X

അയ്യങ്കാളിയുടെ ജീവിത സന്ദേശം

യു.സി രാമന്‍

ആധുനിക കേരള സൃഷ്ടിയില്‍ പത്തൊന്‍മ്പതും ഇരുപതും നൂറ്റാണ്ടുകള്‍ക്കിടയിലായി നടന്ന ചെറുതും വലുതുമായ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്ക് നിര്‍ണായകമായ പങ്കുണ്ട്. കേരളത്തില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥ അതിസങ്കീര്‍ണമായ ഒന്നായി ഈ അത്യാധുനിക സമയത്തും തുടരുകയാണ്. മഹാത്മാ അയ്യങ്കാളി എന്ന നാമധേയം ആധുനിക കേരളത്തിന്റെ ചരിത്രനിര്‍മ്മിതിയില്‍ ഒഴിവാക്കാന്‍ കഴിയുന്ന ഒന്നല്ല. (ഇ.എം.എസ് എഴുതിയ ‘കേരളം മലയാളിയുടെ മാതൃഭൂമി’ എന്ന പുസ്തകം കൂടുതല്‍ ശ്രദ്ധേയമായത് അയ്യങ്കാളിയെ തമസ്‌ക്കരിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ പേരിലായിരുന്നു). ജാതിശ്രേണിയുടെ ചരിത്ര വിശകലനത്തേക്കാള്‍ അയ്യങ്കാളി സൃഷ്ടിച്ച മാനസിക പരിവര്‍ത്തനത്തിന്റെ നീതിശാസ്ത്രം വിലയിരുത്താനാണ് ആഗ്രഹിക്കുന്നത്. ജാതിയുടെ സൃഷ്ടിയിലൂടെ ഒരു വ്യക്തിയുടെ ജനിതക ഘടനയില്‍ അപകര്‍ഷതാബോധത്തിന്റെ അടിവേരറുത്തു എന്നതിലൂടെയാണ് മഹാത്മാ അയ്യങ്കാളി ചരിത്രത്തില്‍ ഇടം നേടുന്നത്.
വിദ്യാഭ്യാസം, വസ്ത്രധാരണം സാമൂഹിക തുല്യത, തൊഴിലിടങ്ങളില്‍ ലഭിക്കേണ്ട സംരക്ഷണവും തൊഴിലിന്റെ മഹത്വത്തെ അംഗീകരിക്കലും തുടങ്ങിയ സമൂഹത്തിന്റെ ജീവിത ഘടനയെ മാറ്റിമറിക്കുന്ന എല്ലാ ഘടകങ്ങളിലും അയ്യങ്കാളി സ്വജീവിതംകൊണ്ട് മാതൃകയായി മാറി. ലോക തൊഴിലാളി പ്രസ്ഥാനങ്ങള്‍ രൂപം കൊള്ളുന്നതിന് എത്രയോ മുമ്പ് 1913 ജൂണ്‍ മാസത്തില്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ വേങ്ങാന്നൂരിലെ കര്‍ഷക തൊഴിലാളികള്‍ ആരംഭിച്ച പണിമുടക്ക് സമരം 1914 മെയ് മാസത്തില്‍ ഒന്നാം ക്ലാസ് മജിട്രേറ്റ് കുണ്ടല നാഗപ്പന്‍ പിള്ളയുടെ മധ്യസ്ഥതയില്‍ അവസാനിക്കുമ്പോള്‍ അയ്യങ്കാളിയുടെ വിജയത്തിന്റെ ചിരി കേരളമാകെ മുഴങ്ങിരുന്നു. എന്നാല്‍ ഇ.എം.എ സിനെ പോലെയുള്ള തൊഴിലാളി വര്‍ഗ ചിന്തകന്റെ കേരള ചരിത്രവിശകലനത്തില്‍ വെങ്ങാത്തുര്‍ സമരവും അയ്യങ്കാളിയും വിഷയമാകാതെ പോയത് കൂടുതല്‍ ജനിതകപഠനം ആവശ്യപ്പെടുന്ന സാംസ്‌കാരിക വിഷയമാണ്. ഒരു വ്യക്തിയുടെ സാമൂഹ്യമായ അന്തസ്സ് വസ്ത്ര ധാരണത്തിലൂടെയും രൂപം കൊള്ളുന്നുണ്ട്. ജാതി ശ്രേണിയുടെ അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചപ്പോള്‍ കല്ലുമാലകളും അര്‍ധ നഗ്‌നതയും കാല്‍ മുഴുവന്‍ മറയാത്ത പകുതി മുണ്ടും സൃഷ്ടിച്ചു നല്‍കിയവരുടെ മനഃശാസ്ത്രം മനസ്സിലാക്കിയ ആളായിരുന്നു അയ്യങ്കാളി. കസവ് നേരിയത് കൊണ്ട് തലപ്പാവ്‌കെട്ടി തോളില്‍ ഷാളും തൂക്കി നെറ്റിയില്‍ വലിയ വട്ടപൊട്ടുമിട്ട് കാതില്‍ കടുക്കനുമണിഞ്ഞു മണികെട്ടിയ വെള്ളക്കാളയെ പൂട്ടിയ അലങ്കരിച്ച വില്ലുവടിയില്‍ യാത്ര ചെയ്ത അയ്യങ്കാളി വലിയൊരു സന്ദേശമാണ് തലമുറകള്‍ക്ക് നല്‍കിയത്. 2019 എത്തിനില്‍ക്കുമ്പോഴും ആ സന്ദേശം വേണ്ട രീതിയില്‍ ഉള്‍കൊണ്ടിട്ടുേേണ്ടാ എന്ന ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. 1888 ലെ അരുവിപ്പുറം ശിവ പ്രതിഷ്ഠയോടെ ശ്രീനാരായണ ഗുരുദേവന്‍ കേരളത്തില്‍ ആരംഭിച്ച നവോത്ഥന പ്രക്രിയ 1903ലെ എസ്.എന്‍.ഡി.പി യോഗം രൂപീകരണം വഴി ആത്മീയതയും ഭൗതികതയും ഒത്തുചേര്‍ത്തുള്ള അപൂര്‍വമായ രസകൂട്ടിന് വഴിമരുന്നിട്ടു. മഹാത്മാ അയ്യങ്കാളിയെ ശ്രീനാരായണ ഗുരുദേവ ദര്‍ശനം വളരെയധികം സ്വാധീനിച്ചിരുന്നു. ആത്മീയമായ അന്വേഷണം മാത്രം നടത്തി ആത്മ സായൂജ്യത്തിന്റെ അപാരതയില്‍ ലയിക്കാന്‍ തീരുമാനിച്ച സന്യാസി ആയിരുന്നില്ല ശ്രീനാരായണഗുരു. ഗുരുദര്‍ശനത്തിന്റെ കാതല്‍ അതിന്റെ പൂര്‍ണതയോടെ അയ്യങ്കാളി മനസ്സിലാക്കി. ജാതിജന്മി കൂട്ടായ്മയുടെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് പഞ്ചമി എന്ന ദലിത് ബാലികക്ക് സ്‌കൂള്‍ പ്രവേശനം സാധ്യമാക്കുന്ന അയ്യങ്കാളിയെ വിസ്മരിക്കാന്‍ ഏത് ചരിത്രകാരനാണ് കഴിയുക. അയിത്ത ജാതികാരന്റെ കുട്ടിപ്പള്ളികൂടത്തിന് ആവര്‍ത്തിച്ചു തീയിട്ടിരുന്ന ആത്മീയതയുടെ മൊത്തകച്ചവടക്കാരെ അദ്ദേഹം നേരിട്ടത് ആ പള്ളിക്കൂടം വീണ്ടും പുന:സൃഷ്ടിച്ചുകൊണ്ടാണ്. സ്വസമുദായത്തില്‍നിന്നും പത്തു ബി.എക്കാര്‍ ഉണ്ടാക്കണം എന്നതിനേക്കാള്‍ എന്ത് വലിയ സന്ദേശമാണ് അദ്ദേഹത്തിന് ഗാന്ധിജിക്ക് നല്‍കാനുണ്ടായിരുന്നത്. അയ്യങ്കാളി തുറന്ന് തന്ന അവസരങ്ങളിലൂടെ കലാലയങ്ങളിലേക്ക് എത്തുന്ന യുവത്വത്തിന്റെ കൈകളിലേക്ക് കഠാര നല്‍കുന്നവരും അവരുടെ ചുടുചോരകൊണ്ട് കോടികള്‍ പിരിക്കുന്നവരും അയ്യങ്കാളിയെ ഭയക്കുന്നുണ്ടാകും. ആ ഭയത്തില്‍നിന്നും നമസ്‌കരണം ആയിക്കൂടാ എന്നില്ല. സ്വന്തം ശരീരത്തിന് മേലുള്ള അവകാശംപോലും അടിയറവുവെക്കേണ്ടിവരുന്ന ഗതികേടില്‍നിന്നും ആ കാലഘട്ടത്തിലെ സ്ത്രീ സമൂഹത്തെ മോചിപ്പിക്കുകയായിരുന്നു. കല്ലുമാല ബഹിഷ്‌കരണത്തിലൂടെ അയ്യങ്കാളി ചെയ്തത് രാഷ്രീയ താല്‍പര്യത്തിന് മതിലു കെട്ടാനല്ല മറിച്ച്, രാഷ്ട്രനിര്‍മാണത്തില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാനാണ് സ്ത്രീ സമൂഹത്തെ അദ്ദേഹം പഠിപ്പിച്ചത്. എസ്.എന്‍.ഡി.പി യോഗത്തിന്റെ ചുവട്പിടിച്ച് 1907ല്‍ രൂപീകരിച്ച സാധൂജന പരിപാലന സംഘം കേരളത്തിന്റെ സാമൂഹ്യ രാഷ്രീയ സംഘടന സവിധാനങ്ങളില്‍ പുതിയൊരു ചുവടുവെപ്പായിരുന്നു. കായിക പരിശീലനവും അച്ചടക്കത്തോടെയുള്ള ജീവിതവും ആത്മധൈര്യമുള്ള യുവ സമൂഹത്തെ സൃഷ്ടിക്കുകയെന്നും അദ്ദേഹം സ്വപ്‌നം കണ്ടു. നിര്‍ഭാഗ്യവശാല്‍ അച്ചടക്കമില്ലാത്ത കായിക പരിശീലത്തിന്റെ വരും വരായ്കകളെക്കുറിച്ച് ചിന്തിക്കാതെ സ്വന്തം ജീവന്‍ ഹോമിക്കുന്നവരായി സ്വപ്‌നം കണ്ട യുവാക്കളില്‍ ചിലരെങ്കിലും മാറുന്നു. സാമൂഹ്യനീതിയുടെ അര്‍ഥം തന്നെ നഷ്ടമായി തുടങ്ങുന്ന, രാഷ്ട്രമായി നാം മാറുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. കപട ദേശീയതയുടെ കാവി പുതപ്പിനുള്ളില്‍ കറുത്തവന്റെ ചോര വീഴ്ത്താനുള്ള ആയുധങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന തിരിച്ചറിവാണ് അയ്യങ്കാളിയുടെ ഈ ജന്മദിനത്തില്‍ ഉണ്ടാാകേണ്ടത്. അതിന് പക്വതാബോധമുള്ള യുവ സമൂഹം സൃഷ്ടിക്കപ്പെടണം. അയ്യങ്കാളി ആഗ്രഹിച്ച പോലെ പത്തു ബി.എക്കാരല്ല, തസ്‌കരിക്കപ്പെട്ട ചരിത്രങ്ങള്‍ കണ്ടെത്താന്‍ പ്രാപ്തിയുള്ളവര്‍, വളച്ചൊടിക്കപ്പെടുന്ന ചരിത്രത്തെ നേര്‍വഴിക്ക് നയിക്കാന്‍ പ്രാപ്തിയുള്ളവര്‍ അങ്ങനെ ഒരു തലമുറയെ സൃഷ്ടിക്കുന്നതാണ് മഹാത്മാ അയ്യങ്കാളിക്ക് നല്‍കാവുന്ന ഏറ്റവും വലിയ ആദരവ്.

web desk 1: