X

ബാബരിക്കു ശേഷം കാല്‍നൂറ്റാണ്ട്

 

ഷംസീര്‍ കേളോത്ത്

രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിന് തീരാകളങ്കമായി തീര്‍ന്ന ബാബരി ധ്വംസനത്തിന്റെ 25ാം വാര്‍ഷികത്തിലും നീതി അതിവിദൂരത്തായി നില്‍ക്കുന്ന കാഴ്ചയാണ്. 2010ലെ അലഹബാദ് കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍ ഇന്നലെയാണ് പുനരാരംഭിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വാദം കേള്‍ക്കുന്നത്. സുന്നി വഖഫ് ബോര്‍ഡിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും രാമജന്മഭൂമി ട്രസ്റ്റിനു വേണ്ടി ഹരീഷ് സാല്‍വയുമാണ് ഹാജരായത്. മൂന്ന് മാസം കൊണ്ട് വിധി തീര്‍പ്പുണ്ടാക്കണമെന്ന് ബി.ജെ.പി നേതാവും അഭിഭാഷകനുമായ സുബ്രമണ്യ സ്വാമി കോടതിയില്‍ ആവശ്യപ്പെടുകുണ്ടായി. രാഷ്ട്രീയ ഭാവി പുഷ്ടിപ്പെടുത്തുന്നതിനുള്ള എളുപ്പവഴി ബാബരിയാണെന്ന കുബൂദ്ധിയാവാം സ്വാമിയെ രാമക്ഷത്ര നിര്‍മ്മാണത്തിനു വേണ്ടിയുള്ള പ്രതിഷേധങ്ങളുടെ കേന്ദ്ര സ്ഥാനത്ത് സ്വയം പ്രതിഷ്ഠിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഫാഷിസ്റ്റ് ഇഴജന്തുവാണ് ആര്‍.എസ്.എസെന്ന് ജനുവരി 26, 2000 ഫ്രണ്ട്‌ലൈന്‍ വാരികയില്‍ ലേഖനമെഴുതിയ അതേ സുബ്രമണ്യസ്വാമി ഇന്ന് രാമജന്മഭൂമി സമരത്തിന്റെ പ്രധാന വക്താക്കളില്‍ ഒരാളാണ്. രാജ്യത്തിന്റെ ഭാവിതന്നെ നിര്‍ണ്ണയിക്കപ്പെടുന്ന കേസില്‍ പരമോന്നത നീതിപീഠത്തിന്റെ നീതിയുക്തമായ വിധിക്കാണ് രാജ്യം കാതോര്‍ക്കുന്നത്.
നീതിന്യായ സംവിധാനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് രാജ്യത്തെ മത നിരപേക്ഷതയില്‍ വിശ്വസിക്കുന്നവരെല്ലാം ഫൈസാബാദിലെ അയോധ്യയില്‍ ബാബരി പള്ളിയല്‍ നിന്ന് തക്ബീര്‍ ധ്വനികളുയരുന്നതും കാത്തിരിക്കുന്നു. ചരിത്രത്തിന്റെ യാതൊരു പിന്‍ബലവുമില്ലാതെ രാഷ്ട്രീയ താല്‍പര്യത്തിനായി ഭൂരിപക്ഷ സമുദായത്തിന്റെ മനസ്സില്‍ മുസ്‌ലിം വിരുദ്ധതയുടെ വിത്തു പാകാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ വിധ്വംസക രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടത്തില്‍ ജ്വലിക്കുന്ന പ്രതീകമാണിന്ന് ബാബരി പള്ളി. അധികാരസ്ഥാനങ്ങളിലെത്തിപ്പെടാനുള്ള കുറുക്കുവഴികളില്‍ വിഭജിച്ചുഭരിക്കുക എന്ന കൊളോണിയല്‍ തന്ത്രത്തിന്റെ സാധ്യത കണ്ടെത്തിയ സംഘ്പരിവാറിനു രാജ്യത്തിന്റെ പുകള്‍പ്പെറ്റ മതസൗഹാര്‍ദ ചരിത്രമൊന്നും പള്ളി പൊളിക്കുന്നതിനു തടസ്സമായില്ല. ഉത്തരേന്ത്യന്‍ ഹൈന്ദവര്‍ക്ക് ശ്രീരാമനോടുള്ള വൈകാരിക സ്‌നേഹത്തെ ചരിത്ര സ്മാരകമായ പള്ളിക്ക് നേരെ തിരിച്ചുവിട്ട് ശ്രീരാമനു വേണ്ടിയുള്ള പോരാട്ടമായി രാമജന്മഭൂമി സമരത്തെ മാറ്റുകയായിരുന്നു ബി.ജെ.പിയും വി.എച്ച്.പിയും ചെയ്തത്. ഐതിഹ്യങ്ങളും മത ഗ്രന്ഥങ്ങളും മര്യാദ പുരുഷോത്തമനെന്നു വാഴ്ത്തുന്ന ശ്രീരാമന്റെ പേരില്‍ ഉത്തരേന്ത്യന്‍ നാടുകളിലാകമാനം സംഘ്പരിവാരം കലാപം തീര്‍ത്തപ്പോള്‍ പൊലിഞ്ഞത് പതിനായിരക്കണക്കിനു മനുഷ്യ ജന്മങ്ങളും ആധുനിക ഇന്ത്യയുടെ മതേതര മൂല്യങ്ങളുമായിരുന്നു. ഭരണഘടന ഉദ്‌ഘോഷിക്കുന്ന ന്യൂനപക്ഷാവകാശങ്ങളെ കാറ്റില്‍പറത്തിയാണ് അധികാരികള്‍ ബാബരി കേസിനെ സമീപിച്ചത്. സംഘ്പരിവാര്‍ കാട്ടുനീതിയില്‍ രാജ്യത്തെ നിയമവാഴ്ച വിറങ്ങലിച്ചു നിന്നു. നീതിന്യായ വ്യവസ്ഥയെ അക്ഷരാര്‍ത്ഥത്തില്‍ നോക്കുകുത്തിയാക്കി ഛിദ്രശക്തികള്‍ ബാബരി പള്ളി പൊളിച്ച് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്നവരുടെ അവസാന ആശ്രയമായ നിയമപീഠങ്ങളും ജനക്കൂട്ട നീതിക്കു പിറകെ പോവുകയോ എന്ന സംശയമാണുയര്‍ന്നുവരുന്നത്. ബാബരി ഗൂഢാലോചനയെ പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് ലിബര്‍ഹാന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത് ബാബരി പള്ളി ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനു മുമ്പ് പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ കോടതി തീര്‍പ്പുണ്ടാക്കണമെന്നാണ്. പള്ളി പൊളിക്കാന്‍ കൂട്ടുനിന്നവരും നേതൃത്വം നല്‍കിയവരും മന്ത്രിമാരായും ഗവര്‍ണര്‍മാരായും ഭരണ തലങ്ങളില്‍ വിരാജിക്കപ്പെടുന്നതിനാണ് രാജ്യം സാക്ഷിയായത്. ബാബരി പ്രശ്‌നം കേവലം ഒരു പള്ളിക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കാര്യമല്ല, മറിച്ച് ഇന്ത്യയെന്ന മതേതര റിപ്പബ്ലിക്കിന്റെ ഭാവിയെ തീരുമാനിക്കുന്ന വിഷയമാണെന്ന് ലാലു പ്രസാദ് യാദവ് ഇന്നലെ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്.
1947 മാര്‍ച്ച് 31നു ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ന്യൂനപക്ഷ ഉപസമിതി തയ്യാറാക്കിയ ന്യൂനപക്ഷാവകശങ്ങളെ പറ്റിയുള്ള ചോദ്യാവലിക്ക് നല്‍കിയ മറുപടിയില്‍ അന്നത്തെ മദ്രാസ് പ്രവിശ്യയില്‍ നിന്നുള്ള റത്തന്‍ സ്വാമി ന്യൂനപക്ഷാവകാശങ്ങള്‍ ഭരണഘടനാപരമായി ഉറപ്പ്‌നല്‍കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ച് പറഞ്ഞത് ന്യൂനപക്ഷാവകശങ്ങള്‍ ഭൂരിപക്ഷ വിഭാഗം തങ്ങള്‍ക്ക് അധികരം ലഭിച്ചാല്‍ ചുരുക്കിക്കളയാന്‍ സാധ്യതയുണ്ട്. അതിനാല്‍ അവ സംരക്ഷിക്കപ്പെടണമെന്നാണ്. മാത്രമല്ല ജനാധിപത്യത്തിലെ ഏറ്റവും വലിയ വെല്ലുവിളി ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യമാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഭരണഘടനാശില്‍പ്പികള്‍ ഭയപ്പെട്ട ഭൂരിപക്ഷ വര്‍ഗീയതയുടെ ശാക്തീകരണമാണ് രാജ്യത്ത് മതേതര ശക്തികളെ അസ്വസ്ഥരാക്കുന്നത്.
ബാബരി മസ്ജിദുമായി ബന്ധപ്പെട്ട ആദ്യത്തെ പരാതി രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് ജനുവരി 29, 1885ലാണ്. മഹാന്ദ് രഗുബര്‍ദാസ് അന്ന് ബ്രിട്ടീഷ് അധികാരികളോട് രാമജന്മഭൂമിയില്‍ പ്രാര്‍ത്ഥനാ സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് സമീപിച്ചതായി കൊളോണിയല്‍ രേഖകളില്‍ കാണാം. പള്ളി സ്ഥിതി ചെയ്തിരുന്ന 2.77 ഏക്കര്‍ ഭൂമിക്ക് പുറത്ത് പൂജ ചെയ്യാനായിരുന്നു അന്ന് രഗുബര്‍ദാസ് അവകാശമുന്നയിച്ചത്. ചരിത്രപരമായ വസ്തുതകള്‍ പരിഗണിച്ച ശേഷം ഡിസംബര്‍ 24, 1885ല്‍ ഫൈസാബാദ് കോടതി പരാതി തള്ളിക്കളയുകയായിരുന്നു. 1934ല്‍ മറ്റ് കാരണങ്ങളുടെ പേരില്‍ അയോധ്യയില്‍ ചെറിയ തോതില്‍ ഹിന്ദു-മുസ്‌ലിം കലാപം പൊട്ടിപ്പുറപ്പെടുകയും പള്ളിയുടെ ചുമരിനു കേടുപാടുകള്‍ സംഭവിക്കുകയുമുണ്ടായി. എന്നാല്‍ അന്നത്തെ ഭരണകൂടം സര്‍ക്കാര്‍ ചെലവില്‍ അതിന്റെ അറ്റകുറ്റപണി തീര്‍ക്കുകയും സമാധാനം പുനസ്ഥാപിക്കുകയുമാണുണ്ടായത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 1949 ഡിസംബര്‍ 23ന് ഒരു സംഘം പള്ളിക്കകത്ത് രാംലല്ല വിഗ്രഹം സ്ഥാപിക്കുകയുണ്ടായി. 1950 ജനുവരി ഒന്നിനു അയോധ്യാ നിവാസിയായ ഗോപാല്‍ സിങ് വിശാരദ് സമര്‍പ്പിച്ച ഹരജിയില്‍ വിഗ്രഹം പള്ളിയില്‍ നിന്ന് നീക്കുന്നതിനെ വിലക്കി സിവില്‍ കോടതി വിധി പുറപ്പെടുവിക്കുകയും പൂജാ കര്‍മ്മങ്ങള്‍ പള്ളിയുടെ ഇഷ്ടിക മതിലിനപ്പുറത്ത് നടത്താന്‍ അനുവദിക്കപ്പെടുകയുമുണ്ടായി. ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയിലും പരിസരങ്ങളിലും മാത്രം ചുരുങ്ങുമായിരുന്ന പള്ളി-ക്ഷേത്രം ഉടമസ്ഥാവകാശ തര്‍ക്കം പിന്നീട് അന്താരാഷ്ട്ര തലത്തില്‍ പോലും പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലേക്ക് കൊണ്ടു ചെന്നെത്തിച്ചത് 1986ല്‍ ഫൈസാബാദ് സെഷന്‍ കോടതി പള്ളി മതിലിന്റെ പൂട്ട് പൊളിച്ച് ഹിന്ദുക്കള്‍ക്ക് പൂജ ചെയ്യാനുള്ള അവസരമൊരുക്കണമെന്ന് വിധി പുറപ്പെടുവിച്ചതോടെയാണ്. 1986 ഫെബ്രവരി ഒന്നിനു പുറപ്പെടുവിച്ച പ്രസ്തുത വിധിയാണ് 1992 ഡിസംബര്‍ ആറിലെ പള്ളി പൊളിക്കുന്നതിലേക്ക് നയിച്ചതെന്ന് 2010ലെ ബാബരി വിധിന്യായത്തില്‍ ജസ്റ്റിസ് എസ്.യു ഖാന്‍ പ്രസ്താവിച്ചിട്ടുണ്ട്. പള്ളിയുടെ പൂട്ട് പൊളിച്ച് പൂജ നടത്താന്‍ അനുവദിച്ച കോടതി വിധിക്ക് ശേഷമാണ് ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കപ്പെടുന്നത്. നിയമ-രാഷ്ട്രീയ സമരങ്ങളെ ഏകോപിപ്പിക്കാന്‍ വേണ്ടിയാണ് സമര സമിതിക്ക് രൂപം നല്‍കിയത്. 1987ല്‍ രാമാനന്ദ് സാഗറിന്റെ രാമായണം സീരിയല്‍ ദൂരദര്‍ശന്‍ പ്രക്ഷേപണം ചെയ്യാന്‍ തുടങ്ങിയത് രാമഭക്തിയെ ഉത്തേജിപ്പിക്കുകയും ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടകളെ പരിപോഷിപ്പിക്കുകയുമുണ്ടായതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അദ്വാനിയുടെ രഥങ്ങള്‍ ഉത്തരേന്ത്യയില്‍ അശാന്തിയുടെ കാര്‍മേഘങ്ങള്‍ നിറച്ചപ്പോള്‍ 1992 ഡിസംബര്‍ ആറിനു സംഘ്പരിവാരം പള്ളി പൊളിച്ചു അയോധ്യയില്‍ താല്‍ക്കാലിക ക്ഷേത്രം നിര്‍മിച്ചു. 2010ല്‍ അലഹബാദ് കോടതി പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്താണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചിട്ടുള്ളത്. പള്ളി നില്‍ക്കുന്ന ഭൂമിയെ മൂന്നായി ഭാഗിച്ച് ഒത്തുതീര്‍പ്പ് വ്യവസ്ഥ മുന്നോട്ട്‌വെച്ച കോടതി വിധി പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. രാമജന്മഭൂമി സമരത്തില്‍ സംഘ്പരിവാര ക്യാമ്പില്‍ സജീവമായിരുന്ന മഹാന്ദ് അവൈദ്യനാഥിന്റെ ശിശ്യന്‍ അജയ് മോഹന്‍ ബിഷ്ട് എന്ന സാക്ഷാല്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായിരിക്കുകയും ബാബരി-രാമക്ഷേത്ര വിവാദ കാലത്ത് അദ്വാനിയുടെ വലംകൈയ്യായിരുന്ന നരേന്ദ്രമോദി പ്രധാനമന്ത്രിയുമായിരിക്കുകയും ചെയ്യുമ്പോള്‍ സംഘ്പരിവാരം തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2019ലെ പാര്‍ലിമെന്റ് തെരഞ്ഞടുപ്പില്‍ രാമജന്മഭൂമി വിഷയം ബി.ജെ.പി പ്രധാന ക്യാമ്പയിന്‍ മുദ്രാവാക്യമായി ഉയര്‍ത്താന്‍ എല്ലാ സാധ്യതകളുമുണ്ട്.

chandrika: