X

സ്‌പെഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഭരണകൂടങ്ങള്‍ക്കുള്ള മുന്നറിയിപ്പ്

ശബരിമലയിലെ സ്ഥിതി ഗുരുതരമെന്ന് സൂചിപ്പിച്ച് ജില്ലാ ജഡ്ജികൂടിയായ സ്‌പെഷ്യല്‍ കമ്മീഷണര്‍ എം മനോജ് ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ മണ്ഡലകാലം കലുഷിതമാകുമെന്നും ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീകളെ തടഞ്ഞത് തെറ്റാണെന്നും ചിലര്‍ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് ആചാര ലംഘനമാണെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധിയുമായി ബന്ധപ്പെട്ട് തുലാമാസ പൂജാ സമയത്ത് ശബരിമലയിലുണ്ടായതിന് സമാനമായി ചിത്തിര ആട്ട വിശേഷത്തിനും പ്രതിഷേധം ഉണ്ടായതിനെത്തുടര്‍ന്നാണ് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാകും മണ്ഡല മകര വിളക്ക് സമയത്ത് സന്നിധാനത്തേക്ക് എത്തുക. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ സന്നിധാനം കൂടുതല്‍ കലുഷിതമാകും. തിക്കിലും തിരക്കിലും തീര്‍ത്ഥാടകര്‍ക്ക് ജീവാപായം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിലവില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരുപറഞ്ഞാണ് അരങ്ങേറുന്നത്. സുരക്ഷാഭീഷണിയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല.
രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭങ്ങളില്‍ നിയന്ത്രണം വരുത്തണമെന്നും എം. മനോജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ശബരിമലയിലെ സാഹചര്യങ്ങള്‍ അക്കമിട്ട് വിശദീകരിച്ചും ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചുമാണ് സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ഹൈക്കോടതി അടുത്തമാസം പരിഗണിക്കും. നവംബര്‍ 17നാണ് മണ്ഡലകാലം ആരംഭിക്കുന്നത്. സ്ത്രീ പ്രവേശനം സംബന്ധിച്ച വിധിയില്‍ റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും സുപ്രീം കോടതി നവംബര്‍ 13ന് പരിഗണിക്കാനിരിക്കെയാണ് സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയത് വിവാദമായിരുന്നു. ഈ വിഷയവും ചൂണ്ടിക്കാട്ടി പേരുപറയാതെ നടന്നത് ആചാരലംഘനമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തുലാമാസ പൂജക്ക് നട തുറന്നപ്പോഴുണ്ടായ സാഹചര്യങ്ങള്‍ വ്യക്തമാക്കി ഒക്ടോബറിലും സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയൊരുക്കാനുള്ള തത്രപ്പാടിലാണ് സംസ്ഥാന സര്‍ക്കാര്‍. 15,000 പൊലീസുകാരെയാണ് മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് സര്‍ക്കാര്‍ നിയമിക്കുന്നത്. 55 എസ്.പി , എ. എസ്.പിമാര്‍, 113 ഡിവൈ.എസ്.പിമാര്‍, 1450 എസ്.ഐ, എ.എസ്.ഐമാര്‍, 60 വനിതാ എസ്.ഐമാര്‍, 12162 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, 860 വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തെയാണ് സര്‍ക്കാര്‍ സജ്ജമാക്കുന്നത്. ഇതിനു പുറമെ ഇക്കാലയളവില്‍ ആകാശനിരീക്ഷണവുമുണ്ടാകും. കാര്യങ്ങള്‍ കൈവിട്ടുപോകുന്നു എന്ന ബോധ്യമാണ് പിണറായി സര്‍ക്കാറിനെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുന്നത് എന്നതാണ് വസ്തുത. സുപ്രീം കോടതി വിധി പുറത്തുവന്ന സാഹചര്യത്തില്‍ കാളപെറ്റെന്ന് കേട്ടപ്പോള്‍ കയറെടുക്കുക എന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചതിന്റെ പരിണിത ഫലമാണ് ഇന്ന് നാട് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. ഇത് ഒരു പുരോഗമന സര്‍ക്കാറാണ് എന്നു തെളിയിക്കാനുള്ള അവസരമായാണ് സര്‍ക്കാര്‍ ഈ വിഷയത്തെ കണ്ടത്. മഹാഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തെ നേരിട്ട് ബാധിക്കുന്ന ഒരു വിഷയമെന്ന നിലയില്‍ അതിനെ സമീപിക്കുമ്പോള്‍ കാണിക്കേണ്ട ഒരു സൂക്ഷ്മതയും പുലര്‍ത്തിയില്ലെന്ന് മാത്രമല്ല അവരെ ആകമാനം പ്രകോപിപ്പിക്കുന്ന രീതിയിലുള്ള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി പോലുള്ള സാമുദായിക സംഘടനകളെ വിശ്വാസത്തിലെടുക്കുകയും അവരുടെ കൂടി അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമെല്ലാം കേള്‍ക്കാനും സര്‍ക്കാര്‍ തയ്യാറായിരുന്നുവെങ്കില്‍ കലാപ കലുഷിതമായ സാഹചര്യം ഒഴിവാക്കാമായിരുന്നു.
മലകയറാനെത്തുന്ന യുവതികളെ നൂറുക്കണക്കിന് പൊലീസുകാരുടെ സുരക്ഷാ വലയത്തില്‍ കൊണ്ടു പോവുകയും അവരില്‍ തന്നെ ചിലര്‍ക്ക് പൊലീസിന്റെ ഹെല്‍മെറ്റും യൂണിഫോമും നല്‍കി എരി തീയില്‍ എണ്ണയൊഴിക്കുന്ന നിലപാടുകളും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായി. സര്‍ക്കാറിന്റെ ഈ കടുംപിടുത്തം ബി.ജെ.പി, ആര്‍.എസ്.എസ് നേതൃത്വത്തിന് അഴിഞ്ഞാടാനുള്ള അന്തരീക്ഷം സൃഷ്ടിച്ചു നല്‍കുകയും ഒരുവേള സന്നിധാനത്തിന്റെ നിയന്ത്രണം അവര്‍ക്ക് കൈമാറുന്ന സ്ഥിതി വരെ ഉണ്ടാക്കുകയും ചെയ്തു.
അവസരം മുതലെടുത്ത് ബി.ജെ.പി, ആര്‍.എസ്.എസ് നേതൃത്വം തങ്ങളുടെ ഒളിയജണ്ടകള്‍ പുറത്തെടുക്കുകയും സന്നിധാനത്തു നിന്നും തെരുവിലേക്ക് അക്രമം വ്യാപിപ്പിക്കാനുമാണ് ശ്രമിച്ചത്. യുവമോര്‍ച്ച നേതൃസംഗമത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നടത്തിയ പ്രസംഗം അവരുടെ ലക്ഷ്യം തുറന്നു കാട്ടുന്നു. യുവതികള്‍ കയറിയാല്‍ ശബരിമല ക്ഷേത്രം അടച്ചിടുന്നതിലെ നിയമവശം ആരാഞ്ഞുകൊണ്ട ്തന്ത്രി കണ്ഠരര് രാജീവര് തന്നെ ഫോണില്‍വിളിച്ചുവെന്നാണ് ശ്രീധരന്‍പിള്ള പറഞ്ഞത്. അതിന് താന്‍കൊടുത്ത മറുപടി അങ്ങനെ ചെയ്‌തോളൂ എന്നും അതിന് പതിനായിരക്കണക്കിനുപേര്‍ നിങ്ങളുടെ കൂടെയുണ്ടാകുമെന്നുമായിരുന്നുവെന്ന് പിള്ള വെളിപ്പെടുത്തുകയുണ്ടായി. എത്ര ആപല്‍ക്കരമായ രീതിയിലാണ് വിഷയത്തെ തങ്ങള്‍ക്കനുകൂലമായി പരിവര്‍ത്തിപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത് എന്ന് പിള്ളയുടെ ഈ പ്രസംഗത്തില്‍ നിന്ന് വ്യക്തമാവുന്നുണ്ട്. വിഷയത്തില്‍ ശാശ്വത പരിഹാരം കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍ മിനുട്ടുകള്‍ക്കൊണ്ട് സാധ്യമാണെന്ന കാര്യം അരിഭക്ഷണം കഴിക്കുന്ന മുഴുവനാളുകള്‍ക്കും ബോധ്യമുള്ളതാണ്. പാര്‍ലമെന്റില്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിലൂടെ സുപ്രീംകോടതി വിധി നിഷ്പ്രയാസം മറികടക്കാവുന്നതാണ്. ആത്മാര്‍ത്ഥതയുടെ ഒരു തരിമ്പെങ്കിലുമുണ്ടെങ്കില്‍ തങ്ങളുടെ കേന്ദ്ര നേതൃത്വത്തില്‍ ഇതിനായി സമ്മര്‍ദ്ദം ചെലുത്തുകയെന്നതാണ് അവര്‍ക്ക് ചെയ്യാനുള്ളത്. എന്നാല്‍ പശ്‌നം പരിഹരിക്കുന്നതിലല്ല, കത്തിച്ചു നിര്‍ത്തുന്നതിലാണ് നിങ്ങളുടെ മിടുക്ക് എന്ന ദേശീയ അധ്യക്ഷന്റെ ഉപദേശം ശിരസ്സാവഹിച്ചുകൊണ്ട് അതിനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ചുരുക്കത്തില്‍ സുപ്രീംകോടതി വിധിയല്ല അതിനോട് സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന പാര്‍ട്ടികള്‍ സ്വീകരിച്ച സമീപനമാണ് പ്രശ്‌നം വഷളാക്കിയത്. വിധിയുടെ മറവില്‍ ഇരു വിഭാഗങ്ങളും തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ മത്സരിച്ചിറങ്ങുമ്പോള്‍ തോറ്റുപോകുന്നത് ഒരു നാടും അവിടുത്തെ സാധാരണ ജനങ്ങളുമാണ്. അനുരഞ്ജനത്തിന്റെ മാര്‍ഗത്തിനു പകരം അക്രമത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും മാര്‍ഗം ഭരണകൂടങ്ങള്‍ സ്വീകരിച്ചപ്പോള്‍ അവര്‍ പോലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള വിപത്തുകളാണ് തലപൊക്കുന്നത്. അതിന്റെ നിദര്‍ശനമാണ് ശബരിമലയില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. സമാധാനാന്തരീക്ഷം തകര്‍ത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധ ശക്തികള്‍ പ്രതിഷേധക്കാരെ കരുവാക്കാനുള്ള സാധ്യതയുണ്ടെന്നതും സാഹചര്യങ്ങള്‍ ചൂഷണം ചെയ്യപ്പെടാന്‍ ഇടെയുണ്ടെന്നുമുള്ള മുന്നറിയിപ്പ് അതീവ ഗൗരവതരമാണ്.

chandrika: