X

കെടുതിക്കിടയിലും കെടുകാര്യസ്ഥത

കാലവര്‍ഷക്കെടുതിയില്‍ തീരാദുരിതത്തിന്റെ ആഴക്കയത്തില്‍ ആപതിച്ചുകിടക്കുന്ന കേരളത്തെ കൈപിടിച്ചുയര്‍ത്താനാകാതെ സംസ്ഥാന ഭരണകൂടം കെടുകാര്യസ്ഥതയുടെ കാര്യക്കാരാവുകയാണ്. ഭരണ വൈഭവക്കുറവിന് കനത്ത വില കൊടുക്കേണ്ടിവന്ന പ്രളയ ദുരന്തത്തിനു പിന്നാലെ മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ ഗതികിട്ടാതലയുന്ന സംസ്ഥാന സര്‍ക്കാര്‍ മറ്റൊരു ദുരന്തമായിരിക്കുകയാണ്. മന്ത്രിമാരുടെ തമ്മിലടി കാരണമാണ് കഴിഞ്ഞദിവസം മന്ത്രിസഭാ യോഗം ചേരാതിരുന്നത്. ഇതു മുതലെടുത്ത് ഉദ്യോഗസ്ഥര്‍ ചേരിപ്പോര് തുടരുകയും തന്നിഷ്ടം നടപ്പാക്കുകയും ചെയ്തു തുടങ്ങിയതോടെ സംസ്ഥാന ഭരണം നാഥനില്ലാപ്പടയുടെ പര്യവസാനം പോലെയായി. ചികിത്സ തേടി അമേരിക്കയിലേക്കു പറന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍ഗാമി എന്ന നിലയിലാണ് ഇ.പി ജയരാജനെ മന്ത്രിസഭയിലേക്ക് വീണ്ടും കൊണ്ടുവന്നത്. എന്നാല്‍ പാര്‍ട്ടിയിലെ പടലപ്പിണക്കവും മുന്നണിയുടെ അതൃപ്തിയും കാരണം ഇതു പരസ്യമായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞില്ല. ഇത് തിരിച്ചറിഞ്ഞ ഇ.പി വിരുദ്ധ പക്ഷമാണ് കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിന് കൂച്ചുവിലങ്ങിട്ടത്. ജയരാജന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാല്‍ തര്‍ക്കമുണ്ടാകുമെന്ന കാരണത്താലായിരുന്നു യോഗം നടക്കാതെപോയത്. തത്ത്വത്തില്‍ സംസ്ഥാനം അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ സര്‍ക്കാര്‍ നിശ്ചലമായി നില്‍ക്കുകയാണ്. മഹാപ്രളയത്തില്‍ വെപ്രാളംപൂണ്ട് അണക്കെട്ടുകള്‍ തുറന്നുവിട്ടും ദുരന്തനിവാരണ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തിയും പ്രയാസം സൃഷ്ടിച്ച ഇടതു സര്‍ക്കാറിന്റെ ഇപ്പോഴത്തെ ഭരണസ്തംഭനം പൊതുജനത്തെ നിലയില്ലാക്കയത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ അപാകതയും ധനസമാഹരണത്തിലെ അവ്യക്തതയും സഹായധന വിതരണത്തിലെ മെല്ലെപ്പോക്കുമെല്ലാം പ്രളയ സമാനമായ ദുരിതമാണ് വിതച്ചുകൊണ്ടിരിക്കുന്നത്.
സര്‍ക്കാര്‍ വക ആഘോഷങ്ങള്‍ വേണ്ടെന്ന പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പരിശോധിക്കാനായിരുന്നു കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം ചേരാന്‍ തീരുമാനിച്ചത്. സ്വന്തം വകുപ്പുകളിലെ കാര്യങ്ങളില്‍ തങ്ങളോട് ആലോചിക്കാതെ ഉത്തരവിറക്കിയതില്‍ അരിശംപൂണ്ടാണ് മന്ത്രിമാരായ എ. കെ ബാലനും കടകംപള്ളി സുരേന്ദ്രനും മന്ത്രിസഭായോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടത്. പൊതുഭരണ വകുപ്പിന്റെ ഉത്തരവ് പൂര്‍ണമായും നടപ്പാക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് വിഭാഗീയതയുടെ ആഴം വര്‍ധിപ്പിക്കുകയും ചെയ്തു. മന്ത്രിസഭയില്‍ രണ്ടാമനായുള്ള ഇ.പി ജയരാജന്റെ മടങ്ങിവരവ് ധനമന്ത്രി തോമസ് ഐസകിനെ ഒതുക്കാനുള്ള നീക്കമായി കണക്കാക്കി നേരത്തെ തന്നെ മന്ത്രിമാര്‍ക്കിടയില്‍ കലഹം തുടങ്ങിയതാണ്. ഇതിനിടയിലാണ് ആഘോഷത്തിന്റെ പേരില്‍ ചേരിതിരിഞ്ഞുള്ള അഭിപ്രായപ്രകടനം. ഇതു രൂക്ഷമാകുമെന്ന ഭയപ്പാടാണ് മന്ത്രിസഭായോഗം ചേരാതെ സര്‍ക്കാര്‍ തടിയൂരിയത്. ഭരണക്കുഴപ്പത്തിന്റെ ചുഴിയില്‍ അകപ്പെട്ട മുഖ്യമന്ത്രി പിണറായിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും നാടിന്റെയും നാട്ടുകാരുടെയും ജീവല്‍പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സമയവും ശ്രദ്ധയുമില്ലെന്ന കാര്യം ഗൗരവത്തോടെ കാണേണ്ടതാണ്. പ്രളയാനന്തരമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും മുമ്പാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. നിരവധി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന സന്ദര്‍ഭമായിരുന്നു അത്. കുട്ടനാട് ഉള്‍പ്പെടെ ഇപ്പോഴും ദുരിതാശ്വാസ-പുനരധിവാസ പ്രക്രിയകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു ഭാഗത്തുകൂടി ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നു എന്നതൊഴിച്ചാല്‍ അത് അര്‍ഹര്‍ക്ക് വിതരണം ചെയ്യുന്ന കാര്യത്തില്‍ പോലും ശുഷ്‌കാന്തി കാണിക്കുന്നില്ല. പ്രളയത്തിനു പിന്നാലെ പകര്‍ച്ചവ്യാധികൂടി പടര്‍ന്നുപടിച്ച സാഹചര്യത്തില്‍ വകുപ്പുകള്‍ ഏകോപിപ്പിച്ച് സക്രിയമായ ഭരണം നടത്തേണ്ട സാഹചര്യമാണുള്ളത്. എലിപ്പനി ബാധിച്ച് അമ്പതോളം പേരാണ് സംസ്ഥാനത്ത് മരണമടഞ്ഞത്. ഡെങ്കിപ്പനി വ്യാപനവും ഭീതിയോടെയാണ് സംസ്ഥാനം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. കനത്ത കാലവര്‍ഷക്കെടുതിയില്‍ മലയോര-തീരദേശ വാസികളും ആദിവാസികളുമെല്ലാം പട്ടിണിയിലും പനിയുടെ പിടിയിലുമാണ്. വയനാടും ഇടുക്കിയും ഉള്‍പ്പെടെയുള്ള ആദിവാസി മേഖലകളില്‍ സൗജന്യറേഷനും ചികിത്സാ സഹായങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല. ദൈനംദിനം മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്ത് വിലയിരുത്തേണ്ടത്ര പരിതാപകരമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. പ്രത്യേകിച്ച്, പ്രളയബാധിത പ്രദേശങ്ങളിലെ ജീവല്‍പ്രശ്‌നങ്ങള്‍. എന്നാല്‍ കുത്തഴിഞ്ഞു കിടക്കുന്ന ഭരണകൂടം ഇതൊന്നും കാര്യമാക്കുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത.
മന്ത്രിസഭാ യോഗം ചേരുന്നതിനു പകരം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപം നല്‍കിയ മന്ത്രിസഭാ ഉപസമിതി യോഗം ചേര്‍ന്ന് തീരുമാനമെടുക്കുകയാണ് ഇപ്പോഴത്തെ രീതി. ധനമന്ത്രി ഡോ. തോമസ് ഐസകിനെ മാറ്റിനിര്‍ത്തിയാണ് മുഖ്യമന്ത്രി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുള്ളത്. ഭരണ കാര്യങ്ങളില്‍ സ്വന്തം വഴി തേടുന്ന തോമസ് ഐസകിനെ കൂടുതല്‍ അടുപ്പിക്കാതെയാണ് പിണറായി മുന്നോട്ടുപോയിരുന്നത്. ഇക്കാരണത്താല്‍ ധനമന്ത്രിയും തന്റെ മാത്രം വഴിയിലൂടെയാണ് വകുപ്പ് കൊണ്ടുപോകുന്നത്. കോടിക്കണക്കിന് രൂപയുടെ നഷ്ടക്കണക്കുകളും കേന്ദ്ര-സ്വകാര്യ മേഖലകളില്‍ നിന്നു ധനസഹായങ്ങളുമെല്ലാം കൈകാര്യം ചെയ്യേണ്ട ധനവകുപ്പിനെ മാറ്റിനിര്‍ത്തിയതിലുള്ള അസഹിഷ്ണുത ആ വകുപ്പിലൂടെ പ്രകടമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കുട്ടനാട്ടിലെ പമ്പിങ്ങിന്റെ പേരില്‍ ധനമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും തമ്മിലുണ്ടായ പരസ്യ വിഴുപ്പലക്കല്‍ ഇതിനു തെളിവാണ്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട പാവം ജനതയെയാണ് പ്രത്യക്ഷത്തില്‍ ഇതെല്ലാം ദോഷകരമായി ബാധിക്കുന്നത്. സര്‍ക്കാറിന്റെ പിടിവാശിയും പിടിപ്പുകേടും കാരണം പെരുവഴിയിലാകുന്നത് ലക്ഷക്കണക്കിന് ദുരിതബാധിതരാണ്. പുതിയ കേരളത്തെ പുനര്‍നിര്‍മിക്കാമെന്ന് പരസ്യക്കസര്‍ത്ത് നടത്തുകയല്ലാതെ പ്രായോഗികമായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ല. പ്രളയത്തിനു ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനം, പുനര്‍നിര്‍മാണം എന്നീ കാര്യങ്ങളില്‍ തീരുമാനം വൈകുന്നത് ഭരണതലത്തില്‍ താഴെ തട്ടില്‍കൂടി സാരമായി പ്രതിഫലിക്കുന്നുണ്ട്. ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയെത്തിയവര്‍ക്ക് 10,000 രൂപ നല്‍കുമെന്ന പ്രഖ്യാപനം കാര്യക്ഷമമായി നടപ്പാക്കാനായിട്ടില്ല. തുച്ഛം ആളുകള്‍ക്കു മാത്രമാണ് ഈ സഹായധനം ലഭിച്ചിട്ടുള്ളത്. ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോഴും ഇതിന്റെ രേഖകളുമായി സര്‍ക്കാര്‍ കാര്യാലയങ്ങള്‍ കയറിയിറങ്ങുകയാണ്. ഭരണ-പ്രതിപക്ഷ ഭേദമന്യെ പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടില്ല. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ കഴിവില്ലായ്മയാണ് ഓരോ ദിവസം കേരളം കാണുന്നത്. കാലവര്‍ഷക്കെടുതിയില്‍ നിന്നു കരകയറിയ വേഗതയില്‍ ഭരണ വൈകല്യച്ചുഴിയില്‍ നിന്നു സര്‍ക്കാറിനു രക്ഷപ്പെടാമെന്നു കരുതുന്നില്ല. കാരണം പ്രളയം പ്രകൃതിദുരന്തമായിരുന്നു, എന്നാല്‍ ഭരണസ്തംഭനം പിണറായി സര്‍ക്കാര്‍ തുടക്കം മുതല്‍ വരുത്തിവച്ച ദുരന്തങ്ങളുടെ ബാക്കിപത്രമാണ്.

chandrika: