യായീകരിക്കും എന്നാണ് സഖാക്കള്‍ തന്നെ ചോദിക്കുന്നത്. കക്കാടംപൊയിലില്‍ നടന്ന അഴിമതികളും ക്രമക്കേടുകളും ഇതിനകം പുറത്തുവന്നതാണ്. അതിന്റെ പേരില്‍ നടന്ന സമരങ്ങളും നമ്മുടെ മുന്നിലുണ്ട്. നിയമത്തിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റില്ലെന്ന് വന്നപ്പോഴാണ് വാട്ടര്‍ തീം പാര്‍ക്കില്‍നിന്ന് പിന്‍വാങ്ങിയത്.
അതീവ പരിസ്ഥിതിലോല പ്രദേശത്താണ് വാട്ടര്‍ തീം പാര്‍ക്ക് തുടങ്ങിയിരുന്നത്. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ മഴക്കുഴി പോലും നിര്‍മിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ച സ്ഥലത്താണ് വാട്ടര്‍ തീം പാര്‍ക്ക് ഉണ്ടാക്കിയത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചില്ല എന്ന കാരണം പറഞ്ഞായിരുന്നു നിര്‍മാണപ്രവര്‍ത്തനം. പരിസ്ഥിതിയെ തകര്‍ത്തും തന്റെ വ്യവസായം മുന്നോട്ടു പോകണം എന്ന ചിന്തയാണ് അന്‍വറിനെ നയിച്ചതെന്ന് വ്യക്തം. ഇത്രമേല്‍ പരിസ്ഥിതിയെ തകര്‍ക്കാന്‍ ശ്രമിച്ച അന്‍വറിനെ കൂടെനിര്‍ത്താനും പൊന്നാനിയില്‍ മത്സരിപ്പിക്കാനും സി.പി.എം തയാറായത് എന്തുകൊണ്ട് എന്ന ചോദ്യം പാര്‍ട്ടി സമൂഹത്തില്‍ അലയടിച്ചുകൊണ്ടേയിരിക്കും. പൊതുവികാരം കണക്കിലെടുത്താണ് അന്‍വറിനോട് വായ അടക്കാന്‍ സി.പി.എം ആവശ്യപ്പെട്ടത്.
പണച്ചാക്കുകളെ കൈകാര്യം ചെയ്യുമ്പോള്‍ ചില്ലറ അബദ്ധങ്ങളൊക്കെ പറ്റുക സാധാരണമാണ്. അത്രമാത്രമേ അന്‍വറിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുള്ളു എന്ന് സമാധാനിക്കുകയാണ് സി. പി.എം. അന്‍വറിന്റെ വാക്കുകളും പ്രയോഗങ്ങളും ശരീരഭാഷയും എല്ലാം വ്യക്തമാക്കുന്നത് പണത്തിന്റെ ഹുങ്ക് മാത്രമാണ്. അത് തിരിച്ചറിഞ്ഞിട്ടും മൗനം പാലിക്കാന്‍ വിധിക്കപ്പെട്ടവരുടെ ദുര്യോഗമാണ് സി.പി.എമ്മിന് ഇപ്പോഴുള്ളത്. എന്നാല്‍, ചില മാറ്റങ്ങള്‍ ഉണ്ടായിക്കൂടെന്നില്ല. അതിന്റെ ചെറിയൊരു സൂചനയാണ് അന്‍വറിന്റെ നാവിന് കിട്ടിയ വിലക്ക്. എന്നാല്‍ അതുമതിയോ? ഈ മാതിരി ആളുകളെ കൂടെ നിര്‍ത്തിയിട്ട് എന്തുനേട്ടം എന്ന് പാര്‍ട്ടി നേതൃത്വം ചിന്തിക്കേണ്ടതല്ലേ. വിദ്യാഭ്യാസ മേഖലയിലും സാംസ്‌കാരിക രംഗത്തും സാമൂഹിക രംഗത്തും പ്രാഗത്ഭ്യം തെളിയിച്ചവരെ കൂടെ നിര്‍ത്തുന്ന പാരമ്പര്യം ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരെ പോലുള്ളവരെ കൂടെനിര്‍ത്തുകയും മന്ത്രിസ്ഥാനം നല്‍കുകയും ചെയ്തതുവഴി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒരു കാലത്ത് എടുത്തു കാണിച്ചു. ഇന്ന് അതിന് പകരം കോര്‍പറേറ്റുകളും റിസോര്‍ട്ട് ഉടമകളും കള്ളപ്പണക്കാരും അരങ്ങുവാഴുകയാണ്. അധോലോക സാമ്രാജ്യങ്ങളുടെ പിണിയാളുകള്‍ പാത്തും പതുങ്ങിയും പാര്‍ട്ടി ഓഫീസുകളില്‍ എത്തുന്ന അവസ്ഥയാണുള്ളത്. ഇത്തരം അവസരവാദികളെ പൂവിട്ടു പൂജിക്കുന്ന അവസ്ഥയിലേക്ക് നേതൃത്വം മാറിയതിന് ഭാവിയില്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് ഉറപ്പായിരിക്കുകയാണ്. ആ അവസ്ഥ തുടരാതിരിക്കാന്‍ എന്തു ചെയ്യണം എന്ന ചിന്തയാണ് സഖാക്കളുടെ മനസ്സില്‍ ഇപ്പോഴുള്ളത്. കാരാട്ടു റസാഖുമാരും പി.വി അന്‍വര്‍മാരും പാര്‍ട്ടിയെ ഭരിക്കുന്ന കാലം വിദൂരമല്ല എന്നാണ് മനസ്സിലാക്കേണ്ടത്. മാര്‍ക്‌സും ഏംഗല്‍സും പറഞ്ഞ കാര്യങ്ങള്‍ തിരുത്തിയെഴുതാന്‍ ഇവര്‍ക്ക് പ്രയാസമേതും ഉണ്ടാവില്ല. ഇവരോട് കടക്ക് പുറത്ത് എന്നു പറയാന്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പറ്റുകയുമില്ല. ഈ സന്ദിഗ്ധാവസ്ഥയില്‍ പ്രസ്ഥാനത്തിന് എന്തുചെയ്യാന്‍ പറ്റും എന്നതാണ് പ്രസക്തമായ ചോദ്യം.

web desk 1: