X

ആര്യയുടെ വരകള്‍ക്ക് മുന്നില്‍ വൈകല്യങ്ങള്‍ തോറ്റു

 

കൊല്ലം : സംസാരിക്കാനും കേള്‍ക്കാനും കഴിയില്ലെങ്കിലും ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരച്ച് ശ്രദ്ധേയയാകുയാണ് തേവലക്കര സ്വദേശി ആര്യാ അനില്‍. നിറങ്ങള്‍ ചാലിച്ച് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങിയതോടെ ആര്യ എന്ന കലാകാരിയ്ക്ക് മുന്നില്‍ തോറ്റത് മിണ്ടാനും, കേള്‍ക്കാനുമായില്ലെന്ന വൈകല്യങ്ങള്‍. ദൈവം കുറവുകളോടെയാണ് തന്നെ ഭൂമിയിലേക്കയച്ചതെങ്കിലും, തന്റെ വരകളിലൂടെ ആര്യ അതൊക്കെ മറക്കുകയാണ്. കൊല്ലം, തേവലക്കര ഗോവിന്ദപുരിയില്‍ കെ.എം.എം.എല്‍ ജീവനക്കാരനായ അനിലിന്റെയും, രാജിയുടെയും മകളായ ആര്യയെന്ന പതിനെട്ടുകാരിയാണ് ഇതിനോടകം നൂറുകണക്കിന് വരുന്ന ചിത്രങ്ങള്‍ വൈകല്യങ്ങള്‍ക്കിടയിലും വരച്ച് തീര്‍ത്തത്. മിണ്ടാനും, കേള്‍ക്കാനും കഴിയാത്ത കുട്ടിയാണ് തങ്ങള്‍ക്ക് പിറന്നതെന്ന വിഷമത്തില്‍ വിധിയെ പഴിക്കാതിരുന്നതാണ് മകളിലെ കഴിവുകളെ കണ്ടെത്താന്‍ സഹായകമായതെന്ന് ആര്യയുടെ നാവായ അമ്മ രാജി പറയുന്നു. എല്‍.പി. ക്ലാസില്‍ പഠിക്കുമ്പോള്‍ തിരിച്ചറിഞ്ഞ കഴിവിനെ വീട്ടുകാര്‍ പ്രോത്സാഹിപ്പിക്കുകയഹയിരുന്നു. സാധാരണ കുട്ടികള്‍ക്കൊപ്പം സര്‍ക്കാര്‍ സ്‌കൂളില്‍ മകളെ പഠിപ്പിച്ചതും അത് കൊണ്ട് തന്നെ. ഗോവിന്ദ് എന്ന പേരില്‍ രണ്ടാമത് പിറന്ന മകനും ദൈവം അതേ വൈകല്യങ്ങള്‍ കൊണ്ട് ക്രൂരത കാട്ടിയെങ്കിലും അവിടെയും തോല്‍ക്കാന്‍ ഈ കുടുംബം തയ്യാറായ്യില്ല. ജലഛായം, പെന്‍സില്‍ ഡ്രോയിംഗ്, കാര്‍ട്ടൂണ്‍ എന്നിവയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ആര്യയെ ‘എ’ ഗ്രയ്ഡ് കാരിയാക്കിയതും വീട്ടുകാര്‍ ഒപ്പമുള്ളതുകൊണ്ടായിരുന്നു. കിട്ടുന്ന സമയങ്ങള്‍ വെറുതെ ഇരിക്കാതെ നിറങ്ങളും, ബ്രഷുകളുമായി ചിലവഴിക്കുന്ന ആര്യയുടെ ചിത്രങ്ങള്‍ ഒരു പ്രദര്‍ശനത്തിലും കാട്ടാവുന്നതിലും അധികമുണ്ട്. പന്മന മനയില്‍ ശ്രീ ബാല ഭട്ടാരികം സംസ്‌കൃത ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിന് പഠിക്കുന്ന ആര്യ പത്ത് വ്യത്യസ്ഥ രീതികളില്‍ തയ്യാറാക്കിയ ക്രിസ്മസ് കാര്‍ഡ് തിരുവിതാംകൂര്‍ രാജകുടുംബാഗം അശ്വതി തിരുനാള്‍ ലക്ഷ്മി ഭായി തമ്പുരാട്ടിയാണ് പ്രകാശനം ചെയ്തത്. ചെറുതും വലുതുമായ നിരവധി അംഗീകാരങ്ങള്‍ തേടിയെത്തിയെങ്കിലും നിറപുഞ്ചിരിയോടെ ഇന്നും വരയുടെ ലോകത്താണ് ഈ മിടുക്കി. ആര്യ പഠിക്കുന്ന സ്‌കൂളില്‍ ഒരുക്കിയ ഏകദിന പ്രദര്‍ശനത്തില്‍ നിരവധി പേരാണ് ആര്യയുടെ ചിത്രങ്ങള്‍ കാണാന്‍ എത്തിയത്.

chandrika: