X

ഫാസിസത്തിന്റെ നാണംകെട്ട വേട്ട

ഏറെ നാളത്തെ വേട്ടക്കൊടുവില്‍ കോണ്‍്ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരം മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെ അണപ്പല്ലുകള്‍ക്കിടയില്‍ അകപ്പെട്ടിരിക്കുകയാണ്. ഫാസിസത്തെ അധികാര മുഷ്ടികൊണ്ട് പ്രതിരോധിച്ചതിന്റെ പരിണിത ഫലമാണ് പി. ചിദംബരത്തെ പിടികൂടിയതിനു പിന്നിലെ പ്രചോദിത ഘടകമെന്ന കാര്യം തീര്‍ച്ച. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ധനമന്ത്രിക്കു മേല്‍ കുരുക്ക് മുറുകുമ്പോള്‍ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വീണ്ടും ചര്‍ച്ചയാകുന്നതും അതുകൊണ്ടാണ്. എഫ്.ഐ.ആറില്‍ വ്യക്തമായ കുറ്റം രേഖപ്പെടുത്താതെ, നേരിട്ട് അഴിമതി നടത്തിയതിന് തെളിവുകള്‍ ലഭ്യമല്ലാതെ സി.ബി.ഐ അതിസാഹസികമായി ചിദംബരത്തെ കസ്റ്റഡിയിലെടുത്തതിന്റെ സാംഗത്യമെന്താണെന്ന് പ്രബുദ്ധ ജനതയ്ക്ക് നന്നായറിയാം. മൂന്നു ദിവസം തുടര്‍ച്ചയായി വീട്ടിലേക്ക് തേടിവരികയും ഒടുവില്‍ ആര്‍ജവത്തോടെ വാര്‍ത്താ സമ്മേളനം നടത്തി മടങ്ങിയ ചിദംബരത്തിന്റെ വീടിന്റെ മതില്‍ചാടി പിടികൂടുകയും ചെയ്ത് നാണംകെട്ട വേട്ടയാടലായിപ്പോയി. നേതാക്കളെ കേസില്‍ കുടുക്കി കാരാഗൃഹത്തിലടച്ച് കോണ്‍ഗ്രസ് മുക്ത ഭാരതം കെട്ടിപ്പടുക്കുന്നതിന്റെ വൃഗ്രതയാണ് കുറ്റാന്വേഷണ ഏജന്‍സിയെ കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഈ നെറികേടുകളെല്ലാം ചെയ്യിക്കുന്നത്. സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും ഇങ്ങനെ ഭരണകൂടത്തിന്റെ പിണിയാളുകളായാല്‍ ജനാധിപത്യമൂല്യങ്ങളുടെ സത്തയാണ് തകര്‍ന്നു തരിപ്പണമാകുന്നത്. മാത്രമല്ല, നിഷ്പക്ഷ കുറ്റാന്വേഷണത്തിലൂടെ നേരറിയാമെന്ന വിശ്വാസ്യതക്കാണ് ഇത്തരം ചെയ്തികള്‍ കളങ്കമേല്‍പിക്കുന്നത്.
ചിദംബരത്തിനെതിരെ മൂന്ന് പ്രധാന കുറ്റങ്ങളാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ധനകാര്യ മന്ത്രിയായിരിക്കെ ഐ.എന്‍.എക്‌സ് മീഡിയക്ക് വിദേശ ഫണ്ട് ലഭിക്കുന്നതിന് വഴിവിട്ട സഹായം ചെയ്തുവെന്ന കേസിലാണ് സി.ബി.ഐയും കേന്ദ്ര സര്‍ക്കാറും അമിതാവേശം കാണിക്കുന്നത്. സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയായ ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് വഴിവിട്ടു വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ചിദംബരം ഇടനിലക്കാരനായി എന്നു തെളിയിക്കാനുള്ള കനപ്പെട്ട രേഖകളൊന്നും സി.ബി.ഐ വെളിപ്പെടുത്തുന്നില്ല. ധനകാര്യ മന്ത്രിപദവി ദുരുപയോഗം ചെയ്തു അഴിമതിക്ക് അനുകൂലമായ തീരുമാനമെടുത്തുവെന്ന ആരോപണം ആര്‍ക്കും ആര്‍ക്കെതിരെയും ഏതുസമയവും എടുത്തുപയോഗിക്കാവുന്ന ആയുധമാണ്. കേസില്‍ മകന്‍ കാര്‍ത്തി അറസ്റ്റിലായതാണ് ചിദംബരത്തിനു നേരെ ബി.ജെ.പിക്ക് വാളോങ്ങാനുള്ള അവസരമായത്. ഇതിന് കൂട്ടുനില്‍ക്കുന്ന നീക്കങ്ങള്‍ കുറ്റാന്വേഷണ ഏജന്‍സിയുടെ ഭാഗത്തു നിന്ന് തുടക്കം മുതല്‍ തന്നെ സജീവമായിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ തന്നെ കാര്യങ്ങള്‍ ഏറെക്കുറെ തങ്ങളുടെ വരുതിയില്‍ വരുമെന്ന് നിനച്ചതു പോലെയായിരുന്നു സി.ബി.ഐയുടെ പിന്നീടുള്ള നീക്കങ്ങളത്രയും. അതുകൊണ്ടു തന്നെ കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് മനസിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല. കേന്ദ്ര സര്‍ക്കാറിന്റെ ഇപ്പോഴത്തെ അന്തര്‍നാടകത്തിന്റെ ട്വിസ്റ്റ് സൊഹ്്‌റാബുദ്ദീന്‍ ഷെയ്ക് കേസിലെ അിത്ഷായുടെ അറസ്റ്റ് തന്നെയാണ്. 2010ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരില്‍ ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ അറസ്റ്റിലാകുന്നത്. 2005ല്‍ പെറ്റി കേസില്‍ കുറ്റവാളിയായ സൊഹ്‌റാബുദ്ദീന്‍ ഷെയ്കിനെയും ഭാര്യയെയും മറ്റൊരു സാക്ഷിയെയും കൊലപ്പെടുത്താന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രി ആയിരുന്ന അമിത് ഷാ ഉത്തരവിട്ടതായി സി.ബി.ഐ ആരോപിച്ചിരുന്നു. 2005ലാണ് അമിത് ഷായുടെ അറസ്റ്റിലേക്ക് നയിച്ച ഈ വ്യാജ ഏറ്റുമുട്ടല്‍ നടന്നത്. തീവ്രവാദിയെന്ന് ആരോപിക്കപ്പെട്ട സൊറാഹ്ബുദീനെ മഹാരാഷ്ട്രയിലേക്കുള്ള യാത്രക്കിടെ ഗുജറാത്ത് എ.ടി.എസ് തട്ടിക്കൊണ്ടുപോവുകയും 2005 നവംബറില്‍ ഗാന്ധിനഗറില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയുമായിരുന്നു. ഏറ്റുമുട്ടല്‍ കൊലയ്ക്ക് ദൃക്‌സാക്ഷിയായിരുന്ന തുള്‍സിറാം പ്രജാപതി 2006 ഡിസംബറില്‍ കൊല്ലപ്പെടുകയും ചെയ്തു. ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടെ അറിവോടെയായിരുന്നു വ്യാജഏറ്റുമുട്ടല്‍ എന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍. എന്നാല്‍ സംഭവത്തില്‍ അമിത് ഷാ യുടെ പങ്കാളിത്തത്തിന് തെളിവില്ലെന്ന കാരണം പറഞ്ഞ് പിന്നീട് കോടതി അമിത്ഷായെ വെറുതെ വിടുകയായിരുന്നു. 2010 ജൂലൈയില്‍ സി.ബി.ഐ ഷായെ അറസ്റ്റ് ചെയ്ത് മൂന്നു മാസത്തിനുശേഷമാണ് സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത്. 2012ല്‍ സൊഹ്‌റാബുദീന്‍ കേസ് സി.ബി.ഐയുടെ അപേക്ഷ പ്രകാരം മുംബൈയിലേക്കു മാറ്റി. 2014ല്‍ മുംബൈയിലെ സി.ബി.ഐ കോടതിയാണ് അമിത് ഷാക്കെതിരായ കേസ് തള്ളിയത്. ഈ വിധി സുപ്രീംകോടതി ശരിവെക്കുകയും ചെയ്തു.
ഇിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി 2016ലാണ് സുപ്രീംകോടതി തള്ളിയത്. കേസില്‍ വാദം കേട്ട ജഡ്ജി ബി.എച്ച് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യം ഉയര്‍ന്നെങ്കിലും ഇതും സപ്രീംകോടതി തള്ളുകയായിരുന്നു. ചിദംബരത്തിന്റെ കേസ് അന്വേഷിക്കുന്ന ഏജന്‍സികളില്‍ ഒന്നായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇപ്പോഴത്തെ ഡയറക്ടര്‍ എസ്.കെ മിശ്ര, ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ചിദംബരവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മിശ്രയെ അന്ന് മറ്റൊരു കേഡറിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. കേസിന്റെ പിന്നീടുള്ള പ്രയാണമധ്യെ ചിദംബരത്തെ പരമാവധി പിടിയിട്ടു പൂട്ടാനുള്ള പദ്ധതിയില്‍ ഇവരില്‍ പലരും തങ്ങളുടേതായ പങ്കുവഹിച്ചിട്ടുണ്ടാകും.
ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2010ല്‍ കാവിഭീകരത യാഥാര്‍ത്ഥ്യമാണെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി പി.ചിദംബരം തുറന്നുപറഞ്ഞത് സംഘ്പരിവാറിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ചിദംബരത്തോട് തിരിച്ചു ചോദിച്ചത് കശ്മീരിലെ ഭീകരതയുടെ നിറം പറയാമോ എന്നായിരുന്നു. ചിദംബരത്തിന്‍രെ പ്രസ്താവനക്കെതിരെ ഗുജറാത്തില്‍ ഭഗ്‌വ ഗൗരവ് ആന്ദോളന്‍ (കാവി അഭിമാന പ്രചാരണം) സംഘടിപ്പിച്ചാണ് നരേന്ദ്ര മോദി മറുപടി നല്‍കിയത്. 2013ല്‍ ചിദംബരത്തിന്റെ പിന്‍ഗാമി സുശീല്‍ കുമാര്‍ ഷിന്‍ഡെയും കാവി ഭീകരത ഉണ്ടെന്ന് സ്ഥിരീകരിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ അന്നത്തെ ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിങ് എന്‍.ഐ.എയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം പകപോക്കലാണ് ഇപ്പോള്‍ ചിദംബരത്തിന്റെ അറസ്റ്റില്‍ കലാശിച്ചിരിക്കുന്നതെന്നര്‍ത്ഥം. അതുകൊണ്ടുതന്നെ ജനാധിപത്യത്തെ കുഴിച്ചുമൂടുന്ന ഇത്തരം നികൃഷ്ട നീക്കങ്ങള്‍ക്കെതിരെ കരുത്തുറ്റ പ്രതിരോധത്തിന്റെ കോട്ടകെട്ടേണ്ട കാലമാണിത്.

chandrika: