X
    Categories: Video Stories

ആലപ്പാടിന്റെ അവസാന ശ്വാസം

അഡ്വ. പി.ഇ സജല്‍

അതിജീവനത്തിന്റെ പാതയിലാണ് ആലപ്പാട്. ഹരിതഭംഗിയാല്‍ സമ്പല്‍സമൃദ്ധിയായ ദൈവത്തിന്റെ നാടായ പടിഞ്ഞാറ് അറബികടലിനു കിഴക്ക് കൊല്ലം-കോട്ടപ്പുറം ദേശീയ പാതക്കു സമീപത്തുള്ള ഭൂപ്രകൃതിയാല്‍ അനുഗ്രീതമായിരുന്ന ഒരു കൊച്ചു ദ്വീപ്. രാത്രി ഉറക്കമുണരുമ്പോള്‍ കിടപ്പാടം അവശേഷിക്കുമോ എന്ന ഭീതിയില്‍ ജീവിതം കഴിച്ചുക്കുട്ടൂന്ന ഒരു ജനത. ജലസ്രോതസ്സുകളും തണ്ണീര്‍ത്തടങ്ങളും, തെങ്ങിന്‍തോപ്പുകളും നിറഞ്ഞാതായിരുന്നു പശ്ചിമ തീരത്തെ ആലപ്പാട്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കില്‍ കരിനാഗപ്പള്ളിക്കും ഓച്ചിറക്കുമിടക്ക് തെക്ക് വെള്ളാനത്തുരുത്തുമുതല്‍ വടക്ക് അഴീക്കല്‍ വരെ പതിനേഴ് കിലോമീറ്റര്‍ നീളത്തില്‍ നീണ്ടു കിടക്കുന്ന ഭൂപ്രദേശം. ശുദ്ധജലസ്രോതസ്സുകളുടേയും മത്സ്യസമ്പത്തുകളുടേയും ഉറവിടമായിരുന്ന ഈ പ്രദേശമിന്ന് ഒരു തുള്ളി ശുദ്ധജലം കിട്ടാക്കനിയാണ്. ആലപ്പാടിന്റെ ഈ ദുരന്ത ജീവിതത്തിന് അമ്പത് വയസ്സിലേറെ പ്രായമുണ്ട്. തൊള്ളായിരത്തി അറുപത്തിയഞ്ച് മുതല്‍ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡാണ് (ഐ.ആര്‍.ഇ) ഇവിടെ കരിമണല്‍ ഖനനം നടത്തുന്നത്. അമ്പത് വര്‍ഷത്തോളമായി നടക്കുന്ന നിരന്തര ധാതുമണല്‍ ഖനനത്തിന്റെ പ്രകൃതി ദുരന്തമാണ് ആ നാടും നാട്ടുകാരും അനുഭവിക്കുന്നത്. നിലവിലെ സര്‍ക്കാര്‍ രേഖകള്‍ അനുസരിച്ച് തൊള്ളായിരത്തി അന്‍പത്തിയഞ്ചിലെ സര്‍വേ പ്രകാരം 89.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ടായിരുന്ന ഭൂപ്രദേശം ഇപ്പോള്‍ 7.5 ചതുരശ്ര കിലോമീറ്റര്‍ ആയി രൂപാന്തരം ചെയ്തു. പതിനായിരത്തിലേറെ കുടുംബങ്ങള്‍ താമസിച്ചിരുന്ന ഈ പ്രദേശത്തു നിന്ന് അയ്യായിരത്തിലധികം കുടുംബങ്ങള്‍ ഇവിടെ നിന്നും പലായനം ചെയ്തു. ആയിരകണക്കിന് ഭൂമി ഖനനത്താല്‍ കടല്‍ വിഴുങ്ങിയ അവസ്ഥയിലാണ്.
പ്രമാണങ്ങളും ആധാരങ്ങളും കൈയ്യില്‍ വച്ചുകൊണ്ട് അധ്വാനിച്ചു നേടിയ ഭൂമി കടല്‍ ജലത്തില്‍ എവിടെയാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ നിസ്സഹരായി നില്‍ക്കുന്ന ഒരു ജനത. മൂന്നു കിലോ മീറ്റര്‍ വരെ വീതിയുണ്ടായിരുന്ന കരപ്രദേശം ഇപ്പോള്‍ ഇരുനൂറ് മുതല്‍ മുന്നൂറ് വരെയായി ചുരുങ്ങി. കടലും കായലും ഒന്നിക്കാന്‍ കേവലം ഇരുപത് മീറ്ററിലേക്ക് എത്തി നില്‍ക്കുന്നു. ഖനനപ്രദേശമായ വെള്ളാന തുരുത്തിലെ 82 ഏക്കറിലാണ് നിലവില്‍ ഖനനം നടക്കുന്നത്. സമീപ വാര്‍ഡുകളിലും ഈ പൊതുമേഖലാസ്ഥാപനം ഏക്കറുകണക്കിന് ഭൂമി വാങ്ങികൂട്ടിയിട്ടുണ്ട്. കേരളത്തെ പിടിച്ചുകുലിക്കിയ സുനാമിയുടെ ദുരന്തം ഏറ്റവും അധികം ബാധിച്ച ആലപ്പാടിന്റെ അവസാന ശ്വാസത്തിന്‍ ഇനി അധികനാള്‍ ആയുസ്സില്ല.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പരിസ്ഥിതി നിയമങ്ങള്‍ ഒന്നും തന്നെ ഐ.ആര്‍.ഇ പാലിക്കുന്നില്ല. തീരദേശ മേഖലയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും മറ്റു ഖനനങ്ങളും പാടില്ല എന്ന കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ ചട്ടങ്ങളും കമ്പനിക്കു ബാധകമല്ല. ഇത്തരത്തിലുള്ള നിയമ ലംഘനത്തിനെതിരെ നടപടി സ്വീകരിക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. പൊതുമേഖലയെ തകര്‍ത്തുകൊണ്ട് സ്വകാര്യഖനന ലോബികള്‍ക്കു വേണ്ടിയാണ് സമരം എന്നുള്ള വാദം അടിസ്ഥാന രഹിതമാണ്. സ്വകാര്യ കമ്പനികള്‍ക്ക് ഖനനാനുമതി നല്‍കരുതെന്ന മേല്‍കോടതി വിധികള്‍ ഇത്തരം വാദഗതികളെ ഖണ്ഡിക്കുന്നതാണ്. പരിസ്ഥിതി സംരക്ഷകരുടെ വക്താക്കളെന്ന് മേനിനടിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന് ഈ പരിസ്ഥിതിലോല പ്രദേശം സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. അതുമല്ലെങ്കില്‍ ഈ സര്‍ക്കാര്‍ മുന്‍ കൈയെടുത്ത് നിയമിച്ച മുന്‍ കൃഷി മന്ത്രി മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ പരിസ്ഥിതി സമിതിയുടെ ശിപാര്‍ശകള്‍ നടപ്പിലാക്കാനുള്ള ആര്‍ജ്ജവമെങ്കിലും ഇടതുപക്ഷ ഭരണകൂടം കാട്ടേണ്ടതുണ്ട്. 2007-ല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവുപ്രകാരം കൊല്ലം ജില്ലയിലെ ആലപ്പാട്, പൊന്മന, അയണിവേളികുളങ്ങര എന്നീ വില്ലേജുകളിലെ 160 ഹെക്ടര്‍ പ്രദേശം 20 വര്‍ഷത്തേക്ക് ഖനനം നടത്തുന്നതിന് വ്യവസ്ഥകളോടെ അനുമതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ കമ്പനി ഈ വ്യവസ്ഥകള്‍ എല്ലാം ലംഘിക്കുകയാണെന്ന് സമിതിക്കു നേരിട്ട് ബോധ്യം വന്നിട്ടുള്ളതുമാണ്. സമിതിയുടെ പ്രധാന ശിപാര്‍ശകളായ ഐ.ആര്‍. ഇയുടെ ഖനന പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന്ഭൂജല വകുപ്പിന്റെ കീഴില്‍ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, വിഷയ വിദഗ്ധര്‍ തുടങ്ങിയവരുടെ മേല്‍നോട്ടസമിതി രൂപീകരിക്കണമെന്നും ഈ സമിതി ഇടവേളകളില്‍ അവലോകനം നടത്തമെന്നും ഖനനവ്യവസ്ഥകള്‍ പാലിക്കണമെന്നും ഖനനപ്രദേശത്ത് പുലിമുട്ടുകള്‍ നിര്‍മ്മിക്കണമെന്നും ആറു മാസത്തില്‍ ഒരിക്കല്‍ സീവാഷിങ് നിര്‍ത്തണമെന്നും നഷ്ടപരിഹാരങ്ങള്‍ എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്നും കമ്പനിയുടെ ലാഭ ശതമാനത്തിന്റെ ഒരു വിഹിതം ഖനനപ്രദേശത്തെ ജനങ്ങളുടെ ഉന്നമനാത്തിനായി വിനിയോഗിക്കണമെന്നുള്ള നിര്‍ദേശങ്ങള്‍ ഒന്നും കമ്പനി പാലിച്ചിട്ടില്ല. ഇത്തരത്തില്‍ തുടര്‍ന്നാല്‍ കേരളത്തിന്റെ ഭൂപടത്തില്‍ നിന്ന് ആലപ്പാട് എന്ന ഒരു കൊച്ചു പ്രദേശത്തെ കടലെടുക്കും. മാത്രമല്ല ഈ ദുരന്തത്തിന്റെ വ്യാപ്തിയെ പ്രളയകാലത്തെ പോലെ തടഞ്ഞുനിര്‍ത്താന്‍ കടലിന്റെ മക്കള്‍ കേരളീയ പൊതുസമൂഹത്തോടൊപ്പം നിലകൊള്ളണമെന്നില്ല. പൊതുമേഖല സ്ഥാപനങ്ങളുടെ സംരക്ഷണത്തേക്കാള്‍ പ്രാധാന്യം ജനിച്ച മണ്ണിനും ജനങ്ങള്‍ക്കുമാണ് നല്‍കേണ്ടത്. എല്ലാ ജനകീയ വിഷയിത്തിലെന്നപോലെ നീതി പീഠത്തിന്റെ കണ്‍തുറക്കലിനായി കാത്തിരിക്കുകയാണ് ആലപ്പാട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: