X

കരിപ്പൂരിന് ഇളവ് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ വിമാനത്താവളം എന്ന നിലയിലാണ് കണ്ണൂരിന് പത്ത് വര്‍ഷത്തേക്ക് ഇന്ധന നികുതി ഇളവ് നല്‍കിയതെന്നും കോഴിക്കോട് എയര്‍പോര്‍ട്ടിന് ഈ ഇളവ് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കാലിക്കറ്റിന് ഇളവ് നല്‍കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും എ.പി അനില്‍കുമാറിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി. മഞ്ഞളാംകുഴി അലി, ടി.വി ഇബ്രാഹിം എന്നിവരും സബ്മിഷന്‍ നല്‍കിയിരുന്നു.

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക വിമാനത്താവളമായ കരിപ്പൂര്‍ എയര്‍പോര്‍ട്ട് വലിയ തിരിച്ചടി നേരിടുകയാണെന്ന് എ.പി അനില്‍കുമാര്‍ പറഞ്ഞു. കണ്ണൂര്‍ എയര്‍പോര്‍ട്ടിന് ഇന്ധന നികുതി ഇളവ് നല്‍കിയത് മൂലമാണ് 125 കിലോമീറ്റര്‍ മാത്രം അകലെയുള്ള കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് ഈ നഷ്ടമുണ്ടാകുന്നതെന്നും അദ്ദേഹം സബ്മിഷനിലൂടെ ഉന്നയിച്ചു. കണ്ണൂര്‍ എയര്‍പോര്‍ട്ടിന് ഇന്ധന നികുതി ഇളവ് നല്‍കിയ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ കാര്യത്തിലുള്ള ആശങ്ക പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതാണ്. ഇക്കാര്യത്തില്‍ അനുകൂലമായ നടപടിയാണ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

റണ്‍വെ വികസനത്തിന്റെ ഭാഗമായി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് ഒഴിവാക്കിയിരുന്നു. അതേപോലെ തന്നെ ഹജ്ജ്, എംബാര്‍ക്കേഷന്‍ പോയിന്റിലും മാറ്റം വരുത്തിയിരുന്നു. അതുകൊണ്ടുതന്നെ വലിയ തിരിച്ചടി നേരിടുന്ന അവസ്ഥ ഉണ്ടായി. ഇതില്‍ മാറ്റം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യാത്രാനിരക്കില്‍ വ്യത്യാസം വന്നുകൊണ്ടിരിക്കുന്നത്. 30 വര്‍ഷം പിന്നിട്ട ഒരു വിമാനത്താവളമാണ് കരിപ്പൂര്‍. ഇത് പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും വിമാനത്താവളമാണ്. മലബാറിന്റെ വികസനത്തിന് മാത്രമല്ല, കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിനും വികസനത്തിനും സാമൂഹ്യമാറ്റത്തിനും തുടക്കം കുറിച്ച് പതിനായിരക്കണക്കിന് പേര്‍ ഗള്‍ഫ് നാടുകളിലേക്കും മറ്റും പോയത് ഇവിടെ നിന്നാണ്. ഈ സാഹചര്യത്തില്‍ പ്രതിസന്ധി നേരിടുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ ഈ വിഷയത്തില്‍ അനാവശ്യ ഭീതി പരത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എയര്‍ഇന്ത്യയുടെ വിമാനങ്ങളാണ് കണ്ണൂരില്‍ നിന്ന് വിദേശങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് എയര്‍ഇന്ത്യ അധികൃതരുമായി സംസാരിക്കുകയും ഇത് തിരുത്താമെന്ന് അവര്‍ സമ്മതിക്കുകയും ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. അതേസമയം വിമാനനിരക്ക് കുറയുന്ന സ്ഥിതിയല്ല, കൂടുന്ന സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടിയ നിരക്ക് പരിഹരിക്കാമെന്നും എയര്‍ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ കണ്ണൂരിനെയാണ് പ്രതികൂലമായി ബാധിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

chandrika: