X
    Categories: Video Stories

വര്‍ധിത വീര്യത്തോടെ യു.ഡി.എഫ്

ലോക്‌സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഐക്യജനാധിപത്യമുന്നണിയുടെ മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളായതോടെ മുന്നണിയുടെ പ്രവര്‍ത്തകരിലും നേതാക്കളിലും പൊതുജനങ്ങള്‍ക്കിടയിലും എന്തെന്നില്ലാത്ത ആവേശമാണ് പ്രകടമായിരിക്കുന്നത്. കേന്ദ്രത്തിലെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ജനദ്രോഹ സര്‍ക്കാരിനെ ഏതുവിധേനയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയണമെന്ന അഭിലാഷവും ഇച്ഛാശക്തിയുമാണ് ജനങ്ങളില്‍ ബഹുഭൂരിപക്ഷവും കഴിഞ്ഞ കുറേകാലമായി പ്രകടിപ്പിക്കുന്നത്. അതിനുള്ള അസുലഭ സുവര്‍ണാവസരമാണ് ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെയായി നടക്കുന്ന പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പിലൂടെ കൈവെള്ളയിലെത്തിയിരിക്കുന്നത്. ഏപ്രില്‍ 23ന് കേരളത്തില്‍ നടക്കുന്ന വോട്ടെടുപ്പിനെ കേന്ദ്രത്തിന്റെ സമൂലമായ ഭരണ പരാജയത്തിനെതിരെ മാത്രമല്ല, സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ മുന്നണിയുടെ ജനദ്രോഹ ഭരണത്തിനെതിരായ അതിശക്തമായ താക്കീതിനുള്ള അവസരം കൂടിയായാണ് ജനങ്ങള്‍ കാണുന്നത്. യു.ഡി.എഫിലെ ചില സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം വൈകുന്നതില്‍ കുറച്ചുദിവസങ്ങളായി വോട്ടര്‍മാരില്‍ ചിലരെങ്കിലും സ്‌നേഹരൂപേണ ആശങ്ക പ്രകടിപ്പിച്ചെങ്കിലും ആ കാത്തിരിപ്പ് വെറുതെയായില്ലെന്നാണ് വടകരയിലേതുള്‍പ്പെടെയുള്ള പേരുകള്‍ വ്യക്തമാക്കുന്നത്. ഒന്നിനൊന്ന് കിടപിടിക്കുന്ന സ്ഥാനാര്‍ത്ഥികളെയാണ് ഓരോ മണ്ഡലത്തിലും യു.ഡി.എഫ് അണിനിരത്തിയിരിക്കുന്നത്.
കേരളത്തില്‍നിന്ന് 2014ല്‍ യു.ഡി.എഫിന് ലഭിച്ചിരുന്ന 12 ലോക്‌സഭാംഗങ്ങള്‍ക്കുപുറമെ അഞ്ചിലധികം സീറ്റുകള്‍കൂടി പുതുതായി ലഭിക്കുമെന്ന അഭിപ്രായ വോട്ടെടുപ്പു ഫലങ്ങളാണ് ഇതിനകം പുറത്തുവന്നിട്ടുള്ളത്. ഇത് കാണിക്കുന്നത് നടേ പറഞ്ഞ ജനവികാരത്തെ തന്നെയാണ്. ഭരണമെന്നാല്‍ ജനങ്ങളെ ദ്രോഹിക്കാനും രാഷ്ട്രീയ എതിരാളികളെയും ബലഹീനരെയും പാര്‍ശ്വവല്‍കൃതരായ മതന്യൂനപക്ഷ-ദലിത് വിഭാഗങ്ങളെയും തല്ലിക്കൊല്ലാനും അധികാരകുഞ്ചിക പദവികളിലിരുന്ന് അതിന് ഓശാനപാടാനും ഉപയോഗിക്കപ്പെടേണ്ടതാണെന്ന തോന്നലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇതുവരെയുള്ള നിലപാടുകളില്‍നിന്ന് വ്യക്തമായിട്ടുള്ളത്. ഇവക്കെതിരെ കക്ഷികളും സന്നദ്ധസംഘടനകളും കോടതികളും എന്നുവേണ്ട സകല മനുഷ്യരും പലമാര്‍ഗേണ മുന്നിട്ടിറങ്ങിയിട്ടും അനങ്ങാപ്പാറനയം സ്വീകരിച്ചിരിക്കുകയായിരുന്നു ഇരുഭരണകൂടങ്ങളും.
കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ ആര്‍.എസ്.എസ്സിന്റെ കാവി ഭീകരതക്ക് വളമൂട്ടുമ്പോള്‍ കോണ്‍ഗ്രസിന്റെയും മുസ്‌ലിംലീഗിന്റെയും പാവപ്പെട്ട പ്രവര്‍ത്തകരെ കത്തിക്ക് ഇരയാക്കുകയായിരുന്നു സി.പി.എം കാപാലികര്‍ ഭരണസ്വാധീനത്തോടെ. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഏതാനും ദിവസംമുമ്പുപോലും, കാസര്‍കോട് ജില്ലയിലെ പെരിയ കല്യോട്ട് നിഷ്‌കളങ്കരും ഇളംപ്രായക്കാരുമായ കൃപേഷും ശരത്‌ലാലും കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുവെന്ന കുറ്റത്തിന് സി.പി.എം പ്രാദേശിക നേതാക്കള്‍ ചേര്‍ന്ന് അരുംകൊലക്കിരയാക്കി. ഇതിന് കഷ്ടിച്ച് ഒരുവര്‍ഷം മുമ്പുമാത്രമാണ് ഷുഹൈബ് എന്ന ചെറുപ്പക്കാരനെയും എതിര്‍ രാഷ്ട്രീയത്തിന്റെ പേരില്‍ ഇക്കൂട്ടര്‍ വെട്ടിനുറുക്കിയത്.
സി.പി.എമ്മിന്റെ പാര്‍ട്ടി അംഗമായിരുന്ന വടകര ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരനെ രാത്രി നടുറോഡിലിട്ട് വെട്ടിനുറുക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പിച്ചവരുടെ സംഘമാണ് ഇന്ന് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നതെന്നതും കമ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയ ധാര്‍മികതയുടെ അളവുകോല്‍ എന്താണ് എന്നതിന്റെ ചൂണ്ടു പലകയാണ്. ചന്ദ്രശേഖരന്റെ അരുംകൊലയെ ന്യായീകരിക്കാനും കക്ഷിഭേദമില്ലാതെ ജനത ഒന്നടങ്കം എതിര്‍ക്കുമ്പോഴും പ്രതികള്‍ക്ക് എല്ലാസഹായവും നല്‍കാനും സര്‍ക്കാര്‍ തയ്യാറാകുന്നു എന്നത് വ്യക്തമാക്കുന്നത് ഇവരുടെ കൈകളില്‍ കേരളം കാട്ടാള യുഗത്തിലേക്ക് തിരിച്ചുപോകുന്നുവെന്നാണ്. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ പഴയ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് ഒരു കാലത്തെ എതിര്‍പ്രസ്ഥാനമായ കോണ്‍ഗ്രസിനെ സ്വീകരിക്കാന്‍ വടകര മണ്ഡലത്തില്‍ തയ്യാറായിരിക്കുന്നു എന്നതുമതി അവരുടെ വികാര വിചാരങ്ങള്‍ എവിടെ നില്‍ക്കുന്നുവെന്ന് തിരിച്ചറിയാന്‍. രമയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍. എം.പി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ സഹായിക്കാമെന്ന് വ്യക്തമാക്കിയിരിക്കുന്നത് ഐക്യമുന്നണിയോടുള്ള താല്‍പര്യത്തേക്കാളുപരി കാപാലിക രാഷ്ട്രീയത്തോടുള്ള അടങ്ങാത്ത വിരോധമാണ്. സി.പി.എം വടകരയില്‍ നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് അവരുടെയും യു.ഡി.എഫിന്റെയും പൊതു എതിരാളി. വടകരയിലെ യു.ഡി.എഫ് വിജയം അതുകൊണ്ടുതന്നെ കേരളത്തിന്റെ ശാന്തിക്കും നവോത്ഥാന പാരമ്പര്യത്തിനും അനിവാര്യമാണ്. അതിന് എന്തുകൊണ്ടും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണ് ഇന്നലെ പ്രഖ്യാപിക്കപ്പെട്ട കെ. മുരളീധരന്‍. ആലത്തൂരിലെ ചുറുചുറുക്കുള്ള രമ്യഹരിദാസും ആലപ്പുഴയിലെ ഷാനിമോള്‍ ഉസ്മാനും മാവേലിക്കരയിലെ കൊടിക്കുന്നില്‍സുരേഷും വയനാട്ടിലെ ടി.സിദ്ദീഖും മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ മുസ്‌ലിംലീഗിന്റെ സാരഥികളുമൊക്കെ മഹത്തായ ആ സന്ദേശമാണ് ജനങ്ങളിലേക്ക് പ്രസരിപ്പിക്കുന്നത്.
സാധാരണ മനുഷ്യരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും പരിഹസിക്കുകയും അധികാരമുഷ്ടി ഉപയോഗിച്ച് അവരെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന ശൈലിക്കെതിരായ വിധിയെഴുത്ത് കൂടിയാണീ തെരഞ്ഞെടുപ്പ്. കേരളത്തില്‍നിന്ന് എത്രയും കൂടുതല്‍ അംഗങ്ങള്‍ ലോക്‌സഭയില്‍ ഐക്യമുന്നണിയിലൂടെ എത്തുന്നുവോ അത്രയും എളുപ്പമാകും കേന്ദ്രത്തിലെ മതേതരത്വസര്‍ക്കാരിന്റെ പുനരുജ്ജീവനം. കോണ്‍ഗ്രസ് നേതൃത്വം അത് തിരിച്ചറിഞ്ഞ് ഏതു വിട്ടുവീഴ്ചക്കും തയ്യാറായാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. മണിക്കൂറുകളുടെപോലും വിശ്രമമില്ലാതെ വേദികളില്‍നിന്ന് വേദികളിലേക്ക് ഓടിനടക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയും വിളിച്ചുപറയുന്നത് രാജ്യത്തിന്റെ സംരക്ഷണത്തിന് എന്തുത്യാഗത്തിനും തങ്ങള്‍ തയ്യാറാണെന്നാണ്. അവരുടെ കുടുംബ പാരമ്പര്യത്തെ എതിര്‍ക്കുന്നവരോട് നെഹ്‌റു-ഗാന്ധി പാരമ്പര്യം അതാണെന്ന് ഇന്ത്യയിലെ പഴയ തലമുറകള്‍ പറഞ്ഞുകൊടുക്കും.
ഏപ്രില്‍ 23ന് പരമാവധി വോട്ടര്‍മാരെ പോളിങ് ബൂത്തുകളിലേക്കെത്തിക്കാനും അവരെ കോണ്‍ഗ്രസും മുസ്‌ലിംലീഗും കേരള കോണ്‍ഗ്രസുമൊക്കെ ചേര്‍ന്ന് നേതൃത്വം നല്‍കുന്ന മതേതര ജനാധിപത്യ ചേരിക്ക് വോട്ടുചെയ്യിക്കുന്നതിനുമുള്ള കഠിനപരിശ്രമമാണ് ഈ കൊടും വേനലില്‍ രാഷ്ട്രീയകക്ഷിപ്രവര്‍ത്തകര്‍ക്ക് ഏറ്റെടുക്കാനുള്ളത്. എതിരാളികളുടെ കുതന്ത്രങ്ങള്‍ മറികടക്കുന്ന പ്രവര്‍ത്തനമാണ് യു.ഡി.എഫ് അണികളില്‍നിന്നുണ്ടാകേണ്ടത്. സ്ഥാനാര്‍ത്ഥികളുടെ ആദ്യദിനങ്ങളിലെ പ്രചാരണ പരിപാടികളില്‍നിന്നുതന്നെ ഇത് ക്ഷിപ്രസാധ്യമാമെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇന്നില്ലെങ്കില്‍ ഇനിയില്ല എന്നതായിരിക്കണം ഇനിയുള്ള പ്രചാരണത്തിന്റെ 32 ദിനങ്ങള്‍. അതിനായി ഒറ്റമനസ്സോടെ ഒരുമെയ്യായി ഗോദയിലേക്കിറങ്ങാം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: