X

സെന്റോസ ഉടമ്പടി തരുന്ന ശുഭസന്ദേശം

 

ലോകത്തെ രണ്ട് ശക്തരായ ഭരണാധികാരികള്‍ ഇന്നലെ സിംഗപ്പൂരിലെ സെന്റോസ ദ്വീപില്‍ ഒത്തുചേര്‍ന്നപ്പോള്‍ ലോകം അക്ഷരാര്‍ത്ഥത്തില്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിടുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ തുടര്‍ന്നുവരുന്ന ആയുധ പരീക്ഷണങ്ങളുടെയും വാക്‌യുദ്ധങ്ങളുടെയും പശ്ചാത്തലത്തില്‍ പ്രതീക്ഷിച്ചതുപോലെയായില്ല കാര്യങ്ങളുടെ അന്ത്യം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജോണ്‍ ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മില്‍ ഇന്നലെ ഒപ്പുവെച്ച സമാധാന ഉടമ്പടി മേഖലയിലും ലോകത്താകെയും ജനതക്ക് ശാന്തിയുടെ പുതിയ കവാടം തുറന്നുതരുമെന്നുതന്നെയാണ് നേതാക്കളുടെ വാക്കുകള്‍ പകരുന്ന പ്രത്യാശ. സിംഗപ്പൂരിലെത്തിയ ഡൊണാള്‍ഡ് ട്രംപ് ശുഭാന്തരീക്ഷം സൃഷ്ടിക്കാനായി തന്റെ പിറന്നാളാഘോഷം മൂന്നു ദിവസം മുമ്പുതന്നെ നടത്താന്‍ തയ്യാറായത് പ്രതീക്ഷകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് അകമ്പടിയായാണ് ചൊവ്വാഴ്ച ഇരുരാഷ്ട്രത്തലവന്മാരും തമ്മില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുമുന്നില്‍ ആണവായുധ നിര്‍വ്യാപന കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.
ഉത്തരകൊറിയ ഒരു വര്‍ഷം മുമ്പ് നടത്തിയ ആയുധ പരീക്ഷണമാണ് മേഖലയിലും അമേരിക്കയിലും ആശങ്ക വര്‍ധിപ്പിച്ചത്. ഇവരുടെ കയ്യിലുള്ള ആണവായുധ ശേഖരം ഇല്ലാതാക്കിയില്ലെങ്കില്‍ സാമ്പത്തിക ഉപരോധം തുടരുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ലോക സമൂഹത്തിന്റെ പ്രതിഷേധങ്ങളും അഭിപ്രായങ്ങളും കണക്കിലെടുത്ത് ഇരുനേതാക്കളും തമ്മില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചക്ക് വേദി നിശ്ചയിച്ചെങ്കിലും പൊടുന്നനെ ട്രംപ് പിന്മാറിയത് ആശങ്ക സൃഷ്ടിച്ചെങ്കിലും വീണ്ടും വഴങ്ങിയതിന്റെ ഫലമാണ് ഇന്നലത്തെ കരാര്‍. സെന്റോസ ദ്വീപിലെ നാലരമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ രൂപീകരിക്കപ്പെട്ട കരാറിനെ സമഗ്രവും പ്രതീക്ഷക്ക് വകയുള്ളതെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചിരിക്കുന്നത്. ‘ഞങ്ങള്‍ തമ്മില്‍ നല്ലബന്ധം സ്ഥാപിച്ചുകഴിഞ്ഞു. ജനങ്ങള്‍ക്ക് ഇനി സന്തോഷിക്കാം-‘ ട്രംപ് പറയുന്നു. കൊറിയന്‍ ഉപദ്വീപില്‍ ആണവായുധം ഇല്ലാതാക്കുന്നതിന് കരാര്‍ സഹായകമാകുമെന്ന പ്രത്യാശയാണ് കിം പ്രകടിപ്പിച്ചിരിക്കുന്നത്. കാലം മാറുകയാണെന്നും കിം പറഞ്ഞു. ദക്ഷിണകൊറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് ട്രംപ് പറയുന്നത് വിശ്വസിച്ചാല്‍ അത് ലോകത്തിന്റെതന്നെ നേട്ടമാണ്.
2017 ജൂലൈയിലാണ് ഉത്തരകൊറിയയുടെ പ്രസിഡന്റ് കിം ജോങ് ഉന്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി അമേരിക്കയെയും ലോകത്തെയും ഞെട്ടിച്ചത്. അമേരിക്കയുടെ വന്‍നഗരങ്ങളില്‍ ചെന്നെത്താവുന്ന തരം മിസൈലാണിത്. സെപ്തംബറില്‍ 160 കിലോടണ്‍ ഭാരമുള്ള ഹൈഡ്രജന്‍ബോംബ് പരീക്ഷണവും കിം നടത്തി. ഇതിനൊക്കെ കാരണം അമേരിക്കയുടെയും മറ്റും ഭീഷണിതന്നെയെന്നതാണ് കൗതുകകരം. ഉത്തരകൊറിയയെപോലെ ചെറിയൊരുരാജ്യം അമേരിക്കയെന്ന ലോക വന്‍ ശക്തിയുമായി ഏറ്റുമുട്ടാന്‍ തയ്യാറാകുന്നതിനെ പലരും പരിഹസിച്ചെങ്കിലും ലോക രാജ്യങ്ങള്‍ തമ്മിലുള്ള സമവാക്യങ്ങള്‍ കിമ്മിന് പ്രതീക്ഷക്ക് ഇടം നല്‍കി. മുപ്പത്തേഴുകാരനായ സ്വേച്ഛാധിപതിയെങ്കിലും രാജ്യത്തിന്റെ ഏതാണ്ട് മുഴുവന്‍ തന്നെ പിന്തുണ അമേരിക്കക്കെതിരെ കിമ്മിനുണ്ട്. ദക്ഷിണ കൊറിയയുമായി അര നൂറ്റാണ്ടിലധികംകാലമായി തുടരുന്ന തര്‍ക്കം പരിഹരിക്കാന്‍ കിം കാണിച്ച ആര്‍ജവവും വിശാലമനസ്‌കതയുമാണ് യഥാര്‍ത്ഥത്തില്‍ അമേരിക്കയെ വരുതിയിലാക്കിയത്. ആജന്മ ശത്രുവെന്ന ്കരുതിയിരുന്ന ദക്ഷിണകൊറിയയുമായി ചരിത്രപരമായ കരാറില്‍ ഏപ്രിലില്‍ ഒപ്പുവെച്ച കിം അതിന്റെ പ്രസിഡന്‍് മൂണ്‍ ജെ.ഇന്നിനെ തന്നെ ട്രംപുമായി കൂടിക്കാഴ്ചക്കുള്ള മധ്യസ്ഥനായും സമ്മതിച്ചത് ലോക ജനതയില്‍ കൗതുകം ഉളവാക്കിയിരുന്നു. ഉച്ചകോടിക്കായി ദക്ഷിണകൊറിയയും സിംഗപ്പൂരും വഹിച്ച പങ്കാളിത്തം മാതൃകാപരമാണ്. രണ്ടു മാസം മുമ്പാണ് യു.എസുമായുള്ള ചര്‍ച്ചക്കെന്നോണം കിം തങ്ങളുടെ പക്കലുള്ള ആണവായുധങ്ങളുടെ കേന്ദ്രങ്ങള്‍ തകര്‍ത്തതായി പ്രഖ്യാപിച്ചത്. ഇതേക്കുറിച്ച് അന്വേഷിച്ച അമേരിക്കന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ വാര്‍ത്ത ശരിയെന്ന് വെളിപ്പെടുത്തിയതോടെയാണ് ട്രംപിന്‌മേല്‍ ചര്‍ച്ചക്കുള്ള സമ്മര്‍ദം മുറുകിയത്. കരാര്‍ കൊറിയയില്‍ ആണവ നിരായുധീകരണത്തിന് വഴിമരുന്നിടുമെന്നുതന്നെയാണ് കരുതപ്പെടുന്നത്. എങ്കിലും ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിലും പരസ്യപ്രഖ്യാപനത്തിലും വേണ്ടത്ര ഈര്‍ജസ്വലതയും സൗമ്യതയും കാണാനായില്ല എന്നത് ശ്രദ്ധേയമാണ്. അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ ഫെഡറേഷനിലെ ആഡം മൗണ്ടിന്റെ നിരീക്ഷണത്തില്‍ കരാറിന് വേണ്ടത്ര ഊര്‍ജമില്ല. ഉപരോധം തത്കാലം തുടരുമെന്ന പ്രഖ്യാപനവും ആശങ്ക അകറ്റുന്നില്ല. എങ്കിലും ഇരുവരുംതമ്മിലുള്ള കൂടിക്കാഴ്ചയും ആശയ സംവാദവും ഭാവിയില്‍ മെച്ചപ്പെട്ട സഹകരണത്തിന് വഴിവെച്ചേക്കുമെന്നുതന്നെയാണ് ഏവരുടെയും പ്രതീക്ഷയും ആഗ്രഹവും.
ലോകം ഒരൊറ്റഗ്രാമമായി ചുരുങ്ങുന്ന ശാസ്ത്രസാങ്കേതികവിദ്യയുടെ കാലത്ത് എഴുന്നൂറു കോടിയിലെ പകുതിയോളം പേര്‍ പട്ടിണിയിലും പരിവട്ടങ്ങളിലുമായി കഴിയുമ്പോഴാണ് ഏതാനും ചില അല്‍പബുദ്ധികളുടെ കാരണത്താല്‍ അവരുടെ നിലനില്‍പുതന്നെ വെല്ലുവിളി നേരിടുന്നത്. യുദ്ധങ്ങളും വെട്ടിപ്പിടിത്തങ്ങളും ഗതകാല ശാപമായി പുതിയ സാംസ്‌കാരികലോകം കരുതുമ്പോള്‍ ട്രംപിനെപോലുള്ള വിടുവായന്മാര്‍ വലിയൊരു സമ്പത്തിനെയും ആയുധ ശേഖരത്തെയും നിയന്ത്രിക്കാനെത്തുന്നതാണ് ഇന്നിന്റെ ആശങ്ക. മറ്റുള്ള രാജ്യങ്ങള്‍ ആയുധശേഖരം കുറക്കണമെന്നും പാരിസ്ഥിക സന്തുലനം നിലനിര്‍ത്തണമെന്നും ആവശ്യപ്പെടുന്ന അമേരിക്കക്ക് ഇതൊന്നും ബാധകമല്ല. ലോകത്ത് കോടിക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയ പാരമ്പര്യം പേറുന്നവരാണ് അമേരിക്കക്കാര്‍. എത്രയെത്ര ജനതകളെയാണ് ഇവര്‍ പരസ്പരം വേര്‍പിരിച്ചതും. സത്യാനന്തര കാലത്ത് ഇത്തരം നേതാക്കള്‍ ചെറു രാജ്യങ്ങള്‍ക്കുമേല്‍ സാമ്പത്തിക വിരട്ടലുകളുമായി രംഗത്തുവരുമ്പോള്‍ ചെറുക്കാനും വേണ്ടിവന്നാല്‍ സായുധം നേരിടാനും ശീതസമര കാലത്തേതുപോലെ മറുചേരിയില്‍ ചൈനയെയും റഷ്യയെയും പോലുള്ള രാജ്യങ്ങളുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.കേവലശുദ്ധവാദത്തേക്കാള്‍ പരസ്പരമുള്ള തുല്യമായ ബലാബലത്തിനുതന്നെയാണ് ശാന്തി നല്‍കാന്‍ കഴിയുന്നതെന്ന് സാമൂഹികശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തിയിട്ടുണ്ട്. ദുര്‍ബലനെ അടിച്ചൊതുക്കുന്നകാലം ഇനി തിരിച്ചുവരില്ലെന്ന് ട്രംപും അമേരിക്കയും തിരിച്ചറിയണം. കഴിഞ്ഞദിവസം നടന്ന ജി-ഏഴ് ഉച്ചകോടിയില്‍ അമേരിക്കക്കെതിരെ സ്വന്തം സഖ്യകക്ഷികളായ യൂറോപ്യന്‍ സഖ്യരാഷ്ട്രങ്ങള്‍ പോലും ട്രംപിന്റെ ഇറക്കുമതി നയത്തിനെതിരെ രംഗത്തുവന്നിരിക്കുമ്പോള്‍ അമേരിക്കന്‍ തീട്ടൂരം ഇനിയും വിലപ്പോകില്ലെന്നുതന്നെയാണ് പടരുന്ന സന്ദേശം. ആയുധംകൊണ്ട് പകരം വീട്ടാമെന്ന് തെറ്റിദ്ധരിക്കുന്ന ട്രംപും ഒരുപരിധിവരെ കിമ്മും പഠിക്കേണ്ട പാഠമാണിത്. കാലഘട്ടത്തിന്റെ ശാന്തിയുടെ വിളിയാളം കേള്‍ക്കാന്‍ എല്ലാവരും തയ്യാറാകുകയാണ് അടിയന്തിരമായി വേണ്ടത്. അതിനുള്ള മുന്നോടിയാകട്ടെ സെന്റോസ ഉടമ്പടി. വൈറ്റ് ഹൗസിലേക്ക് കിമ്മിനെ ക്ഷണിക്കുമെന്നുള്ള ട്രംപിന്റെ പ്രസ്താവന ശുഭസൂചകമാണ്. തോന്നിയപോലെ വാക്കുമാറുന്ന ട്രംപും സ്വേച്ഛാധിപതിയായ കിമ്മും കരാര്‍ അതേപടി പാലിക്കാന്‍ തയ്യാറായേക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും അതിലേക്ക് ഇരുനേതാക്കളെയും എത്തിക്കുക എന്ന ദൗത്യമാണ് ഐക്യരാഷ്ട്രസഭക്കും ലോകസമൂഹത്തിനും മുന്നില്‍ ബാക്കിയുള്ളത്.

chandrika: