X

കോഴിക്കോട്ടും കോട്ടയത്തും ക്രിക്കറ്റ് സ്റ്റേഡിയം യാഥാര്‍ത്ഥ്യമാക്കും:ടി.സി മാത്യു

കോഴിക്കോട്: കോഴിക്കോട്ടും കോട്ടയത്തും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മിക്കുകയാണ് അടുത്തലക്ഷ്യമെന്ന് ബി.സി.സി.ഐ വൈസ്പ്രസിഡന്റ് ടി.സി മാത്യു പറഞ്ഞു. ഇതിനായി ബി.സി.സി.ഐ വകയിരുത്തിയ ഫണ്ട് ലോധകമ്മീഷന്‍ തടഞ്ഞ് വെച്ചിരിക്കുന്ന സാഹചര്യത്തിലാണ് നിര്‍മാണപ്രവൃത്തി വൈകിയത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പുതിയറ കേന്ദ്രമാക്കി ആരംഭിച്ച ലാമിര്‍ ക്രിക്കറ്റ് അക്കാദമി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനാല് ജില്ലകളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്‌റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുകയെന്നതാണ് അസോസിയേഷന്റെ ലക്ഷ്യം. കോഴിക്കോട് ക്രിക്കറ്റിന്റെ ഭാവി ശോഭനമാണെന്നും ഇല്ലായ്മകളിലും മികച്ചതാരങ്ങളാണ് ഇവിടെനിന്ന് ഉയര്‍ന്നുവരുന്നതെന്നും ടി.സി മാത്യു പറഞ്ഞു. കായിക സംസ്‌കാരം കേരളത്തിലുണ്ടെങ്കിലും ക്രിക്കറ്റ് സംസ്‌കാരമില്ലാത്ത സാഹചര്യമാണുള്ളത്.

ജില്ലയിലെ ക്രിക്കറ്റ് അസോസിയേഷനെ വ്യക്തിതാല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ മുന്‍ സെക്രട്ടറി ശ്രമിക്കുകയാണ്. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ചും തെറ്റായ ആരോപണങ്ങള്‍ നിരത്തിയും പ്രവര്‍ത്തിക്കുന്നവരെ ഇല്ലായ്മ ചെയ്യാനാണ് ഇത്തരക്കാരുടെ ശ്രമം. ആര് പിന്നില്‍ നിന്ന് കുത്തിയാലും പിന്‍മാറാന്‍ ഉദ്ദേശിക്കുന്നില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ടി.സി മാത്യു പറഞ്ഞു.

ഇതുവരെയായി കേരളത്തിലൊട്ടാകെ 17 ഫസ്റ്റ്ക്ലാസ് സ്റ്റേഡിയങ്ങള്‍ നിര്‍മിച്ചുകഴിഞ്ഞു. കണ്ണൂരില്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാവുന്നതോടെ അവിടെയും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌റ്റേഡിയം നിര്‍മിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും. കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്ക് കായിക മേഖലയില്‍ കൂടുതല്‍ പരിഗണന നല്‍കണമെന്നും ടി.സി മാത്യു പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സെറ പ്രസിഡന്റ് പി.എം.മുസമില്‍, ഡി.സി.എ ഹോണററി സെക്രട്ടറി കെ.വി സനില്‍ ചന്ദ്രന്‍, കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി, ജഗദീശ് ബാബു, ലാമിര്‍ ക്രിക്കറ്റ് അക്കാദമി പ്രസിഡന്റ് റഹ്മാന്‍ ലാമിര്‍, ഷറഫുദ്ദീന്‍, വി.കെ ജാഷിദ് സംസാരിച്ചു.

chandrika: