X

കപട ദേശീയതയില്‍ പൊതിഞ്ഞ വിജയം


കെ.പി ജലീല്‍


പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ കേരളത്തില്‍ കണ്ട ബംഗാളികളില്‍ ചിലരോട് തെരഞ്ഞെടുപ്പു വിഷയങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അവരില്‍ മിക്കവരും ചിരിച്ചുകൊണ്ട് പറഞ്ഞ മറുപടി മോദി, മോദി എന്നായിരുന്നു. എന്‍.ഡി.ടി.വിയെയും ദ് ഹിന്ദുവിനെയും പോലുള്ള പ്രതിപക്ഷത്തെ അനുകൂലിക്കുന്ന മാധ്യമങ്ങളും അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണവാര്‍ത്തകളില്‍ അധികവും മോദി സ്തുതികളാണ് നിഴലിച്ചുകണ്ടത്. മോദി മല്‍സരിക്കുന്ന വാരാണസിയില്‍ മാധ്യമ പ്രവര്‍ത്തകരിലൊരാള്‍ ജനക്കൂട്ടത്തോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നത് കേട്ടു. നോട്ട് നിരോധനത്തെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും കര്‍ഷക പ്രക്ഷോഭങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു അത്. അതിനെല്ലാം പക്ഷേ മോദിയുടെ ബാലക്കോട്ട് മാത്രമായിരുന്നു അവരുടെ മറുപടികള്‍. പുല്‍വാമ സംഭവം മോദിയുടെയും ബി.ജെ.പിയുടെയും ഗ്രാഫ് മേലോട്ടുയര്‍ത്തിയെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രചാരണത്തിനിടയിലെ ജനങ്ങളുടെ പ്രതികരണങ്ങള്‍.
ഇതോടൊപ്പം സമര്‍ത്ഥമായ തെരഞ്ഞെടുപ്പ് പ്രചാരണ യന്ത്രസംവിധാനമാണ് മോദിക്കുണ്ടായിരുന്നതെന്ന ്‌തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെയും അമിത്ഷായുടെയും ഭാഷയില്‍ കണ്ട മണ്ടത്തരങ്ങളെന്ന് തോന്നിപ്പിക്കുന്ന പ്രസ്താവനകള്‍. മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയയാളെ സ്ഥാനാര്‍ത്ഥിയാക്കിയതും സ്വന്തം എം.പി ഗാന്ധിജിയെ പാക് രാഷ്ട്രപിതാവെന്ന് വിളിച്ചതുമെല്ലാം ബി.ജെ.പിയുടെ സമര്‍ത്ഥമായ രാഷ്ട്രീയ നീക്കങ്ങളായിരുന്നു. വിലക്കയറ്റം, കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവ്, തൊഴിലില്ലായ്മ തുടങ്ങിയ ജനകീയമായ പ്രശ്‌നങ്ങളെ അതിസമര്‍ത്ഥമായി ജനശ്രദ്ധയില്‍നിന്ന് തിരിക്കാന്‍ ഇവക്കായി. മോദിയും കൂട്ടരും ഇത്തരം വിഷയങ്ങള്‍ സ്പര്‍ശിച്ചതേയില്ല. മോദി എന്ന വാക്ക് മാത്രം മോദി പറഞ്ഞത് 250 ഓളം തവണയായിരുന്നു. പുല്‍വാമ നൂറിലധികം തവണയും. തൊഴില്‍ എന്ന വാക്കുദ്ധരിച്ചത് വെറും ഇരുപതില്‍ താഴെയും. ഇതാണ് മോദിയുടെയും അമിത്ഷായുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തെ ജനങ്ങളിലേക്കെത്തിച്ചത്. നാല്‍പതിനായിരം കോടിയുടെ റഫാല്‍ അഴിമതി പോലും രാഹുല്‍ഗാന്ധിയുടെ പ്രതിഷേധ സ്വരങ്ങളായി മാത്രമേ ജനം കണ്ടുള്ളൂ.
ഇതിനിടെ രാമക്ഷേത്രത്തെക്കുറിച്ചും മറ്റും നടത്തിയ പ്രസ്താവനകള്‍ വേറെ. രാജസ്ഥാനിലെ ഒരു യോഗത്തില്‍ ഇന്ത്യയുടെ കയ്യിലെ അണുബോംബ് ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ലെന്ന്പറഞ്ഞ മോദി അക്ഷരാര്‍ത്ഥത്തില്‍ യുവാക്കളുടെ പള്‍സ് മനസ്സിലാക്കുകയായിരുന്നു. മോദിയുടെ ഓരോ പ്രസ്താവനക്കിടയിലെയും ഇടവേളകള്‍ ജനങ്ങളില്‍ അവ ഏതുവിധം സ്വാധീനിച്ചു എന്ന്പഠിക്കാനായിരുന്നുവെന്ന് പ്രൊഫഷണല്‍ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു പക്ഷേ രാഹുല്‍ഗാന്ധി നടത്തിയ ക്ഷേത്ര സന്ദര്‍ശനങ്ങള്‍പോലും ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടക്ക് സഹായകമായെന്ന ്‌വിലയിരുത്തുന്നവരുണ്ട്.
ഇന്ത്യന്‍ ജനതയുടെ വിധിയെഴുത്തില്‍ ശ്രദ്ധേയമായത് ഭോപ്പാലിലെ മൂന്നര ലക്ഷത്തിലധികം വോട്ടിന്റെ ബി.ജെ.പിയുടെ വിജയം തന്നെ. ആര്‍. എസ്.എസ്സിനെതിരെ നിരന്തരം ശബ്ദിക്കുന്ന, രാജ്യത്തെ മതേതര നേതാക്കളില്‍ പ്രമുഖനായ കോണ്‍ഗ്രസ് നേതാവ് മധ്യപ്രദേശിലെ ദിഗ് വിജയ് സിംഗാണ് പ്രജ്ഞാസിംഗിനോട് തോറ്റത് എന്നത് ഇന്ത്യന്‍ ജനത ഏതുവിധമാണ് ചിന്തിക്കുന്നതെന്നതിന്റെ സൂചനയാണ്. ഉത്തര്‍പ്രദേശില്‍ അമേത്തിയില്‍ എല്ലാ കക്ഷികളും സഹകരിച്ചിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധി നേരിട്ട പരാജയം മറ്റൊരു ചൂണ്ടുപലകയാണ്- ഇന്ത്യ പോകുന്നത് ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും പാതയിലല്ല, മറിച്ച് മോദിയുടെയും ആര്‍.എസ്.എസ്സിന്റെയും പാതയിലാണെന്ന്.
കമല്‍ഹാസന്‍ പറഞ്ഞ ഗോഡ്‌സെ വിരുദ്ധ പ്രസ്താവനയില്‍ പിടിച്ചാണ് പ്രജ്ഞാസിംഗ് താക്കൂര്‍ ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് തട്ടിവിട്ടത്. അതിനുമുമ്പ് മുംബൈയില്‍ പാക് ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ഹേമന്ദ് കര്‍ക്കറെയെ തന്റെ ശാപമേറ്റാണ് മരണപ്പെട്ടതെന്ന് ആക്ഷേപിച്ചു. പിന്നീട് ബാബരി മസ്ജിദ് തകര്‍ത്തതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞു. ഇപ്പോഴെല്ലാം പ്രജ്ഞയുടെ വോട്ടുകള്‍ അവരില്‍നിന്ന് പിറകോട്ടുപോകുകയല്ല, അവരിലേക്ക് അടുക്കുകയാണെന്നാണ് വ്യക്തമായിരിക്കുന്നത്. യു.പിയിലെ എസ്.പി-ബി.എസ്.പി മഹാസഖ്യം കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് മുന്നണിക്ക് ഇപ്പോള്‍ ബി.ജെ.പിക്ക് കിട്ടിയ അറുപതിലധികം സീറ്റുകള്‍ ലഭിക്കുമായിരുന്നുവെന്നാണ് ചിലരുടെ പക്ഷം. എന്നാല്‍ മറ്റുള്ളവര്‍ അതിനെ ഖണ്ഡിക്കുന്നത് അമേത്തിയുടെ ഉദാഹരണം കാട്ടിയാണ്. എന്നാല്‍ രാഹുലിനെതിരെ പോലും മായാവതിയും അഖിലേഷും രാഹുല്‍ അങ്ങോട്ടും ആരോപണങ്ങള്‍ ഉന്നയിച്ചത് ജനങ്ങളില്‍ പ്രതിപക്ഷത്തിന്റെ ഭിന്നതകള്‍ തുറന്നുകാട്ടുകയാണ് ചെയ്തത്. ഇത് നല്‍കിയ സന്ദേശം പ്രതിപക്ഷം ഒരുമിച്ച് സര്‍ക്കാരുണ്ടാക്കിയാല്‍പോലും അത് നിലനില്‍ക്കില്ലെന്ന തോന്നലായിരിന്നു. ഇതാണ് സത്യത്തില്‍ രാജ്യത്തെ വീണ്ടുമൊരവസരത്തിന് മോദിയെ ജനം ഏല്‍പിക്കാനുള്ള കാരണമെന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല. മറിച്ച് നേരത്തെ തന്നെ ഒരുതോര്‍ത്തിലെ നൂലിഴകള്‍ പോലെ കെട്ടുറപ്പോടെയും പരസ്പരാരോപണമില്ലാതെയും പ്രതിപക്ഷം മുന്നോട്ടുപോയിരുന്നെങ്കില്‍ മോദി തരംഗമെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന അവസ്ഥ സംഭവിക്കില്ലായിരുന്നു. യു.പിയിലും ബീഹാറിലും മഹാസഖ്യം വലിയ ഫലം ഉണ്ടാക്കിയേനേ. ഡല്‍ഹിയില്‍ ആം ആദ്മിയുമായും സഖ്യം ആവാമായിരുന്നുവെന്നാണ് ഫലം വിളിച്ചുപറയുന്നത്. മുന്‍മുഖ്യമന്ത്രി ഷീലാദീക്ഷിതിന്റെയും മുഖ്യമന്ത്രി കെജ്‌രിവാളിന്റെയും പിടിവാശികളാണ് അവിടെയും വിനയായത്. ഇരുവരും തമ്മില്‍ മുഖ്യമന്ത്രിക്കസേരക്ക് വേണ്ടി കടിപിടി കൂടുകയാണെന്ന് ഇതോടെ ജനം തിരിച്ചറിഞ്ഞു.
ഈ തെരഞ്ഞെടുപ്പിനുശേഷം ഇനിയൊരു തെരഞ്ഞെടുപ്പേ ഉണ്ടാകില്ലെന്ന ്‌വിളിച്ചുപറഞ്ഞ സാക്ഷിമഹാരാജിന്റെ വിജയവും പ്രതിപക്ഷ ഭിന്നതയില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി കനയ്യകുമാര്‍ തോറ്റതും മോദി വിരുദ്ധനായ മുന്‍ ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹയുടെ തോല്‍വിയുമൊക്കെ വിളിച്ചുപറയുന്നത് മോദിയുടെ രണ്ടാം യുഗം ഹിന്ദുത്വത്തിന്റെ രണ്ടാംഘട്ട പരീക്ഷണശാലയായിരിക്കുമെന്നാണ്. രാമക്ഷേത്ര നിര്‍മാണത്തിന് ഒരുക്കങ്ങള്‍ നടത്താന്‍ മോദിയും കൂട്ടരും ശ്രമിക്കുമെന്ന ്തീര്‍ച്ചയാണ്. രാഷ്ട്രപതി ഭവനിലും ഉപരാഷ്ട്രപതി പദവിയിലും സ്പീക്കര്‍, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി പദവികളിലുമൊക്കെ ആര്‍.എസ്.എസ്സുകാര്‍ അവരോധിക്കപ്പെട്ടിരിക്കുമ്പോള്‍ ഒരു നൂറ്റാണ്ടിലേക്കടുക്കുന്ന ഇന്ത്യന്‍ ഹിന്ദുത്വ പ്രയോഗത്തിന് യഥേഷ്ടം വളം ലഭിക്കുമെന്നത് തീര്‍ച്ചയാണ്.
പഴയകാലത്തെ ഇന്ത്യ, അതായത് ഭരണഘടന ഉദ്‌ഘോഷിച്ച മതേതരത്വ, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക് ഇനിയെത്ര നാളെന്ന ചോദ്യത്തിനാണ് ഇനി ഉത്തരം തേടേണ്ടത്.

web desk 1: