X

ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന കേന്ദ്രം

ഹബീബ് റഹ്മാന്‍

ഇന്ത്യയുടെ ഫെഡറല്‍ സംവിധാനമെന്ന ഭരണ ഘടനയുടെ ആത്മാവിന് നിരക്കാത്ത സമീപനങ്ങളാണ് കുറച്ച് കാലമായി കേന്ദ്രത്തില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്കിഷ്ടമില്ലാത്തതോ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായതോ ആയ സംസ്ഥാനങ്ങളെ അവഗണിക്കുകയോ അവയുടെ സ്വയം പര്യാപ്തതയെ തകര്‍ക്കുകയോ ചെയ്യുന്ന നീക്കങ്ങള്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിഞ്ഞ ഉദാഹരണമാണ് കഴിഞ്ഞ ദിവസമവതരിപ്പിച്ച കേന്ദ്ര ബജറ്റ്. ഇന്ത്യ എന്ന ഫെഡറല്‍ രാജ്യ വ്യവസ്ഥയെ തുരങ്കംവെക്കുന്ന ഇത്തരം സമീപനങ്ങള്‍ രാജ്യത്തിന്റെ ഒറ്റക്കെട്ടായ പുരോഗതിയിലും വികസനത്തിലും ഉണ്ടാക്കുന്ന തളര്‍ച്ച അതിഗുരുതരമായിരിക്കുമെന്ന് മാത്രമല്ല, രാജ്യത്ത് വിഘടനവാദികളും ശിഥിലീകരണ ശക്തികളും തഴച്ചുവളരാന്‍ കാരണമാവുകയും ചെയ്യും.
യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ സമ്പത്ത് തുല്യമായും അര്‍ഹമായും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വീതിച്ചുകൊടുക്കുക എന്നതാണ് ബജറ്റിന്റെ കാതല്‍. അഥവാ ഒരു രാജ്യമെന്ന നിലക്ക് എല്ലാവര്‍ക്കും ഒരേപോലെ വളരാനും വികസിക്കാനും സാഹചര്യമൊരുക്കുക. പക്ഷേ ഇത് അപൂര്‍വമായി മാത്രമേ സംഭവിക്കുന്നുള്ളൂ. മാത്രമല്ല, ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇത് കൂടുതല്‍ രൂക്ഷമായിരിക്കുന്നു എന്ന് പറയാതെ വയ്യ. ഇപ്രാവശ്യത്തെ ബജറ്റില്‍ മുഖ്യ പങ്കും നീക്കിവച്ചിരിക്കുന്നത് ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ത്രിപുര, ബീഹാര്‍, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാക്കാണ്. കേന്ദ്ര നികുതികളുടെയും തീരുവകളുടെയും ഏകദേശം 18 ശതമാനം ഓഹരികള്‍ അഥവാ 1,83,237.59 കോടി രൂപ ഉത്തര്‍പ്രദേശിന് ലഭിച്ചപ്പോള്‍ 1,02,737 കോടി രൂപ ലഭിച്ച ബീഹാറിനാണ് ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഓഹരി. കര്‍ണാടകക്ക് തിരഞ്ഞെടുപ്പ് സമ്മാനമായി അപ്പര്‍ ഭദ്ര ജലസേചന പദ്ധതിക്ക് മാത്രം 5300 കോടി രൂപ നീക്കിവെച്ചിരിക്കുന്നു.

ഫെഡറലിസത്തില്‍ അനിവാര്യമാണ് പ്രാദേശിക സംതുലനമെങ്കിലും കേന്ദ്ര ഭരണകൂടം ഇക്കാര്യം തീരെ പരിഗണിക്കാറില്ല. സംസ്ഥാനത്തെ ഭരണകക്ഷിയുടെ സ്വഭാവം, സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യം തുടങ്ങി കക്ഷിരാഷ്ട്രീയ സങ്കുചിത താല്‍പര്യങ്ങളാണ് സംസ്ഥാങ്ങള്‍ക്ക് പദ്ധതികളും ധനസഹായങ്ങളും അനുവദിക്കുന്നതില്‍ കേന്ദ്രം അനുവര്‍ത്തിച്ചുവരുന്ന മാനദണ്ഡങ്ങള്‍. സംസ്ഥാന തിരഞ്ഞെടുപ്പ് ലാക്കാക്കിയാണല്ലോ ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ മേഘാലയക്കും ത്രിപുരക്കും കര്‍ണാടകക്കും വാരിക്കോരി നല്‍കിയത്. കര്‍ണാടകക്ക് വരള്‍ച്ചയുടെ പേരില്‍ 5300 കോടി രൂപ സഹായധനം അനുവദിച്ച കേന്ദ്രം കേരളം മഹാ പ്രളയത്തെ അഭിമുഖീകരിച്ചപ്പോള്‍ അര്‍ഹമായ സഹായധനം അനുവദിച്ചില്ലെന്ന് മാത്രല്ല, പുറത്ത്‌നിന്നുള്ള സഹായങ്ങള്‍ക്ക് അള്ളുവെക്കുകയും ചെയ്തു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ബജറ്റ് വിഹിതത്തിനുപുറമെയും പലപ്പോഴായി പദ്ധതികളും സഹായങ്ങളും അനുവദിക്കുമ്പോള്‍, ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക്‌നേരെ പുറംതിരിഞ്ഞുനില്‍ക്കുക മാത്രമല്ല, അവരുടെ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുകയും ചെയ്യുന്നു. എന്തിനധികം പ്രളയകാലത്തെ കേരളത്തിനനുവദിച്ച ദുരിതാശ്വാസ അരിക്ക് പോലും കേന്ദ്രം കണക്ക് ചോദിച്ചിരിക്കുകയാണ്. നികുതി, പദ്ധതി നടത്തിപ്പ്, ക്രമസമാധാനം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിലെല്ലാം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങളും അവകാശങ്ങളും പതിയപ്പതിയേ ഇല്ലാതാക്കുകയാണ് കേന്ദ്രം. അഥവാ വികേന്ദ്രീകരണത്തിലൂടെ വിഭവങ്ങള്‍ സംസ്ഥാനങ്ങളുമായി പങ്കുവെക്കണമെന്ന ഭരണഘടനാനിബന്ധന പോലും അട്ടിമറിക്കപ്പെടുന്നു എന്നുസാരം.

കേരളത്തെ സംബന്ധിച്ചിടത്തോളം പത്താം ധനകാര്യ കമ്മീഷന്റെ സമയത്ത് കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന 3.875 ശതമാനം വിഹിതം 15ാം ധനകാര്യ കമ്മീഷന്റെ സമയമായപ്പോള്‍ 1.925 ശതമാനമായി കുറഞ്ഞു. അഥവാ ഏകദേശം 10000 കോടി രൂപയുടെ വെട്ടിക്കുറവാണ് കേരള വിഹിതത്തില്‍ ഉണ്ടായിരിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ബജറ്റ് വട്ടപ്പൂജ്യമാണ്. ഇത്രമാത്രം അവഗണിക്കപ്പെട്ട ബജറ്റ് അപൂര്‍വമായിരിക്കാം. കേരളത്തിന്റെ ഒരു ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്ന എയിംസ് പോലും അവഗണിക്കപ്പെട്ടു. ജി.എസ്.ടിയുടെ വിഹിതം കൂട്ടല്‍, ജി.എസ്.ടി നഷ്ടപരിഹാരം നീട്ടല്‍, ശബരി പാത, പ്രവാസി പാക്കേജ്, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങളുടെ വര്‍ധന, സില്‍വര്‍ ലൈന്‍ പദ്ധതി എന്നിവയൊന്നും ബജറ്റില്‍ വന്നതേയില്ല. റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആകട്ടെ നിന്നുപോയ ട്രെയിനുകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് പോലും സൂചനയില്ല. എന്നിട്ടല്ലേ പുതിയ ട്രെയിനുകള്‍.

വരുന്ന സാമ്പത്തികവര്‍ഷം 19662.88 കോടി രൂപയാണ് നികുതി വിഹിതമായി കേരളത്തിന് ലഭിക്കുക. എന്നാല്‍ കേരളത്തില്‍നിന്ന് 6293.42 കോടി രൂപ കോര്‍പറേറ്റ് നികുതിയായും 6122.64 കോടി ആദായനികുതി ആയും 6358.05 കോടി കേന്ദ്ര ജി.എസ്.ടി ആയും 623.74 കോടി കസ്റ്റംസ് തീരുവയായും 261.24 കോടി യൂണിയന്‍ എക്‌സൈസ് തീരുവയായും പിരിച്ചെടുക്കാന്‍ ലക്ഷ്യമെടുന്നുവെന്ന് ധനമന്ത്രി വ്യക്തമാക്കുകയുണ്ടായി.

എന്നാല്‍ ബജറ്റില്‍ വകയിരുത്തിയത് പൊതു മേഖല സ്ഥാപനമായ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 14.74 കോടിയും കൊച്ചിന്‍ കപ്പല്‍ ശാലക്ക് 300 കോടിയും മാത്രമാണ്. കഴിഞ്ഞബജറ്റില്‍ ഇത് യഥാക്രമം 23.86 കോടിയും 400 കോടിയുമായിരുന്നു എന്നോര്‍ക്കണം. പുറമേ സുഗന്ധവ്യഞ്ജന ബോര്‍ഡിന് 115.50 കോടി രൂപയും തിരുവനന്തപുരം എച്ച്.എല്‍.എല്‍ ലൈഫ് കെയറിന് 17.85 കോടി രൂപയും തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജിക്ക് 122 കോടിയും തിരുവനന്തപുരം സിഡാക്കിന് 270 കോടിയും മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. പറഞ്ഞത് അത്രയും തെക്കുഭാഗത്തുള്ള സ്ഥാപനങ്ങളാണ്. ഇന്ത്യക്കും കേരളത്തിനും വിദേശ നാണ്യം നേടിത്തരുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസികളെ സന്തോഷിപ്പിക്കാനെങ്കിലും മലബാറിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പേരെങ്കിലും പരാമര്‍ശിക്കാമായിരുന്നു. മലബാര്‍ ഇന്ത്യക്കും കേരളത്തിനും പുറത്തുള്ള സ്ഥലമായതിനാലാകാം പേര് പോലും പരാമര്‍ശിക്കപ്പെടാതെ പോയത്.

webdesk11: