X
    Categories: Video Stories

അന്ധകാരത്തിലും പ്രശോഭിക്കുന്ന വെളിച്ചം

എ.എ വഹാബ്

വെളിച്ചമെന്നാലെന്താണ്? എവിടെയാണ് വെളിച്ചം? ചോദ്യം നിസ്സാരമാണ്, എന്നാല്‍ ഉത്തരം അത്ര എളുപ്പമല്ല.
ഒരു കഥ പറയാം, എന്റെ വകയല്ല, രാജതമ്പുരാന്റെ അരുളപ്പാടില്‍നിന്ന്: കഥ സത്യവിശ്വാസികളില്‍ അധികം പേര്‍ക്കുമറിയാം. പക്ഷേ കഥയുടെ പിന്നിലെ ഗുണപാഠ സന്ദേശം അധികം പേരും ശ്രദ്ധിച്ച് പഠിച്ചിട്ടുണ്ടാവില്ല. ‘ഗുഹയുടെയും ലിഖിത ഫലത്തിന്റെയും ആളുകള്‍ നമ്മുടെ വലിയൊരു അത്ഭുത ദൃഷ്ടാന്തമായിരുന്നുവെന്ന് നീ ധരിച്ചുവോ?’ ഏതാനും യുവാക്കള്‍ ഗുഹയില്‍ അഭയംപ്രാപിച്ച സന്ദര്‍ഭത്തില്‍ അവര്‍ പ്രാര്‍ത്ഥിച്ചു. ‘നാഥാ ഞങ്ങളില്‍ നിന്നുള്ള സവിശേഷമായ കാരുണ്യം അരുളേണമേ, ഞങ്ങളുടെ കാര്യങ്ങള്‍ നേരെ നിര്‍വഹിക്കാന്‍ സൗകര്യം ചെയ്തുതരണമേ!’ അപ്പോള്‍ നാമവരെ അതേ ഗുഹയില്‍ നിരവധി സംവത്സരങ്ങള്‍ ഗാഢനിദ്രയിലാഴ്ത്തി.
‘അവരുടെ യഥാര്‍ത്ഥ കഥ നാം നിനക്ക് പറഞ്ഞുതരാം. അത് റബ്ബില്‍ വിശ്വസിച്ച ഒരു സംഘം യുവാക്കളായിരുന്നു. നാം അവര്‍ക്ക് സന്മാര്‍ഗബോധം വര്‍ധിപ്പിച്ചുനല്‍കി. അവരുടെ മനസ്സുകളെ നിശ്ചയദാര്‍ഢ്യമുള്ളതാക്കി. അപ്പോള്‍ അവര്‍ എഴുന്നേറ്റ്‌നിന്ന് പ്രാര്‍ത്ഥിച്ചു. ‘ആകാശഭൂമികളുടെ നാഥന്‍ മാത്രമാകുന്നു ഞങ്ങളുടെ നാഥന്‍. അവനെ വെടിഞ്ഞ് മറ്റാരോടും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയില്ല. അവ്വിധം ചെയ്താല്‍ ഞങ്ങള്‍ തികഞ്ഞ അതിക്രമം ചെയ്തവരാകും’ (പിന്നീട് അവര്‍ പരസ്പരം പറഞ്ഞു) ‘നമ്മുടെ ഈ ജനം പ്രപഞ്ചനാഥനെ വെടിഞ്ഞ് ഇതരന്മാരെ ദൈവങ്ങളാക്കിയിരിക്കുന്നു. അവര്‍ അതിന് സ്പഷ്ടമായ തെളിവുകളൊന്നും കൊണ്ടുവരാത്തതെന്ത്? അല്ലാഹുവിന്റെ പേരില്‍ കള്ളം ചമക്കുന്നവനേക്കാള്‍ വലിയ അധര്‍മി ആരാണുള്ളത്. ഇപ്പോള്‍ നിങ്ങള്‍ അവരില്‍നിന്നും അല്ലാഹുവല്ലാത്ത അവരുടെ ആരാധ്യരില്‍നിന്നും വേര്‍പിരിഞ്ഞിരിക്കുകയാണല്ലോ, ഇനി ആ ഗുഹയില്‍ചെന്ന് അഭയംപ്രാപിക്കാം. നിങ്ങളുടെ നാഥന്‍ അവന്റെ കാരുണ്യം നിങ്ങള്‍ക്ക് ചൊരിഞ്ഞുതരും. നിങ്ങളുടെ കാര്യം സുഗമമാക്കിത്തരികയും ചെയ്യും.’
‘നീ നോക്കുകയാണെങ്കില്‍ ഉദയവേളയില്‍ സൂര്യന്‍ അവരുടെ ഗുഹയുടെ വലത്തോട്ട് തെറ്റി ഉയരുന്നതായും അസ്തമയ വേളയില്‍ അവരെ ഒഴിവാക്കി ഇടത്തോട്ട് മാറി താഴുന്നതായും കാണാം. അവരോ ഗുഹക്കുള്ളില്‍ വിശാലമായ ഒരിടത്ത് വസിക്കുന്നു. ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ ഒന്നത്രെ. ആരെ അല്ലാഹു സന്മാര്‍ഗ ദര്‍ശനം ചെയ്യുന്നുവോ അവനാകുന്നു സന്മാര്‍ഗദര്‍ശനം പ്രാപിച്ചവന്‍. അല്ലാഹു വഴിതെറ്റിച്ചവന് വഴികാട്ടുന്ന ഒരു രക്ഷകനെയും നീ കണ്ടെത്തുകയില്ല. അവര്‍ ഉണര്‍ന്നിരിക്കുകയാണെന്ന് നിനക്കുതോന്നും. അവരാകട്ടെ ഉറങ്ങിക്കിടക്കുകയാകുന്നു. നാമവരെ വലത്തോട്ടും ഇടത്തോട്ടും മറിച്ചുകൊണ്ടിരുന്നു. അവരുടെ നായ കൈയും നീട്ടിവെച്ച് ഗുഹാമുഖത്തിരിപ്പുണ്ടായിരുന്നു. നീയെങ്ങാനും അവരെ ഒന്നെത്തിനോക്കിയിരുന്നുവെങ്കില്‍ ഉടനെ തിരിഞ്ഞോടുകതന്നെ ചെയ്യുമായിരുന്നു. ആ കാഴ്ച തീര്‍ച്ചയായും നിന്നെ വിഹ്വലനാക്കുമായിരുന്നു.’ (18:9-18).
ഗുഹാമുഖം വടക്കുവശത്തേക്കായിരുന്നുവെന്ന് സാരം. അതിനാല്‍ ഒരു കാലാവസ്ഥയിലും അകത്ത് സൂര്യപ്രകാശം കടന്നുചെല്ലുമായിരുന്നില്ല. ആരാണ് അകത്തുള്ളതെന്ന് പുറത്തുകൂടെ പോകുന്നവര്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നുമില്ല. ഗുഹയുടെ സ്ഥലവും കാലവും ഗുഹാവാസികളുടെ എണ്ണവും അവര്‍ നിദ്രയിലാണ്ട കാലയളവും സംബന്ധിച്ചൊക്കെ വിവിധ നിവേദനങ്ങളുണ്ട്. കൂട്ടത്തില്‍ പ്രബലമായ നിവേദനം അനുസരിച്ച് ഏഷ്യാമൈനറിന്റെ പടിഞ്ഞാറെ തീരത്ത് സ്ഥിതിചെയ്തിരുന്ന പുരാതന പ്രമുഖ റോമന്‍ നഗരമായ എഫെസ്യൂസിന്റെ പ്രാന്തപ്രദേശത്തായിരുന്നു ഗുഹ. അന്ന് എഫെസ്യൂസ് ബഹുദൈവാരാധനയുടെ കേന്ദ്രമായിരുന്നു. രാജാവ് ഡെസ്യൂസും പ്രജകളും കടുത്ത വിഗ്രഹാരാധകരായിരുന്നു. അക്കാലത്ത് അവിടെ ഈസാ നബി (അ)യുടെ പ്രബോധനം സ്വീകരിച്ച് സത്യത്തില്‍ വിശ്വസിച്ച ചില ആളുകളുണ്ടായി. അവരെയൊക്കെ മര്‍ദ്ദിച്ചും പീഢിപ്പിച്ചും പഴയ മതത്തിലേക്ക് തിരിച്ചു കൊണ്ടുപോകാന്‍ രാജാവും കിങ്കരന്മാരും ശ്രമിച്ചിരുന്നു. അനുസരിക്കാത്ത പലരെയും കൊലപ്പെടുത്തി. ഭീഷണിക്ക് വഴങ്ങാത്ത ഒരു സംഘം യുവാക്കള്‍ പട്ടണം വിട്ട് അടുത്തുള്ള ഒരു ഗുഹയില്‍ അഭയം പ്രാപിച്ചു. അല്ലാഹുവിന്റെ കാരുണ്യത്തിനും സന്മാര്‍ഗത്തിലുറച്ചു നില്‍ക്കാനുള്ള കഴിവിനുമായി അവര്‍ പ്രാര്‍ത്ഥിച്ചു. അല്ലാഹു അവരെ സന്മാര്‍ഗ വെളിച്ചത്തില്‍ ഉറപ്പിച്ചുനിര്‍ത്തി.
പുറത്ത് പട്ടണത്തില്‍ പകല്‍ വെളിച്ചത്തില്‍ അടിച്ചുപൊളിച്ച് ജീവിതം നയിച്ചിരുന്ന രാജാവിന്റെയും ജനങ്ങളുടെയും ജീവിതത്തിലല്ല; മറിച്ച്, സൂര്യവെളിച്ചം പോലും കടക്കാത്ത ഇരുണ്ട ഗുഹക്കുള്ളില്‍ ജീവിതം വിറങ്ങലിച്ചു നിന്ന സത്യവിശ്വാസികളുടെ ഉള്ളിലാണ് യഥാര്‍ത്ഥ വെളിച്ചം ഉണ്ടായത് എന്ന മഹാഗുണപാഠമാണ് അല്ലാഹു ഈ സംഭവകഥ വിവരണത്തിലൂടെ പഠിപ്പിക്കുന്നത്. ഭൗതികമായി എത്ര സ്ഥാനമാന പദവികളും വര്‍ണശബളിമയുമുള്ള ജീവിതം നയിച്ചാലും സത്യനിഷേധി അന്ധകാരത്തിലാണ്. അവനിവിടെ നേടിയതെല്ലാം ഒരു നാള്‍ നഷ്ടപ്പെടും. അവന്റെ പതനം ഉറപ്പാണ്. സമയത്തിന്റെ പ്രശ്‌നം മാത്രമാണ് ബാക്കിയുള്ളത്. സത്യനിഷേധത്തിന്റെ ഫലമായി ഓരോ നിമിഷവും അവര്‍ പതനത്തിന്റെയും പരാജയത്തിന്റെയും ഒഴുക്കിന് ആക്കം കൂട്ടിക്കൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്. മറിച്ച് ഭൗതികാന്ധാകാരത്തിന്റെ ദുരിതത്തിലായാലും സത്യവിശ്വാസി രക്ഷിതാവിന്റെ സന്മാര്‍ഗ പ്രകാശത്തിലാണ്. ആസന്ന വിജയം അവനെ കാത്തിരിക്കുന്നു. ഗുഹാവാസികളുടെ ജീവിതം തന്നെ അതിന് മികച്ച ഉദാഹരണമാണ്. അവരുടെ ഭൗതിക ജീവിതകാലം ഗുഹക്കുള്ളില്‍ ജീവിക്കാതെ ജീവിച്ചു കടന്നുപോയി. അവരുടെ കാലശേഷം അവര്‍ക്കീ ഭൂമിയില്‍ രക്ഷിതാവില്‍ നിന്നുള്ള മഹാനുസ്മരണയും പരലോകത്ത് ഉത്തമമായ പ്രതിഫലവും. ജീവിതത്തിന്റെ യഥാര്‍ത്ഥ വെളിച്ചത്തെ സംബന്ധിച്ച ബോധ്യം ദൃഢമാകണമെങ്കില്‍ സത്യവിശ്വാസത്തിന്റെ അകക്കണ്ണും അനിതര സാധാരണമായ ക്ഷമയും അനിവാര്യമാണ്. ‘അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന് ഇസ്‌ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കിയോ അവന്‍ തന്റെ രക്ഷിതാവില്‍നിന്നുള്ള വെളിച്ചത്തിലായിരിക്കും. എന്നാല്‍ അല്ലാഹുവിന്റെ സ്മരണയില്‍ നിന്നകന്ന് ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാണ് നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ (39:22)

ചന്ദ്രിക വെബ് ഡെസ്‌ക്‌: