X

കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലണോ

മലയാളിക്ക് ഹോട്ടലില്‍ചെന്ന് ‘ഒരു ചായയും കടിയും’ എന്നതിന് പകരം ഇനിമുതല്‍ ‘ഒരു ബിയറും കടിയും’ എന്നു മാറ്റിപ്പറയാം! മദ്യ ഫാക്ടറികള്‍ക്ക് പുറമെ സംസ്ഥാനത്തെ ഹോട്ടലുകള്‍ക്കും മദ്യം നിര്‍മിച്ച് വില്‍ക്കാന്‍ അനുവാദം നല്‍കുന്നതിനുള്ള നടപടികളിലാണ് സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാരെന്ന റിപ്പോര്‍ട്ട് സമാധാനവും പുരോഗതിയും കാംക്ഷിക്കുന്ന ജനങ്ങളിലാകെ വന്‍ ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. പത്ത് ഹോട്ടലുകള്‍ ഇതുസംബന്ധിച്ച് അനുമതി ചോദിച്ചെന്നാണ് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ ഏതാനും ഹോട്ടലുകളില്‍ മൈക്രോബ്രിവറികള്‍ സ്ഥാപിച്ച് ബിയര്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഇത് മാതൃകയാക്കാനാണ് കേരളം താല്‍പര്യപ്പെടുന്നതെന്നുമാണ് കമ്മീഷണര്‍ ഋഷിരാജ്‌സിങ് അറിയിച്ചിരിക്കുന്നത്. എക്‌സൈസ് കമ്മീഷണര്‍ക്ക് ഒരു സുപ്രഭാതത്തില്‍ ഉറക്കമെണീറ്റപ്പോള്‍ തോന്നിയ വെളിപാടല്ല ഈ മൈക്രോബ്രിവറീസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ആലോചിച്ചതും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊടിതട്ടിയെടുത്തതുമായൊരു നിര്‍ദേശമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍വഴി പുറത്തുവന്നിരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം.
സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതനുസരിച്ചാണ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഈ മാസം പകുതിയോടെ ബംഗളൂരു സന്ദര്‍ശിച്ച് മൈക്രോ ബ്രിവറികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത് ഉടന്‍ തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കാനിരിക്കെ എന്തിനാണ് വാര്‍ത്ത പുറത്തുവിട്ടത് എന്നത് സംശയാസ്പദമാണ്. മദ്യമൊഴുക്കിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേകിച്ച് വനിതകള്‍, കുടുംബിനികള്‍, മതവിശ്വാസികള്‍, മദ്യനിരോധന സമിതികള്‍, അധ്യാപക സമൂഹം തുടങ്ങിയവരില്‍ നിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനത്തെ കേരളീയ സമൂഹം പൊതുവെ സ്വാഗതം ചെയ്തതുമാണ്.
മൈക്രോ ബ്രിവറികള്‍ തുടങ്ങുന്നതിലൂടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നാണത്രെ സര്‍ക്കാരിന്റെയും എക്‌സൈസ് വകുപ്പിന്റെയും വാദം. കര്‍ണാടക മാതൃകയില്‍ മദ്യത്തില്‍ നിന്ന് മോചിപ്പിക്കുന്ന ഡീഅഡിക്ഷന്‍ കേന്ദ്രങ്ങള്‍ തുറക്കണമെന്നും റിപ്പോര്‍ട്ടില്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ടത്രെ. മദ്യം പരമാവധി നല്‍കിയ ശേഷം മദ്യ ലഹരി മുക്ത കേന്ദ്രങ്ങള്‍ തുറക്കുമെന്ന് പറയുന്നതിലെ വൈരുധ്യം പരിതാപകരം തന്നെ. യു.ഡി.എഫിന്റെ മദ്യനിയന്ത്രണ നയത്തെ സി.പി.എം എതിര്‍ത്തതിന് പറഞ്ഞതിനു കാരണം സംസ്ഥാനത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പറഞ്ഞായിരുന്നു. ഇപ്പോള്‍ ഹോട്ടലുകളില്‍ പരസ്യമായി മദ്യം വിളമ്പുന്നതിനെയും ടൂറിസത്തിന്റെ മറവിലാണോ സി.പി.എമ്മും സര്‍ക്കാരും ന്യായീകരിക്കാന്‍ നോക്കുന്നത്. മദ്യം വിളമ്പുന്നതാണ് തൊഴിലില്ലായ്മക്ക് സര്‍ക്കാര്‍ കാണുന്ന പരിഹാരമെങ്കില്‍ ഈ സര്‍ക്കാരിലെയും ഭരിക്കുന്ന പാര്‍ട്ടിയിലെയും ആളുകളുടെ സാമൂഹിക ജ്ഞാനത്തെക്കുറിച്ച് ആലോചിച്ച് ലജ്ജിക്കേണ്ടിവരും. ഇത്തരം നിരവധി ഹോട്ടലുകളില്‍ ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ ഗുണമേന്മ ആര് പരിശോധിച്ച് ഉറപ്പുവരുത്തും.
അതേസമയം, ബംഗളൂരു പോലൊരു മഹാനഗരത്തിലെ ഏതാനും ഹോട്ടലുകളില്‍ പരീക്ഷിച്ച ബിയര്‍ ഉല്‍പാദന-വിപണന സംവിധാനം കേരളത്തില്‍ നടപ്പാക്കുന്നതിനു പിന്നിലുള്ള ചില അല്‍പബുദ്ധികളുടെ ചേതോവികാരത്തെയാണ് ശരിക്കും പരിശോധനക്ക് വിധേയമാക്കേണ്ടത്. അധികാരത്തിലെത്തുന്നതിനുമുമ്പ് ഒളിഞ്ഞും തെളിഞ്ഞും മദ്യത്തിനായി മുറവിളി കൂട്ടിയ ഇടതുമുന്നണി ഒന്നരക്കൊല്ലം മുമ്പ് ഭരണച്ചുമതല ഏറ്റതുമുതല്‍ തുടങ്ങിയതാണ് മദ്യത്തിലൂടെ കേരളീയരെ അടിമകളാക്കി ചൂഷണം നടത്താനുള്ള നടപടികള്‍. ഇതിന്റെ ഭാഗമായായിരുന്നു കഴിഞ്ഞ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ നിരോധിച്ച ബാറുകള്‍ തുറക്കാനുള്ള തീരുമാനം. മദ്യം നിരോധിക്കുകയല്ല, വര്‍ജിക്കുകയാണ് ഇടതുമുന്നണിയുടെ നയമെന്ന ഉട്ടോപ്യന്‍ നയമാണ് മുന്നണിയുടെ നേതാക്കള്‍ കാലങ്ങളായി പറഞ്ഞുഫലിപ്പിക്കാന്‍ ശ്രമിക്കുന്നതെങ്കിലും ഫലത്തില്‍ മദ്യം വ്യാപകമാക്കി ജനങ്ങളുടെ അധ്വാനത്തിന്റെ ഫലം കവരാനും അതുവഴി ബോധം നഷ്ടപ്പെട്ട അണികളെയും ജനങ്ങളെയും സൃഷ്ടിക്കാനുമാണ് ശ്രമം. സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാംയെച്ചൂരിയുടെ വരെ വാക്കുകളും വാഗ്ദാനങ്ങളും ലംഘിച്ചായിരുന്നു സംസ്ഥാനത്തെ പൂട്ടിയ ബാറുകളെല്ലാം തുറക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനമെടുത്തത്. ബാറുകള്‍ തമ്മിലുള്ള ദൂരപരിധി ഇരുന്നൂറ് മീറ്ററില്‍ നിന്ന ്അമ്പതായി കുറച്ചുകൊടുക്കുകയും ചെയ്തു. അതും പോരാഞ്ഞാണ് ഇപ്പോള്‍ ഹോട്ടലുകളില്‍ മദ്യം നിര്‍മിച്ച് വില്‍പന നടത്താനുള്ള തീരുമാനം. കേരളത്തില്‍ മുന്നൂറോളം ബാറുകള്‍ അടച്ചുപൂട്ടിയപ്പോള്‍ മദ്യപാനികളുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവുണ്ടായതായി വ്യക്തമായിരുന്നു. വിനോദ സഞ്ചാരികളെ അവഹേളിക്കുന്ന രീതിയില്‍ മദ്യപിക്കാനാണ് അവര്‍ കേരളത്തില്‍ വരുന്നതെന്ന് സൂചിപ്പിച്ച് പൂട്ടിയ ബാറുകള്‍ തുറക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിച്ചത്. ദേശീയപാതയരികിലെ മദ്യശാലകള്‍ വാഹനാപകടങ്ങള്‍ കാരണം പൂട്ടിച്ച സുപ്രീം കോടതി വിധിയിലും വെള്ളം ചേര്‍ത്തി ദേശീയപാതകളുടെ പേരുമാറ്റിയാണ് അവ തുറന്നുപ്രവര്‍ത്തിക്കാന്‍ പിണറായിസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇങ്ങനെ തുറന്ന ബാറുകള്‍ക്ക് കോടതിയില്‍ നിന്ന് കടുത്ത ശകാരവും ഏല്‍ക്കേണ്ടിവന്നുവെന്ന് ഓര്‍ക്കണം.
ഏതൊരു പരിഷ്‌കൃത സമൂഹത്തിനും അടിയന്തിരമായി വേണ്ടത് ശരിയായ ജീവിതബോധത്തിലധിഷ്ഠിതമായ സമാധാനപരമായ സാമൂഹികഘടനയുമാണ്. മദ്യം ഇതിന് തടസ്സമാണെന്ന് നിരവധി പഠനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുള്ള രാജ്യങ്ങളിലെല്ലാം മദ്യം കൊടുത്ത് ജനങ്ങളെ മയക്കിക്കിടത്തിയാണ് സ്വേഛാധിപത്യരീതിയിലുള്ള ഭരണം ഇക്കൂട്ടര്‍ നടത്തിവന്നിരുന്നതെന്ന് ചരിത്ര രേഖകളില്‍ കാണാം. കമ്യൂണിസ്റ്റ് സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലുമൊക്കെ വോഡ്ക പോലുള്ള മദ്യം കൊടുത്ത് മയക്കിയാണ് ജനതയെ ഇവര്‍ അടക്കിഭരിച്ചത്. ചൈനയിലും മറ്റും അവസ്ഥ ഇതുതന്നെ. കാലം മാറിയിട്ടും കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പഴയ മദ്യ നയവുമായാണ് മുന്നോട്ടുപോകുന്നത് എന്നത് കുറഞ്ഞത് കേരളീയര്‍ക്കെങ്കിലും മാനക്കേടാണ്. അതിലുപരി അതൊരു വലിയ ദുരന്തത്തിലേക്കുള്ള കാല്‍വെയ്പും. കേരളത്തിന്റെ മഹനീയമായ മാനുഷിക പാരമ്പര്യവും വിദ്യാഭ്യാസ-ആരോഗ്യപുരോഗതിയും തിരിച്ചറിയാതെ അവയെയെല്ലാം ഒറ്റയടിക്ക് പിറകോട്ടുപിടിച്ചുവലിച്ചുകൊണ്ടുപോകുന്ന ഇടതുമുന്നണി സര്‍ക്കാരിന് കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ കഴിയുന്നില്ലെങ്കില്‍, കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പറഞ്ഞതുപോലെ ഈ സര്‍ക്കാരിന്റെ പതനം ഇതേ മദ്യത്തിലായിരിക്കും. ഈ ദുരന്തമെത്തും മുമ്പ് അതിന് അവസരം കൊടുക്കാതെ ഈ സര്‍ക്കാരിനെ അതിശക്തമായ മദ്യവിരുദ്ധപ്രക്ഷോഭത്തിലൂടെ മുട്ടുകുത്തിക്കാനാണ് കേരളീയസമൂഹം ഉണര്‍ന്നെണീക്കേണ്ടത്.

chandrika: