X
    Categories: main stories

എം.ശിവശങ്കറിന്റെ മുഴുവന്‍ സ്വത്തും കണ്ടുകെട്ടാന്‍ ഇഡി തീരുമാനം

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മുഴുവന്‍ സ്വത്തും കണ്ടുകെട്ടാന്‍ ഇഡി നീക്കം തുടങ്ങി. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കളാണ് ശിവശങ്കറിന്റേതെന്നാണ് എന്‍ഫോഴ്സ്മെന്റ് വാദം. ശിവശങ്കര്‍ 14 കോടിയിലധികം രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസിലാണ് ശിവശങ്കറിന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാന്‍ ഇഡി നടപടി തുടങ്ങിയത്

അതേസമയം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. എം.ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷനില്‍ ശിവശങ്കറിന് ലഭിച്ച അഴിമതിപണമാണെന്നുമാണ് എന്‍ഫോഴ്സ്മെന്റ് വാദം.

കേസില്‍ ശിവശങ്കറിനെതിരെ വാട്‌സാപ്പ് ചാറ്റുകള്‍, മൊഴികള്‍, ഡിജിറ്റല്‍ രേഖകള്‍ തുടങ്ങി നിരവധി തെളിവുകള്‍ ഇഡി വീണ്ടെടുത്തിട്ടുണ്ട്. അതേസമയം, സ്വപ്നയെ ഭീഷണിപ്പെടുത്തിയാണ് ഇഡി ശിവശങ്കറിനെതിരെ മൊഴിയെടുക്കുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ ആരോപിക്കുന്നത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: