X

സുപ്രീംകോടതി ഭരണ നടപടിയില്‍ അന്യായം

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് പരമോന്നത നീതിപീഠത്തില്‍ കലാപക്കൊടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പരസ്യ വിമര്‍ശനങ്ങളുമായി സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തെത്തിയതാണ് അസാധാരണ സംഭവ വികാസങ്ങള്‍ക്ക് വഴിയൊരുക്കിയത്. കോടതി നടപടികള്‍ നിര്‍ത്തിവെച്ച് വാര്‍ത്താ സമ്മേളനം വിളിച്ച മുതിര്‍ന്ന ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ സുപ്രീംകോടതിയുടെ ഭരണക്രമം ശരിയായ രീതിയിലല്ല മുന്നോട്ടു പോകുന്നതെന്ന് തുറന്നടിച്ചു.

രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നത്. ഉച്ചക്ക് 12 മണിയോടെ ജസ്റ്റിസ് ചെലമേശ്വറിന്റെ ഔദ്യോഗിക വസതിയിലായിരുന്നു വാര്‍ത്താ സമ്മേളനം. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ അസാധാരണ സാഹചര്യമാണിതെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ജസ്റ്റിസ് ചെലമേശ്വര്‍ വാര്‍ത്താ സമ്മേളനം തുടങ്ങിയതു തന്നെ.

”ഞങ്ങളുടെ ആത്മാവിനെ ഞങ്ങള്‍ വിറ്റഴിച്ചെന്ന് ഇരുപതു വര്‍ഷം കഴിഞ്ഞ ശേഷം ആരോപണം ഉന്നയിക്കരുത്. ഞങ്ങള്‍ നിശബ്ദരായിരുന്നു എന്നും നാളെ പറയരുത്. സുപ്രീംകോടതിയോടും നീതിന്യായ വ്യവസ്ഥിതിയോടുമുള്ള ഞങ്ങളെ ആത്മാര്‍ത്ഥതയേയും ചോദ്യം ചെയ്യരുത്. രാജ്യത്തോടുള്ള കടപ്പാട് ഞങ്ങള്‍ക്ക് നിര്‍ഹിക്കേണ്ടതുണ്ട്” എന്ന മുഖവുരയോടെസംസാരിച്ചു തുടങ്ങിയ ജസ്റ്റിസ് ചെലമേശ്വര്‍ അതിരൂക്ഷ വിമര്‍ശനങ്ങളാണ് ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ചത്. ”സുപീംകോടതിയുടെ ഭരണക്രമത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. കഴിഞ്ഞ അഞ്ചുമാസമായി ശരിയായ രീതിയിലല്ല കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. ചീഫ് ജസ്റ്റിസിനെ ഇക്കാര്യം ധരിപ്പിക്കാന്‍ പലതവണ ശ്രമിച്ചിരുന്നു. കാര്യങ്ങള്‍ വിശദമാക്കി നാല് ജഡ്ജിമാരും ഒപ്പുവെച്ച കത്ത് ഏതാനും മാസം മുമ്പ് ചീഫ് ജസ്റ്റിസിന് കൈമാറിയെങ്കിലും ഇത് ഉള്‍കൊള്ളാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ന് കാലത്തും ചീഫ് ജസ്റ്റിസിനെ കണ്ട് സ്ഥിതിഗതികള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴും അദ്ദേഹം ഇക്കാര്യം ഉള്‍കൊള്ളാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തില്‍ മറ്റൊരു വഴികളും മുന്നില്‍ ഇല്ലാത്തതിനാലാണ് നേരിട്ട് ജനങ്ങള്‍ക്ക് മുന്നിലെത്താനുള്ള ഞങ്ങളുടെ തീരുമാനം. പരമോന്നത നീതിപീഠം പക്ഷപാതിത്വത്തിന് അതീതമായി നിലനില്‍ക്കേണ്ടതുണ്ട്. എങ്കിലേ ജനാധിപത്യം സംരക്ഷിക്കപ്പെടൂ. ജനങ്ങളോടും നീതിപീഠത്തോടുമാണ് ഞങ്ങള്‍ക്ക് കടപ്പാടുള്ളത് – ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമോ എന്ന ചോദ്യത്തിന് അക്കാര്യം രാജ്യം തീരുമാനിക്കട്ടെ എന്നായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ മറുപടി.

സുപ്രീംകോടതിയുടെ ഭരണക്രമത്തിലെ പാളിച്ചകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു വിമര്‍ശനമെങ്കിലും മുതിര്‍ന്ന ജഡ്ജിമാരെ നിരന്തരം അവഗണിക്കുന്നതും നിര്‍ണായക കേസുകള്‍ പോലും ഇവര്‍ ഒഴികെയുള്ളവരുടെ ബെഞ്ചിലേക്ക് വിടുന്നതും ജഡ്ജിമാര്‍ക്കിടയില്‍ നേരത്തെതന്നെ അതൃപ്തിക്ക് വഴിവെച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണക്കേസ് നേരത്തെ ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നെങ്കിലും തൊട്ടു പിന്നാലെ ചീഫ് ജസ്റ്റിസ് ഇടപെട്ട് ഇത് റദ്ദാക്കി കേസ് മറ്റൊരു ബെഞ്ചിന് കൈമാറിയത് വലിയ വിവാദമായിരുന്നു. മാസങ്ങളായി പുകയുന്ന ഇത്തരം അഭിപ്രായ ഭിന്നതകളാണ് ഇന്നലെ പൊട്ടിത്തെറിയുടെ രൂപത്തില്‍ പുറത്തുവന്നതെന്നാണ് വിവരം. അതേസമയം ഇത്തരം വിഷയങ്ങളെക്കുറിച്ചൊന്നും വാര്‍ത്താ സമ്മേളനം വിളിച്ച ജഡ്ജിമാര്‍ തുറന്നു പറഞ്ഞില്ല. ചീഫ് ജസ്റ്റിസിനു ജഡ്ജിമാര്‍ കൈമാറിയ കത്തിന്റെ പകര്‍പ്പ് വാര്‍ത്താ സമ്മേളനത്തിനു തൊട്ടു പിന്നാലെ പുറത്തു വന്നെങ്കിലും ഇതിലും സുപ്രീംകോടതിയുടെ ഭരണക്രമത്തിനും വിവിധ കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചുകള്‍ നിശ്ചയിക്കുന്നതിലും ബെഞ്ചുകള്‍ മാറ്റുന്നതിലുമുള്ള വിഷയങ്ങള്‍ മാത്രമാണ് ഉന്നയിക്കുന്നത്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച സി.ബി.ഐ കോടതി ജഡ്ജി ലോയയുടെ ദുരൂഹ മരണവുമായി ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സൂചിപ്പിച്ചു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങളിലേക്കും ജഡ്ജിമാര്‍ കടന്നില്ല. ലോയയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ഞെഞ്ചിന് വിട്ടുകൊണ്ടുള്ള ചീഫ് ജസ്റ്റിസിന്റെ തീരുമാനം വന്നതിനു തൊട്ടു പിന്നാലെയാണ് അസാധാരണ സംഭവ വികാസങ്ങള്‍ക്ക് രാജ്യതലസ്ഥാനം വേദിയായത്.
ജഡ്ജിമാര്‍ക്കിടയില്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ടതോടെ സുപ്രീംകോടതിയില്‍നിന്നുണ്ടാകുന്ന വിധികളുടെ വിശ്വാസ്യതയേയും ഇത് ബാധിക്കും. പക്ഷപാതിത്വം ഉള്‍പ്പെടെ ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം അതീവ ഗൂരുതരമാണ്. ഭരണ സിരാകേന്ദ്രങ്ങളിലും ഇതിന്റെ പ്രതിഫലനം പ്രകടമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നിയമമന്ത്രി രവിശങ്കര്‍ പ്രസാദുമായി അടിയന്തരമായി വിഷയം ചര്‍ച്ച ചെയ്തു.

ചീഫ് ജസ്റ്റിസിനു നല്‍കിയ കത്തിലെപ്രധാന പരാമര്‍ശങ്ങള്‍ ഇങ്ങനെ

കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചുകള്‍ തീരുമാനിക്കുന്നതില്‍ വിവേചനമുണ്ട്. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസിന്റെ അധികാരം പരമമല്ല. ഭരണച്ചുമതല മാത്രമേയുള്ളൂ. സമന്‍മാരിലെ മുമ്പന്‍ മാത്രമാണ് ചീഫ് ജസ്റ്റിസ്. കീഴ്‌വഴക്കങ്ങള്‍ കാറ്റില്‍ പറത്തുന്നത് കോടതിയുടെ വിശ്വാസ്യതയെ ബാധിക്കും. തോന്നുംപോലെ ബെഞ്ചുകള്‍ മാറ്റിമറിക്കാന്‍ ആര്‍ക്കും അധികാരമില്ല. സുപ്രീംകോടതി ഉത്തരവുകള്‍ നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നു. ഹൈക്കോടതികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം പോലും തടസ്സപ്പെടുന്നു.

chandrika: