X

ബ്ലാസ്റ്റേഴ്‌സിനു പിന്തുണ തേടി സച്ചിന്‍

 

തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പോരാട്ടങ്ങള്‍ ഈമാസം 17ന് ആരംഭിക്കാനിരിക്കെ, കേരള ബ്ലാസ്റ്റേഴ്‌സിനു പിന്തുണ തേടി ടീം ഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. രാവിലെ തലസ്ഥാനത്തെത്തിയ അദ്ദേഹം, സെക്രട്ടറിയേറ്റിലെ ഓഫിസിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. ഭാര്യ അഞ്ജലിയും സച്ചിനൊപ്പമുണ്ടായിരുന്നു.
ഐഎസ്എല്‍ നാലാം സീസണിന്റെ ഉദ്ഘാടന മല്‍സരം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാന്‍ കൂടിയാണ് സച്ചിന്‍ നേരിട്ടെത്തിയത്. 17ന് കൊച്ചിയിലാണ് ഐ.എസ്.എല്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സും അത്ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലാണ് ആദ്യമല്‍സരം.കൊച്ചിയിലെ മത്സരങ്ങള്‍ക്ക് സ്‌പെഷ്യല്‍ പൊലീസ് ബറ്റാലിയനെ നിയോഗിക്കണമെന്ന് സച്ചിന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. സുരക്ഷാ കാരണങ്ങളാല്‍ കൊച്ചി സ്റ്റേഡിയത്തില്‍ സീറ്റിന്റെ എണ്ണം കുറച്ചിട്ടുണ്ട്. കൂടുതല്‍ സുരക്ഷാ സേനയുണ്ടെങ്കില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. പൊലീസിനെ നിയോഗിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജി.സി.ഡി.എയുമായി സംസാരിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.
താഴെ തലത്തില്‍ കളിക്കാരെ പരിശീലിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനുളള പദ്ധതികള്‍ സച്ചിന്‍ വിശദീകരിച്ചു. സംസ്ഥാനത്തെ 33 കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി 1800 കുട്ടികള്‍ക്ക് പരിശീലനം കിട്ടും. 400 ലധികം പരിശീലകരെ ഇതിനായി നിയോഗിക്കുന്നുണ്ട്. കായികാധ്യാപകരുടെ സേവനവും ഉപയോഗിക്കും.കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന പദ്ധതിയില്‍ മുഖ്യമന്ത്രി മതിപ്പ് പ്രകടിപ്പിച്ചു.
സ്‌പോര്‍ട്‌സ് പ്രോത്സാഹിപ്പിക്കാന്‍ 14 ജില്ലകളിലും മികച്ച സ്റ്റേഡിയങ്ങള്‍ പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ വരുണ്‍ ത്രിപുരാനേനി, ഡയറക്ടര്‍ എന്‍. പ്രസാദ് എന്നിവരോടൊപ്പമാണ് സച്ചിന്‍ മുഖമന്ത്രിയെ കണ്ടത്. ചീഫ് സെക്രട്ടറി ഡോ.കെ.എം അബ്രഹാം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ എന്നിവരും ചര്‍ച്ചയില്‍ സംബന്ധിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം നടത്തുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം സച്ചിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജയത്തേക്കാളുപരി നിലവാരമുള്ള ഫുട്‌ബോള്‍ കാഴ്ചവയ്ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: