X

തുടരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍

പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ ഒരിടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും രംഗപ്രവേശം ചെയ്യുകയാണ്. ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് മൂന്നു ദിവസത്തിനിടെ രണ്ടു കൊലപാതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നും 50 കിലോ മീറ്റര്‍ മാത്രം അകലെ ഹാപൂരിലെ ബജേര ഖുര്‍ദ് ഗ്രാമത്തിലാണ് ആദ്യത്തെ സംഭവം. പ്രദേശത്തുകാരനായ ഖാസിം എന്ന മുസ്്‌ലിം യുവാവിനെ ഗോ രക്ഷാ ഗുണ്ടകള്‍ തല്ലിക്കൊല്ലുകയായിരുന്നു. ഇയാളോടൊപ്പമുണ്ടായിരുന്ന ഷമീഉദ്ദീന്‍ (65) എന്നയാളെ ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഗോഹത്യ നടത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച ഇറച്ചിവില്‍പ്പനക്കാരന്‍ മുഹമ്മദ് സലീം ഖുറേഷി ഡല്‍ഹിയിലെ എയിംസ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചതാണ് രണ്ടാമത്തെ സംഭവം. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പശുവിന്റെ പേരില്‍ എഴുപതിലധികം പേരാണ് ഇതോടെ കൊല്ലപ്പെടുന്നത്.
പശു ഇറച്ചി ഭക്ഷിച്ചുവെന്നാരോപിച്ച് ഗോ രക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ ഗ്രാമമായ ദാദ്രിയില്‍ നിന്നും കഷ്ടിച്ച് 10 കിലോമീറ്റര്‍ മാത്രമാണ് ബജേര ഖുര്‍ദിലേക്കുള്ള ദൂരം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗാസിയാബാദില്‍ ബി.ജെ.പി എം.പിമാരുടേയും എം.എല്‍.എമാരുടേയും യോഗം വിളിച്ചു ചേര്‍ത്ത ദിനത്തിലാണ് പൈശാചികമായ സംഭവം അരങ്ങേറുന്നത്. പശുവിന്റെ പേരിലുള്ള കൊലപാതകമാണ് കാസിമിന്റേതെന്ന് സമ്മതിക്കാന്‍ പൊലീസ് തുടക്കത്തില്‍ തയ്യാറായിരുന്നില്ല. രണ്ട് ബൈക്കുകള്‍ തമ്മില്‍ റോഡില്‍ വെച്ച് കൂട്ടിയിടിക്കുകയും ഇതേ ചൊല്ലിയുള്ള തര്‍ക്കം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ഗോവധം സംബന്ധിച്ച ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും പശുവിനേയോ, ആയുധങ്ങളോ തങ്ങള്‍ കണ്ടെടുത്തിട്ടില്ലെന്നാണ് ഹാപൂര്‍ പൊലീസ് സൂപ്രണ്ട് സങ്കല്‍പ് ശര്‍മ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ പൊലീസിന്റെ വാദം കല്ലുവെച്ചനുണയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഖാസിമിനെ തല്ലിക്കൊന്നത് ഗോവധത്തിന്റെ പേരില്‍ തന്നെയാണെന്ന് തെളിയിക്കുന്ന രണ്ടു വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മുറിവേറ്റ് കിടക്കുന്ന ഖാസിം നിലവിളിക്കുന്നതും അക്രമികളിലൊരാള്‍ അദ്ദേഹത്തെ നിലത്തുകൂടി വലിക്കുന്നതുമായിരുന്നു ആദ്യം പുറത്തുവന്ന ദൃശ്യത്തിലുണ്ടായിരുന്നത്. എന്നാല്‍ അക്രമത്തിന്റെ സ്വഭാവം കൂടുതല്‍ വ്യക്തമാക്കിത്തരുന്ന ദൃശ്യങ്ങള്‍ വൈകാതെ പുറത്തുവരികയുണ്ടായി. ഖാസിമിനൊപ്പം ക്രൂരമായി മര്‍ദ്ദനമേറ്റ് ആസ്പത്രിയില്‍ കഴിയുന്ന സമായുദ്ദീനെ അക്രമികള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്.
ഈ മാസം 14നാണ് ബറേലി സ്വദേശിയായ ഖുറേഷിയെ ഗോഹത്യ നടത്തിയെന്നാരോപിച്ച് രണ്ടു പൊലീസുകാര്‍ വീട്ടില്‍ നിന്നും പിടിച്ചിറക്കി കൊണ്ടുപോയത്. വീട്ടില്‍ നിന്നും പിടിച്ചിറക്കിയ ശേഷം ഖുറേഷിയെ പൊലീസുകാര്‍ അതിക്രൂരമായി മര്‍ദ്ദിച്ചതായി അദ്ദേഹത്തിന്റെ ഭാര്യ ഫര്‍സാനയുടെ പരാതിയില്‍ പറയുന്നു. ഖാസിമിന്റെ ഉടമസ്ഥതയിലുള്ള വയലില്‍ ഇറങ്ങിയ പശുവിനെയും കുട്ടിയേയും വയലില്‍ നിന്നും കയര്‍ പിടിച്ച് കൊണ്ടു വരുന്നതിനിടെ ഇവര്‍ കന്നുകാലികളെ കടത്തുന്നവരാണെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ഷമീഉദ്ദീന്റെ സഹോദരന്‍ മുഹമ്മദ് യാസീന്‍ പറയുന്നത്.
ബറേലിയിലെ ബറദാരിയില്‍ ഇറച്ചിവില്‍പ്പന നടത്തിയിരുന്ന സലീമിനെ രണ്ട് പൊലീസുകാര്‍ വന്നു വിളിച്ചു കൊണ്ടു പോവുകയായിരുന്നു. പശുവിനെ കൊന്നുവെന്ന് കോര്‍പ്പറേഷന്‍ അംഗത്തിന്റെ ഭര്‍ത്താവ് പരാതിപ്പെട്ടതിനാലാണ് പൊലീസ് സലീമിനെ കൂട്ടി കൊണ്ടുപോയി സമീപത്തെ ഒരു കല്യാണ മണ്ഡപത്തില്‍ വെച്ച് മര്‍ദ്ദിച്ച് കൊന്നതെന്ന് സലീമിന്റെ ഭാര്യ ആരോപിക്കുകയുണ്ടായി. ക്രൂരമായി മര്‍ദ്ദനമേറ്റ ഖുറേഷിയെ ആദ്യം സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റുകയായിരുന്നു.
യോഗിയുടെ നാട്ടില്‍ ഗോവധത്തിന്റെ പേരിലുള്ള അഴിഞ്ഞാട്ടം തുടരാനാണ് സംഘ്പരിവാരത്തിന്റെ തീരുമാനമെന്നതാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്. പുതിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഈ ദാരുണ സംഭവങ്ങള്‍ ആള്‍ക്കൂട്ട കൊലപാതകമോ വൈകാരിക പ്രതികരണമോ ആയി കാണാന്‍ സാധിക്കില്ല. മറിച്ച് രാജ്യത്താകമാനം, പ്രത്യേകിച്ച് ഉത്തര്‍ പ്രദേശില്‍ ഫാസിസ്റ്റുകള്‍ക്ക് ഏറ്റുവാങ്ങേണ്ടിവരുന്ന തിരിച്ചടികളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ഹീനശ്രമങ്ങളുടെ ഭാഗമായിട്ടുവേണം ഇതിനെ വിലയിരുത്താന്‍.
ഉത്തര്‍പ്രദേശില്‍ അപ്രതീക്ഷിതമായാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രി പദത്തിലെത്തിയത്. സംസ്ഥാനത്ത് നിയമഭാ തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍ പോലും മുഖ്യമന്ത്രി പദത്തിലേക്ക് പരാമര്‍ശിക്കപ്പെടാതിരുന്ന യോഗി ആര്‍.എസ്.എസിന്റെ ഇടപെടലിലൂടെയാണ് ആ പദവിയിലെത്തിയത്. വര്‍ഗീയ വിഷം ചീറ്റുന്ന തന്റെ പ്രസ്താവനകളായിരുന്നു തീവ്ര ഹിന്ദുത്വ വാദികള്‍ക്ക് അദ്ദേഹത്തെ പ്രിയങ്കരനാക്കിയിരുന്നതെങ്കില്‍ അധികാരത്തിലേറി മാസങ്ങള്‍ പിന്നിടുമ്പോഴേക്കും വര്‍ഗീയ ധ്രുവീകരണത്തിന്റെ പെരുമ്പറമുഴക്കി ആനയിച്ചവരുടെ പോലും വിശ്വാസം കാത്തു സൂക്ഷിക്കാന്‍ യോഗിക്ക് സാധിച്ചിരുന്നില്ല. സ്വന്തം പാളയത്തില്‍ നിന്നുതന്നെ വിമര്‍ശനങ്ങള്‍ ഉയരാന്‍ അധിക സമയം അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നില്ല. മുഖ്യമന്തിയുടെ പ്രവര്‍ത്തനശൈലി ശരിയല്ലെന്ന് സഹപ്രവര്‍ത്തകര്‍ തന്നെ വിളിച്ചു പറയുന്ന സാഹചര്യമുണ്ടായി. തുടരെ തുടരെയുണ്ടായ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ വിമര്‍ശകരുടെ വാദങ്ങള്‍ക്ക് ബലം പകരുന്നതായി. യോഗിയുടെ മാത്രമല്ല മോദിയുടെയും പ്രതാപം അസ്തമിക്കുകയാണെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളും വ്യത്യസ്ത മേഖലകളില്‍ നിന്നുയര്‍ന്ന പ്രതിഷേധങ്ങളും വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും ഒരു തിരിച്ചടിയുടെ മുഖത്ത് നില്‍ക്കുമ്പോഴാണ് വീണ്ടും പശുവില്‍ അഭയം പ്രാപിക്കാന്‍ യോഗിയും മോദിയും തീരുമാനിച്ചിരിക്കുന്നതെന്ന് വേണം കരുതാന്‍. പക്ഷെ രാജ്യം ഫാസിസ്റ്റുകളുടെ ചതിക്കുഴികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. മോദി തരംഗം ആഞ്ഞടിച്ചുവെന്ന അവകാശവാദമുന്നയിക്കപ്പെടുന്ന 2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ പോലും രാജ്യത്ത് പകുതിയിലധികം ജനങ്ങളും ഫാസിസ്റ്റ് വിരുദ്ധ പക്ഷത്തായിരുന്നു. എന്നാല്‍ ഹിന്ദുത്വ വാദികളുടെ വോട്ടുകള്‍ ഏകോപിക്കപ്പെട്ടപ്പോള്‍ മതേതരവോട്ടുകള്‍ ചിതറിപ്പോവുകയായിരുന്നു.
പശുവിന്റെ പേരിലുള്ള പുതിയ കൊലപാതകങ്ങള്‍ വര്‍ഗീയ വിരുദ്ധ വികാരം ആളിക്കത്തിക്കുക തന്നെ ചെയ്യും. രാജ്യത്താകമാനം ഉയര്‍ന്നുവരുന്ന മതേതര കക്ഷികളുടെ ഐക്യത്തിനുള്ള ശ്രമങ്ങള്‍ക്ക് ഇത് ആക്കം കൂട്ടം. കുറച്ചുപേരെ കുറേ കാലേത്തക്കും കുറേ പേരെ കുറച്ചുകാലത്തേക്കും വിഡ്ഢികളാക്കാം. പക്ഷേ എല്ലാവരേയും എല്ലാ കാലത്തും വിഡ്ഢികളാക്കാന്‍ കഴിയില്ലെന്ന സത്യം മോദി, യോഗി ഭരണകൂടങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും.

chandrika: