X

കോണ്‍ഗ്രസ് പ്രകടന പത്രികയിലെ കാര്‍ഷിക ബജറ്റ് പ്രഖ്യാപനം; വയനാടന്‍ കാര്‍ഷിക മേഖലക്ക് പുത്തനുണര്‍വേകും


കല്‍പ്പറ്റ: കാര്‍ഷിക മേഖലക്ക് പ്രത്യേക ബജറ്റെന്ന കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം വയനാടന്‍ കാര്‍ഷിക മേഖലക്ക് പുത്തന്‍ ഉണര്‍വേകും. വയനാട് ഉള്‍പ്പെടെയുള്ള രാജ്യത്തെ കര്‍ഷകര്‍ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമായിരുന്ന പ്രത്യേക കര്‍ഷക ബജറ്റ് എന്നത്. റെയില്‍വേ ബജറ്റ് മാതൃകയില്‍ കൃഷി ബജറ്റ് വേണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഈ ആവശ്യമാണ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിലയിടിവും, വിളത്തകര്‍ച്ചയുംമൂലം വന്‍പ്രതിസന്ധിയിലായ വയനാടന്‍ കാര്‍ഷക രംഗത്തെ കുതിപ്പിനും കാര്‍ഷിക ബജറ്റ് പ്രഖ്യാപനം ഗുണകരമാവും. കൃഷി ബജറ്റിന് പുറമേയുള്ള മറ്റു പ്രഖ്യാപനങ്ങളും തകര്‍ന്നടിഞ്ഞ വയനാടന്‍ കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് കരുത്തേകും. കാര്‍ഷിക മേഖലയിലെ മുഴുവന്‍ പ്രതിസന്ധികളും പരിഹരിക്കാനുള്ള ബദല്‍ നിര്‍ദേശങ്ങളാണ് പ്രകടന പത്രിക. കാര്‍ഷിക കടങ്ങള്‍ അടച്ചു തീര്‍ക്കാന്‍ കഴിയാത്ത കര്‍ഷകര്‍ക്കെതിരെ ക്രിമിനികള്‍ കേസുകള്‍ എടുക്കുന്നത് അവസാനിപ്പിക്കുമെന്ന വാഗ്ദാനവും ഏറെ ആശ്വാസകരമാണ്.
വയനാട്ടിലെ നൂറുകണക്കിന് കര്‍ഷകരാണ് കഴിഞ്ഞ കാലങ്ങളിലും, ഇപ്പോഴും ധനകാര്യസ്ഥാപനങ്ങളുടെ നിയമ നടപടികളിലൂടെ കേസ്സുകള്‍ നേരിട്ട് ജെയില്‍വാസം അനുഷ്ഠിക്കേണ്ടി വന്നത്. സര്‍ഫാസി പോലുള്ള കരിനിയമങ്ങള്‍ പോലും ജില്ലയിലെ നൂറുകണക്കിന് കര്‍ഷകര്‍ക്കെതിരെ ബാങ്കുകള്‍ പ്രയോഗിക്കുകയുണ്ടായി. വയനാട്ടില്‍ ഇപ്പോഴും ആയിരകണക്കിന് കര്‍ഷകരാണ് ബാങ്കുകളുടെ കേസ്സുകള്‍ അകപ്പെട്ട് കിടക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം പോലും കര്‍ഷകര്‍ക്ക് ആശ്വാസമേകുന്നതല്ല. മൊറട്ടോറിയം കാലത്ത് തന്നെ കര്‍ഷകര്‍ക്കെതിരെ ജപ്തി നടപടികളും, നിയമ നടപടികളും ബാങ്കുകള്‍ സ്വീകരിച്ചിരുന്നു. കര്‍ഷകരെടുത്തത് കാര്‍ഷികേതര വായ്പകളാണെന്ന് ചൂണ്ടിക്കാട്ടി നൂറുകണക്കിന് കര്‍ഷകരുടെ ഭൂമികളാണ് ജപ്തി ചെയ്തത്. കാര്‍ഷിക വായ്പാ കുടിശികയുടെ പേരില്‍ അനേകം കൃഷിക്കാരെ ജയിലിലടച്ച സംഭവവും കഴിഞ്ഞ കാലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിക്കാറുള്ള മൊറട്ടോറിയം ഭൂരിഭാഗവും കര്‍ഷകര്‍ക്ക് ആശ്വാസമാവില്ല. കടക്കെണികെണിയുടെയും, ആത്മഹത്യകളുടെയും കാലത്ത് കര്‍ഷകരുടെ കണ്ണില്‍പൊടിയിടാന്‍ പ്രഖ്യാപിക്കുന്നതാണ് മൊറട്ടോറിയം.
വാണീജ്യ-ദേശസാല്‍കൃത ബാങ്കുകള്‍ സംസ്ഥാന സര്‍ക്കാരിന്റെയും കടാശ്വാസ കമ്മീഷന്റെയും അധികാരപരിധിയില്‍ പെടില്ല എന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പല പ്രഖ്യാപനങ്ങളും കര്‍ഷകര്‍ക്ക് ഗുണം ചെയ്യാറാല്ല. സഹകരണ മേഖലയെ അപേക്ഷിച്ച് വാണീജ്യ-ദേശസാല്‍കൃത ബാങ്കുകളിലാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ സാമ്പത്തിക ഇടപാടുകളുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ-ദേശസാല്‍കൃത ബാങ്കുകള്‍, കേരളത്തില്‍ മാത്രം അധികാരപരിധിയുള്ള കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ വരില്ല. അതുകൊണ്ടു തന്നെ ഇത്തരം ബാങ്കുകളിലെ വായ്പകള്‍ക്ക് കര്‍ഷകര്‍ക്ക് ഇളവ് ലഭിക്കുകയില്ല. മൊറട്ടോറിയം കാലാവധി കഴിയുന്നതോടെ വാണിജ്യ-ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവ കര്‍ഷകര്‍ക്കെതിരെ നിയമ നടപടികളെടുത്ത് ജയിലിലടക്കുകയാണ് ചെയ്യുന്നത്. പാര്‍ശ്വവല്‍കൃത കര്‍ഷകര്‍ക്കും, കര്‍ഷക തൊഴിലാളികള്‍ക്കുമായി പ്രത്യേക കമ്മീഷന്റെ രുപീകരണം, കാര്‍ഷിക വിപണികള്‍ സ്ഥാപിക്കല്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്കും, അന്തര്‍ സംസ്ഥാന വ്യാപാരത്തിനും നിലവിലുള്ള മുഴുവന്‍ നിയന്ത്രണങ്ങളും പിന്‍വലിക്കല്‍, ജൈവ കൃഷിയുടെ പ്രോത്സാഹനം, ഭൂമി പുനരധിവാസ-വനാവകാശ നിയമങ്ങളിലെ തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടം നല്‍കിയ ഭാഗങ്ങള്‍ ഒഴിവാക്കി നടപ്പാക്കല്‍, കാര്‍ഷികോപകരണങ്ങള്‍ വാങ്ങാന്‍ സബ്‌സിഡി നല്‍കല്‍, പൂകൃഷി, മത്സ്യകൃഷി, പട്ടുനൂല്‍കൃഷി എന്നിവക്ക് പ്രോത്സാഹനം നല്‍കല്‍, ക്ഷീരകര്‍ഷകരുടെയും, ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കല്‍ തുടങ്ങിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ കാര്‍ഷിക ജില്ലയായ വയനാടിന് ഏറെ കരുത്തേകുന്നതാണ്.

chandrika: