X

ബാബരി കേസ്: ഇനി വിധിക്ക് കാത്തിരിക്കാം

ഉത്തര്‍പ്രദേശില്‍ ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്ത ബാബരി മസ്ജിദിനുവേണ്ടിയും അവിടെ രാമക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ടും പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന കേസിനും വാദപ്രതിവാദങ്ങള്‍ക്കുമിടെ പ്രസ്തുത ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ സുപ്രീംകോടതി ദീര്‍ഘനാള്‍നീണ്ട വാദം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ചു നല്‍കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ 2010 സെപ്തംബറിലെ വിധിക്കെതിരെ ലഭിച്ച അപ്പീലുകളിന്മേലാണ് ഒക്ടോബര്‍16 വരെ തുടര്‍ന്ന നാല്‍പതു ദിവസത്തെ നിരന്തര വാദപ്രതിവാദങ്ങള്‍ക്ക് സുപ്രീംകോടതി സാക്ഷ്യം വഹിച്ചത്. തലനാരിഴ കീറിയ വാദങ്ങളും പ്രതിവാദങ്ങളുംകൊണ്ട് മുഖരിതമായ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണാഘടനാബെഞ്ച് ഏതാനും ദിവസങ്ങള്‍ക്കകം അന്തിമ വിധി പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നവംബര്‍ 17ന് വിരമിക്കാനിരിക്കെ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍തന്നെ വിധി പുറപ്പെടുവിക്കുമെന്നാണ് ജസ്റ്റിസിന്റെ വിദേശയാത്ര റദ്ദാക്കിയതുള്‍പ്പെടെ ലഭിക്കുന്ന സൂചനകള്‍. ബാബരി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ ഭൂമി ആരുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് ഉന്നത നീതിപീഠത്തിന് മുഖ്യമായും തീര്‍പ്പുകല്‍പിക്കേണ്ടത്. വിവിധ തെളിവുകളാണ് ഇരുവിഭാഗവും ഉടമസ്ഥാവകാശത്തിനുവേണ്ടി കോടതി മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളത്.

സുന്നി വഖഫ് ബോര്‍ഡ്, രാമജന്മഭൂമി ട്രസ്റ്റ്, സന്യാസിസംഘടനയായ നിര്‍മോഹി അഖോഡ എന്നിവക്കായി തര്‍ക്കഭൂമി മൂന്നായി വിഭജിച്ചു നല്‍കണമെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി. വിശ്വാസപരമായ പ്രശ്‌നമായതിനാല്‍ പുറത്തുവെച്ചൊരു ഒത്തൂതീര്‍പ്പ് സാധ്യമാക്കാന്‍ സുപ്രീംകോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കുകയും ഇതിലേക്കായി മൂന്ന് പ്രമുഖ വ്യക്തികളെ കോടതി നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. അതേസമയം കോടതി അന്തിമവാദം പൂര്‍ത്തിയാക്കിയദിവസം ഒത്തുതീര്‍പ്പുണ്ടായെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. അതുപ്രകാരം ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കുകയും പകരം ചില ഉപാധികള്‍ സുന്നി വഖഫ്‌ബോര്‍ഡ് മുന്നോട്ടുവെക്കുകയും ചെയ്തതായാണ് വിവരം. കോടതി ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞദിവസം വാദം പൂര്‍ത്തിയായ ശേഷവും അഞ്ച് മുതിര്‍ന്ന ജഡ്ജിമാരും ചേംബറില്‍ യോഗം ചേര്‍ന്നത് രാഷ്ട്രവും ജനതയും അര്‍ഹിക്കുന്ന ഗൗരവത്തോടെതന്നെയാണ് ഉന്നത കോടതി വിഷയം കൈകാര്യം ചെയ്യുന്നതെന്നതിന്റെ സൂചനയാണ്. ഏതായാലും രാജ്യത്തെ ബാധിക്കുന്ന നിര്‍ണായകമായ, വിശ്വാസപരമായ ഒരു പ്രശ്‌നത്തില്‍ ഭരണഘടനയുടെയും അത് വെച്ചുനീട്ടുന്ന നിയമങ്ങളുടെയും സര്‍വോപരി സാമാന്യനീതിയുടെയും പക്ഷത്തുനിന്നുകൊണ്ടുതന്നെ ഒരു തീരുമാനത്തിന് കോടതി മുതിരുമെന്ന് പ്രത്യാശിക്കുകയാണ് ഈ ഘട്ടത്തില്‍ അഭികാമ്യം.

1949 ഡിസംബര്‍ 22ന് അര്‍ധരാത്രി ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ക്കുതാഴെ വിഗ്രഹം കൊണ്ടുവെച്ചതാണ് പ്രശ്‌നത്തിന്റെയെല്ലാം തുടക്കം. നാലര നൂറ്റാണ്ട് പഴക്കമുള്ള ബാബരി മസ്ജിദ് നിലകൊള്ളുന്നത് ത്രേതായുഗ കാലത്തെന്നോ ശ്രീരാമന്‍ ജനിച്ച ഭൂമിയിലാണെന്ന് അവകാശപ്പെട്ട് 1992 ഡിസംബര്‍ ആറിന് ഒരുപറ്റം അക്രമികള്‍ രാജ്യത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തി മസ്ജിദ് ഏകപക്ഷീയമായി അടിച്ചുതകര്‍ക്കുകയായിരുന്നു. മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ രാജ്യത്തെ ഭരണഘടനയും നിയമവും നീതിപീഠങ്ങളും സര്‍വോപരി ഇന്ത്യന്‍ മതേതരത്തിന്റെ ഉത്തുംഗ പാരമ്പര്യവുമെല്ലാം നോക്കുകുത്തിയായിനിന്നു. അന്നത്തെ കല്യാണ്‍സിങിന്റെ നേതൃത്വത്തിലുള്ള യു.പി ബി.ജ.പി സര്‍ക്കാര്‍ സുപ്രീംകോടതിക്ക് നല്‍കിയ രേഖാമൂലമുള്ള ഉറപ്പാണ് സ്വന്തം പൊലീസിനെ ഉപയോഗിച്ച് നഗ്നമായി ലംഘിച്ചത്്. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന്് ശേഷമുള്ള രാജ്യത്തിന്റെ ഏറ്റവും വലിയ ദുരന്തമാണതെന്നാണ് അന്നത്തെ രാഷ്ട്രപതി അന്തരിച്ച കെ.ആര്‍ നാരായണന്‍ വിശേഷിപ്പിച്ചത്. ഇരു സംഭവത്തിലും പ്രതികള്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് വാദിക്കുന്നവരാണെന്നതാണ് കൗതുകകരം. ഇവരുടെ താല്‍പര്യക്കാരും പ്രയോക്താക്കളുമാണ് ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷികത്തിലും ബാബരി മസ്ജിദ് ധ്വംസനത്തിന്റെ ഇരുപത്തേഴാം വര്‍ഷത്തിലും രാജ്യത്തിന്റെ കുഞ്ചിക പദവികളിലെല്ലാം അള്ളിപ്പിടിച്ചിരിക്കുന്നതെന്നതും വൈപരീത്യമായിരിക്കുന്നു.

നീതിന്യായ കോടതിയുടെയും ജനമനസ്സാക്ഷിയുടെയും ചിന്തകള്‍ക്കും തീര്‍പ്പുകള്‍ക്കും അതീതമായി എന്തുവന്നാലും രാമക്ഷേത്രം മസ്ജിദ് നിലനിന്ന സ്ഥലത്തുതന്നെ പണിയുമെന്ന നിലപാടുമായി മുന്നോട്ടുപോകുകയാണ് സംഘ്പരിവാരവും ബി.ജെ.പിനേതാക്കളും. അതിനായി നിര്‍മാണ സാമഗ്രികളെല്ലാം തയ്യാറാക്കിക്കഴിഞ്ഞിരിക്കുന്നു. ശതകോടികള്‍ ചെലവഴിച്ച് രാജ്യത്തിന്റെ ഹൈന്ദവ പാരമ്പര്യം ഉദ്‌ഘോഷിക്കുന്ന രീതിയിലുള്ള ക്ഷേത്ര മന്ദിരത്തിനാണ് കോപ്പുകൂട്ടുന്നത്. കേന്ദ്രത്തിലും യു.പിയിലും അധികാരത്തിലിരിക്കവെ ഇതവര്‍ക്ക് ക്ഷിപ്രസാധ്യമാണുതാനും. ഇന്ത്യന്‍ ജനത മറക്കാന്‍ ശ്രമിക്കുന്ന സവര്‍ണ മേല്‍കോയ്മ വരും കാലത്തേക്കെല്ലാം കൈപ്പിടിയിലൊതുക്കാമെന്ന ഗൂഢ ലക്ഷ്യമാണിതിലുള്ളത്. എന്നാല്‍ ഈശ്വര നാമത്തില്‍ ഒരു ആരാധനാലയം പണിയുമ്പോള്‍ അത് സഹോദര സമുദായാംഗങ്ങളെയും മതേതര വിശ്വാസികളെയും രാഷ്ട്ര പാരമ്പര്യത്തെയും ഭരണഘടനയെയും വ്രണപ്പെടുത്തി വേണമോ എന്നതാണ് മനുഷ്യമന:സാക്ഷിയെ പിടിച്ചുലക്കേണ്ട സുപ്രധാനമായ ചോദ്യം. അലിഗഡ് മുസ്‌ലിം സര്‍വകലാശാലാ മുന്‍ വി.സി സമീറുദ്ദീന്‍ഷാ ഉള്‍പെടെയുള്ള ബുദ്ധിജീവികള്‍ മുസ്്‌ലിംകള്‍ തങ്ങളുടെ ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് രാജ്യത്തിന്റെ സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തണമെന്ന വാദം ഉയര്‍ത്തുന്നുണ്ട്.

സുന്നി വഖഫ്‌ബോര്‍ഡ് ഒത്തുതീര്‍പ്പ് ഫോര്‍മുല അംഗീകരിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള അധികാരം ആ കക്ഷിക്കുണ്ടോ എന്ന മറുവാദവും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അടക്കമുള്ളവര്‍ ഉയര്‍ത്തുന്നു. അതേതായാലും ഇനി ഇക്കാര്യത്തില്‍ മുന്‍കയ്യെടുക്കേണ്ടത് കോടതിയും ഇവിടുത്തെ ഭൂരിപക്ഷ സമുദായവും അവരെ പ്രതിനിധീകരിക്കുന്നുവെന്നവകാശപ്പെടുന്നവരും സര്‍വോപരി രാജ്യം ഭരിക്കുന്നവരുമാണ്. ചരിത്ര വസ്തുതകളെ തമസ്‌കരിച്ചും സ്വേച്ഛക്കായി അവയെ ദുര്‍വ്യാഖ്യാനിച്ചും സമാധാനകാംക്ഷികളായ ജനകോടികളുടെ നന്മയെ വിശ്വാസത്തിലെടുക്കാതെയും പടുക്കുന്ന ഒരു ഇഷ്ടികപോലും ദൈവഹിതമാകില്ലെന്ന തിരിച്ചറിവ് എല്ലാറ്റിനും മുകളില്‍ നിലകൊള്ളണം. രാജ്യത്തെ ആരാധനാലയങ്ങളുടെ കാര്യത്തില്‍ 1947 ആഗസ്ത് 15 കട്ട് ഓഫ് ഡേറ്റ് അംഗീകരിച്ചാല്‍ പള്ളി പുനര്‍നിര്‍മിക്കുകയാണ് വേണ്ടത്. അധികാരികളുടെമേല്‍ മുസ്‌ലിംകള്‍ക്കും ഇതര മതേതര വിശ്വാസികള്‍ക്കും നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാന്‍ ഇത് അനിവാര്യവുമാണ്. ഈ അവസരത്തില്‍ നീതിപീഠത്തിന്റെ വിലപ്പെട്ട വാക്കുകള്‍ക്ക് കാതോര്‍ക്കുകയും അത് നടപ്പാക്കുകയുമാണ് ബന്ധപ്പെട്ടകക്ഷികള്‍ക്ക് മുമ്പിലുള്ള പോംവഴി.

web desk 3: