X
    Categories: Video Stories

താലിബാന്‍ സഹകരണം അഫ്ഗാനിസ്ഥാന്‍ സമാധാനത്തിലേക്ക്

കെ. മൊയ്തീന്‍കോയ
17 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ വിമോചിതമാകുമെന്ന് പ്രതീക്ഷ ഉണര്‍ത്തുന്നതാണ് അമേരിക്ക-താലിബാന്‍ സമാധാന ചര്‍ച്ച. 2001-ല്‍ അമേരിക്കയും നാറ്റോ സഖ്യവും തകര്‍ത്ത അതേ താലിബാന് മുന്നില്‍ ‘അഭിമാനകര’മായ പിന്‍വാങ്ങലിന് തയാറാവുന്നുവെന്നാണ് ആറ് ദിവസം ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന സമാധാന ചര്‍ച്ച നല്‍കുന്ന സൂചന. കരട് സമാധാന കരാറിനെ കുറിച്ച് ഇരുപക്ഷവും സ്ഥിരീകരിക്കുന്നില്ലെങ്കിലും ‘മികച്ച പുരോഗതി’ ഉണ്ടായി എന്ന് സമ്മതിക്കുന്നതില്‍ നിന്നും കാര്യങ്ങള്‍ വ്യക്തം. രണ്ട് വര്‍ഷത്തിനകം അമേരിക്കന്‍ സൈന്യം പൂര്‍ണമായും അഫ്ഗാന്‍ വിടുമെന്നാണ് അമേരിക്കയുടെ വാഗ്ദാനം. അതേവരെ അമേരിക്കന്‍ സൈനികരെ താലിബാന്‍ അക്രമിക്കരുതെന്നും ധാരണയായി.
താലിബാന്‍ നേരത്തെ ഉന്നയിച്ച ആവശ്യമാണ് വിദേശ സൈന്യത്തിന്റെ പിന്‍മാറ്റം. മറ്റ് പ്രശ്‌നങ്ങളില്‍ അവര്‍ക്ക് വാശിയില്ല. താലിബാന് വേണ്ടി ചര്‍ച്ച നയിച്ച സ്ഥാപക നേതാക്കളിലൊരാളായ അബ്ദുല്‍ ഗനി ബാര്‍ദാറിന്റെ പ്രസ്താവന ശുഭസൂചന നല്‍കുന്നുണ്ട്. നിര്‍ണായക പുരോഗതിയുണ്ടായെന്ന് അമേരിക്കയുടെ അഫ്ഗാന്‍ പ്രത്യേക പ്രതിനിധിയും അഫ്ഗാന്‍ വംശജനുമായ സല്‍മായ് ഖാലിസാദിന്റെ നിലപാട് സമാധാനത്തിന്റെ വഴിയില്‍ ബഹുദൂരം മുന്നോട്ട് പോയെന്ന് തെളിയിക്കുന്നു. അഫ്ഗാന്‍ ഭരണകൂടവുമായി താലിബാനെ മേശക്ക് ചുറ്റും ഇരുത്തുവാന്‍ കഴിഞ്ഞിട്ടില്ല. ഭരണകൂടവുമായി ചര്‍ച്ചക്ക് താലിബാന്‍ തയാറില്ല. അഫ്ഗാന്‍ ഭരണകൂടം അമേരിക്കയുടെ പാവ സര്‍ക്കാര്‍ എന്നാണ് താലിബാന്റെ വിമര്‍ശനം. അതുകൊണ്ടാണ് അമേരിക്കയുമായി ചര്‍ച്ചക്ക് തയാറായത്. അതേസമയം, ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വിലയിരുത്തുവാനും ബോധ്യപ്പെടുത്തുവാനും അമേരിക്കന്‍ പ്രതിനിധി കാബൂളിലെത്തി. പ്രസിഡണ്ട് അഫ്‌റഫ് ഗനി ഇവയെക്കുറിച്ച് സമ്മതം അറിയിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല.
ഖത്തറില്‍ ആറ് ദിവസങ്ങളില്‍ നാല് റൗണ്ട് ചര്‍ച്ച നടന്നു. അതിന് മുമ്പ് അബുദാബിയിലും അമേരിക്ക-താലിബാന്‍ കൂടിക്കാഴ്ച നടന്നിരുന്നതാണ്. പാക്കിസ്താന്റെ സഹകരണവും അമേരിക്ക തേടി. അഭ്യന്തര യുദ്ധത്തിന് അവസാനം കാണാന്‍ റഷ്യ ആതിഥേയത്വം വഹിച്ച് ചര്‍ച്ച നടത്തുവാന്‍ ശ്രമിച്ചു എങ്കിലും പരാജയപ്പെടുകയായിരുന്നുവല്ലോ. അഫ്ഗാന്‍ സര്‍ക്കാര്‍, അമേരിക്ക പ്രതിനിധികള്‍ റഷ്യന്‍ നീക്കത്തോട് എതിര്‍ത്തു. അഫ്ഗാനിന്റെ 56.3 ശതമാനം ഭൂപ്രദേശം മാത്രമാണ് സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ 229 ജില്ലകള്‍. ശേഷിക്കുന്നവ താലിബാന്‍ നിയന്ത്രണത്തിലോ, സ്വാധീനത്തിലോ ആണ്. 17 വര്‍ഷത്തിനകം അമേരിക്കന്‍ സൈനികരില്‍ 2500 മരണം സംഭവിച്ചു. കോടിക്കണക്കിന് ഡോളറുകള്‍ യുദ്ധത്തിന് വിനിയോഗിച്ച് സാമ്പത്തികമായി പ്രതിസന്ധിയിലായി അമേരിക്ക! വിദേശത്ത് നിന്ന് പരമാവധി സൈനികരെ തിരിച്ച് കൊണ്ടുവരിക എന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ വിദേശ നയത്തിന്റെ കാതല്‍. സിറിയയില്‍ നിന്ന് സൈനിക പിന്മാറ്റം ട്രംപ് പ്രഖ്യാപിച്ചു. 150 രാജ്യങ്ങളില്‍ അമേരിക്കയുടെ സൈനിക താവളങ്ങള്‍ ഉണ്ടത്രെ! ഇവയില്‍ യു.എന്‍ സമാധാന സേനയില്‍ സേവനമനുഷ്ഠിക്കുന്നവരും ഉള്‍പ്പെടും. ഒന്നേമുക്കാല്‍ ലക്ഷത്തോളം സൈനികര്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രം 63,000. മധ്യപൗരസ്ത്യദേശത്തും അരലക്ഷത്തോളം സൈനികരുണ്ട്. അഫ്ഗാനില്‍ 14,000 സൈനികരാണുള്ളത്.
അഫ്ഗാനിസ്ഥാനില്‍ 2001-ല്‍ അധിനിവേശത്തിന് ശേഷം അമേരിക്കയ്ക്ക് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടം അവകാശപ്പെടാനില്ല. 1996-2001 കാലത്ത് അഫ്ഗാന്‍ ഭരണം താലിബാന്‍ ആണ് നിര്‍വഹിച്ചത്. എതിരാളികള്‍ക്ക് ഒപ്പം വന്‍ സൈനിക സന്നാഹങ്ങളോടെ അമേരിക്ക കടന്നുവന്നപ്പോള്‍ താലിബാന്‍ ഏറ്റുമുട്ടാന്‍ തയാറായില്ല. കാബൂളിലെ ഭരണ കേന്ദ്രങ്ങളില്‍ നിന്ന് പിന്മാറി. അന്ന് 40,000 വരുന്ന താലിബാന്‍ സൈനികരില്‍ ഒരാളെ പോലും പിടികൂടാന്‍ അമേരിക്കന്‍ സൈനികര്‍ക്ക് കഴിഞ്ഞതുമില്ല. അവര്‍ പ്രാന്തപ്രദേശങ്ങളിലേക്ക് പിന്മാറി. കാബൂളില്‍ നിന്ന് കാണ്ഡഹാറിലേക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് മാറ്റി. ഒളിപ്പോരില്‍ മിടുക്കന്മാരായ താലിബാനികള്‍ പിന്നീട് ‘ഒളിയുദ്ധ മുറ’കളിലൂടെ നാറ്റോ സൈന്യത്തിന് പ്രതിസന്ധി സൃഷ്ടിച്ചു. അടുത്ത കാലത്തായി താലിബാന്‍ ശക്തി വര്‍ധിച്ചു. കാബൂളിലെ അതീവ സുരക്ഷാ താവളങ്ങളില്‍ കടന്ന് കയറി വന്‍ നാശങ്ങള്‍ വരുത്തി. നിരവധി അഫ്ഗാന്‍ സര്‍ക്കാര്‍ സൈനികരെ കൊലപ്പെടുത്തി. കഴിഞ്ഞാഴ്ചയാണ് 100 സൈനികര്‍ താലിബാന്‍ അക്രമത്തില്‍ കൊല്ലപ്പെട്ടത്.
1990-ല്‍ താലിബാന്‍ സ്ഥാപിച്ചവരില്‍ മുല്ല മുഹമ്മദ് ഉമറിന് ഒപ്പം ഉണ്ടായിരുന്ന അബ്ദുല്‍ ഗനി ബാര്‍ദാര്‍ ആണ് ഖത്തര്‍ ചര്‍ച്ച നയിച്ചത്. മുല്ല ഉമറിന്റെ വിയോഗ ശേഷം താലിബാന്‍ നേതാവായ മുല്ല അഖ്താര്‍ മസൂം തുടങ്ങിയവരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് സമാധാന സമ്മേളനത്തിന് ബാര്‍ദാര്‍ എത്തിയത്.
1979 മുതല്‍ നാല് പതിറ്റാണ്ട് കാലമായി അഭ്യന്തര സംഘര്‍ഷത്തിലാണ് അഫ്ഗാന്‍. 1979-ല്‍ സോവിയറ്റ് യൂണിയന്റെ ചെമ്പടയുടെ സഹായത്തോടെ പത്ത് വര്‍ഷം കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ ഭരണം. ഇതിന് എതിരെ പാശ്ചാത്യ. സഹായത്തോടെ അഫ്ഗാന്‍ മുജാഹിദീന്‍ പോരാളികള്‍ നടത്തിയ പോരാട്ടം. 1989-ല്‍ സോവിയറ്റ് യൂണിയന്‍ പിന്മാറി. മുജാഹിദീന്‍ പോരാളികള്‍ക്ക് പിന്തുണ നല്‍കി ഒസാമാ ബിന്‍ ലാദന്റെ നേതൃത്വത്തില്‍ വിദേശ പോരാളികളും ചെമ്പടയ്ക്ക് എതിരെ രംഗത്തുണ്ടായിരുന്നു. ബിന്‍ ലാദനെയും അല്‍ഖാഇദയെയും പരിശീലിപ്പിച്ചതും ആയുധമണിയിച്ചതും അമേരിക്കന്‍ ഭരണകൂടം! ചെമ്പടയുടെ തിരിച്ചുപോക്കിന് ശേഷം മുജാഹിദ്ദീന്‍ ഭരണം. അവര്‍ക്കിടയില്‍ വഴക്കും തമ്മിലടിയും രൂക്ഷമായപ്പോഴാണ് മത വിദ്യാര്‍ത്ഥികള്‍ (താലിബാന്‍) പോരാളികളുമായി ഭരണം കയ്യടക്കുന്നത്. 1996 മുതല്‍ അഞ്ച് വര്‍ഷക്കാലം സമാധാനം തിരിച്ചുകൊണ്ട് വരാനായിരുന്നു താലിബാന്‍ ശ്രമം. 2001-ല്‍ ന്യൂയോര്‍ക്കിലെ ലോക വ്യാപാര കേന്ദ്രം അല്‍ഖാഇദ അക്രമിച്ച് തകര്‍ത്ത സംഭവത്തോടെ അമേരിക്ക തിരിച്ചടിച്ചു.
അല്‍ഖാഇദയുടെ സംരക്ഷകര്‍ താലിബാന്‍ ഭരണകൂടമാണ് എന്നാരോപിച്ച് അഫ്ഗാനിസ്ഥാന്‍ കീഴടക്കി. 17 വര്‍ഷത്തിന് ശേഷവും താലിബാന്‍ സ്വാധീനം അഫ്ഗാനില്‍ ശക്തമാണെന്ന് അമേരിക്ക തിരിച്ചറിയുന്നു. ദേശീയ മുഖ്യധാരയിലേക്ക് താലിബാനെ തിരിച്ച് കൊണ്ടുവരാനുള്ള ശ്രമം വിജയകരമാകട്ടെ എന്നാണ് ലോക സമൂഹത്തിന്റെ ആഗ്രഹം. നേപ്പാളില്‍ മാവോയിസ്റ്റ് തീവ്രവാദികളെ ദേശീയ ധാരയുടെ ഭാഗമാക്കിയതിന്റെ ഗുണഫലം നേപ്പാളും ലോകവും അനുഭവിക്കുന്നു. അഫ്ഗാനിലും സമാധാനം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: