X
    Categories: Video Stories

കോണ്‍ഗ്രസ് പ്രാധാന്യം നല്‍കിയത് ഇന്ത്യന്‍ ദേശീയതക്ക്

ഡോ. രാംപുനിയാനി

കോണ്‍ഗ്രസ് ഹൈന്ദവ വിരുദ്ധ പാര്‍ട്ടിയാണെന്ന പ്രചാരണം ഇപ്പോള്‍ സംഘ്പരിവാര ശക്തികള്‍ വ്യാപകമായി നടത്തിവരികയാണ്. എല്ലാ സങ്കീര്‍ണ്ണമായ സന്ദര്‍ഭങ്ങളിലും കോണ്‍ഗ്രസ് ഹിന്ദുത്വത്തെ അപമാനിക്കുന്നുവെന്നാണ് അവരുടെ പ്രസ്താവന. മക്ക മസ്ജിദ് സ്‌ഫോടനക്കേസ് വിധി പ്രസ്താവനാ വേളയിലും; കുറ്റാരോപിതരെ വെറുതെ വിട്ടപ്പോഴും ബി.ജെ.പി വക്താക്കള്‍ വീറോടെ വാദിച്ചത് രാഹുല്‍ ഗാന്ധി അഥവാ കോണ്‍ഗ്രസ് ഹിന്ദു മതത്തെ അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നുവെന്നായിരുന്നു. അതിന് തീര്‍ച്ചയായും അവര്‍ മാപ്പു പറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ഇയ്യിടെ കര്‍ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും കോണ്‍ഗ്രസിന്റെ ‘ഹിന്ദു വിരുദ്ധ നയങ്ങള്‍’ക്കെതിരെ ബി.ജെ.പി യാത്ര സംഘടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് മുസ്‌ലിംകളുടെ പാര്‍ട്ടിയാണെന്ന് പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞതായുള്ള പ്രചാരണത്തിലേക്കുവരെ അവരുടെ വ്യാജ പ്രചാരണങ്ങള്‍ പരിധിവിട്ട് പോയിരിക്കുന്നു. ഏതെങ്കിലും മത സമൂഹത്തിനായുള്ള ഒരു പാര്‍ട്ടിയുടെ നയങ്ങള്‍ നാം എങ്ങനെ മനസ്സിലാക്കണം? ഹിന്ദുക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ട്ടിയാണെന്നാണ് ബി.ജെ.പി പ്രചാരണം നടത്തുന്നത്. അത് സത്യമാണോ? രാമക്ഷേത്രം, വിശുദ്ധ പശു, ആര്‍ട്ടിക്ക്ള്‍ 370, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങള്‍ അവര്‍ ഏറ്റെടുത്തിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് ഇതില്‍ നിന്നെല്ലാം ധാരാളം പ്രയോജനങ്ങളുണ്ടോ? കര്‍ഷകര്‍, തൊഴിലാളികള്‍, ദലിതുകള്‍ തുടങ്ങിയവരുടെ സാമ്പത്തിക പിന്നാക്കാവസ്ഥയും ഹിന്ദു സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതും നാം കാണുന്നതാണ്. ധ്രുവീകരണത്തിലേക്കും വിദ്വേഷം വര്‍ധിപ്പിക്കുന്നതിലേക്കും അക്രമ പ്രവര്‍ത്തനങ്ങളുടെ വര്‍ധനവിലേക്കും നയിക്കുന്ന ഇത്തരം വൈകാരിക വിഷയങ്ങളുടെ പ്രചാരണങ്ങള്‍ ഹിന്ദുക്കള്‍ക്ക് പ്രയോജനകരമാണെന്നതാണ് അവകാശവാദം. ഈ നയങ്ങളുടെ പ്രധാന ഇരകള്‍ മുസ്‌ലിംകള്‍ മാത്രമല്ല, വലിയ തോതില്‍ ഹിന്ദുക്കളുമാണ്.
മക്ക മസ്ജിദ് സ്‌ഫോടനത്തിന്റെ കാര്യമെടുത്താല്‍ എന്താണ് കോണ്‍ഗ്രസ് ഹിന്ദുക്കള്‍ക്കെതിരെ അല്ലെങ്കില്‍ ഹിന്ദു മതത്തിനെതിരെ പ്രവര്‍ത്തിച്ചത്? കേസിന്റെ പ്രധാന ഭാഗങ്ങളെല്ലാം അന്വേഷിച്ചത് 26/11 മുംബൈ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കറെയാണ്. ആരോപണവിധേയനായ സ്വാമി അസീമാനന്ദ് മജിസ്‌ട്രേറ്റിനു മുന്നില്‍ സ്വയം കുറ്റസമ്മതം നടത്തിയതാണ്. അത് നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചതായിരുന്നില്ല. അദ്ദേഹത്തിന്റെ കുറ്റസമ്മതം നിയമപരമായി സാധുവാണ്. മിക്ക അന്വേഷണവും വിരല്‍ചൂണ്ടിയത് അസീമാനന്ദ്, സ്വാധ്വി പ്രഗ്യ, ലഫ്. കേണല്‍ പുരോഹിത് എന്നിവരിലേക്കാണ്. കഴിഞ്ഞ നാല് വര്‍ഷത്തെ ബി.ജെ.പി ഭരണത്തിലിടക്കാണ് ഇവരെയെല്ലാം കുറ്റവിമുക്തരാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ കേസ് അവതരിപ്പിച്ചതും മഹാരാഷ്ട്ര എ.ടി.എസ് തെറ്റായ അന്വേഷണത്തിന്റെ അപരാധം പേറുന്നതും. കര്‍ക്കറെ അന്വേഷണവുമായി മുന്നോട്ടുപോയപ്പോള്‍ മോദിയും താക്കറെയും അദ്ദേഹത്തെ വിളിച്ചത് ഹിന്ദു വിരുദ്ധനെന്നായിരുന്നു. ഈ ഭീഷണിയില്‍ കര്‍ക്കറെ വളരെയധികം സമ്മര്‍ദ്ദത്തിലായിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹം മുതിര്‍ന്ന സമുന്നതനായ ജൂലിയോ റെയ്ബറോവിനോട് ഉപദേശം തേടുകയും ചെയ്തിരുന്നു. സമ്മര്‍ദ്ദങ്ങള്‍ അവഗണിച്ച് സത്യസന്ധമായി ജോലി തുടരാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.
ഇത്തരം വിഷയങ്ങളിലാണ് കോണ്‍ഗ്രസിന്റെ ഹിന്ദു വിരുദ്ധ പ്രതിച്ഛായ കെട്ടിപ്പടുക്കുന്നത്. കോണ്‍ഗ്രസിന്റെ മുസ്‌ലിം പ്രതിച്ഛായ നിര്‍മ്മിച്ചെടുത്തത് കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ശാബാനു പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ക്കു ശേഷമാണ്. ഇപ്പോഴും മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ അസ്വസ്ഥത ജനിപ്പിക്കുന്ന ഘടകമാണിത്. മുസ്‌ലിം സമുദായത്തിന് അതില്‍ നിന്ന് യാതൊരു പ്രയോജനവും ലഭിച്ചിട്ടുമില്ല. ദേശീയ വിഭവങ്ങളില്‍ മുസ്‌ലിംകള്‍ക്ക് മുന്‍നിരയില്‍ തന്നെ അവകാശമുണ്ടെന്ന ഡോ. മന്‍മോഹന്‍സിങിന്റെ പ്രസ്താവനയും മറ്റൊരു പ്രസ്താവനയും കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്കു വേണ്ടി നിലകൊള്ളുന്നുവെന്ന പ്രചാരണത്തിന് ആക്കം കൂട്ടി. എന്നാല്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം പ്രസ്താവനയെന്നത് പൊതു കാഴ്ചയില്‍ നിന്ന് മറച്ചിരിക്കുകയാണ്. മുസ്‌ലിംകളെ പ്രീണിപ്പിക്കുകയാണെന്ന അവകാശവാദത്തെ ഈ റിപ്പോര്‍ട്ട് അപഹസിക്കുകയാണ്. മുസ്‌ലിംകളുടെ സാമ്പത്തികാവസ്ഥ വളരെ ദയനീയമാണെന്നും വര്‍ഗീയ കലാപങ്ങളിലെ ഇരകളാണവരെന്നും അവര്‍ പ്രതിനിധീകരിച്ച ഒരേയൊരിടം ജയിലുകള്‍ മാത്രമാണെന്നും സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കല്‍ നയത്തിന്റെ ആഘാതത്തില്‍ ബുദ്ധിമുട്ടുന്ന നമ്മുടെ രാജ്യത്ത് മതനിരപേക്ഷതയുടെ പാതയിലൂടെ നടക്കാനുള്ള ശ്രമം അത്ര എളുപ്പമല്ല. ഉയര്‍ന്നുവരുന്ന ഇന്ത്യന്‍ ബോധത്തോടെ, ഇന്ത്യന്‍ ദേശീയതയോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് എല്ലാ മതത്തില്‍ നിന്നും ആളുകള്‍ എത്തി. 1887ല്‍ ബദറുദ്ദീന്‍ തൈബാജിയാണ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്. പാര്‍സി, ക്രിസ്ത്യന്‍, ഹിന്ദു മതത്തില്‍ നിന്നുള്ള പ്രസിഡണ്ടുമാരും അതിനുണ്ടായിരുന്നു. ഈ സമയം കോണ്‍ഗ്രസിന് മുസ്‌ലിം നേതാക്കളില്‍ നിന്ന് വിമര്‍ശമേല്‍ക്കേണ്ടി വന്നിരുന്നു. കോണ്‍ഗ്രസ് ഹിന്ദുക്കളുടെ പാര്‍ട്ടിയാണെന്നായിരുന്നു വിമര്‍ശനം. അതേസമയം ഹിന്ദു വര്‍ഗീയവാദികള്‍ (ലാല ലാല്‍ചന്ദ് പോലെയുള്ളവര്‍) ഹിന്ദു താല്‍പര്യങ്ങള്‍ ബലികഴിച്ച് കോണ്‍ഗ്രസ് മുസ്‌ലിംകളെ പ്രീതിപ്പെടുത്തുന്നുവെന്നാണ് പറഞ്ഞത്. എല്ലാ ഘടകങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് വിമര്‍ശനം ഏല്‍ക്കേണ്ടിവന്നത് അത് ഇന്ത്യന്‍ ദേശീയതക്ക് പ്രാധാന്യം നല്‍കി എന്നതുകൊണ്ടാണ്; മതേതരത്വം ഇവിടെയും അവിടെയും അത് പ്രയോഗവത്കരിക്കുന്നു.
മുസ്‌ലിം നേതാക്കളുടെ വിമര്‍ശനം പാക്കിസ്താന്‍ രൂപീകരണത്തില്‍ കലാശിച്ചപ്പോള്‍ ഹിന്ദു വര്‍ഗീയവാദികളുടെയും ഹിന്ദു മഹാസഭയുടെയും ആര്‍.എസ്.എസിന്റെയും വിമര്‍ശനം ഗാന്ധിജി മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നുവെന്നായിരുന്നു. ഗാന്ധിജിയുടെ നിലപാടു കാരണം മുസ്‌ലിംകള്‍ തല ഉയര്‍ത്തിപ്പിടിച്ച് പാക്കിസ്താന് രൂപംകൊടുത്തു. പരിശീലനം ലഭിച്ച ആര്‍.എസ്.എസ് പ്രചാരകും 1936ല്‍ പൂനെ ബ്രാഞ്ച് ഹിന്ദു മഹാസഭ സെക്രട്ടറിയുമായിരുന്ന നാഥുറാം ഗോദ്‌സെയുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും വൃത്തികെട്ട പ്രകടനമായിരുന്നു അത്. പാക്കിസ്താന്‍ രൂപീകരണത്തില്‍ ഗാന്ധിക്കാണ് ഉത്തരവാദിത്വം, ഹിന്ദുക്കളുടെ താല്‍പര്യങ്ങളോട് സന്ധിചെയ്ത അദ്ദേഹം മുസ്‌ലിംകള്‍ക്ക് അനുകൂലമായാണ് നിലകൊണ്ടതെന്നായിരുന്നു കോടതിയില്‍ ഗോദ്‌സെ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞത്.
ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനങ്ങള്‍ അത് മുസ്‌ലിം പാര്‍ട്ടിയാണെന്നും ഹിന്ദുക്കളുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നതുമാണ്. 1880ല്‍ ഹിന്ദു മതമൗലികവാദികള്‍ ആരംഭിച്ച വാദമുഖങ്ങളുടെ തുടര്‍ച്ചയാണിത്. ഹിന്ദു മഹാസഭയും ആര്‍.എസ്.എസ് ഗോദ്‌സെമാരും കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഇത് കൂടുതല്‍ രൂക്ഷമാക്കിത്തീര്‍ത്തിട്ടുണ്ട്. തീര്‍ച്ചയായും കഴിഞ്ഞ ഏതാനും ദശകങ്ങളായി മുസ്‌ലിംകളുടെ അവസ്ഥ മോശമായ നിലയിലാണ്. കഴിഞ്ഞ നാലു വര്‍ഷമായി അവരുടെ അന്തസ് താഴേക്കാണ് പതിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ സൃഷ്ടിക്കുന്നവര്‍ അധികാരത്തിലുള്ളപ്പോള്‍ കോണ്‍ഗ്രസ് വിരുദ്ധ പ്രചാരണം സമൂഹത്തിലെ മറ്റു വിഭാഗങ്ങളെ പോലെ ഹിന്ദുക്കളും പരാജിതരില്‍പെടുകയാണെന്നതുപോലുള്ള വൈകാരിക വിഷയങ്ങളുടെ ആനന്ദ ദിനമാകുകയാണ്.
ഇപ്പോള്‍ മതേതര പ്രസംഗം നടത്തുന്നത് കൂടുതല്‍ പ്രയാസമാകുകയാണ്. ഇതിനു വേണ്ടിയാണ് ഗാന്ധിജി കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ശിഷ്യനായ നെഹ്‌റു ആ വിദ്വേഷത്തിനും അപമാനത്തിനും വിഷയമായിരിക്കുകയാണ്. മുസ്‌ലിം മതമൗലിക വാദികള്‍ പാക്കിസ്താന്‍ രൂപീകരിച്ചു. അവിടെ വികസനവും സൗഹാര്‍ദ്ദവും കാണുന്നില്ല. കോണ്‍ഗ്രസിനും ഗാന്ധിക്കും നെഹ്‌റുവിനുമൊപ്പം സാഹോദര്യം, പുരോഗതി എന്നിവയിലേക്ക് ചെറിയ യാത്ര നടത്താന്‍ നമുക്ക് കഴിഞ്ഞു. മുസ്‌ലിം പാര്‍ട്ടിയാണെന്നും ഹിന്ദുക്കള്‍ക്കെതിരാണെന്നും കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനം വന്‍തോതിലുള്ള പരിമിതികള്‍ക്കിടയിലും, സെക്യുലര്‍ മൂല്യങ്ങളെ സംരക്ഷിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്ന കോണ്‍ഗ്രസിന്റെ സ്വഭാവത്തെക്കാള്‍ ഇത്തരം പ്രചാരണം നടത്തുന്നവരുടെ വിഭാഗീയ അജണ്ടയെയാണ് കൂടുതല്‍ പ്രതിഫലിപ്പിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: