X

മെഡി. പ്രവേശന തട്ടിപ്പ് അപായ സൂചന


അധികൃതരുടെ കര്‍ശന നിയമങ്ങള്‍ അനുസരിച്ച് പ്രവേശന പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ പലരും മതിയായ മാര്‍ക്കുലഭിക്കാതെ പുറത്തുനില്‍ക്കവെയാണ് ആള്‍മാറാട്ടം നടത്തി കുട്ടികള്‍ മെഡിക്കല്‍ പ്രവേശനം നേടിയിരിക്കുന്നത്. സര്‍ക്കാരിന്റെയും പരീക്ഷ നടത്തുന്ന നീറ്റ് അധികാരികളുടെയുമെല്ലാം നിബന്ധനകള്‍ പച്ചക്ക് കാറ്റില്‍ പറത്തിയാണ് രാജ്യത്തെ നിരവധി കുട്ടികള്‍ ഇതിനകം എം.ബി.ബി. എസ് ബിരുദ പ്രവേശനം നേടിയതായി കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ രോഗികളുടെയും പൊതുജനങ്ങളുടെയും കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനും പരീക്ഷാസംവിധാനങ്ങള്‍ക്കും ഇത്രയും ലാഘവബുദ്ധിയാണോ ഉള്ളതെന്ന ചോദ്യമാണ് ഗൗരവമായി ഇപ്പോഴുയര്‍ന്നിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ തമിഴ്‌നാട്ടിലെ തേനി എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളിലൊരാളാണ് ആള്‍മാറാട്ടത്തിലൂടെ കോളജിലെത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. മഹാരാഷ്ട്രയിലെ മിടുക്കനായ മറ്റൊരു വിദ്യാര്‍ത്ഥിക്ക് 20 ലക്ഷം രൂപ പ്രതിഫലം നല്‍കിയാണ് ഈ കുട്ടിക്കു പകരമായി ആ വിദ്യാര്‍ത്ഥി നീറ്റ് പരീക്ഷയെഴുതിയതത്രെ. ഇവര്‍ മാത്രമല്ല, വന്‍ ശൃംഖലതന്നെ നീറ്റ് തട്ടിപ്പിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് അനുദിനം വ്യക്തമായിക്കൊണ്ടിരിക്കുന്നത്. പ്രവീണ്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഇത്തരത്തില്‍ പ്രവേശനം നേടിയതായി ആദ്യ സൂചന ലഭിച്ചത്. പിന്നീട് തമിഴ്‌നാട്ടിലെ തന്നെ മറ്റ് മൂന്നു മെഡിക്കല്‍ കോളജുകളില്‍ നിന്നുകൂടി തട്ടിപ്പിന്റെ കഥകള്‍ പുറത്തുവന്നു. രാഹുല്‍, അഭിരാമി എന്നീ വിദ്യാര്‍ത്ഥികളും സമാനമായ രീതിയില്‍ പ്രവേശനം നേടിയതായാണ് പൊലീസ് പറയുന്നത്. വെല്ലൂരിലെ ഒരു ഡോക്ടര്‍ക്കും ഇതില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചെന്നൈയിലെ ശ്രീബാലാജി മെഡിക്കല്‍ കോളജിലെ രാഹുലും പിതാവ് ഡേവിസും കേസില്‍ പ്രതികളാണ്. ഇതിനകം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി പത്തോളം പേരെ തമിഴ്‌നാട് പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. തേനി ഗവ. മെഡിക്കല്‍ കോളജിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായാണ് അവിടുത്തെ ഡീന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കുട്ടികളെയും രക്ഷിതാക്കളെയും കൂടാതെ ഇടനിലക്കാരായി വന്‍ ഗൂഢസംഘം ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ഇതിനകം വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. കേസില്‍ പലരും ജീവന് ഭീഷണി നേരിടുന്നതായും വിവരമുണ്ട്. ഒരു വിദ്യാര്‍ഥിയുടെ പിതാവ് തന്നെ വ്യാജ എം.ബി.ബി.എസ് നേടിയാണ് ഇപ്പോഴും പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന വിവരവും കേസിനോടനുബന്ധമായി ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഒരുപക്ഷേ ഇതേക്കുറിച്ച് തേനി മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ഇമെയില്‍ സന്ദേശം ലഭിച്ചില്ലായിരുന്നുവെങ്കില്‍ സംഭവം ആരും അറിയാതെ മുങ്ങിപ്പോകുമായിരുന്നു. കേസ് രാജ്യത്ത് പലയിടത്തുമായി ബന്ധപ്പെട്ടതിനാല്‍ സി.ബി.ഐ ഏറ്റെടുക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എത്രയും പെട്ടെന്ന് അതിനുള്ള നടപടി ഉണ്ടാകണം. കൂടുതല്‍ പേരിലേക്കും കൂടുതല്‍ സ്ഥലങ്ങളിലേക്കും തട്ടിപ്പുവല വ്യാപിച്ചിട്ടുണ്ടോ എന്നറിയാന്‍ ഇത് അനിവാര്യമാണ്. ഇടനിലക്കാരും വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും തമ്മില്‍ തട്ടിപ്പ് തുക കൈമാറുന്നതുമായി ഉണ്ടായ തര്‍ക്കമാണ് വിവരം പുറത്തറിയാനിടയാക്കിയിരിക്കുന്നതെന്നാണ ്അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തിരുവനന്തപുരം സ്വദേശിക്കും തട്ടിപ്പു ശൃംഖലയില്‍ പങ്കുണ്ടെന്നാണ് അറിവായിട്ടുള്ളത്. ആള്‍മാറാട്ടത്തിനുപുറമെ റാങ്കുപട്ടികയില്‍ തിരിമറി നടന്നതായുള്ള പരാതിയും അതീവ ഗുരുതരമാണ്. ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടുന്നതിനിടയാക്കിയത് പരീക്ഷാകേന്ദ്രങ്ങളിലെ വസ്ത്രധാരണ രീതിയുടെ കാര്യത്തിലുള്ള കാര്‍ക്കശ്യത്തില്‍ മാത്രം നീറ്റ് പ്രവേശനം ഒതുങ്ങിയതാണ്. മതന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതാന്‍ മതപരമായ ചിട്ടയനുസരിച്ച് എത്തിയിട്ടും അതിന് വിലക്കേര്‍പെടുത്തപ്പെട്ട് വസ്ത്രങ്ങളും ആഭരണങ്ങളും ഉദ്യോഗസ്ഥരുടെ നിര്‍ബന്ധത്തെതുടര്‍ന്ന് അഴിച്ചുവെക്കേണ്ടിവന്നത്. 2017ല്‍ ഇത് കേരളത്തിലെയും മറ്റും വിവിധ നീറ്റ്പരീക്ഷകേന്ദ്രങ്ങള്‍ക്കുമുന്നില്‍ വലിയ ഒച്ചപ്പാടിന് ഇടയാക്കിയിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവര്‍ തേങ്ങ പോകുന്നതറിയാതെ കടുക് ചോരുന്നതിന് പിന്നാലെ പോയതാണ് ഇന്നത്തെ ദുരവസ്ഥയിലേക്ക് അധികാരികളെ കൊണ്ടെത്തിച്ചതെന്നതാണ് ഏറെ സങ്കടകരമായിരിക്കുന്നത്.
രാജ്യത്തെ മെഡിക്കല്‍ പ്രവേശനപരീക്ഷ 2016 മുതല്‍ക്കാണ് അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒരൊറ്റ പരീക്ഷയാക്കിമാറ്റിയത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. സംസ്ഥാന തലങ്ങളില്‍ ക്രമക്കേടുകള്‍ക്ക് സാധ്യതയുള്ളത് കണക്കിലെടുത്തായിരുന്നു തീരുമാനം. എന്നാല്‍ അത്യാധുനിത സാങ്കേതികസംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി പിന്നെയും വിദ്യാര്‍ത്ഥികള്‍ നീറ്റ് റാങ്കുപട്ടികയില്‍ കടന്നുകൂടി. ഇതിനായിരുന്നു കര്‍ക്കശമായ വസ്ത്രധാരണരീതി അവലംബിച്ചത്. എന്നിട്ടും കാര്യങ്ങള്‍ അധികാരികളുടെ കൈപ്പിടിയിലൊതുങ്ങുന്നില്ല എന്നതിന് കാരണം സര്‍ക്കാര്‍സംവിധാനങ്ങളിലെ അലംഭാവവും തട്ടിപ്പുമാണെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ഗവ. മെഡിക്കല്‍ കോളജുകളിലെയും സ്വകാര്യ-സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെയും പ്രവേശനം നടത്തുന്നത് നീറ്റ് റാങ്ക് പട്ടിക അനുസരിച്ച് അതത് സര്‍ക്കാരുകളാണ് എന്നിരിക്കേ പിന്നെ എവിടെയാണ് ജാഗ്രത ചോര്‍ന്നത് എന്നത് കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവാന്‍ വഴിയില്ല.
മക്കളെ എങ്ങനെയും ഡോക്ടര്‍മാരാക്കുകയെന്ന രക്ഷിതാക്കളുടെ അത്യാര്‍ത്തിയാണ് ഒരുതരത്തില്‍ പറഞ്ഞാല്‍ ഇന്നത്തെ മെഡിക്കല്‍ അനുബന്ധ തട്ടിപ്പുകള്‍ക്കെല്ലാം കാരണം. വന്‍തുക ട്യൂഷന്‍ ഫീസും വേണ്ടിവന്നാല്‍ കോഴയും നല്‍കിവരെ എം.ബി.ബി.എസ് പ്രവേശനം വാങ്ങിച്ചുകൊടുക്കാന്‍ രക്ഷിതാക്കള്‍ പരക്കംപായുന്നതിന് പിന്നിലുള്ളത് കേവലം സാമൂഹിക സേവനത്വരയാണെന്ന് പറയാനാവില്ല. അടങ്ങാത്ത പണക്കൊതിയാണ് പലപ്പോഴും ഇതിനുകാരണം. അഞ്ചരവര്‍ഷത്തെ പഠനവും പരിശീലനവും കഴിഞ്ഞാല്‍ ഏതുവിധേനയും നാല് കാശുണ്ടാക്കി സമൂഹത്തില്‍ ഉന്നത ശ്രേണിയിലെത്തണമെന്ന മിഥ്യാമോഹമാണ് തട്ടിപ്പുകളുടെയെല്ലാം പ്രേരകഘടകം. ഇതിലൂടെ സംഭവിക്കുന്നതോ രാജ്യത്തെ പൊതുജനങ്ങളുടെ ആരോഗ്യത്തിന് വന്നുഭവിക്കുന്ന തീരാഹാനിയാണ്. ജനതയുടെ ആരോഗ്യമാകണം ഏതൊരു ഭരണകൂടത്തിന്റെയും അടിയന്തിരശ്രദ്ധയുണ്ടാകേണ്ട മേഖല എന്ന തിരിച്ചറിവോടെ ഇപ്പോഴത്തെ തട്ടിപ്പുകണ്ണികളെ ഓരോന്നിനെയും കണ്ടെത്തി അര്‍ഹമായ ശിക്ഷവാങ്ങിക്കൊടുക്കുകയും വരുംകാല പ്രവേശനപരീക്ഷകളില്‍ കര്‍ശന പരിശോധനാസംവിധാനം ഉപയോഗപ്പെടുത്തുകയും ചെയ്യണം.

web desk 1: