X

വിവാഹ ഗോഷ്ടികളും നമ്മുടെ യുവതയും

ഇന്നലെ പത്രങ്ങളില്‍ വന്ന രണ്ടുവാര്‍ത്തകള്‍ ശ്രദ്ധേയമാണ്: ഒന്ന് പുന്നപ്രയില്‍നിന്ന്: വിവാഹശേഷം വധൂവരന്മാരെ മണ്ണുമാന്തിയന്ത്രത്തില്‍ കയറ്റി ഘോഷയാത്ര നടത്തിയതിന് പൊലീസ് കേസെടുത്തു. മണ്ണുമാന്തി യന്ത്രവും മറ്റുവാഹനങ്ങളും ഉള്‍പ്പെട്ട ഘോഷയാത്ര ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് വരന്റെയും മറ്റുരണ്ടുപേരുടെയും പേരില്‍ പുന്നപ്ര പൊലീസ് കേസെടുത്തത്. മൂന്നുകിലോമീറ്ററിലധികം ഗതാഗതതടസ്സമുണ്ടായി. മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമ ആലപ്പുഴ സ്വദേശി സാംമോന്‍, ഡ്രൈവര്‍ കര്‍ണാടകസ്വദേശി ചിന്നപ്പന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോതമംഗലത്തുനിന്നാണ് അടുത്ത വാര്‍ത്ത: ബൈക്ക് വാങ്ങിക്കൊടുക്കാത്തതിന് പിതാവിന്റെ കയ്യും കാലും തല്ലിയൊടിച്ച കേസില്‍ മകന്‍ അറസ്റ്റില്‍…തലക്ക് അടിയേല്‍ക്കുകയും രണ്ടുകയ്യും കാലും ഒടിയുകയും ചെയ്ത പിതാവ് ജോളിയെ (55) എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മകളുടെ വിവാഹത്തിനായി പുരയിടത്തിലെ പ്ലാവ് അടുത്തിടെ വിറ്റിരുന്നു. അന്നുമുതല്‍ ബൈക്ക് വാങ്ങാന്‍ അമ്പതിനായിരം രൂപ ആവശ്യപ്പെട്ട് നിരന്തരം മകന്‍ അഭിജിത് വീട്ടില്‍ ബഹളം വെച്ചിരുന്നു.
കേരളത്തിന്റെ യുവത്വം ചെന്നെത്തിയിരിക്കുന്ന അധാര്‍മികതയുടെ രണ്ട് സുപ്രധാനമായ സൂചകങ്ങളായതിനാലാണ് ഇവ ഇവിടെ എടുത്തുദ്ധരിക്കുന്നത്. കേരളീയ വിവാഹാഘോഷങ്ങള്‍ പുതിയമേഖലകള്‍ കണ്ടെത്തുന്നതിന്റെ വ്യക്തമായ സൂചനയാണ് ഒന്നാമത്തേതെങ്കില്‍ അടിച്ചുപൊളിച്ച് ജീവിക്കാനായി വളര്‍ത്തിവലുതാക്കിയ സ്വന്തം മാതാപിതാക്കളെ പോലും എന്തും ചെയ്യാന്‍ നമ്മുടെ യുവതലമുറ മുതിര്‍ന്നിരിക്കുന്നു എന്നാണ് രണ്ടാമത്തേത് ബോധ്യപ്പെടുത്തി തരുന്നത്. തീരെ പുതുമയുള്ള സംഭവങ്ങളല്ല മേല്‍പരാമര്‍ശിതങ്ങള്‍. മണ്ണുമാന്തി യന്ത്രത്തിന്റെ കോരിയില്‍ വരനെയും വധുവിനെയും ഇരുത്തി പൊതുനിരത്തിലൂടെ ആനയിക്കുക, ഇരുവരെയും കാളവണ്ടിയില്‍ കൊണ്ടുപോകുക, മുടിയില്‍ ചായമടിക്കുക, കാറുണ്ടെങ്കിലും ഓട്ടോറിക്ഷ, ബൈക്ക് എന്നിവ അലങ്കരിച്ച് കൊണ്ടുപോകുക തുടങ്ങിയ ഗോഷ്ടികള്‍ പതിവാകുന്നുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. ഇതിലൂടെ പിന്നീടുണ്ടാകുന്ന വാക്കുതര്‍ക്കങ്ങളും അടിപിടികളും വിവാഹമോചനത്തില്‍വരെ ചെന്നെത്തുന്നു.
വിവാഹച്ചടങ്ങുകള്‍ നര്‍മരസപ്രദമാക്കാന്‍ മുന്‍കാലങ്ങളില്‍ ഇത്തരം പലവിധ ചെയ്തികള്‍ പൂര്‍വികര്‍ ഉപയോഗിച്ചിട്ടുണ്ടെന്നതു ശരി തന്നെ. വ്യത്യസ്തതക്ക് വേണ്ടി വിവാഹാഘോഷത്തിലും ശേഷവും വരന്റെ മേല്‍ കൂട്ടുകാരും പെണ്‍വീട്ടുകാരും ചില കൗശലങ്ങള്‍ ഒപ്പിക്കുമായിരുന്നു. ഗോട്ടികള്‍ക്ക് മീതെ പായവിരിച്ച് ഇരുത്തുക, ഉപ്പിട്ട ചായ കൊടുക്കുക, പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ട് ആഹാരസാധങ്ങളുടെ രൂപമുണ്ടാക്കി തീറ്റിക്കുക തുടങ്ങിയവയൊക്കെ വെറും കുസൃതികളായേ കണ്ടിരുന്നുമുള്ളൂ. അത്ര ഉപദ്രവകരമല്ലാത്തതിനാല്‍ പങ്കാളികളും വീട്ടുകാരുമൊക്കെ അതാസ്വദിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വധൂവരന്മാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമല്ല, വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും വരെ അലോസരവും ഉപദ്രവകരവുമാകുന്ന രീതിയാണ് വീണ്ടുവിചാരമില്ലാത്ത മേല്‍പ്രവൃത്തികള്‍ കൊണ്ട് സംഭവിക്കുന്നതെന്നാണ് പുന്നപ്രസംഭവം തരുന്ന മുന്നറിയിപ്പ്. റാഗിങിന് സമാനമായ രീതിയിലാണ് വരനെയും വധുവിനെയും കൂട്ടുകാര്‍ വിവാഹദിവസം അലങ്കരിക്കുന്നത്. ബന്ധുക്കള്‍ക്കോ മുതിര്‍ന്നവര്‍ക്കോ ഇതിലൊന്നും ഇടപെടാന്‍ വയ്യ.
പുതുതലമുറ എന്നും നവീന ആശയങ്ങളുടെ ഉരകല്ലുകളായിരിക്കും എന്നതില്‍ തര്‍ക്കമില്ല. പതിവുക്ലീഷേകള്‍ കണ്ട് മടുത്തിട്ടാണ് അവര്‍ കണ്ടുമുട്ടുന്ന പുതിയ പുതിയ വിദ്യകളെല്ലാം പരീക്ഷിച്ചുനോക്കുന്നത്. പുതിയ സാങ്കേതികവിദ്യകള്‍ ഇതിനായി ഇവര്‍ ഉപയോഗപ്പെടുത്തുന്നു. ബൈക്ക്, മൊബൈല്‍ തുടങ്ങിയ നവീന സങ്കേതങ്ങള്‍ യുവാക്കള്‍ കൂടുതലായി ഉപയോഗിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. മൊബൈലും ഇന്റര്‍നെറ്റും മറ്റുസാങ്കേതികസംവിധാനങ്ങളും തരുന്ന പ്രയോജനങ്ങള്‍ പോലെതന്നെയോ അതിലേറെയോ അപകരടകരമാണവയെല്ലാം. എന്നാല്‍ തങ്ങളുടെ സ്വകാര്യതയിലും വീട്ടിലും കുടുംബങ്ങളിലും കൂട്ടുകാരിലുമായി ഒതുങ്ങുന്നതിന് പകരം അവ നാടിനും നാട്ടാര്‍ക്കും ശാപമായി മാറുന്നത് ഒരു നിലക്കും പരിഷ്‌കൃതസമൂഹത്തിന് ചേര്‍ന്നതല്ല. മദ്യവും മയക്കുമരുന്നും ചെറുതല്ലാത്ത സ്വാധീനം യുവാക്കളില്‍ ചെലുത്തുന്നു. ബൈക്കും മറ്റും മൂലമുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം മദ്യമല്ല, ചെറുപ്പക്കാരുടെ അപകടകരമായ സാഹസിക പ്രകടനങ്ങള്‍ മൂലമാണ് . വാഹനാപകടങ്ങളില്‍ മരണപ്പെടുന്നവരും പരിക്കേല്‍ക്കുന്നവരും മുപ്പതുവയസ്സിന് താഴെയുള്ളവരാണ് അധികവുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
നമ്മുടെ പുതിയ തലമുറക്കെന്തുപറ്റിയെന്ന് വേവലാതിപ്പെടുന്ന മുതിര്‍ന്നവരാണ് എവിടെ നോക്കിയാലും . നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി വിദ്യാലയവും വീടും വിട്ടിറങ്ങിയവരായിരുന്നു പൂര്‍വസൂരികളായ യുവാക്കളെങ്കില്‍ ഇന്ന് കാമ്പസുകളില്‍ രാഷ്ട്രീയത്തിന്റെ അതിപ്രസരവും കടന്ന് അരാഷ്ട്രീയതയിലേക്കും അക്രമമാര്‍ഗത്തിലേക്കും യുവത്വം എടുത്തെറിയപ്പെട്ടിരിക്കുന്നു. റാഗിങ് പോലുള്ള സംഭവങ്ങള്‍ നിരന്തരം നമ്മുടെ കാമ്പസുകളില്‍ നിന്ന് കേള്‍ക്കാനിട വന്ന സാഹചര്യത്തില്‍ നടത്തിയ നിയമനിര്‍മാണത്തെതുടര്‍ന്നാണ് അതിന് അല്‍പമെങ്കിലും ശമനമുണ്ടായത്. കോളജ് ദിനാഘോഷത്തിന് കാമ്പസിലേക്ക് ജീപ്പ് അലസമായി ഓടിച്ചുവന്ന് ഒരു വിദ്യാര്‍ഥിനിക്ക് ജീവഹാനി വരുത്തിയ യുവത നമ്മുടെ നാട്ടിലാണ് . കഴിഞ്ഞയാഴ്ചയാണ് പ്രശസ്തമായ എറണാകുളം മഹാരാജാസ് കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് മാരകായുധങ്ങള്‍ പൊലീസ് കണ്ടെടുത്തത്. പൊലീസ് അന്വേഷിച്ചുചെന്നപ്പോള്‍ മാധ്യമപ്രവര്‍ത്തരുടെ കാമറക്കുമുന്നില്‍ പ്രിന്‍സിപ്പലിന് നേര്‍ക്ക് കയര്‍ക്കുന്ന വിദ്യാര്‍ഥിനേതാക്കളെയാണ് കേരളം കണ്ടത്. ഇത് നിരുല്‍സാഹപ്പെടുത്തുന്നതിന് പകരം ഇക്കൂട്ടര്‍ക്ക് ചൂട്ടുപിടിക്കുകയാണ് രാഷ്ട്രീയ ഭരണ നേതൃത്വം. കേസെടുത്തതുകൊണ്ടുമാത്രം തടയപ്പെടുന്നതല്ല ഇത്തരം ശീലങ്ങള്‍.
പൊലീസിനും ഭരണകൂടത്തിനും ഇത്തരം സംഭവങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകാത്ത തരത്തില്‍ ഇവയെ കുറ്റമായി കണ്ട് പുതിയ വകുപ്പുകള്‍ ചാര്‍ത്തി ശിക്ഷിക്കാവുന്ന നിലയുണ്ടാകണം.
റാഗിങ് നിരോധനനിയമം പോലൊന്ന് ഉണ്ടാക്കിയെടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. എങ്കില്‍ മാത്രമേ ആഘോഷങ്ങള്‍ പരിധി വിടുന്നത് തടയാന്‍ നമുക്ക് കഴിയൂ. അതോടൊപ്പമായിരിക്കണം പുതിയ തലമുറയെ ബോധവല്‍ക്കരിക്കേണ്ട ചുമതലയും. സമൂഹവും സമുദായനേതൃത്വങ്ങളും ഇക്കാര്യത്തില്‍ വേണ്ട നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുന്നോട്ടുവരണം. ആര്‍ഭാടവിവാഹങ്ങള്‍ക്കെതിരെ മുസ്്‌ലിംലീഗും സമുദായസംഘടനകളും രംഗത്തുവരികയും അവയേതാണ്ട് വിജയിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെയാണ് അനഭിലഷണീയവും അസാംസ്‌കാരികവുമായ പുതിയ പ്രവണതകള്‍ തലപൊക്കുന്നത്. കാസര്‍കോട്ട് ഏതാനും മഹല്ലുകള്‍ ചേര്‍ന്ന് അനാശാസ്യമായ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപനം നടത്തിയത് അടുത്തിടെയാണ്. ഇത് മാതൃകയാവണം.

chandrika: