X

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മരണ വക്രത്തിലേക്ക് തള്ളിയിടുന്നു


കെ. കുട്ടി അഹമ്മദ് കുട്ടി

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മരണ വക്രത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് ഇന്ന് ഭരിച്ചുകൊണ്ടിരിക്കുന്ന ഇടത് ഗവണ്‍മെന്റ്. ഈ സ്ഥാപനങ്ങള്‍ക്ക് ആസന്നമൃതിയില്‍ ആത്മശാന്തി നേരേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. അധികാര വികേന്ദ്രീകരണമെന്ന് തങ്ങളുടെ സൃഷ്ടിയാണെന്നും മറ്റാര്‍ക്കും ഒരു പങ്കുമില്ലെന്ന് പ്രചണ്ടമായ പ്രചരണം നടത്തിയവരാണ് ഇടത്പക്ഷം പ്രത്യേകിച്ച് സി.പി.എം. സ്വയം ഭരണ അധികാരമുള്ള പ്രാദേശിക ഗവണ്‍മെന്റുകളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. ഭരണഘടന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ വിഭാവനം ചെയ്യുന്നത് നമ്മുടെ ഭരണ സംവിധാനത്തിന്റെ മൂന്നാമത്തെ തട്ടായിട്ടാണ്. കേന്ദ്ര ഗവണ്‍മെന്റിനെപോലെ സംസ്ഥാന ഗവണ്‍മെന്റിനെപോലെ സ്വയം ഭരണ അധികാരമുള്ള പ്രാദേശിക ഗവണ്‍മെന്റാണിത്. സ്വയം ഭരണ ഘടകമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഫണ്ടും അധികാരങ്ങളും ജീവനക്കാരെയും കേരള നിയമസഭ നിയമ നിര്‍മ്മാണം വഴി ഈ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. നല്‍കപ്പെട്ട അധികാരങ്ങള്‍ ഇടത് ഗവണ്‍മെന്റ് തിരിച്ചെടുത്ത്‌കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അവര്‍ക്ക് നല്‍കുന്ന പദ്ധതി പണത്തിന്റെ ഗണ്യമായ വിഹിതവും പിടിച്ചെടുത്തു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ 2018-19 ലെ വിഹിതം കണക്കാക്കി 2019-20 ലെ പദ്ധതി തയ്യാറാക്കി എന്നാല്‍ 2019-20 ബഡ്ജറ്റ് വന്നപ്പോള്‍ പ്ലാന്‍ ഫണ്ടില്‍ കുറവുണ്ടായി. 2018-19 ലെ പദ്ധതിയില്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കി മാര്‍ച്ച് 27 മുതല്‍ സമര്‍പ്പിച്ച ബില്ലുകള്‍ ട്രഷറിയില്‍ പണമില്ലാത്തതിന്റെ പേരില്‍ മാറി കിട്ടിയില്ല ഈ ബില്ലുകളൊക്കെ ക്യൂവിലേക്ക് മാറ്റി മാറ്റപ്പെട്ട ബില്ലുകള്‍ 2019-20 ലെ ബഡ്ജറ്റ് വിഹിതത്തില്‍ ഉള്‍പ്പെടുത്താനാണ് ഉത്തരവ് വന്നത്. ചരിത്രത്തില്‍ ആദ്യമായാണ് മാര്‍ച്ച് 31 ന് മുമ്പ് സമര്‍പ്പിച്ച ബില്ലുകള്‍ മാറിനല്‍കാതെ അടുത്ത വര്‍ഷത്തെ ബഡ്ജറ്റില്‍ മാറി നല്‍കാന്‍ ഉത്തരവ് ഉണ്ടായത്. ഇതിന്റെ ഫലം ആ തുക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നഷ്്ടപ്പെട്ടു എന്നതാണ്. പല സ്ഥാപനങ്ങള്‍ക്കും ഭീമമായ സംഖ്യയാണ് നഷ്ടപ്പെട്ടത്. കൂടാതെ പ്രവര്‍ത്തി തുടര്‍ന്ന് കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്കും അടുത്തവര്‍ഷത്തിലെ ബഡ്ജറ്റ് വിഹിതത്തില്‍നിന്ന് വിഹിതം കെണ്ടത്തണമെന്ന ഉത്തരവും വന്നു. അങ്ങനെ വരുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ വര്‍ഷത്തെ ബഡ്ജറ്റ് വളരെയധികം ശോഷിക്കും ഗ്രാമസഭകളും ജനങ്ങളും നിര്‍ദ്ദേശിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ നടപ്പാക്കാന്‍ ആവശ്യമായ ഫണ്ടില്ലാതെ വന്നിരിക്കുകയാണ്. സ്പില്ലോവര്‍ അനുവദിച്ചത് എന്നത് വലിയ കാര്യമായി ഇവിടെ പറയുന്നുണ്ട് ഇത് ഒന്നിനും തികയില്ല. എസ്.എസ്.എ വിഹിതം അങ്കണ്‍വാടി പോഷകാഹാര വിഹിതം ഭിന്നശേഷി സ്‌കോളര്‍ഷിപ്പ്, ബഡ്‌സ്് സ്‌കുള്‍ പ്രവര്‍ത്തനത്തിനുള്ള വിഹതം എന്നിവക്ക് ഫണ്ട് കണ്ടെത്താന്‍ കഴിയാതെ വന്നിരിക്കുകയാണ് ഇവയില്‍ പല ചെലവുകളും ഗവണ്‍മെന്റ് ചെയ്യേണ്ടതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍ ഇവ അടിച്ചേല്‍പ്പിച്ചതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് പിടിച്ചെടുക്കപ്പെട്ടതിന്റെ ഗുരുതരമായ പ്രത്യാഘാതം അനുഭവിക്കാന്‍ പോകുന്നത് ഒരു പക്ഷെ അങ്കണ്‍വാടിയിലെ പാവപ്പെട്ട കുഞ്ഞുങ്ങള്‍, ഭിന്നശേഷിക്കാര്‍, ബഡ്‌സ് സ്‌കൂളിലെത്തുന്ന ഭിന്നശേഷിക്കാരോ, മാനസിക വെല്ലുവിളി നേരിടുന്ന പാവപ്പെട്ടവരോ ആയ കുഞ്ഞുങ്ങള്‍ എന്നിവരാണ്. ഇവരോട് ഇത്രയും ക്രൂരതവേണോ എന്ന് ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ഗൗരവമായി ചിന്തിക്കണം.ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ചരിത്രത്തില്‍ കറുത്ത ഏടുകളാണ് താങ്കള്‍ രചിച്ചുകൊണ്ടിരിക്കുന്നതെന്ന് ഓര്‍മ്മപ്പെടുത്തുകയാണ്.
കേരളത്തിലെ സമ്പദ്ഘടന തകര്‍ത്ത ഗവണ്‍മെന്റിന്റെ ദൈനംദിന ചെലവുകള്‍ക്ക്‌പോലും പണമില്ലാതെ ആയപ്പോള്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ ഫണ്ട് കവര്‍ന്നെടുക്കാന്‍ മുതിര്‍ന്നത് ഒരു കാലത്ത് ജനകീയസൂത്രണത്തിന്റെ പേര് പറഞ്ഞ് അധികാര വികേന്ദ്രീകരണത്തിന്റെ മുന്‍നിര വക്താവായി നിന്നിരുന്ന താങ്കള്‍ക്ക് അഭികാമ്യമായ പ്രവൃത്തിയാണോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. മാര്‍ച്ച് 27 ന് പ്രവര്‍ത്തി പൂര്‍ത്തിയാക്കി സമര്‍പ്പിച്ച ബില്ലുകള്‍ മാറി പണം നല്‍കാത്തവയില്‍ ബില്ലുകളില്‍ എസ്.സി, എസ്.ടി ഫണ്ടുണ്ട്, ജനറല്‍ പര്‍പ്പസ് ഫണ്ട് ഉണ്ട്, ധനകാര്യ കമ്മീഷന്‍ നല്‍കിയ ഗ്രാന്റ് ഉണ്ട്. ധനകാര്യ കമ്മീഷന്‍ നല്‍കിയ ഗ്രാന്റ് സംസ്ഥാനത്തിന് തിരിച്ചുപിടിക്കാന്‍ അധികാരമുണ്ടോ എന്നകാര്യം പരിശോധിക്കേണ്ടിയിരിക്കുന്നു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുഖേന ഭവന രഹിതരായ പാവപ്പെട്ടവര്‍ക്ക് വീട് വെച്ചുനല്‍കുന്നതിന് ഒട്ടേറെ പദ്ധതികള്‍ ഉണ്ടായിരുന്നു. മറ്റ് ചിലവകുപ്പുകള്‍ക്കും ഭവന പദ്ധതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ എല്ലാംകൂടെ സംയോജിപ്പിച്ച് ലൈഫ് എന്ന ഒരു പദ്ധതി പുതുതായി കൊണ്ടുവന്നു ഭവന രഹിതരായ പാവങ്ങള്‍ക്ക് ലൈഫ് പദ്ധതിയില്‍ മൂന്ന് വര്‍ഷമായിട്ടും നാമമാത്രമായ വീടുകളെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളൂ. ഇതും പാവപ്പെട്ടവരോട് ഈ ഗവണ്‍മെന്റ് കാണിക്കുന്ന ക്രൂരതക്ക് മറ്റൊരു ഉദാഹരണമാണ്. അധികാര വികേന്ദ്രീകരണത്തിന്റെ അപോസ്തലന്‍മാര്‍ സി.പി.എം ആണെന്ന നുണ പ്രചരണം പൊളിയുകയാണ്.
ചരിത്രം പരിശോധിച്ച് നോക്കിയാല്‍ കേരളത്തിലെ അധികാര വികേന്ദ്രീകരണ പ്രകൃയക്ക് കനത്ത സംഭാവന നല്‍കിയത് മുസ്്‌ലിംലീഗും യു.ഡി.എഫുമാണെന്ന് വ്യക്തമാവും. കേരളത്തില്‍ ആദ്യത്തെ പഞ്ചായത്ത്/മുന്‍സിപ്പല്‍ ആക്ട് നിലവില്‍ വന്നത് ബഹുമാനപ്പെട്ട പട്ടംതാണുപ്പിള്ള മുഖ്യമന്ത്രിയായകാലത്താണ്.ആ മന്ത്രിസഭയില്‍ മുസ്്‌ലിംലീഗ് പങ്കാളിയായിരുന്നു. അധികാര വികേന്ദ്രീകരണ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ ഒരു ബില്ലുകൊണ്ട് വന്നത് മുസ്്‌ലിംലീഗ് നേതാവായിരുന്ന അഹമ്മദ് കുരിക്കളാണ് വികസനവുമായി ബന്ധപ്പെട്ട എല്ലാ അധികാരങ്ങളും ജില്ലാ പരിഷത്തിന് കൈമാറണമെന്ന നിര്‍ദ്ദേശത്തോടൊപ്പം പൊലീസിന്റെ നിയന്ത്രണം വരെ ഘട്ടംഘട്ടമായി കൈമാറണമെന്ന വകുപ്പും പ്രസ്തുത ബില്ലിലുണ്ടായിരുന്നു. ഇന്ന്‌പോലും നമുക്ക് ഊഹിക്കാന്‍ കഴിയാത്ത വിപ്ലവകരമായ കാഴ്ചപാട് ആയിരുന്നു ബഹുമാനപ്പെട്ട അഹമ്മദ് കുരിക്കളിനുണ്ടായിരുന്നത് മുസ്്‌ലിംലീഗിന്റെ തന്നെ കാഴ്ചപാടാണ്. ഇത് അദ്ദേഹത്തിന്റെ ആകസ്മികമായ നിര്യാണംമൂലം പ്രസ്തുത ബില്ല് നിയമം ആക്കാന്‍ കഴിഞ്ഞില്ല ആ മന്ത്രിസഭയും തകര്‍ന്ന് വീണു.വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസ്തുത ബില്ലിന് രൂപാന്തരമുണ്ടായി ജില്ലാ ഭരണബില്ല് എന്നപേരില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാക്കുന്നത് ബഹുമാനപ്പെട്ട സി.എച്ച് മുഹമ്മദ് കോയ സാഹിബാണ്. പ്രസ്തുത ബില്ലിന്റെ ചര്‍ച്ചയുടെ അവസാനത്തില്‍ അദ്ദേഹം പറഞ്ഞത് താഴത്തെ തലത്തില്‍ നടക്കേണ്ട ഒരുകാര്യത്തിനും ആരും തിരുവനന്തപുരത്ത് വരേണ്ടാത്ത അവസ്ഥ ഉണ്ടാകണം എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.
സി.പി.എമ്മിന്റെ അധികാര വികേന്ദ്രീകരണത്തോടുള്ള പ്രതിബദ്ധത വ്യക്തമായ സന്ദര്‍ഭമായിരുന്നു മുന്‍പ്രധാനമന്ത്രി പരേതനായ രാജീവ് ഗന്ധി അധികാരം ജനങ്ങള്‍ക്ക് എന്ന് മുദ്രാവാക്യവുമായി 64-65 ഭരണഘടന ഭേദഗതി കൊണ്ടുവന്നപ്പോള്‍ അതിനെ രാജ്യസഭയില്‍ എതിര്‍ത്ത് തോല്‍പിച്ച സന്ദര്‍ഭം ഇതിന് കാരണമായി പറഞ്ഞത് ഈ ബില്ലിലെ വ്യവസ്ഥ പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റ് നടത്തുന്നത് സി.എ.ജി യാണെന്നും തെരഞ്ഞെടുപ്പ് നടത്തുന്നത് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മീഷന്‍ ആണെന്നുമാണ്. ഇടതുപക്ഷം ഭരിച്ച ബംഗാളില്‍ ഈ സ്ഥാപനങ്ങളുടെ ഓഡിറ്റ് നടത്തുന്നത് സി.എ.ജി യായിരുന്നു. ഏറ്റവും കൂടുതല്‍ അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്കും അതുവഴി ജനങ്ങള്‍ക്കും നല്‍കുന്ന വ്യവസ്ഥകളുള്ള ഒരു ഭേദഗതിയായിരുന്നു 64-65 ന്യായീകരിക്കാനാവാത്ത കാരണം പറഞ്ഞാണ് പ്രസ്തുത നീക്കത്തെ തകര്‍ത്തത്.
73-74 ഭരണ ഘടന ഭേദഗതി വന്നപ്പോഴും അന്നത്തെ ഇടതുപക്ഷ എം.പി ചിത്തബസു (ഫോര്‍വേഡ്‌ബ്ലോക്ക്) ഇത് സംസ്ഥാനങ്ങളുടെ അധികാരത്തില്‍പ്പെട്ടതാണ് കേന്ദ്രത്തിന് നിയമ നിര്‍മ്മാണത്തിന് അധികാരമില്ലെന്ന തടസ്സവാദം ഉന്നയിച്ചിരുന്നു ഭരണ ഘടന ഭേദഗതിയാണ് പുതിയ നിയമ നിര്‍മ്മാണമല്ലെന്ന് ചൂണ്ടികാണിച്ച് അന്നത്തെ സ്പീക്കര്‍ ഈ തടസ്സവാദം തള്ളികളയുകയാണ് ചെയ്തത്. ഇടതുപക്ഷത്തിന്റെ ഇക്കാര്യത്തിലുള്ള നയസമീപനം എന്താണെന്ന് അന്നേ വ്യക്തമായിരുന്നു.
73-74 ഭരണ ഘടന ഭേദഗതിക്ക് ശേഷം പഞ്ചായത്ത് നിയമവും മുനിസിപ്പല്‍ നിയമവും അവതരിപ്പിച്ചത് പാസാക്കി എടുത്തത് യു.ഡി.എഫ് ഭരണത്തില്‍ മുസ്്‌ലിംലീ്ഗ് മന്ത്രിയായിരുന്ന സി.ടി അഹമ്മദലിയായിരുന്നു. ഭരണ ഘടന ഭേദഗതിയിലെ ഷെഡ്യൂളില്‍ പറഞ്ഞ 29 ഇനം അധികാരങ്ങളും ചുമതലയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിട്ടുനല്‍കുന്ന ഉത്തരവ് 1995 ഒക്ടോബര്‍ 2 ന് ആന്റണി ഗവണ്‍മെന്റ് ആയിരുന്നു. അധികാരങ്ങള്‍ താഴെ നല്‍കുക എന്നല്ലാതെ തിരിച്ചു പിടിക്കുന്ന സമീപനം യു.ഡി.എഫിനോ മുസ്്‌ലിംലീഗിനോ ഉണ്ടായിരുന്നില്ല എന്നാല്‍ സി.പി.എം ആകട്ടെ നല്‍കിയ അധികാരങ്ങള്‍ തിരിച്ചു പിടിക്കുകയാണ്. മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അധികാരം തിരിച്ചെടുത്തു, വ്യാവസായങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള ഭരണ സമിതിയുടെ അധികാരം സെക്രട്ടറിക്ക് നല്‍കി. കേരളത്തിലെ പഴയ മുന്‍സിപ്പല്‍ ആക്ടില്‍പോലും നിര്‍ബന്ധചുമതലയായി നല്‍കിയിരുന്ന വേസ്റ്റ് മാനേജ്‌മെന്റ് (സാനിറ്റേഷന്‍) അത് നിയമംമൂലം തിരിച്ചെടുത്തു.
അധികാര വികേന്ദ്രീകരണം പ്രഖ്യാപിത നയമായി സ്വീകരിച്ചുവന്നിട്ടുള്ള മുസ്്‌ലിംലീഗിന് ഇടതുപക്ഷ ഗവണ്‍മെന്റ് തെറ്റായ നിലപാടുകളോട് പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെയാണ് ഈ മാസം 24 ാം തിയതി മുസ്്‌ലിംലീഗിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികളുടെ നിയമസഭാ മാര്‍ച്ച് നടത്തുന്നത്. മുസ്്‌ലിംലീഗ് ഉയര്‍ത്തുന്ന ആവശ്യം തിരിച്ചെടുത്ത അധികാരങ്ങളും കവര്‍ന്നെടുത്ത പണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തിരിച്ചുനല്‍കുകയെന്നതാണ്.

web desk 1: