X

നോട്ടു പിൻവലിക്കൽ സാമ്പത്തിക ആഭ്യന്തരയുദ്ധം, നേട്ടം നരേന്ദ്രമോദിക്ക്

വി. അബ്ദുൽ ലത്തീഫ്

നോട്ടുനിരോധനത്തിന്റെ 13-ആം ദിവസം ജയിച്ചു നിൽക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അത് കള്ളപ്പണം,കള്ളനോട്ട്,ഇതു രണ്ടും ഉപയോഗിച്ചുള്ള തീവ്രവാദം എന്നിവ അവസാനിപ്പിച്ചുകൊണ്ടല്ല. മണ്ടത്തരമോ എടുത്തു ചാട്ടമോ എന്ന് തോന്നിക്കും വിധമുള്ള തീരുമാനത്തിന്റെ കെടുതികളിൽനിന്നുള്ള ടാസ്ക് ഫോഴ്സ് രക്ഷപ്പെടലുമല്ല. അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സ്പിന്നിംഗിന്റെ വിജയമാണത്. ബി.ജെ.പി.ഒരു അഴിമതി രഹിത പാർട്ടിയല്ലെന്നും. മോദിയടക്കമുള്ള നേതാക്കൾ വർഗ്ഗീയ കലാപമടക്കം നിരവധി ആരോപണങ്ങൾക്ക് വിധേയരായവരാണെന്നും കുട്ടികൾക്കു പോലും അറിയാം. ബി.ജെ.പി.യുടെ അന്ധരായ ഭക്തർക്കു മാത്രമെ അദ്ദേഹത്തെ കളങ്കരഹിതനും ശക്തനുമായ നേതാവായി കാണാൻ കഴിയൂ. പിന്നെ എങ്ങനെയാണ് നരേന്ദ്രമോദി ഈ കെട്ട കളിയിൽ നേട്ടമുണ്ടാക്കുന്നത്. ജനത്തെ കേവലയുക്തികളിൽ വട്ടം കറക്കി പൊതുജനാഭിപ്രായം രൂപീകരിക്കുക എന്ന ആൾക്കൂട്ട രാഷ്ട്രീയത്തെ ശാസ്ത്രീയമായ ഓപ്പറേനഷനുകളിലൂടെ വരുതിയിൽക്കൊണ്ടുവരുന്ന സ്ട്രാറ്റജിയുടെ പ്രയോഗവിജയത്തിലാണ് അദ്ദേഹത്തിന്റെ പിടി.

വി. അബ്ദുൽ ലത്തീഫ്

ഇതിനു മുമ്പ് ബി.ജെ.പി. ഈ വിധം നാടിളക്കിയത് അയോധ്യ പ്രക്ഷോഭകാലത്താണ്. ഹിന്ദു കൺസോളിഡേഷനായിരുന്നു ദീർഘകാല അജണ്ട. മണ്ഡൽവിരുദ്ധത പൊടുന്നനെയുള്ള കാരണവും. ബി.ജെ.പി.ക്ക് വൻതോതിൽ നേട്ടമുണ്ടാക്കിയ രാഷ്ട്രീയപ്രയോഗമായിരുന്നു, അത്. അണികളടക്കം ജനത്തിന് നഷ്ടമല്ലാതെ ഒരു നായാപ്പൈസയുടെ ലാഭം ഉണ്ടാവുകയും ചെയ്തില്ല.

സാധാരണ ജനങ്ങളെ സംബന്ധിച്ച് വൈകാരിക ആന്ദോളനം നിശ്ചിതകാലത്തിനപ്പുറം നിലനിൽക്കില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടൂപ്പ് മുന്നിൽക്കണ്ട് യു.പി.ബീഹാർ എന്നിവിടങ്ങളിൽ അമിത്ഷായുടെ നേതൃത്വത്തിൽ നൂറുക്കണക്കിന് വർഗീയ കലാപങ്ങളാണ് ബി.ജെ.പി. ആസൂത്രിതമായി നടപ്പിലാക്കിയത്. അതിന്റെ നേട്ടം ബി.ജെ.പി.കൊയ്യുകയും ചെയ്തു ജനസഞ്ചയത്തെ കൂടെ നിർത്താനല്ല, വോട്ട് കേന്ദ്രീകരണംകൊണ്ട് എണ്ണത്തിൽ മുന്നിലെത്താൻ മാത്രമാണ് അമിത്ഷാ ക്യാമ്പിനു കഴിഞ്ഞത്. അതായത് ഇന്ത്യയിൽ പോൾ ചെയ്ത വോട്ടുകളുടെ 35 ശതമാനം മാത്രമാണ് ബ.ജെ.പി. മുന്നണിക്കു കിട്ടിയത്. മുമ്പ് കോൺഗ്രസ് പാർട്ടി ഇത്തരത്തിൽ ഭൂരിപക്ഷം നേടിയപ്പോഴൊക്കെ ജനകീയവോട്ടുകളിലും അവർ മുന്നിലായിരുന്നു. യഥാർത്ഥത്തിൽ ദൂർബ്ബലമായ ഒരു എഡ്ജ് മാത്രമേ കലാപങ്ങൾകൊണ്ട് ബി.ജെ.പി.ക്ക് ഉണ്ടാക്കാനായുള്ളൂ എന്നർത്ഥം. ദളിത് വിരുദ്ധവും കർഷകവിരുദ്ധവുമായ നയങ്ങൾകൊണ്ട് ആ നേരിയ മേൽക്കൈ ബി.ജെ.പി. നഷ്ടപ്പെടുത്തിയതിന് ഡൽഹി,ബീഹാർ,ഗുജറാത്ത്(തദ്ദേശസ്വയംഭരണം) തിരഞ്ഞെടുപ്പുകൾ തെളിവാണ്. നടക്കാൻ പോകുന്ന യു.പി.,പഞ്ചാബ് തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.നിശ്ചയമായും അടിപതറും. യു.പി.യിൽ മായാവതിയും പഞ്ചാബിൽ ആം ആത്മി പാർടിയുമായിരിക്കും അധികാരത്തിലെത്താനാണ് സാധ്യത. നോട്ടു പിൻവലിക്കൽ ബി.ജെ.പി.യെ കൂടുതൽ കുഴപ്പത്തിലാക്കുകയേ ഉള്ളൂ.

  • 2019 – ലോക സഭാ തിരഞ്ഞെടുപ്പാണ് മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഉന്നം. ആ രാഷ്ട്രീയബുദ്ധിയെ നമിച്ചേ തീരൂ. ഓരോ ജനത്തെയും എടുത്തു കുലുക്കുന്ന ഒരു വൈകാരികാന്ദോളനം മാത്രമാണ് മോദിയുടെ ലക്ഷ്യം.

2019 – ലോക സഭാ തിരഞ്ഞെടുപ്പാണ് മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഉന്നം. ആ രാഷ്ട്രീയബുദ്ധിയെ നമിച്ചേ തീരൂ. ഓരോ ജനത്തെയും എടുത്തു കുലുക്കുന്ന ഒരു വൈകാരികാന്ദോളനം മാത്രമാണ് മോദിയുടെ ലക്ഷ്യം. ജാതിവിരുദ്ധ കാർഡും മുസ്ലീം വിരുദ്ധ രാഷ്ട്രീയവും തൽക്കാലം ഏശാത്ത അവസ്ഥയാണുള്ളത്. ദളിത് മുന്നേറ്റങ്ങളാണ് അതിനു കാരണം. യുദ്ധം പോലെ ഒരുമാതിരി കൈവിട്ട തന്ത്രമാണ് പകരം പരീക്ഷിക്കാവുന്നത്. യുദ്ധം രാജ്യത്തിന് നഷ്ടം മാത്രമുണ്ടാക്കുന്ന ഇടപാടാണ്. അപ്പുറത്തുനിന്ന് പാക്കിസ്ഥാൻ എങ്ങനെ പ്രതികരിക്കുമെന്നും അറിയില്ല. ഇന്ത്യൻ സൈനികശേഷിയ്ക്കുമുന്നിൽ ഒന്നും ചെയ്യാനില്ലാത്ത അവർ അണുബോംബ് പ്രയോഗിക്കാനുള്ള സാധ്യതയും കൂടുതലാണ്. ജനത്തെ കൂടെനിർത്തുക എന്ന ലക്ഷ്യത്തോടെയുള്ള പരിമിത യുദ്ധങ്ങൾ ഇസ്രായേൽ പോലുള്ള രാജ്യങ്ങൾ പരീക്ഷിച്ച് വിജയിച്ചതാണ്. അതിനേക്കാൾ എളുപ്പമാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന ആഭ്യന്തര സാമ്പത്തിക യുദ്ധം. കള്ളപ്പണം,കള്ളനോട്ട് തീവ്രവാദം എന്നിവയാണ് പ്രഖ്യാപിത ശത്രുക്കൾ.

ഇന്ത്യയിൽ കള്ളനോട്ട് ൦.൦28 ശതമാനമാണ്. ഇത് അവഗണിക്കാവുന്നതല്ല. പക്ഷെ, ഇത്ര കനത്ത നടപടികൾ ആവശ്യമില്ല. സാവധാനം ജനം അറിയുക പോലും ചെയ്യാതെ കറൻസി മാറ്റിയെടുക്കാവുന്നതേയുള്ളൂ. രണ്ടാമത് കള്ളപ്പണം. എന്താണ് കള്ളപ്പണം എന്നതിന്റെ നിർവ്വചനം പോലും കൗതുകകരമാണ്. നിഴലും നിലാവും പോലെ മാറിമാറിക്കളിക്കുന്ന ഒന്നാണ് വൈറ്റ് ബ്ലാക്ക് മണികൾ. കള്ളപ്പണം ഉപയോഗിച്ച് എന്തെങ്കിലും സാധനം വാങ്ങുമ്പോഴേക്ക് അത് വെളുക്കും. ഒരു പരിധി കഴിയുമ്പോൾ ബ്ലാക്ക് മണി എക്കണോമിയെ ബാധിക്കുമെന്നതിൽ തർക്കമില്ല. നിലവിൽ ഇന്ത്യയിൽ എക്കണോമിയെ ബാധിക്കുന്ന തരത്തിൽ അത് വളർന്നിട്ടുമുണ്ട്. ഒറ്റയടിക്ക് അത് പിടിക്കാൻ മുതിർന്നാൽ ട്യൂമർ നീക്കം ചെയ്യുമ്പോൾ രോഗി മരിക്കുന്നതു പോലെ സമ്പദ് വ്യസ്ഥ തകരും. വിദേശത്തേക്ക് കടത്തുന്ന കള്ളപ്പണമാണ് ഏറ്റവും പ്രധാനം. അത് തടയണം. അതിന് രാഷ്ട്രീയ ഇച്ഛാശക്തി വേണം. സ്വിസ്ബാങ്കിൽനിന്ന് കള്ളപ്പണക്കാരുടെ പട്ടിക കിട്ടിയിട്ട് അതു വെളിപ്പെടുത്തുക പോലും ചെയ്യാതെ കള്ളക്കളി കളിക്കുകയാണ് ഭരണമുന്നണി.

സത്യത്തിൽ വിദേശത്തേക്ക് കള്ളപ്പണം കടത്താനുള്ള നിയമങ്ങൾ ലഘൂകരിക്കുകയാണ് ബി.ജെ.പി. ഗവൻമെന്റ് ചെയ്തത്. സാമാന്യം വിവരമുള്ളവർ പോലും ധരിച്ചു വെച്ചിരിക്കുന്നത് കള്ളപ്പണം കെട്ടുകെട്ടാക്കി വച്ചിരിക്കുകയാണെന്നാണ്. കള്ളപ്പണത്തിന്റെ വലിയ ശതമാനവും പലതരം കച്ചവടങ്ങളിൽ മുടക്കിയിട്ടുള്ള സർക്കുലേറ്റിംഗ് മണിയാണ്. നല്ലൊരു ശതമാനം ഭൂമിയിലും സ്വർണ്ണത്തിലും നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. ബ്ലാക്ക്മണി ഇൻ ക്യാഷ് എന്നു പറയാവുന്നത് കേവലം 6 ശതമാനം മാത്രം. ഇതു രണ്ടും തടയാനാണ് ഈ ആഭ്യന്തരയുദ്ധം എന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ട്. അതേസമയം കള്ളപ്പണത്തിനെതിരെ നടപടി വേണ്ടെന്ന് ആർക്കും പറയാൻ കഴിയില്ല. അതുകൊണ്ടാണ് നടപ്പിലാക്കിയ രീതിയാണ് തെറ്റിയത് എന്ന് തോമസ് ഐസക്കിനും സീതാറാം യെച്ചൂരിക്കും മറ്റും പറയേണ്ടി വരുന്നത്.

  • സത്യത്തിൽ വിദേശത്തേക്ക് കള്ളപ്പണം കടത്താനുള്ള നിയമങ്ങൾ ലഘൂകരിക്കുകയാണ് ബി.ജെ.പി. ഗവൻമെന്റ് ചെയ്തത്. സാമാന്യം വിവരമുള്ളവർ പോലും ധരിച്ചു വെച്ചിരിക്കുന്നത് കള്ളപ്പണം കെട്ടുകെട്ടാക്കി വച്ചിരിക്കുകയാണെന്നാണ്.

സാമാന്യജനം കേവലയുക്തികൾകൊണ്ട് നിഗമനങ്ങളിലെത്തുന്നവരാണ്. സൂക്ഷ്മമായി കണക്കു പരിശോധിച്ച് നഷ്ടം മാത്രമുള്ള ഒരു ഇടപാടാണ് എന്ന് ജനത്തിന് മനസ്സിലാകില്ല. അത്യാവശ്യം സാമ്പത്തികശാസ്ത്രമൊക്കെ പഠിപ്പിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്താമെന്നു വച്ചാൽ അതും നടക്കില്ല. ഏത് കൗണ്ടർ അറ്റാക്കിനെയും പ്രധാനമന്ത്രി നെഞ്ചത്തടിച്ച് കരഞ്ഞ് മറികടക്കും. നിർഭാഗ്യവശാൽ അക്കാര്യത്തിൽ ഇന്ന് ലോകത്തിൽ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മിടുക്കനായ നേതാവാണ് ശ്രീമാൻ മോദി. പിടിച്ചെടുക്കാൻ സാധിക്കുന്ന കള്ളപ്പണവും കള്ളനോട്ടും അതിനുവേണ്ടി നടത്തുന്ന അധ്വാനമൂല്യത്തിനു മുന്നിൽ തുച്ഛമായിരിക്കും. പുതിയ നോട്ടുകളുടെ അച്ചടി, ട്രാൻസ്പോർട്ടേഷൻ, ബാങ്കിംഗ് മേഖലയെ മൊത്തം അറസ്റ്റു ചെയ്തുകൊണ്ടുള്ള രക്ഷാപ്രവർത്തനങ്ങൾ, മാർക്കറ്റിലെ മാന്ദ്യം, തകരുന്ന ഷെയർമാർക്കറ്റ്, ഇടിയുന്ന കറൻസി മൂല്യം എന്നിവ കണക്കു കൂട്ടിയാൽ നഷ്ടത്തിന്റെ വ്യാപ്തി വളരെ വലുതാണ്. അതൊന്നുമല്ല ഇതിനുപിന്നിലെ രാഷ്ട്രീയ ഉന്നം. നോട്ടുമാറൽ മുന്നിൽ നിർത്തിയിരിക്കുന്ന ശിഖണ്ഡി മാത്രമാണ്.

പ്രധാനമന്ത്രി പറഞ്ഞതു പോലെ 50 ദിവസംകൊണ്ട് ഒട്ടൊക്കെ കാര്യങ്ങൾ (നഷ്ടം സഹിച്ചെങ്കിലും) നിയന്ത്രണവിധേയമാക്കാൻ ഇന്ത്യയിലെ ബാങ്കിംഗ് മെഷീനറിക്ക് സാധിക്കും. അപ്പോഴേക്കും വലിയ കണക്കുകളുമായി അദ്ദേഹം പത്രസമ്മേളനത്തിനെത്തും. ഭൂരിപക്ഷം അത് വിശ്വസിക്കും. അദ്ദേഹത്തിന് വീരശൂര പരിവേഷം കിട്ടും. അത് ഭംഗിയായി മാർക്കറ്റ് ചെയ്യാൻ അദ്ദേഹത്തിനു പിന്നിൽ കാര്യക്ഷമതയുള്ള ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളും സൂക്ഷ്മമായി കാര്യങ്ങൾ നടപ്പിലാക്കുന്ന പ്രചാരണ സംഘങ്ങളും ഉണ്ട്. അതവർ ഭംഗിയാക്കുന്നതിന് വരും വർഷങ്ങൾ സാക്ഷിയാകും.

പ്രതിപക്ഷത്തെ തകർക്കുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം. നേരെ ചൊവ്വെ കാര്യങ്ങൾ നീങ്ങിയാൽ അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പി.പച്ചതൊടില്ല. അങ്ങനെയെങ്കിൽ ഏതു പാർടിയാകും അധികാരത്തിലെത്തുക? രാഹുൽ ഗാന്ധിയുടെ ദുർബ്ബലനേതൃത്വത്തിന് കോൺഗ്രിസിനെ കരപറ്റിക്കാൻ ആവില്ല. ശക്തരായ പ്രാദേശിക പാർട്ടികളെ കോർത്തിണക്കി നല്ലൊരു മുന്നണിയുണ്ടാക്കാനും സാധിക്കില്ല. രൂപപ്പെട്ടുവരാൻ സാധ്യതയുള്ള മുന്നണിയുടെ തലപ്പത്തേക്ക് രാഷ്ട്രീയ ചാണക്യന്മാർ മുന്നോട്ടു വെയ്ക്കുന്ന മൂന്ന് പേരുകളുണ്ട്. ഒന്ന് നികേഷ് കുമാർ, രണ്ട് മായാവതി, മൂന്ന് അരവിന്ദ് കെജരിവാൾ. രാഹുൽഗാന്ധി ചിത്രത്തിലേ ഇല്ല. ഇതിൽ കെജരിവാൾ മാത്രമാണ് നോട്ടു പിൻവലിക്കലിനെതിരെ ശക്തമായി വാളോങ്ങുന്നത്. നികേഷ്കുമാർ പിന്തുണയ്ക്കുകയാണ് ചെയ്തത്. മായാവതി കൃത്യമായി ഒരു പ്രവർത്തനപദ്ധതി മുന്നോട്ടു വച്ചിട്ടുമില്ല. മോദിയുടെ രാഷ്ട്രീയബുദ്ധിയ്ക്കു മുന്നിൽ പതറിയ മട്ടിലാണ് ഇടതുപക്ഷങ്ങളുടെ നില. അവരെ കൂടുതൽ പ്രതിരോധത്തിലാക്കുന്നത് ദേശീയതലത്തിൽ നേട്ടമുണ്ടാക്കിയില്ലെങ്കിലും ബംഗാളിൽ മേൽക്കൈ നേടുന്ന തരത്തിലുള്ള മമതയുടെ നിലപാടാണ്. കോൺഗ്രസ് എന്താണ് ചെയ്യുന്നതെന്ന് അവർക്കു തന്നെ ഒരു പിടിയുമില്ല. ചുരുക്കത്തിൽ തനിക്കു പകരം ഒരു ബദൽ ഇന്ത്യയിലില്ല എന്ന രീതിയിൽ പ്രതിപക്ഷനിരയെ ഛിന്നഭിന്നമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു.

പാർട്ടിക്കുള്ളിലെ ഗുജറാത്ത് അച്ചുതണ്ടിനെതിരെയുള്ള കലാപശ്രമങ്ങളെ ഇതോടെ ശ്രീ നരേന്ദ്രമോദി കൂളായി മറികടക്കുന്നു. യുദ്ധകാല സാഹചര്യത്തിൽ മിണ്ടാതെ ഒപ്പം നിൽക്കുകയല്ലാതെ വിമതർക്ക് വേറൊരു വഴിയുമില്ല. യുദ്ധം തിരിച്ചടിക്കാനുള്ള നേരിയ സാധ്യതയെങ്കിലുമുണ്ടെങ്കിലേ അവർ തലപൊക്കുകയുള്ളൂ. നിലവിൽ കാത്തിരിക്കുക മാത്രമാണ് അവർക്കു വഴി.

ഇടത്തരക്കാർക്കും വമ്പന്മാർക്കും രക്ഷപ്പെടാനുള്ള വഴികളൊരുക്കി (ഇന്ത്യൻ അഴിമതിരാജിൽ അതിന് ധാരാളം സാധ്യതകളുണ്ട്) വമ്പൻ സമ്പത്ത് കൈയിലാക്കാനുള്ള അവസരം നരേന്ദ്രമോദിയെന്ന രാഷ്ട്രീയക്കാരനെ ആ മേഖലയിലും ശക്തനാക്കും. പ്രാദേശികതലംതൊട്ട് അണികളെ കൂടെനിർത്താൻ ഈ പണം ഉപകരിക്കും. 35-40 വരെയാണ് വെളുപ്പിക്കലിനുള്ള ശതമാനം എന്നാണ് കേൾവി. (തെളിവൊന്നും ചോദിക്കരുത്, കൈയിലില്ല. ഇന്ത്യയിൽ ഇതും ഇതിനപ്പുറവും നടക്കും എന്നറിയാം. അതിന് തെളിവും തരാം). അടുത്തത് സംഘ്പരിവാറിന്റെ ഹിന്ദുത്വ താൽപര്യങ്ങൾക്ക് ഈ കലക്കവെള്ളത്തിൽ നല്ല സ്കോപ്പ് ഉണ്ട് എന്നതാണ്. നോക്കൂ, സംഘപരിവാർ കേന്ദ്രങ്ങളിൽനിന്ന് പുറത്തു വരുന്ന പി.ആർ.ഒ. കുറിപ്പുകളിലെല്ലാം കള്ളപ്പണക്കാരന് മുസ്ലീമിന്റെ ഛായയാണ്. അത് ദേശീയനേതാക്കന്മാർതൊട്ട് ഓട്ടോഡ്രൈവർമാർ വരെ പ്രഘോഷിക്കുന്നു, ആഹ്ലാദിക്കുന്നു. അടുത്ത ശത്രു സി.പി.എം.ആണ്. സഹകരണ ബാങ്കുകളെ പ്രശ്നത്തിലാക്കി അതിന്റെ നട്ടെല്ലൊടിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ന്യായമെന്തായാലും ഈ കളിയിൽ സി.പി.എം.വെള്ളം കുടിക്കുമെന്നുറപ്പ്.

  • ആരാണ് ഈ കളിയിൽ യഥാർത്ഥ ദുരിതം അനുഭവിക്കുന്നത്? ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കാർഷികമേഖലയെയും മത്സ്യം,പച്ചക്കറി,ഇടത്തരം കച്ചവടം,കൈത്തൊഴിൽ,പരമ്പരാഗത വ്യവസായം എന്നീ മേഖലകളെയും ഈ സാമ്പത്തിക അടിയന്തിരാവസ്ഥ രൂക്ഷമായി ബാധിച്ചിട്ടുണ്ട്.

ആരാണ് ഈ കളിയിൽ യഥാർത്ഥ ദുരിതം അനുഭവിക്കുന്നത്? നഗരങ്ങളിലെ മധ്യവർഗ്ഗത്തിന്റെ അസ്വസ്ഥത ഒരു ദുരിതമല്ല താൽക്കാലിക അസൗകര്യങ്ങൾ മാത്രമാണ്. റൊട്ടിയില്ലെങ്കിൽ കേക്കു തിന്നാവുന്ന അവസ്ഥ മാത്രം. വരുമാനനികുതിയുടെ പരിധിയിൽ വരുന്ന ഉദ്യോഗസ്ഥവൃന്ദം മറ്റുള്ളവർ കൂടി നികുതിവ്യവസ്ഥയ്ക്കുള്ളിൽ വരുമെന്ന് വ്യാമോഹിച്ച് ആഹ്ലാദിക്കുകയും ചെയ്യുന്നു. എന്നാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കാർഷികമേഖലയെയും മത്സ്യം,പച്ചക്കറി,ഇടത്തരം കച്ചവടം,കൈത്തൊഴിൽ,പരമ്പരാഗത വ്യവസായം എന്നീ മേഖലകളെയും ഈ സാമ്പത്തിക അടിയന്തിരാവസ്ഥ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. വിളവുകൾ വിൽ‌ക്കാനാവാതെ ബുദ്ധിമുട്ടുന്നവരും കിട്ടിയ പൈസക്ക് മീൻ വിൽക്കുന്നവരും ചരക്കെടുക്കാതെ കച്ചവടം നിർത്തുന്നവരും നിരവധി. ബാങ്കിംഗ് പോലുള്ള കാര്യങ്ങളുടെ സാങ്കേതികത്വങ്ങളിൽ കുരുങ്ങി ഇന്ത്യൻ ഗ്രാമീണ മേഖല അസ്വസ്ഥമാണ്. പത്രമോ വൈദ്യുതിയോ ഇനിയുമെത്താത്ത വിദൂരഗ്രാമങ്ങളിലും ആദിവാസിമേഖലകളിലും കുരുങ്ങിക്കിടക്കുന്ന നിരോധിച്ച നോട്ടുകൾ സമയപരിധിയ്ക്കുള്ളിൽ ബാങ്കുകളിലെത്തുമെന്നതിന് ഒരുറപ്പുമില്ല. ഈ സാമ്പത്തികയുദ്ധത്തിൽ പ്രത്യക്ഷത്തിൽത്തന്നെ 50-ലധികം ഇന്ത്യൻ പൗരന്മാർക്ക് ജീവഹാനി സംഭവിച്ചു കഴിഞ്ഞു ഈ സംഖ്യ അതിർത്തിയിലെ അസ്വസ്ഥതകളിലും ഭീകരാക്രമണങ്ങളിലും അപകടങ്ങളിലും സംഭവിച്ച പല അത്യാഹിതങ്ങളെക്കാളും അധികവുമാണ്. സ്റ്റേറ്റ് നടത്തിയ കൊലപാതകമായി ഇതിനെ കാണണമെന്ന് പാർലിമെന്റിൽ പോലും ആരോപണം ഉയരുന്നു.

ഏതു തരം കൗണ്ടർ അറ്റാക്കായിരിക്കും ഫലം ചെയ്യുക? നിലവിൽ നടപ്പിലാകുന്ന,പ്രായോഗികമായ ഒരു പരിപാടി ഇല്ല തന്നെ. ഇന്ത്യൻ ഗ്രമീണജനതയുടെ അഗാധജ്ഞാനത്തിൽ മാത്രമേ പ്രതീക്ഷ വെക്കേണ്ടതുള്ളൂ. ചിതറിയ രാഷ്ട്രീയ നേതൃത്വത്തിനോ മധ്യവർഗ്ഗ ബുദ്ധിജീവികൾക്കോ ചുണകെട്ടതും പ്രാപ്തിയില്ലാത്തതുമായ പത്രമാധ്യമങ്ങൾക്കോ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല. ലോകരാഷ്ട്രീയ ചരിത്രത്തിൽ സ്ട്രാറ്റജിക് ആക്രമണങ്ങളെ പൊളിറ്റിക്കൽ ഇന്റ്യൂഷൻ മറികടന്നതിന് ഇന്ത്യയിൽത്തന്നെ ഉദാഹരണങ്ങളുണ്ട്. അടിയന്തിരാവസ്ഥാപൂർവ്വ തിരഞ്ഞെടുപ്പും ഇന്ത്യ തിളങ്ങുന്നു മുദ്രാവാക്യത്തിലൂടെ ലീഡ് ചെയ്ത NDA യെ സോണിയയുടെ നേതൃത്വത്തിലുള്ള മുന്നണി തോല്പിച്ചതും ഉദാഹണം.

 

chandrika: