X

ഐ.എ.എസ് ജോലികള്‍ ആര്‍.എസ്.എസിനോ

രാജ്യത്തെ കേന്ദ്ര സെക്രട്ടറിയേറ്റിലെ ഉന്നതമായ ജോയിന്റ്്‌സെക്രട്ടറി തസ്തികകളിലേക്ക് പത്ത് വ്യക്തികളെ നേരിട്ട് നിയമിക്കാനുള്ള തീരുമാനം വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ഭാവിയും വര്‍ത്തമാനവും തീരുമാനിക്കപ്പെടുന്ന സുപ്രധാന വകുപ്പുകളിലെ ഉയര്‍ന്ന തസ്തികകളിലെ ജോലികള്‍ ഇങ്ങനെ ഒറ്റയടിക്ക് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കൂലങ്കഷമായി ചര്‍ച്ച നടത്തിയിട്ടു തന്നെയാണോ ഇത്തരമൊരു തീരുമാനം മോദി സര്‍ക്കാര്‍ എടുത്തതെന്നാണ് പ്രമുഖരടക്കമുള്ളവര്‍ ആരായുന്നത്. റവന്യൂ, ധനകാര്യം, സാമ്പത്തികം, കൃഷി, സഹകരണം, കര്‍ഷകക്ഷേമം, ഉപരിതലഗതാഗതം, ദേശീയപാത, കടല്‍ ഗതാഗതം, പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം, പാരമ്പര്യേതര ഊര്‍ജം, വ്യോമഗതാഗതം, വാണിജ്യം എന്നീ പ്രധാന വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രട്ടറിമാരെ നേരിട്ട് നിയമിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം വിവിധ മാധ്യമങ്ങളിലൂടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേന്ദ്ര പേഴ്‌സണല്‍-പരിശീലന മന്ത്രാലയത്തിന്റേതാണ് പരസ്യം. ഇതുസംബന്ധിച്ച് എന്തെങ്കിലും ഉത്തരവുകളോ നിയമമോ ചട്ടങ്ങളോ സര്‍ക്കാര്‍ ഇതുവരെയും രൂപീകരിക്കുകയോ ആയത് പരസ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലാത്ത നിലക്ക് തീരുമാനത്തിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുന്നതില്‍ ഒട്ടും അല്‍ഭുതമില്ല.
‘രാഷ്ട്രനിര്‍മാണത്തിനായി കഴിവുള്ളവരും ലക്ഷ്യബോധമുള്ളവരുമായ ഇന്ത്യന്‍പൗരന്മാരെ സര്‍ക്കാരിലെ ജോയിന്റ്‌സെക്രട്ടറി തലത്തിലേക്ക് ക്ഷണിക്കുന്നു’ വെന്നാണ് കേന്ദ്ര മന്ത്രാലയത്തിന്റെ പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്. സര്‍ക്കാരിലെ ഉന്നതതസ്തികകളിലേക്കുള്ള കരാര്‍ അടിസ്ഥാനത്തിലുള്ള ലാറ്ററല്‍ റിക്രൂട്ട്‌മെന്റ് എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മൂന്നുമുതല്‍ അഞ്ചു വര്‍ഷം വരെ കാലാവധി വെച്ചാണ് നിയമനമെന്ന് പരസ്യം പറയുന്നു. 15 വര്‍ഷത്തെ പരിശീലമുള്ള ബിരുദധാരികളായ നാല്‍പതു വയസ്സു മുതലുള്ളവരെയാണ് നിയമിക്കുകയത്രെ. ഒന്നരലക്ഷം മുതല്‍ രണ്ടേകാല്‍ ലക്ഷം രൂപവരെയാണ് പ്രതിമാസ വേതനം. സ്വാതന്ത്ര്യം ലഭ്യമായി എഴുപതു വര്‍ഷം കഴിയുമ്പോള്‍ നാം നേടിയ നേട്ടങ്ങളൊന്നും പോരെന്നും അതിനു കാരണം ഇവിടുത്തെ ബ്യൂറോക്രസിയാണെന്നും പറയാതെ പറഞ്ഞുവെക്കുകയാണ് മോദി സര്‍ക്കാര്‍ ഇതിലൂടെ ചെയ്തിരിക്കുന്നത്. ലോകം അനുനിമിഷം മുന്നേറുമ്പോള്‍ രാജ്യത്തിന്റെ വളര്‍ച്ചയില്‍ കൂടുതല്‍ ത്വര ആവശ്യമാണെന്ന് ആരും സമ്മതിക്കുമെങ്കിലും സ്വകാര്യ വ്യക്തികള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഇത്തരമൊരു നയം സ്വീകരിക്കുക വഴി ബി.ജെ.പി സര്‍ക്കാര്‍ എന്താണ് ലക്ഷ്യംവെക്കുന്നതെന്നത് ദുരൂഹമായിരിക്കുകയാണ്. രാജ്യത്തെ കഴിഞ്ഞ നാലുകൊല്ലം കൊണ്ട് ഏതാണ്ട് മുച്ചൂടും മുടിച്ച് വളര്‍ച്ച കീഴ്‌പോട്ടാക്കിയ ഒരു സര്‍ക്കാര്‍ ഇനി സ്വകാര്യവ്യക്തികളെ വെച്ച് അത് പുനരാരംഭിക്കാമെന്നാണ് ധരിക്കുന്നതെങ്കില്‍ അതിനുപിന്നിലെ ദുരൂഹ ലക്ഷ്യം ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതി വെച്ചുകൊണ്ടുതന്നെ മുന്‍കൂട്ടി ഗണിക്കാനാകും. ആര്‍.എസ്.എസിന്റെയും കുത്തകകളുടെയും ശിങ്കിടികളായിരിക്കും ഇതിലൂടെ നമ്മുടെ വിധി നിര്‍ണയിക്കാന്‍ പോകുന്നത്.
രാജ്യത്തിന്റെ നയങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്യുന്നതിന് നമുക്കുണ്ടായിരുന്ന ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി നീതി ആയോഗ് എന്ന പേരില്‍ സ്വന്തം ആളുകളെ തട്ടിക്കൂട്ടിയ മോദി സര്‍ക്കാര്‍ അടുത്തിടെ പഴയ ഐ.എ.എസുകാരെ മന്ത്രിയാക്കിവെച്ചുകൊണ്ട് നടത്തിയ നീക്കങ്ങളും പരാജയപ്പെട്ടപ്പോഴായിരിക്കാം പുതിയൊരു ബുദ്ധിയുമായി രംഗത്തുവന്നിരിക്കുന്നത്. ഇത്തരമൊരാളാണ് നോട്ടുനിരോധം നടപ്പാക്കാന്‍ 2016 ല്‍ ഉപദേശിച്ചതെന്നും അതെന്തായെന്നും ആരോടും വിശദീകരിക്കേണ്ടതില്ല. കേന്ദ്ര സര്‍ക്കാരിലെ തസ്തികകളില്‍ സ്വയംവിരമിക്കല്‍ പദ്ധതി പോലുള്ളവയെ കരാര്‍ നിയമനവുമായി രംഗത്തുവരുന്നതിനുപിന്നിലെ ഉദ്ദേശ്യശുദ്ധിയുമായി കൂട്ടിവായിക്കേണ്ടതാണ്. ഇനി ഇത്തരം ആളുകളെ നിയമിക്കുമ്പോള്‍ അതിന് പാലിക്കുന്ന മാനദണ്ഡം എന്താണ്. തങ്ങള്‍ക്കിഷ്ടമുള്ള പിണിയാളുകളെ വേണ്ടപ്പെട്ട തസ്തികകളില്‍ കുടിയിരുത്താനുള്ള ഉപാധിയായാണ് കരാര്‍ നിയമനങ്ങള്‍ പൊതുവെ വിമര്‍ശിക്കപ്പെടാറ്. ഉന്നതമായ സര്‍ക്കാര്‍ തസ്തികകളില്‍ ഇക്കൂട്ടര്‍ കടന്നുകൂടുമ്പോള്‍ ആരുടെ താല്‍പര്യങ്ങളാണ് നടപ്പാക്കപ്പെടുക എന്ന ചോദ്യം പ്രസക്തമാണ്. വകുപ്പുകളിലെ നയങ്ങള്‍ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും പ്രധാനമായും ജോയിന്റ് സെക്രട്ടറിമാരായിരിക്കെ കാര്യങ്ങള്‍ സുവ്യക്തം. പ്രകടനമനുസരിച്ച് കാലവാധി അഞ്ചു വര്‍ഷംവരെ നീട്ടിനല്‍കുമെന്ന് പറയുമ്പോള്‍ ആരാണ് പ്രകടനം വിലയിരുത്തി രേഖപ്പെടുത്തുന്നതെന്ന ചോദ്യവും ബാക്കിയാകുന്നു. സാധാരണഗതിയില്‍ ജോയിന്റ് സെക്രട്ടറിമാര്‍ അതത് വകുപ്പുകളുടെ ഉന്നതരായ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി എന്നിവരോടാണ് ഉത്തരവാദിത്തം പറയേണ്ടത്. എന്നാല്‍ രാഷ്ട്രീയക്കാരുടെയും ഭരണ നേതൃത്വത്തിലുള്ളവരുടെയും നോമിനികളായി വരുന്നവര്‍ക്ക് തങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരേക്കാള്‍ വിധേയത്വവും കടപ്പാടും രാഷ്ട്രീയമേലാളന്മാരോടായിരിക്കുമെന്നത് തീര്‍ച്ചയാണ്. ഇവിടെയാണ് മോദി സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന്റെ ഗുട്ടന്‍സ് സംശയിക്കപ്പെടുന്നത്.
രാജ്യത്ത് ഇരുപതോളം സംസ്ഥാനങ്ങളില്‍ അധികാരം കൈക്കലാക്കാന്‍ കഴിഞ്ഞെങ്കിലും അടുത്തിടെയായി ബി.ജെ.പിയുടെ രാഷ്ട്രീയഗ്രാഫ് താഴോട്ട് കുതിക്കുകയാണെന്നാണ് വിവിധ തെരഞ്ഞെടുപ്പുകള്‍ തന്ന സൂചനകള്‍. ഇതിനിടെയാണ് കേന്ദ്രത്തിലെ അധികാരം വൈകാതെ നഷ്ടപ്പെടുമെന്ന ബോധ്യത്തില്‍ സര്‍ക്കാരില്‍ ഇതിനകം തന്നെ തങ്ങളുടെ ഇംഗിതക്കാരെ കുടിയിരുത്താനുള്ള ശ്രമം. ബി.ജെ.പിയുടെ മാതൃ സംഘടനയായ ആര്‍.എസ്.എസ് ഔദ്യോഗിക മേഖലകളിലും അതിലെതന്നെ താക്കോല്‍ പദവികളിലും ഇതിനകം തന്നെ നിയമിക്കപ്പെട്ടിരിക്കുകയാണ്. കരസേനാമേധാവിയെപോലും മുതിര്‍ന്ന ഉദ്യോഗസ്ഥരെ പരസ്യമായി തഴഞ്ഞാണ് മോദി നിയമിച്ചത്. ഉന്നത നീതിപീഠത്തിന്റെ മുഖ്യന്യായാധിപന് മോദി ചായ്‌വുണ്ടെന്നത് ഇതിനകംതന്നെ ഉയര്‍ന്ന ആരോപണമാണ്.
നോട്ടു നിരോധനവും പെട്രോളിയം വിലക്കയറ്റവും ചരക്കുസേവന നികുതിയും ഒക്കെകൊണ്ട് സാധാരണക്കാരെയും പാവപ്പെട്ടവരെയും ‘ക്ഷ’ വരപ്പിക്കുന്ന മോദി സര്‍ക്കാര്‍ കഴിഞ്ഞ ഒറ്റവര്‍ഷംകൊണ്ട് രാജ്യത്തെ സമ്പത്തിന്റെ എഴുപതു ശതമാനവും ഒരുശതമാനം പേരിലേക്ക് ആവാഹിപ്പിച്ച കേന്ദ്ര സര്‍ക്കാരിന് ആരോടാണ് വിധേയത്വമെന്ന് നിനയ്്ക്കാനാകും. കോര്‍പറേറ്റ് മുതലാളിമാരുടെ പൊതുമേഖലാ ബാങ്കുകളിലുള്ള 2.72 ലക്ഷം കോടിയുടെ കടം രായ്ക്കുരാമാനം എഴുതിത്തള്ളിയ സര്‍ക്കാര്‍ പരിസ്ഥിതി, ഗതാഗതം, ഊര്‍ജം, വാണിജ്യം മുതലായ സുപ്രധാനവകുപ്പുകളിലെ ഉന്നത തസ്തികകള്‍ സ്വകാര്യതാല്‍പര്യസംരക്ഷകര്‍ക്ക് വിട്ടുനല്‍കിയാലുള്ള രാജ്യത്തിന്റെ ഭാവി എന്തായിരിക്കും? കേന്ദ്രത്തിലെ വകുപ്പുകളിലെ നിര്‍ണായക സ്ഥാനങ്ങളില്‍ ആര്‍.എസ്.എസ് അനുഭാവികളെ കുടിയിരുത്തിയാല്‍ ഇനിയുള്ള കാലവും സര്‍ക്കാര്‍ മാറിയാലും ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ കഴിയും എന്ന തോന്നലാണ് ഭരണകൂടത്തിന്റെ ഈ തീരുമാനത്തിന് പിന്നില്‍. ഇതിനെ എന്തു വിലകൊടുത്തും എതിര്‍ത്തുതോല്‍പിക്കുകയാണ് രാജ്യസ്‌നേഹികളായ ഏതൊരു പൗരന്റെയും കടമ.

chandrika: