X

ബാഗ്ദാദിയുടെ പതനം ഭീകരതയുടെയോ


അന്താരാഷ്ട്ര ഭീകര സംഘടനയെന്ന് ലോകം മുദ്രകുത്തിയ ഇസ്്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ അഥവാ ഐ.എസ്.ഐ.എസിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി മരണപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്ത ഭൂമിയിലെ സമാധാനകാംക്ഷികളായ മനുഷ്യര്‍ക്കെല്ലാം ആശ്വാസവാര്‍ത്ത തന്നെയാണെന്നതില്‍ രണ്ടു പക്ഷമുണ്ടാകില്ല. ആയിരക്കണക്കിന് മനുഷ്യരെ കൊലപ്പെടുത്തിയെന്നും ലോകത്തെ സദാസമയത്തും മുള്‍മുനയില്‍ നിര്‍ത്തുന്നുവെന്നും ആശങ്കപ്പെടുന്ന ഒരു സംഘടനയുടെ തലപ്പത്തെ വ്യക്തിയും ബുദ്ധി-ആസൂത്രണ കേന്ദ്രവും ഇല്ലാതായെന്നുവരുന്നത് എല്ലാവരെയും ആഹ്ലാദിപ്പിക്കേണ്ടതുതന്നെയാണ്. ശനിയാഴ്ച സിറിയയിലെ ഇദ്‌ലിബി പ്രവിശ്യയിലെ ബാരിഷയിലെ അമേരിക്കന്‍ സ്‌പെഷല്‍ ഫോഴ്‌സിന്റെ റെയ്ഡിലാണ് ബാഗ്ദാദി സ്വയം മരണപ്പെട്ടതെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച പ്രഖ്യാപനം നടത്തിയത്. തന്റെ സ്വന്തംനേട്ടമായി അവതരിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഈ പ്രഖ്യാപനം. ബാഗ്ദാദി നായയെപ്പോലെയും ഭീരുവിനെപോലെയും മരിച്ചുവെന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കന്‍ സേന സിറിയയില്‍നിന്ന് പിന്‍മാറിയെന്ന് പ്രഖ്യാപിക്കപ്പെട്ട് മാസങ്ങളായിട്ടും സിറിയയില്‍ അതേ രാജ്യത്തിന്റെ സേന നടത്തിയ റെയ്ഡിനിടെ ബാഗ്ദാദി മരണപ്പെട്ടുവെന്ന് പറയുന്നത് അവിശ്വാസമാണെങ്കിലും അമേരിക്കന്‍ ഭരണത്തലവന്റെ പ്രഖ്യാപനത്തെ പരിപൂര്‍ണമായും തള്ളിക്കളയാനാവില്ല. മുമ്പ് പല തവണ ബാഗ്ദാദി കൊല്ലപ്പെട്ടതായി വാര്‍ത്ത പ്രചരിപ്പിപ്പിക്കപ്പെട്ടിരുന്നെങ്കിലും ഇതാദ്യമായാണ് അമേരിക്കന്‍ ഉന്നതന്‍ തന്നെ അക്കാര്യം സ്ഥിരീകരിക്കുന്നത്.
സമാധാനം എന്ന ഇസ്‌ലാമിന്റെ അടിസ്ഥാനലക്ഷ്യം മറന്നുകൊണ്ട് ഇസ്‌ലാമിക ഖിലാഫത്ത് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയും ആയിരക്കണക്കിന് മുസ്‌ലിം യുവാക്കളെ ആകര്‍ഷിക്കുകയും ഉള്‍ചേര്‍ക്കുകയും ചെയ്ത് ലോകത്തെ ആയുധത്തിന്റെയും അക്രമത്തിന്റെയും ആശങ്കയില്‍ നിര്‍ത്തുന്ന സംഘടനയായ ഐ.എസ് ഇതിനകം ലോകത്ത് പതിനായിരങ്ങളെ കൊലപ്പെടുത്തിയതായാണ് വിവരം. സിറിയയും ഇറാഖും അഫ്ഗാനിസ്ഥാനും മുതല്‍ ബ്രിട്ടനും ജര്‍മനിയും ഫ്രാന്‍സും അടക്കം നിരവധി രാജ്യങ്ങളിലെ കൂട്ടക്കൊലകളില്‍ ഐ.എസിന്റെ കൈകളുള്ളതായി സംഘടനതന്നെ അവകാശപ്പെട്ടതാണ്. അമേരിക്കയും സഖ്യ രാജ്യങ്ങളും ചേര്‍ന്ന് അറേബ്യയെയും അവിടുത്തെ വിലപ്പെട്ട എണ്ണ സമ്പത്തിനെയും സാമ്പത്തികമായി കൊള്ളയടിക്കുകയും അവിടുത്തെ ഭരണകൂടങ്ങളുടെയും ജനങ്ങളുടെയും ഇടയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നാണ് ഐ.എസ്സിന്റെ മുഖ്യ ആരോപണം. യുവാക്കളെ സായുധരാക്കി അമേരിക്കയെ പിന്തുണക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരെ സായുധയുദ്ധം നടത്തുകയുമാണ് ഇവര്‍. ഇതിനുമുമ്പ് അല്‍ഖ്വയ്ദ എന്ന ഭീകര സംഘടന ഉന്നയിച്ചതും പ്രവര്‍ത്തിച്ചതും ഏതാണ്ടിതിന് സമാനമായിരുന്നു. മുമ്പ് ഇറാഖ് പ്രസിഡന്റ് സദ്ദാംഹുസൈനെ കൊലപ്പെടുത്തുന്നതുവരെയെത്തിയ ഇറാഖ്-അമേരിക്കന്‍ സഖ്യയുദ്ധം അറേബ്യന്‍ മേഖലയിലെ ജനതയെ വല്ലാത്ത പ്രതിസന്ധികളിലേക്കാണ് തള്ളിവിട്ടത്. ഇതിന്റെ ഫലമായി മുല്ലപ്പൂവിപ്ലവം എന്ന പേരില്‍ വലിയ ജനകീയ പ്രതിഷേധങ്ങള്‍ മേഖലയിലാകെ അരങ്ങേറി. എണ്ണ ഖനന മേഖലയിലേക്കും സഊദി അറേബ്യ പോലുള്ള രാജ്യങ്ങളിലേക്കും അമേരിക്കയുടെ കറുത്തകൈകള്‍ കടന്നുവന്നതോടെ വലിയ പ്രതിരോധമാണ് അറേബ്യന്‍ ജനതയില്‍ ഉയര്‍ന്നുവന്നത്. ഐ. എസ് സിറിയയെയും ഇറാഖിനെയും മാത്രമല്ല, സഊദിയെകൂടി തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചതോടെ സഊദിക്കും നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയായി. ഫലം, കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങളാണ് സഊദിക്ക് അമേരിക്കയില്‍നിന്ന് ഇപ്പോള്‍ വാങ്ങേണ്ടിവരുന്നത്. സിറിയയിലും തുര്‍ക്കിയിലും യമനിലുമെല്ലാം വലിയ തോതിലുള്ള സായുധ കലാപങ്ങളും ആക്രമണങ്ങളും പൊട്ടിപ്പുറപ്പെട്ടതോടെ ലോകം ഇരു ചേരിയിലേക്ക് വീണ്ടും മാറ്റപ്പെടുന്നു എന്ന ഭീതി പടര്‍ന്നു. ഈ പരിതസ്ഥിതിയിലാണ് അമേരിക്കയുടെ ഭരണാധിപന്‍ ഐ.എസ് തലവനെ വകവരുത്തിയെന്ന് അവകാശപ്പെട്ടിരിക്കുന്നത്. ഭാര്യയും മൂന്നു മക്കളുമൊപ്പം കഴിയവെ ഇവരോടൊപ്പം പിടിക്കപ്പെടുമെന്നുറപ്പായതോടെ എല്ലാവരും സ്വയം നിറയൊഴിച്ച് മരണപ്പെട്ടതായാണ് ട്രംപിന്റെ പ്രഖ്യാപനം.
ഇതോടെ ലോകത്ത് സമാധാനം സാധ്യമായെന്നൊന്നും ഇതിനര്‍ത്ഥമില്ല. 2011 മേയില്‍ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക്ഒബാമ അന്നത്തെ അല്‍ഖ്വയ്ദയുടെ തലവന്‍ ഉസാമ ബിന്‍ലാദനെ പാക്കിസ്താനിലെ അബൊട്ടാബാദില്‍വെച്ച് വെടിവെച്ചുകൊലപ്പെടുത്തിയതാണ് ഇപ്പോള്‍ ഓര്‍മ വരുന്നത്. അന്നത്തേക്കാള്‍ ഇന്ന് ട്രംപിന്റെ പ്രസ്താവനയിലെ വ്യത്യാസം താനാണ് ഇത് നടത്തിയതെന്ന അവകാശവാദമാണ്. അമേരിക്കക്ക് ലോക പൊലീസ് ചമയാനും ലോക ജനതയുടെ മുഴുവന്‍ സംരക്ഷണം ഉറപ്പുവരുത്തുന്നുവെന്ന് അവകാശപ്പെടാനും കഴിയുമെങ്കിലും പശ്ചിമേഷ്യന്‍ മേഖലയില്‍ ഇന്ന് നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ ഇല്ലാതാക്കിയാലല്ലാതെ ഒരു ഭീകരത്തലവനെ ഇല്ലാതാക്കിയതുകൊണ്ടുമാത്രം തീരുന്നതല്ല അവിടുത്തെയും ലോകത്ത് അമേരിക്കാദി ഭരണകൂടങ്ങള്‍ ഉണ്ടാക്കിവെച്ച പ്രശ്‌നങ്ങള്‍. 2014ല്‍ ഇറാഖിലെ റഖ്ഖയില്‍ രൂപംകൊണ്ട് സിറിയയിലെ മൊസൂളിലും മറ്റുമായി വ്യാപിക്കുകയും വലിയ സൈനികബലം സൃഷ്ടിക്കുകയും ചെയ്ത ഐ.എസ് സംഘടന ഇതോടെ ഇല്ലാതാകുമെന്ന കരുതാമെങ്കില്‍തന്നെയും അല്‍ഖ്വയ്ദക്കുശേഷം വ്യാപിച്ച ഭീകരത ഇന്നും അതേപടി നിലനില്‍ക്കുന്നുവെന്നത് മറക്കാനാകില്ല. മൊസൂളിലെയും മറ്റും ഐ.എസ് കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടതോടെ ഭീകരതയും ഐ.എസും പൂര്‍ണമായും ഇല്ലാതായെന്നു ധരിക്കുന്നത് രാഷ്്ട്രീയ താല്‍പര്യങ്ങള്‍ക്ക് ട്രംപിന് ആവശ്യമായിരിക്കാമെന്ന് മാത്രം. പശ്ചിമേഷ്യയിലും ഇറാനില്‍ പ്രത്യേകിച്ചും ഖത്തറുമായുമൊക്കെ ട്രംപ് ഭരണകൂടം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും ഏകപക്ഷീയമായ ഉപരോധങ്ങളും കരാര്‍ ലംഘനങ്ങളുമെല്ലാം ചൂണ്ടിക്കാട്ടുന്നത് അസ്വസ്ഥതകള്‍ ഇനിയും ബാക്കിനില്‍ക്കുന്നുവെന്നുതന്നെയാണ്. ഇസ്്‌ലാമിന്റെ പേരില്‍ പോലെതന്നെ ക്രിസ്ത്യന്‍-വെള്ള മേധാവിത്വ ഭീകരതയും പതുക്കെപ്പതുക്കെയായി തലപൊക്കുന്നുണ്ടെന്നതിന്റെ തെളിവാണ് അടുത്തിടെ സ്വീഡനിലെ മസ്ജിദിലുണ്ടായ ഭീകരാക്രമണവും കൂട്ടക്കൊലയും. ഇതൊക്കെ തിരിച്ചറിഞ്ഞുകൊണ്ടും മതിയായ പരിഹാരം കണ്ടുകൊണ്ടുള്ളതുമായ നീക്കങ്ങളിലൂടെ മാത്രമേ ലോകത്തിനിനി ഒരടിയെങ്കിലും രാഷ്ട്രീയമായി മുന്നോട്ടുപോകാനാകൂ. അതിന് പക്ഷേ ട്രംപിനെപോലുള്ള വംശവെറിയന്മാരും ഓങ് സാങ് സൂക്കിയെയും ഷീജിപിങിനെയും നരേന്ദ്രമോദിയെയും പോലുള്ള മുസ്്‌ലിം വിരുദ്ധരും ഉണ്ടായതുകൊണ്ട് കാര്യമില്ല. ദീര്‍ഘദൃക്കുകളും സമാധാനകാംക്ഷികളുമായ ജനനേതാക്കള്‍ക്കും ഭരണാധികാരികള്‍ക്കും മാത്രമേ ഈപ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനാകൂ; ആഗോള ഭീകരതയെ തുടച്ചുനീക്കാനും.

web desk 1: