X
    Categories: Video Stories

കളവ് പറയരുത്, കയ്പാണെങ്കില്‍ പോലും

ടി.എച്ച് ദാരിമി

ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ദീര്‍ഘമായ ഹദീസില്‍ നബി(സ)യുടെ ഒരു ആകാശയാത്ര വിവരിക്കുന്നുണ്ട്. ജിബ്‌രീല്‍ എന്ന മാലാഖയുമൊന്നിച്ചുള്ള ആ യാത്രയില്‍ കണ്ട വ്യത്യസ്ഥ ശിക്ഷകളാണ് ആ വിവരണങ്ങളിലെ പ്രധാന വിഷയം. അവക്കിടയില്‍ നബി(സ) കണ്ട ഒരു ശിക്ഷ അതിമാരകമായിരുന്നു. ഒരാള്‍ ഇരുമ്പിന്റെ മൂര്‍ച്ചയുള്ള കൊളുത്തുകള്‍ മറ്റൊരാളുടെ വായിലേക്കുകടത്തിവലിച്ചുകീറുന്നതായിരുന്നു ആ ശിക്ഷ. ഹദീസിന്റെ അവസാനഭാഗത്ത് ഈ ശിക്ഷകളുടെ കാരണംവിവരിക്കുന്നു. അവിടെ ഈ ശിക്ഷയുടെ കാരണമായി പറയുന്നത് അയാള്‍ അനുഭവിക്കുന്നത് കളവു പറയുന്നതിന്റെ ശിക്ഷയാണ് എന്നതാണ്. കളവുപറയല്‍ അടക്കം ചില ഗുരുതരമായ ശിക്ഷകളെ താക്കീതു ചെയ്യുന്നതിനുവേണ്ട അവബോധം നബിയില്‍ ഉണ്ടാക്കിയെടുക്കാന്‍ വേണ്ടി ആവിഷ്‌കരിക്കപ്പെട്ടതായിരിക്കാം ഈ രംഗം. ഏതായാലും കളവ് പറയുന്നതിനെ ഇസ്‌ലാം കഠിനമായി നിരോധിച്ചതിന്റെ ഒരു ന്യായം ഇതാണ്. ഇത് പാരത്രികമാണ്. എന്നാല്‍ ഭൗതിക ലോകത്തും കളവു പറയുന്നവനെ കടുത്ത ശിക്ഷകള്‍ കാത്തിരിക്കുന്നുണ്ട്. അവയിലൊന്ന് ഏതുസമയവും അവന്‍ നേടിരേണ്ടിവന്നേക്കാവുന്ന മാനഹാനിയാണ്. കളവു പറഞ്ഞവനെ മാനഹാനി നിഴല്‍പോലെ പിന്തുടരുകയും വേട്ടയാടുകയും ചെയ്യുമെന്നാണ്. കാരണം അധിക കളവും കാലംകൊണ്ട് പിടിക്കപ്പെട്ടേക്കുകയോവെളിച്ചത്താവുകയോചെയ്‌തേക്കും. അത് ആരുടെയെങ്കിലും ശ്രമമോസാമര്‍ഥ്യമോ കൊണ്ടുമാത്രമല്ല. നൈസര്‍ഗികമായി നിലനില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. പ്രപഞ്ചത്തിന്റെ സത്യം, യാഥാര്‍ഥ്യത്തിന്റെ ഉണ്‍മ, ദൈവനിശ്ചയംതുടങ്ങിയവയെ ഭജ്ഞിച്ചും മറികടന്നുമാണല്ലോ ഒരാള്‍ കള്ളം പറയുന്നത്. അങ്ങനെവരുമ്പോള്‍ അത് ഒരിടത്ത് യോജിച്ചേക്കാമെങ്കിലും മറ്റു പലയിടത്തും അത് ചേരുംപടി ചേര്‍ന്നുകൊള്ളണമെന്നില്ല. അവിടെ അത് പുറത്തുചാടുകതന്നെ ചെയ്യും. അതോടെ കള്ളം പറഞ്ഞ ആള്‍ക്ക് പല മുഖങ്ങളിലേക്കും നോക്കാന്‍ കഴിയാത്ത സാഹചര്യം സംജാതമാകും. അത് ഒന്നിലധികം തവണ പിടിക്കപ്പെട്ടാലോ ഒരിക്കലും മുഖം ഉയര്‍ത്താന്‍ കഴിയാത്തവിധം മുദ്ര വീണ ബഹിഷ്‌കൃതനായി അവന്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നകറ്റപ്പെടും. കള്ളം പറയുന്നവന്‍ അതിന്റെ തിക്തഫലം രണ്ടു ജീവിതത്തിലും അനുഭവിക്കേണ്ടിവരും എന്നര്‍ഥം.
കളവു പറയുകവഴിഒരാള്‍ മറ്റൊരാളെ പറ്റിക്കുകയാണ്. അല്ലെങ്കില്‍ അയാളുടെ വിഹിതം സൂത്രത്തില്‍ തട്ടിയെടുക്കുകയാണ്. ഏതാണെങ്കിലുംഅയാള്‍ തന്റെ കുലത്തില്‍ പാലിക്കേണ്ട സഹജാവബോധത്തെ നശിപ്പിക്കുകയാണ്. ഓരോരുത്തരെയും സ്രഷ്ടാവ് പ്രത്യേകം പ്രത്യേകം പരിഗണിക്കുകയാണ് എന്നും ഒരാള്‍ മറ്റൊരാളുടേത് തട്ടിയെടുക്കുന്നതില്‍ ന്യായമൊന്നുമില്ല എന്നുമുള്ള വിചാരത്തോടെ ചേര്‍ന്നുനിന്നാണ് കുലം കടന്നുപോകേണ്ടത് എന്നാണ് ദൈവേച്ഛ. ഈ ഇഛക്ക് കളവ് എതിരാണ്. മാത്രമല്ല കളവു പറയുകവഴി സമൂഹത്തില്‍ പല അനീതികളും അനിഷ്ടകരങ്ങളായ സംഗതികളും ഉണ്ടായേക്കും. അതിനാലെല്ലാം ഇസ്‌ലാം കളവു പറയല്‍ ശക്തമായി നിരോധിച്ചു. ‘കള്ളം പറയുന്നവര്‍ ശപ്തരാണ്’ (ദാരിയാത്ത് 10), ‘ദുര്‍വ്യയം ചെയ്യുന്ന കള്ളം പറയുന്നവരെ അല്ലാഹു സന്‍മാര്‍ഗപ്രാപ്തരാക്കുകയില്ല’ (ഗാഫിര്‍ 28) തുടങ്ങിയ ഖുര്‍ആനികസൂക്തങ്ങള്‍ ഈ നിലപാട്ഉള്‍ക്കൊള്ളുന്നു. ‘നിനക്ക് ശരിക്കുംഉറപ്പില്ലാത്തിനൊപ്പം നില്‍ക്കരുത്’ (ഇസ്‌റാഅ് 36), ‘നിങ്ങള്‍ എന്ത് ഉരിയാടുമ്പോഴും അവിടെ കരുത്തനായ ഒരു നിരീക്ഷകന്‍ ഉണ്ടായിരിക്കും’ (ഖാഫ്: 18) തുടങ്ങിയ സൂക്തങ്ങളുടെയെല്ലാം കേന്ദ്ര ആശയം ഇതുതന്നെ. ഇമാം ബുഖാരി, മുസ്‌ലിം എന്നിവര്‍ സംയുക്തമായി നിവേദനം ചെയ്ത ഹദീസില്‍ നബി(സ) പറയുന്നു: ‘കളവ് തെമ്മാടിത്തത്തിലേക്കും തെമ്മാടിത്തം നരകത്തിലേക്കുംഎത്തിക്കും’. മാത്രമല്ല കളവു പറയുന്നത് കാപട്യത്തിന്റെ അടയാളമാണ് എന്ന് ഇമാംമുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസില്‍ പറയുന്നുണ്ട്. ആ ഹദീസില്‍ മിണ്ടിയാല്‍ കളവു പറയുക, വാഗ്ദത്തം ചെയ്താല്‍ അതു ലംഘിക്കുക, വിശ്വസിച്ചാല്‍ വഞ്ചിക്കുക ഇവ മൂന്നും കപട വിശ്വാസിയുടെ ലക്ഷണങ്ങളാണ് എന്നാണ് പറയുന്നത്. കപട വിശ്വാസികള്‍ നരകത്തിന്റെ ഏറ്റവും കാഠിന്യമേറിയ അടിത്തട്ടിലാണ് എന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. (നിസാഅ് 145)
കളവിന്റെ കാര്യത്തില്‍ ഏറ്റവും വലിയ അപകടം അറിയാതെയും ഗൗനിക്കാതെയും പറഞ്ഞുപോകുന്ന കളവുകളാണ്. അവയിലൊന്ന് പറഞ്ഞുപറ്റിക്കാന്‍വേണ്ടി കളവു പറയുന്നതാണ്. ഇത് പലപ്പോഴും നിര്‍ദ്ദോഷകരമായിതോന്നിയേക്കാം. വാശിപിടിച്ചുനില്‍ക്കുന്ന ഒരു കുട്ടിയെ അനുനയിപ്പിക്കാന്‍ മാതാവ് പറയുന്ന ഒരു കളവ് അതിനുദാഹരണമാണ്. ഇത്തരം ഒരു സംഭവം നബി(സ)യുടെ ജീവിതത്തിലുണ്ടായി. അബ്ദുല്ലാഹി ബിന്‍ ആമിര്‍(റ) പറയുന്നു: ഒരിക്കല്‍ നബി(സ) ഞങ്ങളുടെ വീട്ടില്‍ വരികയുണ്ടായി. ഞാന്‍ കൂട്ടുകാരോടൊന്നിച്ച് കളിച്ചുനില്‍ക്കുകയായിരുന്നു. എന്നെ എന്റെ ഉമ്മ നിനക്കൊരുസാധനം തരാംഎന്നു പറഞ്ഞുവിളിക്കുകയുണ്ടായി. അതുകണ്ട നബി(സ) ഉമ്മയോട് ചോദിച്ചു:’എന്താണ് നിങ്ങള്‍ അവനു കൊടുക്കാന്‍ കരുതിയിരിക്കുന്നത്?’. അതുകേട്ട മാതാവ് ഞാനവന് ഒരു കാരക്ക നല്‍കാനാണ് ഉദ്ദേശിക്കുന്നത് എന്നു പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: ‘അങ്ങനെ നിങ്ങള്‍ വല്ലതുംകൊടുക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അവനോട് പറഞ്ഞത് കളവായി ഭവിക്കുന്നതാണ്’ (അബൂദാവൂദ്). ഇത്തരം ഉദാസീനത ഭവിക്കാവുന്ന മറ്റൊരു സാഹചര്യമാണ് കേട്ടതെല്ലാം പറഞ്ഞുനടക്കല്‍. നബി(സ) പറഞ്ഞു: ‘കേട്ടതെല്ലാം പറഞ്ഞുനടക്കല്‍ എന്നതു മാത്രംമതി ഒരു മനുഷ്യന് പാപത്തിന്’ (മുസ്‌ലിം). ഉദാസീനതയുടെസാഹചര്യം ഉണ്ടാക്കുന്ന മറ്റൊന്നാണ് ജനങ്ങളെ ചിരിപ്പിക്കാന്‍ വേണ്ടി കളവു തമാശകള്‍ പറയുന്നത്. അങ്ങനെ ചെയ്യുന്നവര്‍ക്ക് നരകശിക്ഷയുണ്ടായിരിക്കുമെന്ന് ഇമാം അഹ്മദ്, തിര്‍മുദി എന്നിവര്‍ ഉദ്ധരിക്കുന്ന സ്വഹീഹായ ഹദീസില്‍ കാണാം. കളവുകളുടെ കൂട്ടത്തില്‍ ഏറ്റവും ഗുരുതരമായത് അല്ലാഹുവിന്റെ മേലില്‍ കളവു പറയുന്നതാണ്. അല്ലാഹു പറയുന്നു: ‘അല്ലാഹുവിനുമേല്‍ കളവ് കെട്ടിച്ചമച്ചുണ്ടാക്കുന്നവനേക്കാള്‍ അക്രമി ആരുണ്ട്?’.അതുപോലെ ഗുരുതരമാണ് നബി(സ)യുടെമേലില്‍ കളവു പറയുന്നതും. നബി(സ) പറഞ്ഞു: ‘എന്റെമേല്‍ ഒരാള്‍ ബോധപൂര്‍വം കളവു പറഞ്ഞാല്‍ അവന്‍ തന്റെ നരകത്തിലെഇരിപ്പിടം തരപ്പെടുത്തിക്കഴിഞ്ഞു’ (മുസ്‌ലിം). അല്ലാഹുവിന്റെയും നബിയുടേയും മേലില്‍ കളവു പറയുക എന്നതിന്റെ അര്‍ഥം വിശാലമാണ്. ശരിയായി പഠിക്കാതെ ദീന്‍ കാര്യങ്ങള്‍ പറയുന്നവരും സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി മതവിധികളെ വളച്ചൊടിക്കുന്നവരുമെല്ലാം ഈ ഗണത്തില്‍ പെടും എന്ന് ഈ വിഷയം വിവരിക്കുന്നതിനിടെ വ്യാഖ്യാതാക്കള്‍ പറയുന്നുണ്ട്. മതകാര്യങ്ങള്‍ പറയുമ്പോള്‍ ജാഗ്രവത്തായ സൂക്ഷ്മത പുലര്‍ത്തണം. ചെറിയ ന്യൂനത കാരണം ഹദീസുകള്‍വരെ മാറ്റിവെക്കുന്നത് സുപ്രസിദ്ധരായ ഇമാമുകളുടെ പതിവായിരുന്നു. ഇതിനു പിന്നിലുള്ള ന്യായവും കാരണം കളവിന്റെ ഗൗരവത്തെ കുറിച്ചുള്ള അവരുടെ അവബോധം തന്നെയാണ്. മറ്റൊന്നാണ് ചരക്ക് വിറ്റുപോകാന്‍വേണ്ടി കളവായ വര്‍ണ്ണനകള്‍ ചാര്‍ത്തുക എന്നത്. അത് സമ്പാദ്യത്തിലെ ബറകത്തിന്റെ നഷ്ടപ്പെടുത്തിക്കളയും എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. കള്ളസാക്ഷ്യം വഹിക്കുക, കള്ള സത്യം ചെയ്യുക, പൊങ്ങച്ചത്തിനുവേണ്ടി കളവുള്ള പൊടിപ്പും തൊങ്ങലും ചേര്‍ക്കുക, രണ്ടാളെ തമ്മില്‍ തെറ്റിക്കാന്‍ വേണ്ടി കളവുപറയുക, കാണാത്ത സ്വപ്‌നം കണ്ടുവെന്നു പറയുക തുടങ്ങിയവയെല്ലാം കളവിന്റെ ഇനങ്ങളില്‍ നബി(സ) എണ്ണിയിട്ടുണ്ട്.
എന്നാല്‍ കളവ് ചില സാഹചര്യങ്ങളില്‍ അനുവദീനയവുമാണ്. ഇത്തരം നിയമങ്ങള്‍ ഇസ്‌ലാമില്‍ എല്ലായിടത്തുമുണ്ട്. ഇത് ചില സാഹചര്യങ്ങളില്‍ വല്ലാത്തൊരു കുടുക്കില്‍ പെട്ടുപോകുമ്പോള്‍ സത്യവിശ്വാസികളെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്. അത്തരം സാഹചര്യങ്ങളില്‍ കളവ് എന്നതിനേക്കാള്‍ ആ സാഹചര്യത്തെയാണ്ഇസ്‌ലാം പരിഗണിക്കുന്നത്. അവ മൂന്നാണ്എന്ന് ഉമ്മു കുല്‍സൂം(റ)യില്‍ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസില്‍കാണാം. യുദ്ധത്തില്‍, രണ്ടു പേര്‍ക്കിടയില്‍ രജ്ഞിപ്പുണ്ടാക്കാന്‍, ഭാര്യ-ഭര്‍ത്താക്കമാര്‍ക്കിടയില്‍ അനുരജ്ഞനം സൃഷ്ടിക്കാന്‍ എന്നിയാണ് ആ സാഹചര്യങ്ങള്‍. ഈ സാഹചര്യങ്ങളിലെല്ലാം പറയുന്നതും പ്രയോഗിക്കുകന്നതും കളവാണെങ്കിലും അത് നയിക്കുന്നത് നന്‍മയിലേക്കാണ്. ആ നന്‍മകള്‍ക്കാണെങ്കിലോ സാമൂഹ്യ പശ്ചാതലത്തില്‍ വലിയ നിലയും വിലയുമുണ്ട്താനും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: